കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ തലവനായ പിച്ചൈ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങൾ ഇപ്പോഴും പിശകുകൾക്ക് സാധ്യതയുള്ളവയാണ് എന്നും ഉപയോക്താക്കൾ അവയെ വിവരങ്ങളുടെ ഒരു ഉറവിടം മാത്രമായി കണക്കാക്കണമെന്നും പറഞ്ഞു. ബിബിസിയോട് സംസാരിക്കവെയാണ് പിച്ചൈ ഈ കാര്യം പറഞ്ഞത്.എഐയെ മാത്രം ആശ്രയിക്കുന്നതിനുപകരം ശക്തമായ ഒരു വിവര സംവിധാനം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് അദേഹം പറഞ്ഞു. അതുകൊണ്ടാണ് ആളുകൾ ഗൂഗിൾ സെർച്ചിംഗ് ഉപയോഗിക്കുന്നതെന്നും സുന്ദർ പിച്ചൈ പറഞ്ഞു. കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉൽപ്പന്നങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും സുന്ദർ പിച്ചൈ അവകാശപ്പെട്ടു. അതേസമയം ക്രിയേറ്റീവായി എന്തെങ്കിലും എഴുതാൻ ആഗ്രഹിക്കുമ്പോൾ എഐ ടൂളുകൾ സഹായകരമാണെന്ന് സുന്ദർ പിച്ചൈ സമ്മതിച്ചു. പക്ഷേ അവ ശരിയായ ഉദ്ദേശ്യത്തിനായി ഉപയോഗിക്കണമെന്നും അവർ പറയുന്നതെല്ലാം വിശ്വസിക്കരുതെന്നും ആളുകൾ മനസിലാക്കണമെന്നും അദേഹം ആവർത്തിച്ചു.
മെയ് മാസത്തിൽ, ഗൂഗിൾ അതിന്‍റെ സെർച്ച് എഞ്ചിനിൽ ഒരു എഐ മോഡ് ആരംഭിച്ചിരുന്നു. ഇത് ഉപയോക്താക്കൾക്ക് വിദഗ്ദ്ധ അനുഭവം നൽകുന്നതിന് ജെമിനി ചാറ്റ്ബോട്ട് ഉപയോഗിക്കുന്നു. കൃത്യമായ വിവരങ്ങൾ നൽകാൻ ഞങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുവെന്നും പക്ഷേ ഇന്നത്തെ എഐ സാങ്കേതികവിദ്യയിൽ ഇപ്പോഴും ചില പിശകുകൾ ഉണ്ടെന്നും എന്ന് സുന്ദർ പിച്ചൈ പറഞ്ഞു. എഐയിലെ നിക്ഷേപങ്ങൾ വലിയ വാഗ്‌ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും അതിൽ ഒരു പരിധിവരെ യുക്തിരാഹിത്വം ഉണ്ടെന്നും അദേഹം പറഞ്ഞു. എഐ കുമിള പൊട്ടിത്തെറിക്കുന്നതിൽ നിന്ന് ഗൂഗിളിന് സ്വയം സംരക്ഷിക്കാൻ കഴിയുമോ എന്ന് ചോദ്യത്തിന് മറുപടിയായി ഒരു കമ്പനിയും അതിൽ നിന്ന് പൂർണ്ണമായും സുരക്ഷിതരല്ലെന്ന് സുന്ദർ പിച്ചൈ പറഞ്ഞു.
അതേസമയം അടുത്ത രണ്ട് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങളിലും ഗവേഷണത്തിലും 5 ബില്യൺ പൗണ്ട് നിക്ഷേപിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെ, യുകെയിലും ഗൂഗിൾ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയാണ്. യുകെയിൽ വളരെ പ്രധാനപ്പെട്ട രീതിയിൽ നിക്ഷേപം നടത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പിച്ചൈ പറഞ്ഞു.








