ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതല്‍ തടങ്കലിലെടുത്ത് എക്സൈസ്. ബംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്ബ് എക്സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്.എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് ആക്‌ട്(ഇന്ത്യ) കേസുകളില്‍ തുടർച്ചയായി ഉള്‍പ്പെട്ട സാഹചര്യത്തിലാണ് എക്സൈസിൻ്റെ നടപടി.
മുല്ലക്കോട് സ്വദേശിയായ നിഖിലയെ കഴിഞ്ഞ ഫെബ്രുവരിയില്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം നിഖിലയെ പിടികൂടിയത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന നിഖില നേരത്തെ കഞ്ചാവ് കേസിലും പിടിയിലായിട്ടുണ്ട്. നിഖിലയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവും മെത്താഫിറ്റമിനും പിടികൂടിയത്. 2023 ഡിസംബറിലാണ് രണ്ട് കിലോ കഞ്ചാവ് ഇവരുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്. ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസില്‍ അറസ്റ്റിലായത്.
ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ട് തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വില്‍പനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.