ന്യൂഡൽഹി:സർവീസ് ഫീസ് സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഇന്ത്യൻ മാട്രിമോണി ആപ്പുകൾ ഉൾപ്പെടെ 10 കമ്പനികളുടെ ആപ്പുകളെ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഭാരത് മാട്രിമോണി അടക്കമുള്ള ആപ്പുകളാണ് നീക്കം ചെയ്തത്. മാട്രിമോണി ഡോട്കോമിന്റെ ആപ്പുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലിം മാട്രിമോണി, ജോഡി എന്നിവ വെള്ളിയാഴ്ച നീക്കം ചെയ്തതായി കമ്പനിയുടെ സ്ഥാപകനായ മുരുകവേൽ ജാനകിരാമൻ പറഞ്ഞു. ഇന്റർനെറ്റിന്റെ കറുത്ത ദിനമെന്നാണ് ജാനകിരാമൻ ഇതിനെ വിശേഷിപ്പിച്ചത്.
ഇൻ-ആപ്പ് ട്രാൻസാക്ഷനുകളിൽ 11 ശതമാനം മുതൽ 26 ശതമാനം വരെയാണ് ഗൂഗിൾ ഫീസ് ചുമത്തിയിരുന്നത്. ഇതിനെതിരെയുള്ള സ്റ്റാർട്ടപ്പുകളുടെ നീക്കമാണ് തർക്കത്തിനു കാരണം. എന്നാൽ ഫീസ് ഊടാക്കാനോ അല്ലാത്ത പക്ഷം ആപ്പ് നീക്കം ചെയ്യാനോ ഉള്ള അനുമതി കോടതിയിൽ നിന്ന് ലഭിച്ചതോടെയാണ് പ്ലേസ്റ്റോറിൽ നിന്ന് ആപ്പുകൾ നീക്കം ചെയ്തത്.
മാട്രിമോണി. കോം, ഇൻഫോ എഡ്ജ് എന്നിവയ്ക്ക് പ്ലേ സ്റ്റോർ നിയമങ്ങൾ ലംഘിച്ചതിന് നോട്ടീസും അയച്ചിട്ടുണ്ട്. ഇതോടെ മാട്രിമോണി. കോമിന്റെ ഓഹരികളിൽ 2.7 ശതമാനവും ഇൻഫോ എഡ്ജിന്റെ ഓഹരികളിൽ 1.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.