തദ്ദേശ സ്ഥാപന പരിധികളില്‍ ജല സംഭരണത്തിനായി നിര്‍മ്മിച്ച പദ്ധതികള്‍ കാലവര്‍ഷത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ജല സംഭരണികൾ പരിശോധിച്ച് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം.
തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ ജനവാസ മേഖലകളോട് ചേര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ജലസംഭരണികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന നടത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും ഭൂഗര്‍ഭ ജല വിഭാഗത്തിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോടനാട് പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച തടയണ പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് ജലം ഒഴിവാക്കാനും സുരക്ഷിതമായി പൊളിച്ചു മാറ്റാനും നിര്‍ദ്ദേശം നല്‍കി.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാമ്പുകളുടെ സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയതായും അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചു മാറ്റാന്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ട്രീ കമ്മിറ്റി ചേര്‍ന്നതായും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
മഴക്കാലപൂര്‍വ്വ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ മുന്‍ വര്‍ഷങ്ങളിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഉറവിട നശീകരണം നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി മോഹന്‍ദാസ് അറിയിച്ചു.
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി നടപ്പാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
മനുഷ്യ-വന്യമൃഗ ശല്യം ലഘൂകരിക്കാന്‍ ഒന്‍പത് തദ്ദേശ സ്ഥാപന പരിധികളിലെ സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് വെട്ടിമാറ്റി. ഇനിയും കാടുമൂടിയ തോട്ടഭൂമി കണ്ടെത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്റുകള്‍, സുരക്ഷാ സംവിധാനങ്ങളില്ലാതെ വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ നിയമവിധേയമാക്കാന്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കിയതായി വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പുല്‍പ്പള്ളി-പാടിച്ചിറ വില്ലേജിലെ പെരിക്കല്ലൂരില്‍ താമസിക്കുന്ന നൂറോളം കര്‍ഷകരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് വക്കീല്‍ നോട്ടീസ് അയച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രിയങ്കാഗാന്ധി എംപിയുടെ പ്രതിനിധി കെ എല്‍ പൗലോസ് യോഗത്തില്‍ ആവശ്യപ്പെട്ടു. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വിഷയം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
പുല്‍പള്ളി-ചേകാടി മേഖലയില്‍ റോഡിനോട് ചേര്‍ന്ന് അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാനും വന്യജീവി ആക്രമണത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന നഷ്ട പരിഹാരത്തുക വര്‍ധിപ്പിക്കാനും ദേശീയ പാതയുടെ ഇരു വശങ്ങളിലും കാട് വളര്‍ന്നു നില്‍ക്കുന്നത് വെട്ടിമാറ്റാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും എംപിയുടെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു.
ജില്ലാ വികസന സമിതി യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത വകുപ്പുകള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നല്‍കിയ അനുമോദന പത്രം ജില്ലാ കളക്ടര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൊഴിലുറപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രശംസാപത്രം വിതരണം ചെയ്തു. എഡിഎം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം പ്രസാദന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.