കൽപ്പറ്റ:
ഓട്ടിസം-സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ ആശുപത്രി ജില്ലയില്‍. മാനന്തവാടി കുഴിനിലത്ത് രണ്ട് ഏക്കര്‍ സ്ഥലത്താണ് 10 കോടി ചെലവില്‍ കെട്ടിടം നിര്‍മ്മിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അറിയിച്ചു. കളക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ നടന്ന ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടിസം-സെറിബ്രല്‍ പാള്‍സി ബാധിച്ച 5900 കുട്ടികളാണ് ജില്ലയിലുള്ളത്. നിലവില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കുട്ടികള്‍ക്കാവശ്യമായ ഫിസിയോ – സ്പീച്ച് തെറാപ്പി സേവനം നല്‍കുന്നുണ്ട്. ഓട്ടിസം-സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ക്ക് സ്ഥായിയായ ചികിത്സാ സൗകര്യം ഉറപ്പാക്കാൻ ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ സാധിക്കും. ഒരേസമയം 30 പേര്‍ക്ക് കിടത്തി ചികിത്സാ സൗകര്യം ആശുപ്രത്രിയില്‍ ഒരുക്കും. രണ്ടേക്കര്‍ ഭൂമിയില്‍ ഒരു ഏക്കറില്‍ ആശുപത്രിയും ഒരേക്കറില്‍ കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ പാര്‍ക്കും സജ്ജീകരിക്കും. ആശുപത്രി നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2025-26 വര്‍ഷത്തില്‍ സിക്കിള്‍ സെല്‍ അനീമിയ ബാധിച്ച കുട്ടികള്‍ക്ക് ബോണ്‍മാരോ മാറ്റിവെക്കല്‍, ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഴമാപിനി സ്ഥാപിക്കല്‍, വായനശാലകള്‍ക്ക് ഡിജിറ്റല്‍ ലൈബ്രറി, വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം രണ്ടാംഘട്ടം, വൈദ്യൂതീകരണ പദ്ധതികള്‍, സ്‌കൂള്‍ ഗ്രൗണ്ട് വൈദ്യുതീകരണം തുടങ്ങിയ പദ്ധതികള്‍ക്കായി തുക വകയിരുത്തും. ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പാക്കുന്ന വികസന പദ്ധതികളില്‍ കൃത്യമായി തുക വിനിയോഗം, പദ്ധതി നിര്‍വഹണം ഉറപ്പാക്കണമെന്ന് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് തലത്തില്‍ സ്ത്രീകള്‍ക്കായി ക്യാന്‍സര്‍ പരിശോധനക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും യോഗത്തില്‍ തീരുമാനം. തദ്ദേശസ്ഥാപന പരിധിയിലെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം, പുനരുദ്ധാരണം എന്നിവയുടെ കാര്യക്ഷമത ഉറപ്പാക്കണം. എപിജെ ഹാളില്‍ നടന്ന പദ്ധതി രൂപീകരണ ഗ്രാമസഭാ യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി അധ്യക്ഷയായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ഡിവിഷന്‍ അംഗങ്ങളായ സുരേഷ് താളൂര്‍, കെ.ബി നസീമ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഉള്‍വനത്തിലെ മണ്ണിടിച്ചില്‍ ആശങ്കപ്പെടാനില്ല -ജില്ലാ കളക്ടര്‍
വൈത്തിരി താലൂക്കിലെ വെള്ളരിമല മലവാരം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ