ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച പിതൃതർപ്പണ പുണ്യ സ്ഥലമായ
തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തുന്ന വിശ്വാസികളെ ചൂഷണം ചെയ്യുന്ന കെ.എസ്.ആർ.ടി.സി. നടപടി അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി.
ചൂഷണം തുടർന്നാൽ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബ്രഹ്മാവിനാൽ പ്രതിഷ്ഠിക്കപ്പെട്ട പുണ്യപുരാതന ക്ഷേത്രമാണ് ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. പ്രത്യേകിച്ച് കർക്കിടക മാസത്തിലെ കറുത്ത വാവ് ദിവസം ആയിരങ്ങളാണ് ഇവിടെ പാപനാശിനിയിൽ മുങ്ങി അവരവരുടെ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നത്.
എന്നാൽ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടു ണ്ടാക്കുന്ന യാത്രാ പ്രശ്നങ്ങളാണ് ഉളളത്. സ്വകാര്യവാഹനത്തിൽ വരുന്ന ഭക്തജന ങ്ങളെ കാർട്ടിക്കുളത്ത് തടഞ്ഞു നിർത്തി കെ.എസ്.ആർ.ടി.സി.യുടെ ബസ്സിലാണ് യാത്ര ചെയ്യാൻ അനുവദിക്കുന്നത്. അതും അമിത ചാർജ്ജ് ഈടാക്കിക്കൊണ്ട്. കിലോമീറ്ററുകൾ ദൂരത്ത് ഇറക്കിവിടുന്നതു കൊണ്ട് പ്രായം ചെന്നവർക്ക് നടന്നു പോകാൻ സാധിക്കുന്നില്ല. കാരണം പറയുന്നത് ട്രാഫിക്ക് തടസ്സം ഉണ്ടാകുന്നു എന്നാണ്. എന്നാൽ കഴിഞ്ഞ കൊട്ടിയൂർ ഉത്സവ കാലത്ത് കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും കൊട്ടിയൂരിലേക്ക് എത്തിയ ഭക്തജനങ്ങൾ ബസ്സുകളുമായി തിരുനെല്ലിയിൽ എത്തിയിട്ടുണ്ട്. ഒരു ഗതാഗത തടസ്സവും അപ്പോൾ അവിടെ ഉണ്ടായില്ല. ഇപ്പോൾ പനവല്ലി റോഡ് ഗതാഗത യോഗ്യമായതിനാൽ വൺവേ സംവിധാനം ഒരുക്കാനും സാധിക്കും. ഭക്തജനങ്ങൾക്ക് യഥേഷ്ടം പാപനാശിനിയിൽ വന്ന് ബലിയിട്ട് മഹാവിഷ്ണുവിനെ തൊഴുത് മടങ്ങുവാൻ സാധിക്കും. സ്വകാര്യ വാഹനങ്ങൾ തടഞ്ഞുകൊണ്ടുള്ള ഗതാഗത സംവിധാനം കൊണ്ട് കഴിഞ്ഞ വർഷം ഭക്തജനങ്ങൾ വളരെ കുറവാണ് ഉണ്ടായിരുന്നത്. ഇത് ആരുടെയോ സ്ഥാപിത താല്പര്യത്തിനു വേണ്ടിയാണ് ഭക്തജനങ്ങളെ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നത്. ഭക്തജനങ്ങളുടെ ഒരുപാട് പരാതികൾ തങ്ങൾക്ക് കിട്ടിയിട്ടുണ്ടന്ന് ഇവർ പറഞ്ഞു.
ഈ വർഷം, മുഴുവൻ സ്വകാര്യ വാഹനങ്ങൾക്കും ക്ഷേത്രത്തിൽ എത്തിച്ചേരുവാനും ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ബലിതർപ്പണം നടത്താനും ഉള്ള സൗകര്യം ഉണ്ടാക്കണമെന്ന് ഹിന്ദു ഐക്യവേദി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എ.എം. ഉദയകുമാർ, ക്ഷേത്ര വിമോചന സമരസമിതി ജില്ലാ ചെയർമാൻ ഇ.കെ. ഗോപി., ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി സി.കെ.ഉദയകുമാർ, ജില്ലാ സംഘടനാ സെക്രട്ടറി. കെ.വി.സനൽകുമാർ,ഹിന്ദു ഐക്യവേദി മാനന്തവാടി താലൂക്ക് പ്രസിഡണ്ട് കെ.എസ് . സുകുമാരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.