പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി അങ്കമാലി താലൂക്ക് ആശുപത്രിയിലെ നേഴ്സ് അടക്കമുള്ളവർക്കെതിരെ നടപടിക്കൊരങ്ങി ആരോഗ്യവകുപ്പ്.
സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിരിക്കുകയാണ്.
അതേസമയം നഴ്സിന് ഗുരുതര പിഴവ് സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനു പിന്നാലെ ഉത്തരവാദികളായവർക്കെതിരെ നടപടിയുമുണ്ടായേക്കും. തുടർച്ചയായി അലംഭാവം ഉണ്ടാകുന്നത് അങ്കമാലി താലൂക്ക് ആശുപത്രിയിൽ സ്ഥിരം സംഭവമാണെന്ന ആക്ഷേപവുമായി നഗരസഭ കൗൺസിലും സംഭവത്തിന് പിന്നാലെ രംഗത്തെത്തിയിരുന്നു.
പനിയെ തുടർന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയപ്പോഴാണ് നഴ്സ് കുട്ടിയ്ക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നൽകിയത്. പനിയുണ്ടെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും നിലവിൽ ഇല്ലെന്നാണ് റിപ്പോർട്ട്.