ചെന്നൈ: തമിഴ്നാട്ടില്‍ മുന്‍മന്ത്രിയായ പ്രമുഖ എഐഎഡിഎംകെ നേതാവിനെതിരെ നടിയുടെ ലൈംഗിക പീഡന പരാതി. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി വഞ്ചിച്ചുവെന്നാണ് 36കാരിയായ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് അലസിപ്പിച്ചെന്നും ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.
രാമനാഥപുരത്തുനിന്നുള്ള പ്രമുഖനായ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്ന എം മണികണ്ഠനെതിരെയാണ് നടിയുടെ തെളിവുകള്‍ നിരത്തിയുള്ള പരാതി. മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടി മുന്‍മന്ത്രിയുമായി പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം വളര്‍ന്നു. ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുവരും ഒന്നിച്ച് കഴിയുകയായിരുന്നു.
ഇതിനിടയ്ക്ക് നടി ഗര്‍ഭിണിയായി. ഇതു ഇപ്പോൾ പുറത്തറിഞ്ഞാല്‍ മന്ത്രിപദവിക്ക് പ്രശ്നമാകുമെന്ന് വിശ്വസിപ്പിച്ച് ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലിനിക്കലെത്തിച്ച് നിർബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്ന് മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയെന്നും നടി പരാതിയിൽ പറയുന്നു.
ഇതിന് പിന്നാലെ മണികണ്ഠന്‍ മര്‍ദിക്കുന്നത് പതിവാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാൽ പൊലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറയുന്ന വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകളും നടി പുറത്തുവിട്ടു. ചെന്നൈ സിറ്റി പൊലീസിന് നല്‍കിയ പരാതി സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ക്കു കൈമാറി. അടുത്ത ദിവസം തന്നെ മന്ത്രിയെ ചോദ്യം ചെയ്യും.
ടിടിവി ദിനകരനൊപ്പം ചേർന്ന് എടപ്പാടി പളനിസ്വാമിക്കെതിരെ അണിനിരന്ന 18 എംഎൽഎമാരിൽ ഒരാളായിരുന്നു മണികണ്ഠൻ. ഇതിന് പിന്നാലെയാണ് മന്ത്രിപദവിയിൽ നിന്ന് ഇപിഎസ് അദ്ദേഹത്തെ നീക്കിയത്. അതേസമയം, നടിയുടെ ആരോപണത്തിൽ മണികണ്ഠൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.