കൊവിഡ് അതിതീവ്ര വ്യാപന ആശങ്കയ്ക്കിടെ സംസ്ഥാനത്തെ കൂട്ട പരിശോധന ഫലം ഇന്ന് പുറത്ത് വരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.രണ്ടര ലക്ഷം പരിശോധനകൾ ലക്ഷ്യമിട്ട് സർക്കാർ നടത്തിയ കൂട്ടപരിശോധനയിൽ മൂന്ന് ലക്ഷത്തിലധികം പരിശോധനകൾ നടത്താനായെന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ കോഴിക്കോടാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത്. എറണാകുളത്ത് 36,671 ഉം തിരുവനന്തപുരത്ത് 29,008 പരിശോധനകളും നടന്നു. ആദ്യ ദിവസം ശേഖരിച്ച 1,35,159 സാമ്പിളിൽ 81,211 സാമ്പിളിന്റെ പരിശോധന ഫലം മാത്രമാണ് പുറത്ത് വന്നത്. ഇതിൽ 13835 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആയി ഉയർന്നു. ഇന്നും നാളെയുമായി കൂടുതൽ പരിശോധന ഫലം പുറത്തുവരുമ്പോൾ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രോഗ വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങൾ കടുപ്പിക്കാനും സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ സംസ്ഥാനത്തെത്തുന്നതോടെ വാക്‌സിനേഷൻ ക്യാംപുകളും പുനഃരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.