തിരുവനന്തപുരം : സംസ്ഥാനത്തെ സ്ക്കൂളുകളിൽ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും.അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.അക്കാദമിക്ക് കലണ്ടർ ഉടൻ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള കുട്ടികളുടെ കണക്കെടുപ്പ് നാളെ നടക്കും. വൈകിട്ട് 5 മണി വരെ കുട്ടികളുടെ എണ്ണം ശേഖരിക്കും. അതിനുശേഷം ഉണ്ടാകുന്ന കണക്കുകൾ നിർണയത്തിന് അനുവാദിക്കില്ലയെന്നും കണക്കെടുപ്പിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തിരിച്ചറിയൽ രേഖ ഉള്ള കുട്ടികളുടെ അടിസ്ഥാനത്തിലാവും തസ്തിക നിർണയം. ആധാർ ഇല്ലാത്തതിൻ്റെ പേരിൽ ആർക്കും പ്രവേശനം നിഷേധിക്കരുത്. ആധാർ ലഭിക്കാത്ത ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു