മധ്യപ്രദേശിൽ കനത്ത ചൂടിൽ നിന്നും രക്ഷപ്പെടാൻ തന്റെ മാരുതി കാർ ചാണകത്തിൽ പൊതിഞ്ഞ് ഹോമിയോപ്പതി ഡോക്ടർ. സുശീൽ സാഗറെന്ന ഡോക്ടറാണ് ചൂടിൽ നിന്ന് രക്ഷപ്പെടാനായി കാറിന് ചുറ്റും ചാണകം പുരട്ടിയത്.
ചാണകം നല്ല ഉഷ്ണ ശമനിയാണെന്നാണ് വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സുശീൽ സാഗർ പറയുന്നത്.
തന്റെ മാരുതി സുസുക്കി ആൾട്ടോ 800 -ന്റെ പുറത്ത് മുഴുവൻ ചാണകം പൊതിഞ്ഞു പിടിപ്പിച്ചിരിക്കുകയാണ് ഈ വ്യക്തി. ഇങ്ങനെ ചെയ്യുന്നത് കാറിൻറെ ഉൾഭാഗത്തെ തണുപ്പിക്കാൻ സഹായിക്കും എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ചാണകം പൂശുന്നത് കാറിനുള്ളിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറയുന്നു. പലപ്പോഴും വേനൽക്കാലത്ത് കാറിന് മുകളിലുള്ള ഷീറ്റ് ചൂട് വലിച്ചെടുക്കുകയും കാറിനുള്ളിലെ താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചാണകം പുരട്ടുന്നത് വഴി കാറിന്റെ ഉള്ളിലെ ഊഷ്മാവ് ഉയരില്ലെന്നും ചുട്ടുപൊള്ളുന്ന വേനലിൽ കാർ ഓടിക്കുമ്പോൾ അനുഭവപ്പെടുന്ന ചൂട് ഈ വിദ്യകൊണ്ട് ഒഴിവാക്കാമെന്നും ആണ് വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സുശീൽ സാഗർ പറയുന്നത്.
കാറിലെ എസി യൂണിറ്റ് ഓൺ ചെയ്ത ഉടൻ തന്നെ കാറിനുള്ളിൽ കൂളിംഗ് ആരംഭിക്കാൻ കാറിന് പുറത്ത് ചാണകം തേക്കുന്നത് സഹായിക്കും എന്നാണ് സുശീലിന്റെ വാദം. അല്ലാത്തപക്ഷം എസി ഓൺ ആക്കിയാലും കാറിനുള്ളിൽ കൂളിംഗ് ലഭിക്കാൻ കുറച്ചു സമയം എടുക്കും.
കൂടാതെ കാറിനുള്ളിലെ എസി അലർജി ഉള്ളവർക്കും ചാണകം പുരട്ടിയ ഇത്തരം കാറുകളിൽ യാത്ര ചെയ്യുന്നതിലൂടെ ചൂടിനെ മറികടക്കാൻ കഴിയുമെന്നും സുശീൽ വാദിക്കുന്നു.