വിവാഹ തട്ടിപ്പിന് അറസ്റ്റിലായ യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്തുപറമ്ബില്‍ കോരയത്ത് ഹൗസില്‍ രേഷ്മ തന്റെ ഭർത്താക്കന്മാരുടെ വീട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു എന്നാണ് റിപ്പോർട്ട്.ബീഹാറില്‍ സ്കൂള്‍ അധ്യാപികയാണെന്നാണ് യുവതി എല്ലാ ഭർത്താക്കന്മാരുടെയും വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്.
ജോലിക്കായി ബീഹാറിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടില്‍ നിന്നിറങ്ങുന്ന രേഷ്മ നേരേ പോകുന്നത് അടുത്ത വിവാഹത്തിന് മണവാട്ടിയാകാനാണ്.അടുത്ത ഭർത്താവിനെ സ്വീകരിച്ചാലും യുവതി പഴയ ഭർത്താക്കന്മാരുടെ വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നില്ലത്രെ. ഫോണിലൂടെ തന്റെ എല്ലാ ഭർത്താക്കന്മാരുടെയും വീട്ടുകാരുമായി രേഷ്മ ബന്ധം പുലർത്തിയിരുന്നു. മിക്ക ദിവസങ്ങളിലും കൃത്യമായ സമയം വച്ചാണ് രേഷ്മ ഭർതൃവീടുകളിലേക്ക് ഫോണ്‍ വിളിച്ചിരുന്നത്. അതേസമയം, രേഷ്മയ്ക്കെതിരെ ഇതുവരെയും മറ്റാരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല.
രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിവാഹ തട്ടിപ്പിനിരയായവരെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് ആര്യനാട് പൊലീസ്. 2014ല്‍ ആദ്യം വിവാഹംചെയ്ത എറണാകുളം സ്വദേശി മുതല്‍ തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം,കൊല്ലം,തിരുവനന്തപുരം,തിരുമല,ആര്യനാട് എന്നിവിടങ്ങളില്‍ കബളിപ്പിക്കപ്പെട്ടവരെപ്പറ്റിയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. കൂടുതല്‍ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പരിശോധിക്കും. ഇത്രയും പേരെ രേഷ്മ ഒരേസമയം വിവാഹത്തില്‍ കുരുക്കി തട്ടിപ്പ് നടത്തിയത് എന്തിനെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. ഇവർക്ക് സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും.
പിടിയിലാകുമ്ബോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹ പരസ്യം നല്‍കുന്ന ഗ്രൂപ്പിലെ നമ്ബറുകളിലേയ്ക്ക് അമ്മയെന്ന പേരില്‍ വിളിക്കുന്നത് രേഷ്മയാണോ മറ്റാരെങ്കിലുമാണോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. വനിതാ ജയിലില്‍ റിമാൻഡിലുള്ള രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങിയും കൂടുതല്‍ ചോദ്യം ചെയ്യും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷ് പറഞ്ഞു