ഡ്രൈവിംഗ് അറിയാമെന്ന് കരുതി മാത്രം ഇനി ഡ്രൈവിംഗ് സ്‌കൂളുകളില്‍ ആശാന്‍ ആകാനാവില്ല. ഡ്രൈവിംഗ് സ്‌കൂളില്‍ അദ്ധ്യാപകന്‍ ആവണമെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന പരിശീലനം നേടിയേ തീരൂ.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു ഡ്രൈവിങ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍ പദവിയിലേക്കുയരാം. എല്ലാ ഡ്രൈവിങ് സ്‌കൂളുകളിലും ഇന്‍സ്ട്രക്ടര്‍മാര്‍ ഉണ്ടാകണമെന്നാണു നിയമം. ഡ്രൈവിങ് പഠിപ്പിക്കേണ്ടത് അവരാണ്.
ഇൻസ്ട്രക്ടർമാർക്ക് പത്താം ക്ലാസ് പാസായവരും അഞ്ച് വർഷത്തെ ഡ്രൈവിംഗ് പരിചയവും സർക്കാരിന് കീഴിലുള്ള ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ സെന്റർ നടത്തുന്ന ഓട്ടോമൊബൈൽ ഡിപ്ലോമയും ആയിരിക്കണം.
റോഡുസുരക്ഷകൂടി കണക്കിലെടുത്താണു നിലവില്‍ പഠിപ്പിക്കുന്നവര്‍ക്കായി പ്രത്യേകം കോഴ്‌സ് നടത്തുന്നത്. മോട്ടോര്‍വാഹന വകുപ്പിനു കീഴില്‍ എടപ്പാളിലുള്ള ഐ.ഡി.ടി.ആറി(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്)ലാണ് കോഴ്‌സ് നടത്തുക. കോഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീടറിയിക്കും.
ചില ഡ്രൈവിംഗ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലകര്‍ ആകാനുള്ള യോഗ്യതയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പലര്‍ക്കും ശാസ്ത്രീയ ഡ്രൈവിംഗ് പരിശീലനമില്ല. റോഡ് നിയമങ്ങള്‍ സംബന്ധിച്ച അറിവില്ലാത്തവരുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോഴ്‌സ് നല്‍കാന്‍ തീരുമാനം.