സ്വർണത്തെ പിടിച്ച് കെട്ടാനുള്ള കേന്ദ്ര നീക്കം വെറുതെയായില്ല: മെയ് മാസത്തെ ഇറക്കുമതിയില്‍ വന്‍ ഇടിവ്
ഇന്ത്യയുടെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും വ്യാപാര കമ്മി കുറയ്ക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ഇറക്കുമതിയിലെ ഇടിവിന് പ്രധാനമായും കാരണമായത്. ഏപ്രിൽ മാസത്തിൽ 5.63 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി മൂല്യമെങ്കില്‍ മെയ് മാസത്തിൽ ഇത് 2.21 ബില്യൺ ഡോളറായി കുറഞ്ഞ് 3.42 ബില്യൺ ഡോളറിലെത്തി.ഒരു മാസത്തിനിടയിൽ ഇറക്കുമതിയിലുണ്ടായ ഈ കുത്തനെയുള്ള കുറവിന് പ്രധാന കാരണം മെയ് പകുതിയോടെ കേന്ദ്ര ധനമന്ത്രാലയം നടപ്പിലാക്കിയ അപ്രതീക്ഷിത നികുതി വർദ്ധനവാണ്. സ്വർണ്ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും ഒറ്റയടിക്ക് 15 ശതമാനമായാണ് രാജ്യം ഉയർത്തിയത്.സ്വർണത്തിന് പുറമെ വെള്ളി ഇറക്കുമതിയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഏപ്രിലിൽ 411.06 മില്യൺ ഡോളറായിരുന്ന വെള്ളി ഇറക്കുമതി മെയ് മാസത്തിൽ വെറും 75.57 മില്യൺ ഡോളറായി ചുരുങ്ങി. വെള്ളിയുടെ ഇറക്കുമതി തീരുവയും കേന്ദ്രം 15 ശതമാനമായി ഉയർത്തിയിരുന്നു. വൻതോതിൽ സ്വർണ്ണം രാജ്യത്തേക്ക് ഒഴുകുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പൗരന്മാരോട് അനാവശ്യമായ സ്വർണ്ണ വാങ്ങലുകൾ ഒഴിവാക്കാൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.
സമാധാന കരാറിൽ ഇന്ത്യൻ എണ്ണ കമ്പനികൾക്കും സമാധാനം; നഷ്ടം കുറഞ്ഞു; രാജ്യത്ത് ഇന്ധനവില കുറയുമോ എന്ന് ആകാംഷ
യുഎസ് ഇറാൻ സമാധാന കരാർ നിലവിൽവന്നതിന് പിന്നാലെ എണ്ണകമ്പനികൾക്കും ആശ്വാസം. ക്രൂഡ് ഓയിലിന് വില കൂടിയപ്പോൾ എണ്ണ കമ്പനികൾ സഹിക്കേണ്ടിവന്ന നഷ്ടം കരാർ നിലവിൽ വന്നതോടെ കുറഞ്ഞു. കരാർ ഒപ്പിട്ടതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് എണ്ണ കമ്പനികൾക്ക് സഹായമായത്.കരാർ നിലവിൽ വന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ 5 ശതമാനത്തിന്റെ ഇടിവ് വന്നിരുന്നു. 82 ഡോളറായിരുന്നു ഒരു ബാരലിന് വില. ഹോർമുസ് കടലിടുക്കിലൂടെ ഇനി കപ്പലുകൾക്ക് പേടിയില്ലാതെ കടന്നുപോകാം എന്നിരിക്കെ എണ്ണവിലയിൽ ഇനിയും കുറവ് വരുമെന്നാണ് പ്രതീക്ഷ.എണ്ണവില കുറഞ്ഞതോടെ ഇന്ത്യയിൽ എണ്ണകമ്പനികൾ സഹിച്ചിരുന്ന നഷ്ടവും കുറഞ്ഞു. നേരത്തെ ഒരു ലിറ്റർ പെട്രോളിന് 6 രൂപയ്ക്കടുത്തായിരുന്നു കമ്പനികളുടെ നഷ്ടം. ഇത് കുറഞ്ഞ് 3 രൂപയായി. ഡീസലിൽ ഒരു ലിറ്ററിന് 30 രൂപയായിരുന്നു നഷ്ടം. ഇത് കുറഞ്ഞ് 27 രൂപയായി. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിനുണ്ടായ വിലവർധനവിന് അനുസരിച്ച് ഇന്ത്യയിൽ ഇന്ധനത്തിന് വില കൂട്ടിയിരുന്നില്ല. ഇതോടെയാണ് എണ്ണ കമ്പനികൾക്ക് നഷ്ടം സഹിക്കേണ്ടിവന്നത്.പെട്രോൾ, ഡീസൽ എന്നിവയിലെ നഷ്ടം കുറഞ്ഞു എന്നിരിക്കെ ഏൽപിജിയിൽ എണ്ണ കമ്പനികൾ വലിയ നഷ്ടം സഹിച്ചുവരിക തന്നെയാണ്. ഒരു സിലിണ്ടറിന് 700 രൂപയോളമാണ് നഷ്ടം. ക്രൂഡ് ഓയിൽ വില കുറഞ്ഞത് എണ്ണകമ്പനികളെ പ്രവർത്തനം സുഖമമാക്കുന്നതിനും മറ്റും സഹായിക്കുമെന്നും നഷ്ടം നികത്തപ്പെടുമെന്നുമാണ് കണക്കുകൂട്ടൽ.
7 ൽ നിന്ന് 14 ലക്ഷത്തിലേക്ക്! സൗജന്യ യാത്ര ബമ്പർ ഹിറ്റ്, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ, ആദ്യ ദിനം ആഘോഷമാക്കിയത് 1329938 സ്ത്രീകൾ, ഇരട്ടിയായി
തിരുവനന്തപുരം :സംസ്ഥാന സർക്കാർ ഇന്നലെ ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം ആഘോഷമാക്കി സ്ത്രീകൾ. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഇന്നലെ കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 13 ലക്ഷത്തിലധികം സ്ത്രീകളാണ് ഇന്നലെ കെ എസ് ആർ ടി സി ബസിലെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രികരുടെ എണ്ണത്തിൽ ഇരട്ടിയോളം വർദ്ധനവാണ് ഉണ്ടായത്. മുൻ തിങ്കളാഴ്ച 7,34,693 സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്ത് ഇന്നലെ അത് 13,29,938 ആയി ഉയർന്നു. അതായത് 7 ലക്ഷത്തിൽ നിന്ന് 14 ലക്ഷത്തിലേക്കാണ് ഈ ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ മാറ്റം. 5,95,245 സ്ത്രീകളാണ് കഴിഞ്ഞ തിങ്കളാഴ്ചയെക്കാൾ ഇന്നലെ കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ അധികമായി യാത്ര ചെയ്തത്.
ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെയാണ് നിരോധനം. നീറ്റ് പരീക്ഷ പൂര്‍ത്തിയാകുന്നത് വരെ നിരോധനമുണ്ടാവും. വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരം മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയാണ് നിരോധനമേര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ മെസ്സേജ് എഡിറ്റിങ് സംവിധാനം നിര്‍ത്തിവെക്കാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.ടെലഗ്രാം ഉയോഗിച്ച് വലിയ രീതിയില്‍ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നിരോധനമേര്‍പ്പെടുത്താന്‍ എന്‍ടിഎ നിര്‍ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ എന്‍ടിഎ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 21നാണ് നീറ്റിന്റെ പുനപരീക്ഷ നടക്കുന്നത്.നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഡോ.മംഗള കോഹ്ലി ആണ് ഹരജി സമര്‍പ്പിച്ചത്.ചിലയിടങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മുന്‍ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം.അതിനിടെ പുനപരീക്ഷ ഒരുമാസം കൂടിനീട്ടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അഭിഭാഷകന് വിനീത് ജിന്‍ഡാല്‍ വഴി എന്‍ടിഎക്ക് നിവേദനം നല്കി.മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീഷ എഴുതിയത്.
ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരിൽ കാണാനാവില്ല, സന്ദർശകർക്ക് പ്രത്യേക അറിയിപ്പ്; ബജറ്റ് തയ്യാറാക്കുന്ന തിരക്കിൽ
മുഖ്യമന്ത്രി വി ഡി സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പ്. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും മികച്ചൊരു നാളേയ്ക്കായുള്ള ദൗത്യത്തില്‍ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അറിയിപ്പിന്റെ പൂർണരൂപം"നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലാണ് ബഹു.മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ നിങ്ങളുടെ സഹകരണം കൂടി അഭ്യര്‍ഥിക്കുന്നു. നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തില്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു"വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുക. ഇന്ദിരാ ഗാരന്റി നടപ്പാക്കാൻ എത്ര തുക വകയിരുത്തും എന്നാണ് അറിയാനുള്ളത്. ഇന്ന് ആരംഭിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കുള്ള ഫണ്ട്, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനുള്ള ഫണ്ട് എന്നിവയെല്ലാം എത്രയെന്ന് പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാവും.
രണ്ട് വട്ടം പിന്നിലായിട്ടും തോൽക്കാൻ മനസില്ലാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ ആവേശ സമനില
ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഇറാനെ സമനിലയിൽ തളച്ച് ന്യൂസിലൻഡ്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി പിരിഞ്ഞ മത്സരം ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായി മാറി. കളിയിലുടനീളം രണ്ടുതവണ മുന്നിലെത്തിയ ന്യൂസിലൻഡിനെ തിരിച്ചടിച്ച ഇറാൻ ഒടുവിൽ സമനിലയിൽ കുടുക്കിയത്. ന്യൂസിലൻഡിനായി എലിജ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി എന്നിവരാണ് ഇറാന്റെ രക്ഷകരായത്. രാഷ്ട്രീയ തർക്കങ്ങളും വിസ പ്രതിസന്ധികളും കാരണം മത്സരത്തിന് തൊട്ടുമുൻപ് വരെ വാർത്തകളിൽ നിറഞ്ഞ ഇറാൻ ടീമിന് കനത്ത സുരക്ഷയിലാണ് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ കളിക്കളമൊരുങ്ങിയത്.പ്രവാസി ഇറാനികളുടെ വലിയൊരു നിര സ്റ്റേഡിയത്തിൽ ഇരുപക്ഷത്തുമായി നിലയുറപ്പിച്ചതോടെ ഗാലറിയും കലുഷിതമായിരുന്നു. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇറാനെ ഞെട്ടിച്ച് ന്യൂസിലൻഡ് മുന്നിലെത്തി. സൂപ്പർ താരം ക്രിസ് വുഡിന്റെ മികച്ചൊരു പാസിൽ നിന്നും എലിജ ജസ്റ്റ് ലക്ഷ്യം കാണുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച ഇറാൻ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. അതിന് വൈകാതെ ഫലം കണ്ടു. 31-ാം മിനിറ്റിൽ റാമിൻ റെസായൻ ഇറാനായി സമനില ഗോൾ കണ്ടെത്തി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഇറാൻ വീണ്ടും വലകുലുക്കിയെങ്കിലും റഫറി അത് ഓഫ്സൈഡ് വിധിച്ചത് അവർക്ക് തിരിച്ചടിയായി.
പൂഴിത്തോട് - പടിഞ്ഞാറത്തറ പാത നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ സമരം ശക്തമാക്കും:ജനകീയ കർമ്മ സമിതി.
പടിഞ്ഞാറത്തറ: ചുരത്തിൽ അനുദിനം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ സമയക്രമം നിശ്ചയിക്കണമെന്ന് പൂഴിത്തോട് -പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതിയുടെ വാരാന്ത്യ യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരം ശക്തമാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.റിലേസമരം ഇതിനകം 1260 ദിവസം പിന്നിട്ടു കഴിഞ്ഞു. സാജൻ തുണ്ടിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.കമൽ ജോസഫ് വിഷയാവതരണം നടത്തി. ആലിക്കുട്ടി സി കെ , ബെന്നി മാണിക്കത്ത് , നാസർ കൈപ്രവൻ, ഉലഹന്നാൻ പട്ടർമഠം, യു.സി ഹുസൈൻ, തങ്കച്ചൻ നടക്കൽ, നാസർ സി കെ , വിശ്വനാഥൻ വി.എസ്. എന്നിവർ സംസാരിച്ചു. അസീസ് കളത്തിൽ സ്വാഗതവും, ബെന്നി കുറുമണി നന്ദിയും പറഞ്ഞു.താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും നിർമ്മാണ പ്രവ്യത്തികളും ഒരു വശത്ത് മനുഷ്യനെ ശ്വാസം മുട്ടിക്കുമ്പോൾ മറുവശത്ത് വീതിക്കുറഞ്ഞ ഇടങ്ങളിൽ വാഹനങ്ങൾ കേടാവുന്നതും , മരങ്ങളും , മണ്ണും റോഡിലേക്ക് പതിക്കുന്നതും നിത്യ സംഭവമായി മാറുന്നു. മഴ ശക്തി പ്രാപിക്കുമ്പോൾ ദു:രന്തവ്യാപ്തിയേറാം,യു ഡി.എഫ് സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രാഥമിക DPR ന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചക്കിട്ടപ്പാറ, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തുകൾ മുൻകൈയ്യെടുത്ത് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഇതൊക്കെ നല്ലതാണെങ്കിലും സമയബന്ധിതമായ ഫയൽ നീക്കമാണ് ഈ വിഷയത്തിൽ അടിയന്തിരമായി ചെയ്യേണ്ടത്. മന്ത്രി ടി സിദ്ധിഖിന്റെ ഈ വിഷയത്തിലുള്ള ഇടപ്പെടലും, പേപ്പറുകൾ പഠിക്കാൻ കാണിക്കുന്ന ജാഗ്രതയും ശ്ലാഹനീയമാണ്.മുൻ സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർമാർ ഇതു വരെ പാത സന്ദർശിക്കുകയോ . സമരസമിതിയെ കേൾക്കുകയോ ചെയ്തിട്ടില്ല. വിഷയത്തിൽ പ്രമേയം പാസാക്കി പിന്തുണ അറിയിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ, തരുവണ യൂണിറ്റുകൾ ,തരിയോട് ഫൊറോനാ വൈദിക സമ്മേളനം എന്നിവക്ക് യോഗം നന്ദി രേഖപ്പെടുത്തി.
ഷിഗല്ല പ്രതിരോധ ബോധവത്കരണ അസംബ്ലി നടത്തി
കോട്ടത്തറ:കോട്ടത്തറ സെന്റ്. ആന്റണീസ് യു.പി.സ്കൂളിൽ ഷിഗല്ല പ്രതിരോധ ബോധവത്കരണ അസംബ്ലി നടത്തി.ഹെഡ്മിസ്ട്രെസ് ലിസി സന്ദേശം നൽകി . അധ്യാപകരായ വീനിത ജോസഫ്, വിനയ, റിയ, ജിഷ , അനൂപ് എന്നിവർ നേതൃത്വം നൽകി.
ക്ലാസ്മേറ്റ്സ് സംഗമം സമാപിച്ചു.
മേപ്പാടി: മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ 1982-83 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ക്ലാസ്മേറ്റ്സിന്റെ എട്ടാമത് സംഗമം സമാപിച്ചു.കൽപ്പറ്റ ട്രൈഡന്റ് ആർക്കേഡിൽ വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച സംഗമംകെ. എസ്. ശശി ഉദ്ഘാടനം ചെയ്തു.മത്തായിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽപ്രഭാകരൻ, സൈതലവി, പ്രകാശൻ, സിദ്ധീഖ്, ജോസി മെന്റസ്, പ്രഭാകരൻ കുട്ടൻ, ആന്റണി, ജബ്ബാർ,ഫാത്തിമ, ശെൽവകുമാർ എന്നിവർ സംസാരിച്ചു
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
വൈത്തിരി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട്, അത്തോളി, കോയിലോത്ത് വീട്ടിൽ ആദിഷ് അബൂബക്കർ (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 2026 ജൂൺ 10 നാണ് ഇയാൾ കൂട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഹോര്‍മുസ് കടലിടുക്ക് തുറക്കുമ്പോള്‍ എന്ത് സംഭവിക്കും? കയറ്റുമതി മുതല്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി വരെ
മാസങ്ങള്‍ നീണ്ട അമേരിക്ക - ഇറാന് യുദ്ധത്തിന് വിരാമമിട്ട് ഇരുരാജ്യങ്ങളും 60 ദിവസത്തെ ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും കരാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂണ്‍ 19ന് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ വച്ച് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവയ്ക്കും.ആഗോള തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഈ യുദ്ധം അവസാനിക്കുമ്പോള്‍ ഏഷ്യന്‍ -യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ആശ്വസിക്കുകയാണ്. 4 മാസം നീണ്ട് നിന്ന ഈ യുദ്ധം എങ്ങനെയാണ് ആരംഭിച്ചത്? വിവിധ രാജ്യങ്ങളെ ഇതെങ്ങനെയാണ് ബാധിച്ചത്? ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എങ്ങനെ ഈ പ്രതിസന്ധിയെ നേരിട്ടു?അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത് 2026 ഫെബ്രുവരി 28നാണ്. ഇറാനെതിരെ യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലും ആക്രമണം നടത്തുകയും ഈ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി അടക്കമുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് ശക്തമായ മറുപടിയാണ് ഇറാന് നല്‍കിയത്. അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ സാധ്യതകളില്ലാത്ത ഇറാന് മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളിലും എണ്ണക്കപ്പലുകളിലും ശക്തമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി.അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഊര്‍ജ നിലയങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ഇറാന്റെ ആക്രമണത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബായ് പോലുള്ള വലിയ ടൂറിസം മേഖലയ്ക്ക് കാര്യമായ മങ്ങലേറ്റു. ഈ നാശനഷ്ടങ്ങള്‍ക്ക് ഇറാന് പൂര്‍ണ ഉത്തരവാദിയാണെന്നും അവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും യുഎഇ ആവശ്യപ്പെട്ടു.ഇതു കൊണ്ടും അവസാനിക്കാതെ അവസാന വഴിയെന്ന നിലയില്‍ ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതാണ് ആഗോളതലത്തിലുള്ള എല്ലാം മേഖലകളേയും ബാധിച്ചത്. യുഎസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇറാന്റെ നീക്കം ആഗോള തലത്തില്‍ ഇന്ധന പ്രതിസന്ധിക്ക് കാരണമായി.
പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി
പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. വനിതകള്‍ക്ക് മാത്രം സൗജന്യയാത്ര ഒരുക്കുന്ന പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്ജിക്കാരന് ആരോപിച്ചു.ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെയാണ് പദ്ധതി നടപ്പിലാക്കിയത്. സാമ്പത്തിക ആഘാത വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല. പൊതുജനാഭിപ്രായ രൂപീകരണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപോലെ നടപ്പിലാക്കുകയാണ് ചെയ്തത്. പദ്ധതി വഴി പ്രതിദിനം രണ്ട് കോടിയുടേയും പ്രതിവര്‍ഷം 800 കോടി രൂപയുടേയും അധികബാധ്യത കെഎസ്ആര്‍ടിസിക്ക് വരും. ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നും പൊതുതാല്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ന് മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയാണ് പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര നടന്നത്. കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരുന്നു ഉദ്ഘാടന സര്‍വീസിന്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശ്ശൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദര്‍ശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാംമൈൽ, ദ്വാരക, ഹരിതം, ഐ.ടി.സി, കുണ്ടോണിക്കുന്ന്, പീച്ചങ്കോട് മില്ല്, ക്വാറി റോഡ്, പീച്ചങ്കോട്, ബേക്കറി, നടക്കൽ, തരുവണ, പൊരുന്നന്നൂർ, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട് ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (ചൊവ്വ) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ വൈദ്യുത ലൈനിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1:30 വരെ മധുകൊല്ലി, ക്ഷീര ഭവൻ, വിവേകാനന്ദ സ്കൂൾ, 54-മൈൽ, താഴത്തുവയൽ, കനൽവാടിക്കുന്ന് ഭാഗങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5:3 വരെ ചീരാംകുന്ന്, മുരണി, കാരച്ചാൽ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.
കുറഞ്ഞ നിരക്കിൽ വായ്പ
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റികൾ മുഖേന നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരായ അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പെടുന്ന സി.ഡി.എസുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗങ്ങളായ അപേക്ഷകർ 18നും 60നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബവാർഷിക വരുമാനം 3,00,000 രൂപയിൽ കവിയാൻ പാടില്ല. ഒരു അംഗത്തിന് 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് വായ്പ തുക. 6.5 ശതമാനമാണ് പലിശ നിരക്ക്. മൂന്ന് മുതൽ നാല് വർഷങ്ങൾ കൊണ്ട് വായ്പതുക പലിശ സഹിതം മാസഗഡുക്കളായി തിരിച്ചടക്കണം. താത്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04935 296512, 9188934102
ഗതാഗത നിയന്ത്രണം
പൊതുമരാമത്ത് വകുപ്പ് പുൽപ്പള്ളി റോഡ്സ് വിഭാഗത്തിന് കീഴിൽ വരുന്ന പാറക്കടവ് -മാടപ്പള്ളിക്കുന്ന്-ചാമപ്പാറ-കൊളവള്ളി റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 16 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പുൽപ്പള്ളിയിൽ നിന്ന് മാടപ്പള്ളിക്കുന്നിലേക്ക് പോകുന്ന വാഹനങ്ങൾ പാറക്കടവിൽ തിരിഞ്ഞ് വണ്ടിക്കടവ് വഴി മാടപ്പള്ളിക്കുന്നിലേക്ക് പോകണം. മാടപ്പള്ളിക്കുന്നിൽ നിന്നും പുൽപള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വണ്ടിക്കടവിൽ തിരിഞ്ഞ് പാറക്കടവ് വഴി പുൽപ്പള്ളിയിലേക്കും പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ഉപകരണങ്ങൾ ലഭ്യമാക്കാൻ ക്വട്ടേഷൻ
മന്ദഹാസം പദ്ധതി പ്രകാരം മാനന്തവാടി ജില്ലാ ആശുപത്രിയിലെ ദന്തൽ വിഭാഗത്തിലേക്ക് വിവിധ ഉപകരണങ്ങളും മെറ്റീരിയലുകളും ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 26 വൈകുന്നേരം അഞ്ച് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ 04935 240264
വയനാട് ജില്ലയിൽ കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര ഉദ്ഘാടനം ചെയ്തു.
കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം കുറിച്ച് കല്പറ്റ ഡിപ്പോയിൽ മന്ത്രി ടി സിദ്ദിഖ് പദ്ധതി ഉദ്ഘാടനം ചെയ്തു.ഇനി മുതൽ കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിൽ പ്രായഭേദന്യേ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകൾ തിരിച്ചറിയാനായി പ്രിയദർശിനി സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്.ടിക്കറ്റ് എടുക്കാത്തവരിൽനിന്ന് 500 രൂപ പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു. ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിൻ്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര. ക്രിക്കറ്റ് താരം സജ്ന സജീവ് ഉദ്ഘാടന വേളയിലെ മുഖ്യ അതിഥിയായിരുന്നു.ഉദ്ഘാടന ശേഷം മന്ത്രി ടി സിദ്ധിക്കും, ക്രിക്കറ്റ് താരം സജ്നയും വനിതാ യാത്രക്കാരും കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര ബസ്സിൽ കൽപ്പറ്റ പുതിയ സ്റ്റാൻഡിൽ നിന്നും ബത്തേരിക്കുള്ള ബസ്സിൽ സിവിൽ വരെ യാത്ര ചെയ്തു.നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം: മുഖ്യമന്ത്രി
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ആദ്യ പൊതുഗതാഗത സർവീസിന് ഫ്ലാഗ് ഓഫ് ചെയ്ത ചരിത്രപ്രാധാന്യമുള്ള വേദിയിലാണ് പ്രിയദർശിനി പദ്ധതിക്കും തുടക്കമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1965ൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ രൂപീകരിച്ചതിന് ശേഷം പൊതുഗതാഗത മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് പദ്ധതിയിലൂടെ ഉണ്ടാകുക മത്സ്യത്തൊഴിലാളികൾ, വീടുകളിൽ ജോലിക്കെത്തുന്ന തൊഴിലാളികൾ, വിദ്യാർഥികൾ, ജീവനക്കാർ, ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കുമടക്കം പദ്ധതി ഗുണകരമാകും.പദ്ധതി നടപ്പിലാകുന്നതോടെ പ്രതിമാസ യാത്രാചെലവിൽ നിന്നുള്ള ലാഭം കുടുംബങ്ങളുടെ സമ്പാദ്യമായി മാറും. ഒരു വർഷം ഏകദേശം 800 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നത്. ഇത് പൊതുസമൂഹത്തിലേക്ക് തിരിച്ചെത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി നഗരങ്ങളിലെ വാഹനസാന്ദ്രത കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്വകാര്യ ബസ് മേഖലയെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായാണ് സർക്കാർ കാണുന്നത്. സ്വകാര്യ ബസ് മേഖലയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും.സ്ത്രീകളെ ആദരിക്കുന്ന സന്ദേശമായാണ് സർക്കാർ ഈ പദ്ധതിയെ കാണുന്നത്. അധികാരത്തിലെത്തിയ ശേഷം സർക്കാർ നടപ്പാക്കുന്ന ആദ്യ പ്രഖ്യാപന പദ്ധതിയാണിത്. സ്ത്രീത്വത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരം നടപ്പാക്കുമ്പോൾ ഗതാഗത വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറി ഉൾപ്പെടെ നിരവധി വനിതകൾ പദ്ധതിയുടെ ഭാഗമാകുന്നുവെന്നത് സന്തോഷകരമാണ്. അഭിമാനത്തോടും നിറഞ്ഞ കണ്ണുകളോടും കൂടി പ്രിയദർശിനി പദ്ധതി സ്ത്രീകൾക്കായി സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യ സീറോ യാത്രാ ടിക്കറ്റ് മുഖ്യമന്ത്രി ഡൽവിക്കും അമേയ പ്രസാദിനും കൈമാറി. പ്രിയദർശിനി യാത്രാ പദ്ധതിയുടെ ഹ്രസ്വ വീഡിയോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതമാശംസിച്ചു. പട്ടിക ജാതി,പട്ടിക വർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി വിശിഷ്ടാതിഥിയായി. എം എൽ എ മാരായ എം വിൻസന്റ്, എൻ ശക്തൻ, ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, വാർഡ് കൗൺസിലർ സി ഹരികുമാർ, കെ എസ് ആർ ടി സി സി എം ഡി ഡോ. പി എസ് പ്രമോജ് ശങ്കർ എന്നിവർ സംബന്ധിച്ചു.തുടർന്ന് പദ്ധതിക്ക് തുടക്കം കുറിച്ച് തമ്പാനൂരിൽ നിന്നും സെക്രട്ടറിയിലേക്കുള്ള ആദ്യ ബസ് യാത്രയിൽ മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ സി പി ജോൺ, കെ എ തുളസി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഭാഗമായി.
ഇന്ത്യക്ക് വൻ ആശ്വാസം, എണ്ണവില കുത്തനെ ഇടിഞ്ഞു; വില 85 ഡോളറിന് താഴെ തുടരുമെന്ന് റിപ്പോര്‍ട്ട്, പക്ഷേ പ്രതിസന്ധി നീങ്ങാൻ മാസങ്ങളെടുക്കും
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയില്‍ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് നാല് ശതമാനത്തിലധികം കുറഞ്ഞ് 83.31 ഡോളറിലുമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ച് 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവില ഇപ്പോഴുള്ളത്.എണ്ണവില കുറയുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നേട്ടമാണ്. രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കാനും, പണപ്പെരുപ്പ സമ്മര്‍ദ്ദം ലഘൂകരിക്കാനും, കോര്‍പ്പറേറ്റ് ലാഭം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.എണ്ണവിലയിലുണ്ടായ ഈ കുറവ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ധനച്ചെലവ് നേരിട്ട് ബാധിക്കുന്ന വ്യോമയാനം, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍, പെയിന്റ്, കെമിക്കല്‍ എന്നീ മേഖലകള്‍ക്കും ഉപഭോക്തൃ ബിസിനസുകള്‍ക്കും വിലക്കുറവ് വലിയ ഗുണം ചെയ്യും.ലോകത്തെ എണ്ണ വിപണിയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക് ഈ വര്‍ഷമാദ്യം ഇറാന്റെ ആക്രമണങ്ങള്‍ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമാവുകയും, വില കുത്തനെ ഉയരാനും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നതിന് മുന്‍പ്, ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോയിരുന്നത് ഈ വഴിയിലൂടെയാണ്.
വൃത്തിഹീനമായി പ്രവർത്തിച്ച ഭക്ഷണ ശാലകൾ പൂട്ടിച്ചു.
കോട്ടത്തറ :ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണ ശാലകളിൽ പരിശോധന നടത്തി. കോട്ടത്തറ ഗ്രാമ പഞ്ചായത്തിനു കീഴിൽ ഉള്ള ഭക്ഷണ ശാലകൾ, സ്കൂളുകൾ, ഹോസ്റ്റൽ തുടങ്ങിയവയിൽ ശുചിത്വ പരിശോധന നടത്തി.മതിയായ രേഖകൾ ഇല്ലാതെയും, വൃത്തിഹീനമായും കോട്ടത്തറ ടൗണിൽ പ്രവർത്തിക്കുന്ന കോട്ടത്തറ മെസ്സ്, മടക്കിമല പ്രവർത്തിക്കുന്ന ഫാമിലി മെസ്സ് തുടങ്ങിയവ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം താൽക്കാലികമായി അടച്ചു പൂട്ടി. COTPA ഇനത്തിൽ 1000 രൂപ പിഴ ഈടാക്കി.കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഹർകിഷൻ എ ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാനോ സദാനന്ദൻ, ഹരിപ്രിയ എസ് എച്ച് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

