പൊതുവിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ(എ.ഐ) സാധ്യതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തില്‍ പ്രായോഗിക പരിശീലനം കൈറ്റ് ആസ്ഥാനമായ പനമരത്ത് ആരംഭിച്ചു. അക്കാദമിക മൂല്യം ചോര്‍ന്ന് പോകാതെ ഉത്തരവാദിത്തത്തോടെ നിര്‍മിതബുദ്ധി ക്ലാസ് മുറികളില്‍ പ്രയോജനപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന 2503 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക. ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉപയോഗിച്ച് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായാണ് അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. എ.ഐ. ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ കൈറ്റ് നല്‍കിയ ജി-സ്യൂട്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കും. സ്ഥിരമായുള്ള എ.ഐ. ടൂളുകള്‍ മാത്രം ഉപയോഗിക്കുന്നതിന് പകരമായി കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിര്‍ദേശിക്കുന്ന എ.ഐ. ടൂളുകളായിരിക്കും അതത് സമയങ്ങളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്‌സുകള്‍ ഭിന്നശേഷി സൗഹൃദമാക്കാനും പരിശീലനത്തിലൂടെ അധ്യാപകര്‍ക്ക് അവസരം നല്‍കും. മെയിൽ ആരംഭിക്കുന്ന സമഗ്ര പരിശീലനത്തിൽ ആദ്യഘട്ടത്തില്‍ കൂടുതലായും ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കായിരിക്കും പരിശീലനം നല്‍കുക. പരിശീലനത്തിന് കൈറ്റ് വെബ്‌സൈറ്റ് ട്രെയിനിങ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളിലായി പ്രൈമറി അധ്യാപകര്‍ക്കും പരിശീലനം നല്‍കും.
*പരിശീലനത്തിലൂടെ സമഗ്ര പഠനം*
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഡോക്യുമെന്റുകളെ (പി.ഡി.എഫ്, ചിത്രം, വീഡിയോ ഉള്‍പ്പെടെ) ലളിതമായ ഭാഷയിലേക്ക് മാറ്റാനും ആശയങ്ങളുടെ ഉള്ളടക്കം സംഗ്രഹിക്കാനും പുതിയവ തയ്യാറാക്കാനും സഹായകമാകുന്ന ‘സമ്മറൈസേഷന്‍’ സങ്കേതങ്ങളാണ് ആദ്യഭാഗത്ത് തയ്യാറാക്കിയത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തയ്യാറാക്കാല്‍, എഡിറ്റ് ചെയ്ത് കാര്‍ട്ടൂണുകള്‍, പെയിന്റിങ് എന്നിവയിലേക്ക് മാറ്റാനും, ചിത്രങ്ങളോടൊപ്പം ഉള്ളടക്കം കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന ‘ഇമേജ് ജനറേഷന്‍’നാണ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. എ.ഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രോംപ്റ്റുകള്‍ കൃത്യമായി നല്‍കാന്‍ സഹായിക്കുന്ന ‘പ്രോംപ്റ്റ് എഞ്ചിനീയറിങ്’ ആണ് പരിശീലനത്തിന്റെ മൂന്നാം ഭാഗം. നിര്‍മിത ബുദ്ധിയുടെ ഉപയോക്താക്കള്‍ മാത്രമല്ല അവ പ്രോഗ്രാം മുഖേന എങ്ങനെ തയ്യാറാക്കുന്നെന്ന് സ്വയം പരിശീലിക്കാന്‍ അധ്യാപകര്‍ക്ക് അവസരം നല്‍കുന്ന ‘മെഷീന്‍ ലേണിങ്’പരിശീലനത്തിന്റെ നാലാം ഭാഗമാണ്. എ.ഐ. ഉപയോഗിച്ച് അവതരണങ്ങള്‍, അനിമേഷനുകള്‍ തയ്യാറാക്കല്‍, ലിസ്റ്റ്, പട്ടികകള്‍, ഗ്രാഫുകള്‍, ചാര്‍ട്ടുകള്‍ എന്നിവ ആവശ്യാനുസരണം നിര്‍മിച്ച് വില്‍പനയുമാണ് അഞ്ചാം ഭാഗത്ത് പരിചയപ്പെടുത്തുന്നത് മൂല്യ നിര്‍ണയത്തിന് എ.ഐ. സങ്കേതങ്ങളുടെ ഉപയോഗമാണ് ആറാം ഭാഗത്തില്‍ പ്രതിപാദിക്കുന്നത്. യൂണിറ്റ് ടെസ്റ്റുകള്‍ മുതല്‍ വിവിധ ചോദ്യപേപ്പറുകളുടെ മാതൃകകള്‍ തയ്യാറാക്കാന്‍ ഇതിലൂടെ അധ്യാപകര്‍ക്ക് അവസരം ലഭിക്കും. നിര്‍മിതബുദ്ധിയുടെ അപകടങ്ങള്‍ തിരിച്ചറിയാനും ഉത്തരവാദിതത്തത്തോടെയുള്ള ഉപയോഗം മനസിലാക്കാന്‍ അധ്യാപകരെ പര്യാപ്തമാക്കുകയാണ് പരിശീലനത്തിന്റെ അവസാന ഭാഗത്ത്. സ്വന്തം അവതാര്‍ നിര്‍മിച്ച് ഡീപ്‌ഫേക്ക് എന്താണെന്നും, സ്വകാര്യത, അല്‍ഗൊരിതം, പക്ഷപാതിത്വം എന്നിവ മനസ്സിലാക്കാനും അധ്യാപകര്‍ക്ക് അവസരം ഒരുക്കുന്നു.