ബംഗളൂരു: ബംഗളൂരുവിൽ ഐ ടി ജീവനക്കാരനായ മലയാളിയെ സൈബര്‍ തട്ടിപ്പിനിരയാക്കാൻ ശ്രമം. മുംബൈയിൽ സൈബർ കേസ് രജിസ്റ്റർ ചെയ്‌തെന്ന് അറിയിച്ച് തട്ടിപ്പിന് ശ്രമം നടന്നത്. തൃശൂർ സ്വദേശി ഡിന്‍റോ ജോസഫാണ് ബംഗളൂരു സിറ്റി പൊലീസിൽ പരാതി നൽകിയത്. പൊലീസ് സ്റ്റേഷൻ സെറ്റിട്ട് വീഡിയോ കോളിലായിരുന്നു ഭീഷണി. കേസ് റദ്ദാക്കാൻ പണം ആവശ്യപ്പെട്ടുവെന്ന് ഡിന്‍റോയുടെ പരാതിയില്‍ പറയുന്നു. സമാനമായി ബംഗളൂരുവിൽ തട്ടിപ്പുകൾ വര്‍ധിക്കുകയാണ്. വീഡിയോ കോളില്‍ കാണുമ്പോൾ പൊലീസ് സ്റ്റേഷൻ തന്നെയാണെന്നാണ് തോന്നിയതെന്ന് ഡിന്‍റോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസാര രീതിയും പൊലീസിന്‍റേത് പോലെ തന്നെയായിരുന്നു. ജുഹു പൊലീസ് എന്ന് പറഞ്ഞാണ് വിളിച്ചത്. ആദ്യം കേസ് പേരിലുണ്ടെന്ന് പറഞ്ഞ് ഓഡിയോ കോൾ ആണ് വന്നത്. ഇതിന് ശേഷം വീഡിയോ കോൾ വന്നു. പൊലീസ് വേഷം ധരിച്ച അഞ്ചോളം പേരുണ്ടായിരുന്നു. ഹിന്ദിയും ഇംഗ്ലീഷുമാണ് തട്ടിപ്പുകാര്‍ സംസാരിച്ചത്.
എൻഫോഴ്സ്മെന്‍റ് ഓഫീസർ ഫ്രോഡ് എന്ന സാമ്പത്തികത്തട്ടിപ്പാണ് കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.