ബത്തേരി: കൊലപാതകവും മോഷണവുമുൾപ്പടെ കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. തമിഴ്നാട്, നീലഗിരി, തിരുമംഗലം കോളനി, വീരമണി(44)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സംസ്ഥാനത്തും പുറത്തുമായി 24 കേസുകളുണ്ട്. പള്ളിക്കണ്ടിയിലെ ഒരു വീട്ടിൽ യുവതിയുടെ മാല മോഷണം നടത്തി മടങ്ങുമ്പോഴാണ് പോലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ സാഹസികമായി പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാൾ പള്ളിക്കണ്ടിയിലെ ഒരു വീടിന്റെ അടുക്കള പൊളിച്ച് മാരകായുധവുമായി അതിക്രമിച്ചു അകത്തുകയറി യുവതിയുടെ കഴുത്തിലെ റോൾഡ് ഗോൾഡ് പൊട്ടിച്ചെടുത്തു കവർച്ച ചെയ്തത്. യുവതി നിലവിളിച്ച് വീട്ടുകാർ ഉണർന്നപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പരിസരം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, മണിച്ചിറ പ്രദേശത്തും മോഷണശ്രമം നടന്നതറിഞ്ഞ് അവിടെയും പരിശോധന നടത്തി. മണിച്ചിറ-പൂമല റോഡിന്റെ അടുത്തുള്ള പറമ്പിലേക്ക് ഇയാൾ ഓടി ഒളിക്കുന്നത് കാണുകയും പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. പൊലീസിന് നേരെ കത്തി വീശിയ ഇയാളെ മതിയായ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.








