കൊളംബോ: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി. 15 അംഗ സ്‌ക്വാഡിനെയാണ് നായകൻ രോഹിത് ശർമയും ബി.സി.സി.ഐ മുഖ്യ സെലക്ടർ അജിത് അഗർക്കറും ചേർന്നു പ്രഖ്യാപിച്ചത്. ഇന്ത്യയാണ് ഇത്തവണ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്.
Here's the #TeamIndia squad for the ICC Men's Cricket World Cup 2023 🙌#CWC23 pic.twitter.com/EX7Njg2Tcv
— BCCI (@BCCI) September 5, 2023
നായകൻ രോഹിത് ശർമ നയിക്കുന്ന സംഘത്തിൽ കാര്യമായ സര്‍പ്രൈസുകളൊന്നുമില്ല. ഹര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. കെ.എൽ രാഹുൽ, ഇഷൻ കിഷൻ എന്നിങ്ങനെ രണ്ട് വിക്കറ്റ് കീപ്പർമാരാണു ടീമിലുള്ളത്. സ്‌പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് മാത്രമാണ് ഇടംപിടിച്ചത്. ഹർദിക് പാണ്ഡ്യ, ഷർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിങ്ങനെ നാല് ഓൾറൗണ്ടർമാർ ടീമിലുണ്ട്. അതേസമയം, മലയാളി ക്രിക്കറ്റ് ആരാധകര്‍ക്കു നിരാശ പകര്‍ന്ന് സഞ്ജു സാംസണിന് ടീമില്‍ ഇടംലഭിച്ചില്ല.
ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(നായകൻ). ഹര്‍ദിക് പാണ്ഡ്യ(ഉപനായകന്‍). ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഇഷൻ കിഷൻ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
വീണ്ടും ലോകകപ്പ് ഇന്ത്യൻ മണ്ണിലെത്തുമ്പോൾ ഇരട്ടി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 2013ലെ ചാംപ്യൻസ് ട്രോഫിക്കു ശേഷം ഒരു ഐ.സി.സി കിരീടം ഇന്ത്യയ്ക്ക് നേടാനായിട്ടില്ല. ഇന്ത്യ ആതിഥ്യംവഹിച്ച 2011 ലോകകപ്പിലെ ചരിത്രം ആവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മൂന്നു പതിറ്റാണ്ടോളം നീണ്ട ഇന്ത്യന്‍ ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച മഹേന്ദ്ര സിങ് ധോണിയുടെയും സംഘത്തിന്‍റെയും മാജിക്ക് രോഹിത് ശര്‍മയുടെ പടയ്ക്ക് ആവര്‍ത്തിക്കാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.