മഹിളാ കോണ്‍ഗ്രസ് മൈസൂരു സിറ്റി ജനറല്‍ സെക്രട്ടറിയും കൃഷ്ണരാജ ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷയുമായ ശ്രീരാംപുര സ്വദേശി വിദ്യശ്രീ(35)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഭർത്താവ് നന്ദിഷിന്റെ ടി. നരസിപുര തുരഗനൂരിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
നന്ദിഷാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നന്ദിഷ് രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ ബന്നൂർ പോലീസ് തിരച്ചില്‍ ശക്തമാക്കി. ദമ്ബതിമാർക്ക് രണ്ടുപെണ്‍കുട്ടികളുണ്ട്. ഒരു കുട്ടിക്ക് ഒമ്ബതുമാസം പ്രായമായതേയുള്ളൂ. കുടുംബകലഹമാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നന്ദിഷും വിദ്യയും തമ്മില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് വിദ്യ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ നന്ദിഷ് വിദ്യയെ ചുറ്റികയെടുത്ത് അടിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. മൃതദേഹം കെ.ആർ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സൂപ്രണ്ട് സീമാ ലട്കർ, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് നന്ദിനി എന്നിവർ വീട്ടിലെത്തി പരിശോധന നടത്തി.