മീനങ്ങാടി: വയനാട്, നീലഗിരി ജില്ലകളിലെ ജനതയ്ക്ക് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഇവിടെ സുരക്ഷിതരായി ജീവിക്കുവാൻ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നുവെന്ന് മലബാർ ഭദ്രാസന പള്ളി പ്രതിനിധി യോഗം.
കാടിറങ്ങി വന്ന് വന്യമൃഗങ്ങൾ മനുഷ്യജീവൻ അപഹരിക്കുന്നു,
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിനാശം വരുത്താതെ അവയവനത്തിനുള്ളിൽ തന്നെ സംരക്ഷിക്കട്ടെ, നാം ജനിച്ചു വളർന്ന ഈ മണ്ണിൽ സമാധാനത്തോടെയും സുരക്ഷിതമായും നമുക്ക് ജീവിക്കണം. ഇക്കാര്യത്തിൽ കാലങ്ങളായി ഭരണകൂടവും അധികാരികളും നിസ്സംഗത കാണിക്കുന്നു. ഈ അവഗണന ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല.
എല്ലാവർക്കും സുരക്ഷിതരായി ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവും മൗലീക അവകാശത്തിന്റെ നിഷേധവുമാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. ജീവന് സംരക്ഷണം നൽകേണ്ടവർ അവരുടെ ഉത്തരവാദിത്വം മറന്നു പോയിരിക്കുന്നു എന്നത് ഖേദകരമാണ്. ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് മലബാർ ഭദ്രാസന പള്ളി പ്രതിനിധി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
യോഗത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളെ ഓർക്കുകയും സ്മരണാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
യോഗത്തിൽ ഡോക്ടർ ഗീവർഗീസ് മോർ സ്തേപ്പാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരമ്പുഴയിൽ, ജോയിൻ സെക്രട്ടറി ബേബി വാളങ്കോട്ട്, ജോൺസൺ കൊഴാലില്‍, ഫാ. ബേബി ഏലിയാസ്, ഫാ. ജെയിംസ് വന്മേലിൽ, ബേബിച്ചൻ മേച്ചേരി ൽ തുടങ്ങിയവർ സംസാരിച്ചു.