പലിശ ഇളവോടെ രണ്ട് കോടി വരെ കാർഷിക വായ്പ അനുവദിക്കുമെന്ന് കേരളാ ബാങ്ക്. കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കിൽ 2 കോടി രൂപ വരെ കേരള ബാങ്കിൽ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ അനുവദിക്കുമെന്നാണ് ബാങ്ക് വാര്‍ത്താ കുറിപ്പിൽ അറിയിച്ചത്.
കർഷകരുടെ തൊഴിലവസരവും വരുമാനവും വർധിപ്പിക്കുന്നതിനായുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നുള്ള ശതമാനം പലിശ ഇളവോടെ ആറ് ശതമാനം പലിശയ്ക്കാണ് കർഷകർക്ക് കേരള ബാങ്ക് എഐഎഫ്(AIF) വായ്പ അനുവദിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് മാത്രം അനുവദിച്ചിരുന്ന എഐഎഫ് വായ്പയാണ് വ്യക്തികൾക്കും ഇതര സഹകരണ സംഘങ്ങൾക്കും നൽകാൻ തീരുമാനമായത്. ഒരു യൂണിറ്റിന് പദ്ധതി തുകയുടെ 90ശതമാനം അല്ലെങ്കിൽ 2 കോടി രൂപ വരെയാണ് എഐഎഫ് വായ്പ അനുവദിക്കുന്നത്. കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് വായ്പ പ്രയോജനപ്പെടുത്താം.
കൂടാതെ കർഷകർക്കായുള്ള ഹ്രസ്വകാല, ദീർഘകാല കാർഷിക വായ്പകളും കുറഞ്ഞ പലിശ നിരക്കിൽ കേരള ബാങ്ക് വഴി അനുവദിക്കുന്നു. ക്ഷീരകർഷകർക്ക് രണ്ട് ലക്ഷം രൂപ വരെ അനുവദിക്കുന്ന ക്ഷീരമിത്ര വായ്പയും കരിമീൻ, കാളാഞ്ചി, കൂടുമത്സ്യകൃഷി, ചെമ്മീൻ, വനാമി കർഷകർക്കുള്ള പ്രവർത്തന മൂലധന വായ്പയും ദീർഘകാല വായ്പയും കുറഞ്ഞ പലിശ നിരക്കിൽ സർക്കാർ സബ്സിഡിയോടെ ലഭ്യമാണ്. ശീതീകരണ സൗകര്യത്തോടുകൂടിയ മത്സ്യ വില്പന വാഹനത്തിനും വായ്പ അനുവദിക്കുന്നതായും ബാങ്ക് വ്യക്തമാക്കുന്നു.