ഗോളതലത്തില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും ക്യാന്‍സര്‍ മരണങ്ങള്‍ ഇരട്ടിയിലധികമാകുന്നതായി കണ്ടെത്തി. ഇന്ത്യയിലെ അഞ്ചില്‍ മൂന്ന് പേര്‍ ക്യാന്‍സര്‍ ബാധിച്ച് മരണമടയുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ‘ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ’ ജേണലില്‍ പ്രസിദ്ധീകരിച്ച ഫലങ്ങള്‍ പ്രകാരം, അമേരിക്കയില്‍ മരണനിരക്ക് നാലില്‍ ഒന്ന് ആണെന്നും ചൈനയില്‍ ഇത് രണ്ടില്‍ ഒന്ന് ആണെന്നും കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനത്തില്‍, ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ക്യാന്‍സര്‍ രോഗബാധയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്, ലോകത്തിലെ ക്യാന്‍സര്‍ സംബന്ധമായ മരണങ്ങളില്‍ 10 ശതമാനത്തിലധികവും ഇന്ത്യയിലാണെന്നും, ചൈനയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നും കണ്ടെത്തി. അതേസമയം, അടുത്ത 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്യാന്‍സര്‍ മരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ ഒരു വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഗവേഷകര്‍ പ്രവചിക്കുന്നു, ജനസംഖ്യ കൂടുന്നതിനനുസരിച്ച് കേസുകളില്‍ പ്രതിവര്‍ഷം രണ്ട് ശതമാനം വര്‍ദ്ധനവുണ്ടാകും. ഗ്ലോബല്‍ ക്യാന്‍സര്‍ ഒബ്‌സര്‍വേറ്ററി (GLOBOCAN) 2022, ഗ്ലോബല്‍ ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി (GHO) ഡാറ്റാബേസുകള്‍ ഉപയോഗിച്ച്, കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രായപരിധിയിലും ലിംഗഭേദത്തിലും ഉള്ള 36 തരം ക്യാന്‍സറുകളുടെ പ്രവണതകള്‍ സംഘം പരിശോധിച്ചു. ഇന്ത്യയിലെ ക്യാന്‍സര്‍ രോഗങ്ങളുടെ 44 ശതമാനവും ഇരു ലിംഗക്കാരെയും ബാധിക്കുന്ന അഞ്ച് സാധാരണ ക്യാന്‍സറുകളാണെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന വസ്തുത എല്ലാവരയും ഞെട്ടിക്കുന്നതാണ്. കാരണം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദം സ്തനാര്‍ബുദമായി തുടരുന്നു, ഇത് രണ്ട് ലിംഗക്കാരില്‍ നിന്നുമുള്ള പുതിയ കേസുകളില്‍ 13.8 ശതമാനത്തിനും സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂന്നാം സ്ഥാനത്തും (9.2 ശതമാനം) ആണ്. സ്ത്രീകളില്‍, പുതിയ കേസുകളില്‍ ഏകദേശം 30 ശതമാനവും ക്യാന്‍സര്‍ ബാധിച്ചുള്ള മരണങ്ങളില്‍ 24 ശതമാനത്തിലധികവും സ്തനാര്‍ബുദമാണ്. തൊട്ടുപിന്നില്‍ സെര്‍വിക്കല്‍ ക്യാന്‍സറാണ്. പുരുഷന്മാരില്‍, ഏറ്റവും സാധാരണയായി രോഗനിര്‍ണയം നടത്തുന്ന അര്‍ബുദം ഓറല്‍ ക്യാന്‍സറാണെന്ന് കണ്ടെത്തി, ഇത് 16 ശതമാനം പുതിയ കേസുകള്‍ക്ക് കാരണമാകുന്നു, തൊട്ടുപിന്നാലെ ശ്വസന (8.6 ശതമാനം) ക്യാന്‍സറും അന്നനാള (6.7 ശതമാനം) ക്യാന്‍സറുമാണ്. പ്രായഭേദമന്യേ ക്യാന്‍സര്‍ വ്യാപനത്തില്‍ ഒരു മാറ്റവും സംഘം കണ്ടെത്തി, 70 വയസ്സും അതില്‍ കൂടുതലുമുള്ള പ്രായമായവരിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗം കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, മധ്യവയസ്‌കരും വൃദ്ധരുമായ വ്യക്തികള്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത 8 മുതൽ 10 വരെ ശതമാനം കൂടുതലാണെന്നും ഗവേഷകര്‍ പറഞ്ഞു. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗാവസ്ഥ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ക്യാമ്പയിനുകള്‍ എത്രയും പെട്ടെന്ന് നടത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ക്യാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നവരില്‍ കൂടുതലായും മധ്യവയസ്‌കരും പ്രായമായവരുമാണെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു…
കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു. സംസ്ഥാനത്ത് നാളെ ജൂൺ 9) മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുകയാണ്.