കൽപ്പറ്റ: ജീവനക്കാരോട് കൊടും വഞ്ചന കാട്ടിയ ബഡ്ജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ജീവനക്കാരോട് കടുത്ത വിവേചനം കാട്ടിയ ബഡ്ജറ്റിൽ പ്രതിഷേധിച്ച് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് കെ.റ്റി. ഷാജി ഉദ്ഘാടനം ചെയ്തു.
ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ചോ, കുടിശ്ശികയായ ആറു ഗഡുക്ഷാമബത്തയെക്കുറിച്ചോ, മരവിപ്പിച്ച ലീവ് സറണ്ടറിനെക്കുറിച്ചോ യാതൊരു പരാമർശവുമില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ല, അനുവദിക്കുമെന്ന് പറയുന്ന 2019- ലെ കുടിശ്ശിക നൽകാൻ തുക വകയിരുത്തിയിട്ടില്ല, പി.എഫിൽ ലയിപ്പിച്ച എട്ട് ഗഡു ക്ഷാമബത്തയിൽ കേവലം രണ്ടു ഗഡുവിൻ്റെ മാത്രമാണ് ലോക്കിങ്ങ് പിരീഡ് പിൻവലിക്കുമെന്ന് പറഞ്ഞിട്ടുള്ളത്. ജീവനക്കാർക്കുള്ള പ്രഖ്യാപനങ്ങൾ എല്ലാം പൊള്ളയായ വാഗ്ദാനങ്ങളായി അവശേഷിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2019 മുതൽ ജീവനക്കാർ കാത്തിരുന്ന ശമ്പള പരിഷ്ക്കരണ കുടിശ്ശിക ജീവനക്കാർ പ്രതീക്ഷിച്ചിരുന്നില്ലെന്ന ധനമന്ത്രിയുടെ പ്രസ്ഥാവന തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശരത് ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മോബിഷ് പി.തോമസ്, ടി.അജിത്ത്കുമാർ, ലൈജു ചാക്കോ, സി.കെ.ജിതേഷ്, എം.ജി. അനിൽകുമാർ, കെ.സി.ജിനി, സിനീഷ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.ജി.പ്രശോഭ്, വി.മുരളി, നിഷ പ്രസാദ്, എം.എ.ബൈജു, പി.സി. എൽസി, വി.ദേവി, വി.എഫ്.റോബിൻസൺ. ബിനു കുമാർ, എസ്.ആർ.ശ്രീജിത്ത്, ലിതിൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി