കണ്ണൂർ: മാഹിയിൽനിന്നും കർണാടകയിൽനിന്നും അനിയന്ത്രിതമായി നടക്കുന്ന ഇന്ധനക്കടത്ത് തടയാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോൾ ഡിലർമാർ സമരത്തിനൊരുങ്ങുന്നു. സമരത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ 200-ൽ പരം പെട്രോൾപന്പുകൾ ശനിയാഴ്ച(ഇന്ന്) അടച്ചിടും. രാവിലെ ആറ് മുതൽ 24 മണിക്കൂറാണ് അടച്ചിടുക. ഓയിൽ കമ്പനികളിൽനിന്നും ഇന്ധന ബഹിഷ്കരണവും നടത്തും.
നികുതിയിലെ വ്യത്യാസംമൂലം മാഹിയിൽ പെട്രോളിന് 15, ഡീസലിന് 13, കർണാടകയിൽ ഡീസലിന് എട്ട്, പെട്രോളിന് അഞ്ച് രൂപ ഇളവിലാണ് വില്പന നടക്കുന്നത്. ക്വാറികളിലേക്കും മറ്റു വ്യാവസായിക സ്ഥാപനങ്ങളിലേക്കും ടാങ്കറുകളിലും മറ്റുമായി ദിനംപ്രതി ലക്ഷങ്ങളുടെ ഇന്ധനക്കടത്താണ് നടക്കുന്നതെന്ന് ഇവർ ആരോപിച്ചു.
30-ന് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും നടത്തുമെന്ന് കണ്ണൂർ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ടി.വി.ജയദേവൻ, ജന.സെക്രട്ടറിമാരായ എം.അനിൽ, കെ.വി.രാമചന്ദ്രൻ, സി.ഹരിദാസ്, ഇ.എം.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.