പോളണ്ടിലേക്ക് ജോബ് വിസ വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അൻസ്റ്റാർ ഇന്റർനാഷണൽ എന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപന ഉടമ ബീന ഷാജിക്കും, ഇവരുടെ ജീവനക്കാരനായ അമീൻ മുഹമ്മദിനും എതിരെ കേസെടുത്തു. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട ഉദ്യോഗാർത്ഥിയുടെ പരാതിയിലാണ് കടുത്തുരുത്തി പോലീസ് കേസെടുത്തത്. ഇരുവർക്കും എതിരെ ഐപിസി സെക്ഷൻ 420, 34 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
യൂറോപ്യൻ രാജ്യമായ പോളണ്ടിലേക്ക് പാക്കിംഗ് ജോലി വാഗ്ദാനം ചെയ്താണ് വിസ തട്ടിപ്പ് നടത്തിയത്. 235,000 രൂപയാണ് പ്രതികൾ ഇത്തരത്തിൽ തട്ടിയെടുത്തത്. പണം നൽകി ഒരു വർഷം കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ പണം മടക്കി ചോദിച്ചപ്പോൾ ബീന ഷാജി നിഷേധാത്മകമായ മറുപടിയാണ് നൽകിയത്. ഇവരുടെ തട്ടിപ്പ് വാർത്ത റിപ്പോർട്ട് ചെയ്ത ഞങ്ങളുടെ മാധ്യമ സ്ഥാപനത്തിനെതിരെയും കേസ് കൊടുക്കുമെന്ന് ഇവർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
വിദേശ റിക്രൂട്ട്മെൻറ് ലൈസൻസ് ഇല്ലാതെയാണ് ഇവരുടെ സ്ഥാപനം പ്രവർത്തിക്കുന്നത്. കോട്ടയം ഫയർ സ്റ്റേഷന് സമീപമായി അൻസ്റ്റാർ ഇൻറർനാഷണൽ എന്ന പേരിലാണ് ഇവർ തട്ടിപ്പ് സ്ഥാപനം നടത്തുന്നത്. വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയുടെ മറവിലാണ് വിസ തട്ടിപ്പ് നടന്നത്. നിരവധി ഉദ്യോഗാർത്ഥികളൾക്കാണ് ഇവരുടെ ചതിക്കുഴിയിൽപ്പെട്ട് പണം നഷ്ടമായിരിക്കുന്നത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതി കൊടുക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വിസ തട്ടിപ്പ് വീരൻ സണ്ണി യാക്കൂബുമായി അടുത്ത ബന്ധം
800 അധികം ഉദ്യോഗാർത്ഥികളിൽ നിന്ന് 20 കോടിയോളം തട്ടിയ വിസ തട്ടിപ്പ് വീരൻ കോതമംഗലം സ്വദേശി സണ്ണി യാക്കൂബുമായി ബീന ഷാജിക്ക് അടുത്ത ബന്ധമുണ്ട്. ഇയാളുടെ കോട്ടയത്തെ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നത് ബീന ഷാജിയാണ്. കോട്ടയത്ത് ബീനാ ഷാജിയുടെ സ്ഥാപനത്തിലൂടെയാണ് സണ്ണി യാക്കൂബ് ഇടപാടുകൾ നടത്തിയിരുന്നത്. ഒരു ഡെസനിലധികം കേസുകളിൽ പ്രതിയായ സണ്ണി യാക്കൂബ് ദുബായിലേക്ക് കടന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.