തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയിൽ പുത്തൻ മാറ്റങ്ങൾക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി. പുതിയ മാനദണ്ഡം അനുസരിച്ച് സ്കൂൾ കെട്ടിടം നിർമിക്കാൻ ശ്രമിക്കണമെന്നും, അതിൽ ലിഫ്റ്റ്, ഫാൻ, എസി എന്നിവ ഉണ്ടായിരിക്കണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
ഭരണഘടന ആമുഖം പാഠപുസ്തകത്തിലുണ്ട്, അത് സ്പെഷ്യൽ അസംബ്ലിയിൽ ചൊല്ലണം, ബാക്ക് ബെഞ്ചർമാരെ ഒഴിവാക്കണം, അവധി ദിവസം ക്ലാസ് പാടില്ല, അധ്യാപകരുടെ ജന്മദിനത്തിൽ കുട്ടികളിൽ നിന്നും ഗിഫ്റ്റ് വാങ്ങരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളും മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്.
മുൻകാല വിദ്യാർഥികൾക്ക് വേണ്ടി പുതിയ ബൈ ലോ നിർമിക്കും. ജില്ലാ, ഉപജില്ലാ കലോത്സവത്തിൽ ജഡ്ജസായി മറ്റ് സ്കൂളുകളിൽ നിന്നുള്ളവരെ നിയമിക്കും. 1-12 വരെയുള്ള കുട്ടികൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഈ അധ്യയന വർഷം തന്നെ നടപ്പിലാക്കാൻ ശ്രമത്തിലാണ്. അതിനുള്ള രജിസ്ട്രേഷൻ നടപടികൾ സ്കൂൾ തലത്തിൽ ഉടൻ തന്നെ ആരംഭിക്കും. ആ പദ്ധതിയുടെ പേര് പൊതുജനങ്ങൾക്ക് നിർദേശിക്കാം. തെരഞ്ഞെടുത്ത പേരിന് ആകർഷകമായ സമ്മാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.








