ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യ ഇത്തവണ കളിയിൽ മാത്രമല്ല, ഭാഗ്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ അഹമ്മദാബാദിൽ ഏറ്റുവാങ്ങിയ ആ വലിയ മുറിവ് ഇത്തവണ ആവർത്തിക്കരുതെന്ന് ടീം ഇന്ത്യയ്ക്ക് നിർബന്ധമുണ്ട്. ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി മൈതാനത്തെ തന്ത്രങ്ങൾക്കൊപ്പം ‘ഭാഗ്യവും’ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ് ടീം. ഇതിന്‍റെ ഭാഗമായി ടീം താമസിക്കുന്ന ഹോട്ടലിലും സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലും ഇന്ത്യ മാറ്റം വരുത്തിയതായാണ് റിപ്പോർട്ടുകൾ.
ഡ്രസ്സിംഗ് റൂം മാറും
പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് വിമൽ കുമാർ നൽകുന്ന വിവരമനുസരിച്ച്, ഇത്തവണ ഇന്ത്യ തങ്ങളുടെ സ്ഥിരം ഡ്രസ്സിംഗ് റൂമിന് പകരം സന്ദർശക ടീമുകൾ ഉപയോഗിക്കുന്ന ഡ്രസ്സിംഗ് റൂമാകും ഉപയോഗിക്കുക. പഴയ പരാജയങ്ങളുടെ ഓർമ്മകൾ വിട്ടുമാറാത്ത സ്റ്റേഡിയത്തിൽ ‘നെഗറ്റീവ് എനർജി’ ഒഴിവാക്കാനും ഭാഗ്യം കൊണ്ടുവരാനുമാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. മുംബൈയിൽ ചന്ദ്രഗ്രഹണം കാരണം പരിശീലനം വൈകിപ്പിച്ചത് ഉൾപ്പെടെയുള്ള ടീമിന്‍റെ സമീപകാലത്തെ വിശ്വാസപരമായ നിലപാടുകളുടെ തുടർച്ചയാണിത്.
ഹോട്ടല്‍ മാറ്റം
2023 ലോകകപ്പ് ഫൈനലിന് ഇന്ത്യ താമസിച്ച ഹോട്ടലിൽ നിന്നല്ല ഇത്തവണ ടീം ഇന്ത്യ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. ഇന്ത്യൻ ടീം ഇത്തവണ താജ് സ്കൈലൈനിൽ ആയിരിക്കും താമസിക്കുക. 2023-ൽ ഇന്ത്യ താമസിച്ചിരുന്ന ഐടിസി നർമ്മദയിൽ ഇത്തവണ ന്യൂസിലൻഡ് ടീമിനാണ് താമസം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ഭാഗ്യപരീക്ഷണണമൊന്നും അല്ലെന്നും ഐസിസി പ്രോട്ടോക്കോള്‍ അനുസരിച്ചുളള മാറ്റമാണെന്നുമാണ് ടീം വൃത്തങ്ങള്‍ പറയുന്നത്. ഐസിസി പ്രോട്ടോക്കോൾ അനുസരിച്ച്, ഫൈനലിൽ ആദ്യം എത്തുന്ന ടീം (ന്യൂസിലൻഡ്) ഒരു ഹോട്ടലിലും രണ്ടാമത് എത്തുന്ന ടീം (ഇന്ത്യ) മറ്റൊരു ഹോട്ടലിലുമാണ് താമസിക്കേണ്ടത്. ഇതനുസരിച്ചാണ് ഇന്ത്യയുടെ ഹോട്ടൽ മാറിയത്. ഹോട്ടലും ഡ്രസ്സിംഗ് റൂമും കൂടാതെ മൂന്നാമതൊരു മാറ്റം കൂടി ഇന്ത്യ വരുത്തിയിട്ടുണ്ടെന്നും എന്നാൽ അത് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കിൽ ആ രഹസ്യം പുറത്തുവിടുമെന്നാണ് വിമൽ കുമാർ വ്യക്തമാക്കിയത്.








