ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ സ്തനങ്ങളിലുണ്ടാകുന്ന മുഴകളും മുഴകളായി രൂപപ്പെടുന്നതിന് മുമ്പ് കോശങ്ങളിലുണ്ടാവുന്ന മാറ്റങ്ങളും മാമോഗ്രഫിയിലൂടെ കണ്ടെത്താന്‍ സാധിക്കും.
ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 18.57 ലക്ഷം രൂപ വകയിരുത്തിയാണ് സെന്ററില്‍ മാമോഗ്രാം സംവിധാനം ഒരുക്കുന്നത്.
ഇതിന് പുറമെ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സിഎസ്ആര്‍ ഫണ്ടായി നല്‍കിയ 32.60 ലക്ഷം രൂപ ചെലവില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍ യൂണിറ്റില്‍ ഫിസിയോതെറാപ്പി സൗകര്യം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആശുപത്രി കവാട നിര്‍മാണ പ്രവൃത്തികൾ എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ പ്രതിമാസം 1500 ലധികം രോഗികളാണ് സെന്ററില്‍ ചികിത്സയ്ക്ക് എത്തുന്നത്.
ജില്ലയില്‍ നിന്നും കാന്‍സര്‍ ചികിത്സക്കായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ ആശ്രയിക്കുന്ന ആളുകളുടെ തുടര്‍ചികിത്സ സാധ്യമാക്കുന്നത് നല്ലൂര്‍നാട് കാന്‍സര്‍ സെന്ററിലാണ്. ജനറല്‍ ഒപി, കാന്‍സര്‍ ഒപി, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ഡയാലിസിസ്, ഐപി ബ്ലോക്കുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവയാണ് നിലവില്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെയും അതിര്‍ത്തി പ്രദേശങ്ങളിലെയും രോഗികള്‍ ചികിത്സയ്ക്കായി ഇവിടെ എത്തുന്നു. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ 43,927 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. ഇതില്‍ ക്യാന്‍സര്‍ ഒപിയില്‍ മാത്രമായി 15,191 പേര്‍ ചികിത്സ തേടി. ഇതില്‍ 5003 പേര്‍ കീമോതെറാപ്പിക്കും 2562 രോഗികള്‍ റേഡിയോ തെറാപ്പിക്കും ചികിത്സ നേടി.
2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 44,164 രോഗികള്‍ ആശുപത്രിയിലെത്തി. കാന്‍സര്‍ ഒപി മുഖേന 13,911 പേരാണ് ചികിത്സ ഉറപ്പാക്കിയത്. 8305 പേര്‍ കീമോതെറാപ്പിക്കും 1980 രോഗികള്‍ റേഡിയോതെറാപ്പിക്കും ചികിത്സ നേടി. 2025 ല്‍ ജനുവരി മുതല്‍ ജൂണ്‍ വരെ 22132 പേർ സെന്ററിലെ ഒപിയിലെത്തി. 7495 പേര്‍ കാന്‍സര്‍ ഒപിയില്‍ മാത്രമായി ചികിത്സി തേടി. 4509 പേര്‍ കീമോതെറാപ്പിക്കും 1277 രോഗികള്‍ റേഡിയോതെറാപ്പിക്കും ചികിത്സ തേടി.
ക്യാന്‍സര്‍ ഒപിയില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാവുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ പരിശോധനയും ശനിയാഴ്ചകളില്‍ റേഡിയേഷനുള്ള പ്ലാന്‍ സജ്ജമാക്കുകയും ചെയ്യുന്നു.
ജനറല്‍ ഒപി, ദന്ത യൂണിറ്റ്, 12 കിടക്കകളുള്ള ക്യൂറേറ്റീവ് കീമോതെറാപ്പി ഡേ കെയര്‍ യൂണിറ്റ്, റേഡിയോ തെറാപ്പി യൂണിറ്റ്, 6 കിടക്കകളുള്ള അഭയം പാലിയേറ്റീവ് കീമോതെറാപ്പി കെയര്‍ യൂണിറ്റ്, 10 കിടക്കകളുള്ള ന്യൂട്രോപീനിയ വാര്‍ഡ്, രണ്ട് ഷിഫ്റ്റുകളിലായി ഏഴ് ഹീമോ ഡയാലിസിസ് മെഷീനുകള്‍ എന്നിവ ഉപയോഗിച്ചാണ് ചികിത്സ നല്‍കുന്നത്. ബ്ലഡ് സ്റ്റോറേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലും ആസ്പിരേഷനൽ ജില്ലാ പദ്ധതിയുടെ ഭാഗമായി അഞ്ച് കോടി ചെലവില്‍ നിര്‍മ്മിക്കുന്ന കാന്‍സര്‍ പരിചരണത്തിനായുള്ള മാതൃകാ മള്‍ട്ടി സ്റ്റോറേജ് കെട്ടിട നിര്‍മ്മാണം പ്രാരംഭഘട്ടത്തിലുമാണ്.
*വൃക്കരോഗ ചികിത്സയ്ക്ക് അധിക മെഷീനുകള്‍*
കാന്‍സര്‍ കെയര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റില്‍ ഏഴ് മെഷീനുകളാണ് പ്രവര്‍ത്തിക്കുന്നത്-ആറ് പ്രവര്‍ത്തനക്ഷമമായ മെഷീനുകളും ഒരു സ്റ്റാന്‍ഡ്‌ബൈ മെഷീനും. ഇവ ഉപയോഗിച്ച് പ്രതിമാസം 24 രോഗികള്‍ക്ക് ശരാശരി 245 ഡയാലിസിസുകളാണ് ചെയ്യുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന മെഷീനുകള്‍ ഉപയോഗിച്ച് രണ്ട് ഷിഫ്റ്റുകളിലായി 95 മുതല്‍ 100 ശതമാനം വരെ കാര്യക്ഷമതയോടെ ചികിത്സ ഉറപ്പാക്കുന്നുണ്ട്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം നല്‍കിയാണ് സെന്ററിലെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. സെന്ററിലെ നിലവിലുള്ള ഡയാലിസിസ് സേവനം മൂന്ന് ഷിഫ്റ്റാക്കി ഉയര്‍ത്തി കൂടുതല്‍ പേര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ജില്ലാ ആസൂത്രണ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.