ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി പരിശീലന, പഠന ക്ലാസുകൾ തുടങ്ങുന്നത്. ഒപ്പം നിർത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളും പുനരാരംഭിക്കും.
സ്കൂളുകൾ പ്രവർത്തിക്കുന്നതിന് അനുമതി നൽകിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ അധികൃതരും പരിശീലകരും വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.
പഠിപ്പിക്കുമ്പോൾ പരിശീലകനൊപ്പം ഒരു പഠിതാവ് മാത്രമേ ഉണ്ടാകാൻ പാടുള്ളു.
ഗ്ലൗസും മാസ്കും നിർബന്ധമായും ധരിച്ചിരിക്കണം.
വാഹനത്തിൽ എ സി ഉപയോഗിക്കാൻ പാടില്ല.
സീറ്റ്, സീറ്റ് ബെൽറ്റ്, സ്റ്റീയറിങ് ഉൾപ്പെടെ വാഹനത്തിനുള്ളിൽ ഓരോ പഠിതാവും ഇറങ്ങിക്കഴിയുമ്പോൾ അണുവിമുക്തമാക്കണം.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ മാർച്ച് പത്തുമുതൽ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ അടച്ചിട്ടത്. ഇതുമൂലം പരിശീലകരും ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഉൾപ്പെടെ 30,000 ഓളം ജീവനക്കാരും അവരുടെ കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലായിരുന്നു. 5200 ഓളം സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ചെറിയ സ്ഥാപനങ്ങളിൽ ഉടമകൾ തന്നെ പരിശീലനം നൽകുമ്പോൾ മറ്റുള്ള സ്കൂളുകളിൽ പ്രത്യേകം പരിശീലകരുമുണ്ട്.
വാഹനത്തിന്റെ ഇൻഷുറൻസ്, ടാക്സ് തുടങ്ങിയവ അടയ്ക്കുന്നതിനും മറ്റു ചെലവുകൾക്കും ഏറെ കഷ്ടപ്പെട്ടുവെന്നും എന്നാൽ ഇന്നുമുതൽ പ്രവർത്തനം തുടങ്ങുന്നതിൽ ആശ്വാസമുണ്ടെന്നും ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ലോക്ഡൗൺ മൂലം നിർത്തിവച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റുകളും കർശന മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ആരംഭിച്ചു ലോക്ഡൗണിന് മുൻപ് ലേണേഴ്സ് എടുത്തവരെയും ഒരുതവണ ടെസ്റ്റിൽ പരാജയപ്പെട്ടവരെയും മാത്രമേ ഒക്ടോബർ 15 വരെയുള്ള
ഒരു മാസത്തിനുള്ളിൽ നടക്കുന്ന ടെസ്റ്റുകളിൽ പങ്കെടുപ്പിക്കുകയുള്ളു. മറ്റുള്ളവർ ഇതിന് ശേഷമുള്ള തീയതികളിലെ സ്ലോട്ട് ബുക്ക് ചെയ്യാൻ പാടുള്ളൂവെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
കോവിഡിന് മുൻപ് ഓരോ ഓഫീസുകളിലും നടന്നിരുന്ന ടെസ്റ്റുകളുടെ 50 ശതമാനം ടെസ്റ്റുകൾ മാത്രം നടത്തുവാനാണ് അനുമതിയുള്ളത്.