മലപ്പുറം: മെസ്സിയുടെയും അർജന്റീന ടീമിന്റേയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്നും സ്പോൺസർ പണം അടച്ചിട്ടുണ്ടെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു. ഈ വർഷം അർജന്റീന ടീം കേരളത്തിൽ കളിച്ചില്ലെങ്കിൽ പിന്നീട് കേരളത്തിന് താൽപര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ലിയാൻഡ്രൊയുടേത് എന്ന പേരിൽ പുറത്തുവന്ന ചാറ്റുകളും മന്ത്രി തള്ളി. ലിയാൻഡ്രോ മാർക്കറ്റിങ് ഹെഡ്ഡാണ്. എന്നാൽ കരാർ ഒപ്പിട്ടത് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റുമായാണ്. തന്റെ പക്കലുള്ള ലിയാൻഡ്രൊയുടെ പ്രൊഫൈൽ അല്ല ഇപ്പോൾ പുറത്തുവന്ന ചാറ്റിൽ ഉള്ളത്. ഇനിയും തീരുമാനമെടുക്കാനാകാത്ത ഒരു കാര്യത്തിൽ ലിയാൻഡ്രൊ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് കരാർ ലംഘനമെന്നും മന്ത്രി പറഞ്ഞു. നൽകേണ്ട പണം എല്ലാം നൽകിയതിന് ശേഷമാണ് അർജന്റീന വരില്ല എന്ന് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ കൊണ്ടുവന്ന സ്പോർട്സ് പോളിസിയുടെ ഭാഗമായാണ് അർജന്റീനയെ കേരളത്തിലെത്തിക്കുന്നത്. സ്‌പെയിനിൽ പോയത് താൻ ഒറ്റയ്ക്കല്ല, സ്പോർട്സ് അതോറിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. മാധ്യമങ്ങൾ അനാവശ്യ വാർത്തകൾ സൃഷ്ടിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.