യുഎഇയിലെ ഏറ്റവും പുതിയ വിസ നിയമം കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ നിന്ന് യുഎഇയില്‍ എത്തുന്ന യാത്രക്കാർക്കും യാത്രസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന എജന്റുമാർക്കും സാമ്പത്തികമായി വലിയ നഷ്ടങ്ങളാണ് ഇതേത്തുടർന്ന് ഉണ്ടാകുന്നത്. നേരത്തെ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ് വിസ നിഷേധിക്കുന്നതെങ്കില്‍ പുതിയ നിയമം കാരണം അത് അഞ്ച് മുതല്‍ ആറ് ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്. നേരത്തെ തന്നെ ക്രമീകരണങ്ങള്‍ നടത്തിയിരുന്ന യാത്രക്കാർ പോലും പുതിയ നിയമങ്ങള്‍ പ്രകാരം വിസ അംഗീകരിച്ച് കിട്ടാൻ പാടുപെടുകയാണ്. വിസ നിഷേധിക്കുന്നതിനെ തുടർന്ന് അപേക്ഷ ഫീസ് മാത്രമല്ല നഷ്ടപ്പെടുന്നത്. ഇതോടൊപ്പം ഹോട്ടല്‍ മുറി ബുക്ക് ചെയ്തതിന്റെ അടക്കമുള്ള തുകയാണ്. യുഎഇയില്‍ വിസിറ്റിംഗ് വിസയെടുത്ത് വരുന്നവർക്കുള്ള നിയമങ്ങളില്‍ അടുത്തിടെയാണ് വലിയ മാറ്റങ്ങള്‍ക്കൊണ്ടുവന്നത്. പുതിയ നിയമപ്രകാരം യുഎഇയിലേക്ക് സന്ദർശക വിസയില്‍ എത്തുന്നവർ, ഹോട്ടല്‍ മുറി ബുക്ക് ചെയ്തതിന്റെ രേഖകള്‍, തിരിച്ചു നാട്ടിലേക്ക് പോകേണ്ട വിമാന ടിക്കറ്റ്, ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നതെങ്കില്‍ അതിന്റെ രേഖകള്‍ എന്നിവ കയ്യില്‍ കരുതണം. എന്നാല്‍ ഭൂരിഭാഗം പേർക്കും ഇതേക്കുറിച്ച് കൃത്യമായ അവബോധമില്ല. ഇതേത്തുടർന്നാണ് പലരും വിമാനത്താവളങ്ങളില്‍ നിന്ന് മടങ്ങേണ്ട സാഹചര്യമുണ്ടാകുന്നത്. ഈ രേഖകള്‍ ഒന്നും കൈവശമില്ലാത്തവർക്ക് വിസ അംഗീകരിച്ച് നല്‍കാൻ യുഎഇ തയ്യാറാകുന്നില്ല.
സന്ദർശക വിസയില്‍ യുഎഇ വരുത്തിയ മാറ്റങ്ങൾ
റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കറ്റ്
സന്ദർശനത്തിന് ശേഷം യുഎഇ വിടാനുള്ള തങ്ങളുടെ ഉദ്ദേശ്യം കാണിക്കാൻ വിനോദ സഞ്ചാരികള്‍ അവരുടെ സ്ഥിരീകരിച്ച റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കറ്റിന്റെ ഒരു പകർപ്പ് കയ്യില്‍ കരുതണം. നേരത്തെ വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇത് കാണിക്കേണ്ടതുള്ളൂ. താമസിക്കാനുള്ള സൗകര്യം
സന്ദർശക വിസയില്‍ യുഎഇയില്‍ എത്തുന്നവർ തങ്ങള്‍ക്ക് താമസിക്കാനുള്ള ഹോട്ടല്‍ മുറിയുടെ രേഖകള്‍ കയ്യില്‍ കരുതണം. ഇനി ബന്ധുക്കളുടെ വീടുകളിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ കയ്യിലുണ്ടാകണം. സാമ്പത്തിക സ്രോതസ്
യാത്രയ്ക്കിടെയുള്ള ചെലവിന് ആവശ്യമായ പണം നിങ്ങളുടെ കയ്യിലുണ്ടാകണം. ഇതിന്റെ തെളിവിനായി അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെ കയ്യില്‍ കരുതണം. അല്ലെങ്കില്‍ നിങ്ങളെ സ്‌പോണ്‍സർ ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.