വയനാട്ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേര് കൂടി വയനാട് പോലീസിന്റെ പിടിയില്‍
ബത്തേരി: ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേരെ കൂടി വലയിലാക്കി വയനാട് പോലീസ്. തമിഴ്നാട് സ്വദേശികളായ മധുരൈ, ചിന്താമണി, എം. രവി.(48), ശിവഗംഗ, മടപുര, എം. മാരിമുത്തു എന്ന പാണ്ഡ്യന്(39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും (SAGOC) ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. വാടകക്ക് താമസിച്ചു വന്നിരുന്ന മലപ്പുറം, ഐക്കരപടിയിലെ റൂമില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മാല മോഷണ കേസില്‍ പിടിയിലായവരുടെ കൂട്ടാളികളാണിവര്. ഇതോടെ മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. 17.08.26 തിയ്യതി ഉച്ചയോടെയാണ് അമ്മായിപ്പാലത്ത് നിന്നും ബത്തേരിയിലേക്ക് കെ.എസ്.ആര്.ടി.സി ബസ്സില്‍ യാത്ര ചെയ്ത നെന്മേനി സ്വദേശിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങിയ ഏകദേശം 3,82,000 വിലവരുന്ന ആഭരണം വലിച്ച് പൊട്ടിച്ച് കവര്‍ന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനില്‍ എത്തിയപ്പോള്‍ വയോധിക മോഷണം നടന്നത് അറിയുകയും, വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായി അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മധുരൈ സ്വദേശികളായ അളകനല്ലൂര്, ഈശ്വരി (47), അളകനല്ലൂര്, കണ്ണകി എന്ന അര്‍ച്ചന എന്ന രമ്യ(30), എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ച്് പിടികൂടി. മീനങ്ങാടിയിലെ ഫാന്‍സി കടയില്‍ നിന്നും കോസ്മറ്റിക് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചതും ഇവര്‍ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്പരവിരുദ്ധമായി സംസാരിച്ചും പൂര്‍ണമായി വിവരം വെളിപ്പെടുത്താതെയും ഇവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിലും പോലീസിന്റെ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണം കൂട്ടുപ്രതികളായ ഈശ്വരിയുടെ ഭര്‍ത്താവായ രവിയിലേക്കും, രമ്യയുടെ ഭര്‍ത്താവായ മാരിമുത്തിലേക്കുമെത്തുകയായിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തി വീതം വെച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഈശ്വരിക്ക് പാനൂര്‍, വാടാനപ്പിള്ളി, അടൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലും, രമ്യക്ക് തൃശൂര്‍ വെസ്റ്റ്, കൊയിലാണ്ടി എന്നീ പോലീസ് സ്റ്റേഷനുകളിലും മോഷണ കേസുകളുണ്ട്. കൂടാതെ മറ്റു പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്. മാനന്തവാടിയിൽ വച്ച് അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ മൂന്ന് പേര് റിമാന്‍ഡില്‍ പുല്‍പ്പള്ളി അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ ചൊവ്വാഴ്ച പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട്, ഗണപതി കോവില്‍ തെരുവില്‍ ഇന്ദുമതി(49), ഗണപതിപക്കം സ്വദേശികളായ ജാന്‍വി(34), സുധ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയോധിക ബസില്‍ പുല്‍പ്പള്ളിയില്‍ നിന്ന് മാനന്തവാടി പോകുന്നതിനിടെ തട്ടിപ്പ്സംഘത്തിലെ ഒരാള്‍ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയും ബസ് ഇറങ്ങി നടക്കുന്നതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് കൂടെ കൂടിയ സംഘം മാല കവരാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ പോലീസിന്റെ കൃത്യമായ അന്വേഷണത്തിനൊടുവില്‍ പീച്ചങ്കോട് വെച്ച് മൂന്ന് സ്ത്രീകളെ പിടികൂടുകയായിരുന്നു. ഇവരും മുൻപ് വിവിധ മോഷണക്കേസുകളിൽപ്പെട്ടവരാണ്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പ് സംഘം വലയിലായത്. പ്രത്യേക അന്വേഷണ സംഘമായ SAGOC, DANSAF കൂടാതെ മാനന്തവാടി എ.എസ്.പി കാര്‍ത്തിക് ബാലകുമാർ ഐ.പി.എസ്, ഡിവൈ.എസ്.പി മാരായ എം.എം അബ്ദുള്‍ കരീം, ടി.എ അഗസ്റ്റിന്, തുടങ്ങിയവരുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുടനീളം ബസുകളും, ഓട്ടോറിക്ഷകളും, ലോഡ്ജുകളും, ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്ര്വീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു.
ഇറ്റലി ലോകകപ്പിലേക്ക്... 2027 ഏകദിന ലോകകപ്പിനുള്ള ഐസിസി ക്വാളിഫയര്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടി
2027-ലെ ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാമെന്ന പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് ഇറ്റലി. ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ചലഞ്ച് ലീഗിലെ മികച്ച പ്രകടനത്തിലൂടെ ഇറ്റാലിയന്‍ ടീം അടുത്ത ഘട്ടമായ 'ക്വാളിഫയര്‍ പ്ലേ ഓഫിലേക്ക്' യോഗ്യത ഉറപ്പാക്കി. മൂന്ന് ഘട്ടങ്ങളിലായി നടന്ന 15 മത്സരങ്ങളുടെ ടൂര്‍ണമെന്റില്‍ വിജയിച്ചാണ് ഇറ്റലി ചരിത്രനേട്ടത്തിലേക്ക് യാത്ര തുടരുന്നത്. ടൂര്‍ണമെന്റിന്റെ അവസാന ദിനത്തില്‍ രണ്ടാം സ്ഥാനക്കാരായ ഉഗാണ്ടയെ അവസാന ഓവറില്‍ ബഹ്റൈന്‍ അട്ടിമറിച്ചതോടെ, പോയിന്റ് പട്ടികയില്‍ ഉഗാണ്ടയേക്കാള് 4 പോയിന്റ് മുന്‍തൂക്കത്തോടെ ഇറ്റലി ലീഗ് കിരീടം സ്വന്തമാക്കുകയായിരുന്നു.ക്വാളിഫയര്‍ പ്ലേ ഓഫിലേക്ക് മുന്നേറിയതോടെ 2027-ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിലേക്ക് യോഗ്യത നേടാനുള്ള നിര്‍ണായക അവസരമാണ് ഇറ്റലിക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ഇറ്റലി, ചലഞ്ച് ലീഗിലുടനീളം മികച്ച ആധിപത്യം പുലര്‍ത്തിയിരുന്നു. ഇനി നടക്കാനിരിക്കുന്ന ക്വാളിഫയര്‍ പ്ലേ ഓഫില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്താനായാല് ഇറ്റലിക്ക് പ്രധാന 'ഐസിസി വേള്‍ഡ് കപ്പ് ക്വാളിഫയര്‍' പോരാട്ടത്തിലേക്ക് കടക്കാം. അതിലും വിജയം ആവര്‍ത്തിച്ചാല്‍ ചരിത്രത്തിലാദ്യമായി ഒരു ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ കളിക്കുകയെന്ന സ്വപ്നം ഇറ്റലിക്ക് യാഥാര്‍ത്ഥ്യമാക്കാം.
കള്ളാടി ദുരന്ത ബാധിതർക്ക് സൗജന്യ റേഷൻ
കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ ആഘാതം നേരിട്ട കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സൗജന്യ റേഷൻ അനുവദിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട് മുതൽ 12 വരെയുള്ള വാർഡുകളിലെ കുടുംബങ്ങൾക്ക് അടിയന്തിര ആശ്വാസ നടപടിയുടെ ഭാഗമായി സൗജന്യ റേഷൻ അനുവദിക്കണമെന്ന് ജില്ലാ കളക്ടർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സൗജന്യ റേഷൻ അനുവദിക്കാൻ ജില്ലാ കളക്ടർക്ക് അനുമതി നൽകി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിട്ടത്.
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പ്രവേശനം നേടിയവര്‍ക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2026-27 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരും വാർഷിക വരുമാന പരിധി 50,000 രൂപയിൽ അധികരിക്കാത്തവരുമായിരിക്കണം. ജില്ലയ്ക്ക് പുറത്ത് അഡ്മിഷൻ ലഭിച്ചവര്‍ക്കും ജില്ലക്ക് അകത്ത് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളിൽ താമസ സ്ഥലത്തുനിന്നും ഏറ്റവും ദൂരെയുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചവർക്കും മുൻഗണനയുണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, ജാതി, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്കിൻറെ കോപ്പി എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 15നകം കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലോ, കൽപ്പറ്റ, വൈത്തിരി, പിണങ്ങോട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സമർപ്പിക്കണം. ഫോണ്‍-04936 202232
ഓണസമൃദ്ധി, ഓണവിപണികൾ ഓഗസ്റ്റ് 22 മുതൽ 25 വരെ
ജില്ലയില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണസമൃദ്ധി, ഓണവിപണികൾ ആഗസ്റ്റ് 22 മുതൽ 25 വരെ പ്രവർത്തിക്കും. "വിലസ്ഥിരതക്കായുള്ള വിപണി ഇടപെടൽ " പദ്ധതിയുടെ ഭാഗമായ 41 കർഷകചന്തകളാണ് വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുക. ഇതില്‍ 26 ചന്തകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇതോടൊപ്പം പത്ത് ചന്തകൾ ഹോർട്ടികോർപ്പും അഞ്ച് ചന്തകൾ വി എഫ് പി സി കെയുടെ നേതൃത്വത്തിലും സംഘടിപ്പിക്കും. കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ മൊത്ത വ്യാപാര വിലയേക്കാൾ പത്ത് ശതമാനം അധികം വില നൽകി സംഭരിക്കും. പൊതുവിപണിയിലെ ചില്ലറ വിൽപ്പന വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലയക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ജൈവ സാക്ഷ്യപത്രമുള്ള ജൈവ ഉൽപ്പന്നങ്ങൾക്ക് ഇതേ രീതീയിൽ 20 ശതമാനം അധിക വില നൽകി സംഭരക്കും. ചില്ലറ വിൽപ്പന വിലയേക്കാൾ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കൃഷിഭവൻ പരിധിയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കാർഷിക ഉൽപ്പന്നങ്ങൾ കർഷക ചന്തകൾ വഴി സംഭരിച്ച് വിതരണം ചെയ്യും. കർഷകചന്തയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.
വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാൻ വ്യാപക പരിശോധന
ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവ തടയാൻ വ്യാപക പരിശോധന. പൊതുവിതരണം, ലീഗൽ മെട്രോളജി, പൊലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി ജില്ലാ കളക്ടർ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് ബുധനാഴ്ച മുപ്പതിലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പത്തിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉപഭോക്താക്കൾ കാണുന്ന വിധത്തിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുക്കുകയും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ജില്ലാ സപ്ലൈ ഓഫീസർ പി.എസ് പ്രവീൺ, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ ഇ.എം സുമേഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.എം അപർണ, ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. അഞ്ജു ജോർജ്, റേഷനിങ് ഇൻസ്പെക്ടർ വിനു സ്റ്റാൻലി എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.
യു ഡി ഐ ഡി കാർഡിന് രജിസ്റ്റര്‍ ചെയ്യണം
ഭിന്നശേഷി സർട്ടിഫിക്കറ്റ് കൈവശമുള്ളതും ഇതുവരെ ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ അർഹരായ ഭിന്നശേഷിക്കാരും എത്രയും വേഗം യു ഡി ഐ ഡി കാർഡിനായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുന്നതിന് യു ഡി ഐ ഡി കാർഡ് അത്യന്താപേക്ഷിതമാണ്. അപേക്ഷകൾ www.swavlambancard.gov.in വെബ് സൈറ്റ് മുഖേന സമർപ്പിക്കാം. രജിസ്ട്രേഷന് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുകയോ ടോൾ ഫ്രീ നമ്പർ 1800 120 1001 ൽ വിളിക്കുകയോ ചെയ്യാം.
പിജി സീറ്റ് ഒഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ 2026 - 2027 അധ്യയന വർഷത്തെ പ്രവേശനത്തിനോടനുബന്ധിച്ച് കൽപ്പറ്റ എൻ എം എസ് എം ഗവ കോളേജിലെ എം എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം കോഴ്സിന് എസ് ടി, എസ് സി വിഭാഗത്തിനും എം എ ഹിസ്റ്ററി കോഴ്സിന് യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിലെ വിവിധ കാറ്റഗറികളിലും സീറ്റ് ഒഴിവ് ഉണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 20ന് 12 മണിക്കകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോണ്‍- 9188900206
ഓണാഘോഷങ്ങളിൽ ഹരിതചട്ടം കർശനമായി പാലിക്കണം
ഓണത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന മുഴുവൻ ആഘോഷ പരിപാടികളും ഹരിതചട്ടം പാലിച്ച് മാത്രമേ നടത്താവൂ എന്ന് ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. പരിപാടികളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായി ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും സദ്യക്കും മറ്റ് ഭക്ഷണ വിതരണങ്ങൾക്കും വാഴയില, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്. ആഘോഷ സ്ഥലങ്ങളിൽ ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കുകയും അവ ശാസ്ത്രീയമായി സംസ്കരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം. ഗ്രീൻ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കാൻ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ശുചിത്വ മിഷൻ വ്യക്തമാക്കി.
പി.ജി സ്പോട്ട് അഡ്മിഷൻ
മാനന്തവാടി ഗവ. കോളേജിലെ എം.എസ്.സി ഇലക്ട്രോണിക്സ്, എം.കോ ഫിനാൻസ്, എം.എ ഇംഗ്ലീഷ്, എംഎ ഡെവലപ്മെന്റ് ഇക്കണോമിക്സ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ അവസരമുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 22നകം കോളേജ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ: 9495647534.
ശ്രീറാം ഫിനാൻസ് ലോൺ തട്ടിപ്പ് വെള്ളമുണ്ട ബ്രാഞ്ച് മാനേജറെ ഉപരോധിച്ച് ബിജെപി
വെള്ളമുണ്ട:ശ്രീറാം ഫിനാൻസ് അടച്ചുപൂട്ടി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ മാനേജറെ ഉപരോധിച്ചത്. തട്ടിപ്പിനിരയായവരുടെ പൂർണ്ണ വിവരങ്ങൾ നൽകുമെന്നും 3 ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിമെന്നും രേഖമൂലമുള്ള ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.
ആടുകളെ തെരുവുനായ്ക്കൾ ആക്രമിച്ചുകൊന്നു.
പനമരം കരിമംകുന്ന് തോണിമൂല ഊരിലെ മണിയുടെ 4 ആടുകളെയാണ് ഇന്നലെ തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നത്. രണ്ടു ദിവസം മുൻപ് മണിയുടെ 2 ആടുകളെയും നായ്ക്കൾ കൊന്നിരുന്നു.
ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി പഞ്ചാബ് സ്വദേശി എക്സൈസിന്റെ പിടിയിൽ
തോൽപ്പെട്ടി: ഓപ്പറേഷൻ തണ്ടറിൻ്റെയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ്ഡ്രൈവിന്റെയും ഭാഗമായി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അജയകുമാർ.കെ.കെ യുടെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മൈസൂർ പാലക്കാട് കെഎസ് ആർടിസി ബസ്സിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവുമായി യുവാ വിനെ അറസ്റ്റ് ചെയ്തു.പഞ്ചാബ് ഗുർദാസ്പൂർ കാലന്നൂർ സ്വദേശി മോഹല്ലദാഗർ വീട്ടിൽ നരേഷ് കുമാർ (32) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതി രെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ചാൾസ്കുട്ടി.ടി.ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ മാനുവൽ ജിംസൺ റ്റി.പി, ചന്ദ്രൻ പി.കെ, രാജേഷ് എം.ജി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവർ പങ്കെടുത്തു.
പീച്ചങ്കോട് പി.എച്ച്.സി.യിൽ സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സയും പുനരാരംഭിക്കണം: എസ്.ഡി.പി.ഐ.
പീച്ചങ്കോട്: പീച്ചങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (PHC) നിർത്തിവെച്ച സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സാ സൗകര്യവും അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ. പീച്ചങ്കോട് ബ്രാഞ്ച് കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകി.വെള്ളമുണ്ട, പനമരം, എടവക തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പ്രധാന പൊതുജനാരോഗ്യ കേന്ദ്രമാണ് പീച്ചങ്കോട് പി.എച്ച്.സി. എന്നാൽ സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സയും നിർത്തിവെച്ചതോടെ രാത്രികാലങ്ങളിലും മറ്റും ചികിത്സ തേടുന്ന രോഗികൾക്ക് ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനായി സായാഹ്ന ഒ.പി. അടിയന്തരമായി പുനരാരംഭിക്കണമെന്നും കിടത്തിച്ചികിത്സാ സൗകര്യം പുനഃസ്ഥാപിച്ച് ആവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണമെന്നും എസ്.ഡി.പി.ഐ. ആവശ്യപ്പെട്ടു.ആരോഗ്യ കേന്ദ്രത്തിലെ നിർത്തിവെച്ച സേവനങ്ങൾ പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നിവേദനത്തിൽ മുന്നറിയിപ്പ് നൽകി.എസ്.ഡി.പി.ഐ. പീച്ചങ്കോട് ബ്രാഞ്ച് പ്രസിഡന്റ് മുസ്തഫ പി. ആണ് നിവേദനം നൽകിയത്.ഉസ്മാൻ കെ, അയ്യൂബ് കെ, ഷമീർ കെ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കുത്തകകമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണം; കേരള വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ്
ചെറുകിട വ്യാപാര മേഖലയിൽ വൻകിട കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി തിരുനെല്ലിയൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സമിതി ഏരിയ സെക്രട്ടറി എം ആർ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സിദുലാൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സുരാജ് യുഎസ് , ഏരിയ പ്രസിഡന്റ് ശ്രീധരൻ, അബ്ദുൽ മുത്തലീബ്,വിജീഷ് കെ എസ്,അലി അജി സുധീഷ്,പ്രകാശൻ ,മുരളീധരൻ ഷഹനാസ്, ഷിബിൻ, ഉഷാന്ത് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സിധു ലാൽ( പ്രസിഡന്റ്),സുരാജ് യുഎസ്(സെക്രട്ടറി), ഹരീന്ദ്രൻ പി എൻ(ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
കർഷകസംഘം ഡിഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
കൽപറ്റ: ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മിൽമ യൂണിയനെതിരെ കള്ളപ്രചരണം നടത്തി പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടിക്കെതിരെ കേരള കർഷകസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ക്ഷീര കർഷകർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കേരള കർഷകസംഘം സംസ്ഥാന സമിതി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. സുരേഷ് അധ്യക്ഷനായിരുന്നു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി. ജി. സതീഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീന വിജയൻ, സണ്ണി ജോർജ്ജ്, എം. എ ചാക്കോ, ടി കെ ശിവൻ, കെ. ജെ. ജോസഫ്, എൻ. പി കുഞ്ഞുമോൾ, എൻ. എം ആൻ്റണി, എ. ഗഫൂർ, ടി. ടി. സ്കറിയ, ജെയിൻ ആൻ്റണി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി. ജി. പ്രത്യുഷ് സ്വാഗതവും, കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
ശ്രീറാം ഫിനാൻസിൽ വീണ്ടും ക്രമക്കേട് ആരോപണം; പനമരം ബ്രാഞ്ചിലേക്ക് DYFI പ്രതിഷേധം
പനമരം: ഇടപാടുകാരുടെ അനുമതിയില്ലാതെ വാഹന ഇൻഷുറൻസ് തുക വായ്പയിൽ ഉൾപ്പെടുത്തി ഈടാക്കിയെന്ന പരാതിയെ തുടർന്ന് ശ്രീറാം ഫിനാൻസിന്റെ പനമരം ബ്രാഞ്ചിലേക്ക് DYFI പ്രതിഷേധം സംഘടിപ്പിച്ചു.ഇടപാടുകാരുടെ പേരിൽ വ്യാജമായി വായ്പ രേഖപ്പെടുത്തിയതും കുടിശ്ശികയായി കാണിച്ച് ക്രെഡിറ്റ് സ്കോർ ഉൾപ്പെടെ ബാധിക്കുന്നതുമായ പരാതിയിൽ കഴിഞ്ഞ ദിവസങ്ങളിലും DYFI പ്രതിഷേധം നടത്തിയിരുന്നു. സർവർ തകരാറിനെ തുടർന്നാണ് പ്രശ്നമുണ്ടായതെന്നും ഏഴ് ദിവസത്തിനകം പരിഹരിക്കുമെന്നും അന്ന് ശ്രീറാം ഫിനാൻസ് അധികൃതർ ഉറപ്പ് നൽകിയിരുന്നു.ഇതിനിടെയാണ് ഇടപാടുകാർ അറിയാതെ വാഹന ഇൻഷുറൻസ് തുക വായ്പയിൽ ഉൾപ്പെടുത്തി ബാധ്യതയായി കാണിച്ചതായുള്ള മറ്റൊരു പരാതി ശ്രദ്ധയിൽപ്പെട്ടത്. വാഹനങ്ങൾക്ക് നേരത്തെ ഇൻഷുറൻസ് ഉണ്ടായിരുന്നിട്ടും, ഇടപാടുകാരുടെ അനുമതിയില്ലാതെ ശ്രീറാം ഫിനാൻസ് വഴി വീണ്ടും ഇൻഷുറൻസ് എടുത്ത് തുക വായ്പയിൽ ഉൾപ്പെടുത്തിയെന്നാണ് ആരോപണം.കഴിഞ്ഞ നാല് വർഷമായി ചില വാഹനങ്ങൾക്ക് ഇത്തരത്തിൽ രണ്ട് ഇൻഷുറൻസ് ഉണ്ടായിരുന്നതായും പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇടപാടുകാരുടെ അനുമതിയില്ലാതെ ഇൻഷുറൻസ് തുക വായ്പയിൽ ഉൾപ്പെടുത്തിയതായും DYFI ആരോപിച്ചു. ഇൻഷുറൻസ് തുകയുടെ തിരിച്ചടവിൽ വീഴ്ച വന്നതിന്റെ പേരിൽ പിഴപ്പലിശ ഉൾപ്പെടെ ഈടാക്കിയതായും ഭാരവാഹികൾ പറഞ്ഞു. ചർച്ചയിൽ ഇടപാടുകാരുടെ വായ്പകളിൽ ഉൾപ്പെടുത്തിയ ഇത്തരം ഇൻഷുറൻസുകൾ പൂർണമായും ഒഴിവാക്കി നൽകണമെന്ന് DYFI ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു.DYFI ജില്ലാ പ്രസിഡന്റ് ജിതിൻ കോമത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അക്ഷയ്, പനമരം മേഖല സെക്രട്ടറി ഹമീദ്, ബ്ലോക്ക് കമ്മിറ്റി അംഗം സുജിൽ, ചന്ദ്രൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം
ഉത്സവ സീസണ് അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇത് തടയാനായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കാനോ അല്ലെങ്കില്‍ ഗണ്യമായി വെട്ടിക്കുറയ്ക്കാനോ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉത്പാദകരായ ഇന്ത്യയുടെ ഈ നീക്കം ആഭ്യന്തര വിപണിയിലെ ലഭ്യത വര്‍ദ്ധിപ്പിക്കാനും വില പിടിച്ചുനിര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ്.100 ശതമാനം നികുതി ഒഴിവാക്കിയേക്കുംനിലവില് പഞ്ചസാര ഇറക്കുമതിക്ക് 100 ശതമാനമാണ് നികുതി. ഇത് നീക്കം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് അവസാനം മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ എന്നിവയ്ക്കായി പഞ്ചസാരയുടെ ആവശ്യകത കുത്തനെ കൂടാറുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം. എന്നാല്‍, ഭക്ഷ്യ-വാണിജ്യ മന്ത്രാലയങ്ങള്‍ ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.വില കിലോയ്ക്ക് 46 രൂപ !ഇന്ത്യന്‍ ഷുഗര്‍ ആന്‍ഡ് ബയോ എനര്‍ജി മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലെ മില്ലുകളില്‍ പഞ്ചസാരയുടെ വില അടുത്തിടെ കിലോയ്ക്ക് 46 രൂപയില്‍ എത്തിയിരുന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. വിപണിയിലെ പൂഴ്ത്തിവെപ്പ് തടയാനും വിലക്കയറ്റ ഭീഷണി നേരിടാനുമായി വ്യാപാരികള്‍ക്ക് പഞ്ചസാര സംഭരിച്ചു വെക്കുന്നതില്‍ സര്‍ക്കാര്‍ അടുത്തിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
എണ്ണവില കുതിക്കുന്നു, ആശങ്കകള്‍ മുറുകുന്നു; ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ട്രംപ് തള്ളിയതോടെ ലോകം പ്രതിസന്ധിയിലേക്ക്!
താല്‍ക്കാലിക വെടിനിർത്തല്‍ കരാർ നീട്ടേണ്ടതില്ലെന്ന ട്രംപിന്റെ തീരുമാനം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയിരിക്കുന്നു.രാജ്യാന്തര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 90.87 ഡോളറിലേക്കും, യു.എസ്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 84.50 ഡോളറിലേക്കും ഉയർന്നു. നയതന്ത്ര ചർച്ചകള്‍ പൂർണ്ണമായി സ്തംഭിച്ചതോടെ ആഗോള ഊർജ്ജ വിതരണ ശൃംഖലയില്‍ വലിയ തടസ്സങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയാണ് വില വർദ്ധനവിന് പിന്നില്‍. ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രം നീട്ടാൻ തനിക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാനുമായുള്ള ആണവ വിഷയങ്ങളിലും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലുമുള്ള ചർച്ചകള്‍ വീണ്ടും അനിശ്ചിതത്വത്തിലാക്കി.ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഇതിനകം തന്നെ താറുമാറായിട്ടുണ്ട്. മുമ്പ് വാരാന്ത്യങ്ങളില്‍ 31 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന സ്ഥാനത്ത്, ശനിയാഴ്ച അഞ്ചു കപ്പലുകള്‍ മാത്രമാണ് കടന്നത്, ഞായറാഴ്ച ഒരെണ്ണം പോലും കടന്നില്ലെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഇറാൻ തങ്ങളുടെ നിലപാട് കർശനമാക്കുകയും നയതന്ത്ര ചർച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനികപരമായി കൂടുതല്‍ ആക്രമണാത്മകമായ നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ സാഹചര്യം കൂടുതല്‍ വഷളായിരിക്കുകയാണ്.എണ്ണവിലയിലുണ്ടാകുന്ന ഈ തുടർച്ചയായ വർദ്ധനവ് ഗ്യാസോലിൻ, ഗതാഗത ചെലവുകളെ നേരിട്ട് ബാധിക്കുന്നതോടെ സാധാരണക്കാരായ അമേരിക്കൻ ജനതയ്ക്കും ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറും. ഇറാനുമായുള്ള ആണവ ഭീഷണിയേക്കാള്‍ മുൻഗണന വിലകുറഞ്ഞ എണ്ണ ലഭ്യതയ്ക്കാണെന്ന് നേരത്തെ തന്നെ അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. എങ്കിലും ഹോർമുസ് കടലിടുക്കില്‍ നിന്നുണ്ടാകുന്ന ഈ തടസ്സങ്ങള്‍ ആഗോള വിപണിയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുന്ന ഏതെങ്കിലും പുതിയ കരാറുകള്‍ ഉടൻ ഉണ്ടായാല്‍ മാത്രമേ ഈ ഭൂരാഷ്ട്രീയ പ്രതിസന്ധിക്ക് അറുതിയുണ്ടാകൂ. അല്ലാത്തപക്ഷം, സംഘർഷം മൂർച്ഛിക്കുന്നതും കടലിടുക്കിലെ തടസ്സങ്ങള്‍ വർദ്ധിക്കുന്നതും എണ്ണവിലയെ ഇനിയും റെക്കോർഡ് ഉയരങ്ങളിലെത്തിക്കുമെന്ന് ഉറപ്പാണ്.
ക്ഷേമ പെന്ഷന് നാളെ മുതല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ: ഓണ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
ക്ഷേമ പെന്ഷന് നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 59 472 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്ഷന് ലഭിക്കുക. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശ പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ബോണസ്. ആരോഗ്യ കിരണം പദ്ധതിയിലെ സാധ്യത തീര്‍ക്കാന്‍ 200 കോടി രൂപ. സപ്ലൈകോയ്ക്ക് 53 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ നല്‍കും എന്നീ പ്രഖ്യാപനങ്ങളുമുണ്ടായി.ഓണകിറ്റ് വിതരണത്തില്‍ പോരായമകളില്ലെന്നും സൗജന്യ കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 75875 കാര്‍ഡ് ഉടമകള്‍ ഇതിനോടകം ഓണക്കിറ്റ് കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന് ഷിപ്യാഡിന്റെ നിര്‍മാണത്തിന് രാമന്തുരുത്തില് സ്ഥലം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് അറിയിച്ചു. 5000 കോടി രൂപയുടെ നിക്ഷേപം ഇവിടെ ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതില്‍ നിന്ന് 1.70 കോടി രൂപ വാര്‍ഷിക ഫീസ് ആണ് പ്രതീക്ഷിക്കുന്നത്

