യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം ഭാര്യയുടെ അവഹേളനവും നിരന്തരമായ ഉപദ്രവുമാണെന്ന് ആരോപണം. കർണാടക ചാമരാജനഗര സ്വദേശിയായ പരശിവമൂർത്തി(32)യുടെ മരണത്തിലാണ് ഭാര്യ മമതയ്ക്കെതിരേ പരാതി ഉയർന്നിരിക്കുന്നത്.തലയിലെ മുടി കൊഴിഞ്ഞ് കഷണ്ടിയായതിന്റെ പേരില്‍ പരശിവമൂർത്തിയെ ഭാര്യ മമത നിരന്തരം അവഹേളിച്ചിരുന്നതായും വ്യാജ സ്ത്രീധനപീഡനക്കേസില്‍ കുടുക്കി ജയിലിലടച്ചതായും പരാതിയിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഇതേകാര്യങ്ങള്‍ വിശദീകരിച്ച് പരശിവമൂർത്തി ആത്മഹത്യാക്കുറിപ്പെഴുതിയിരുന്നതായും റിപ്പോർട്ടുകളില്‍ പറയുന്നു.രണ്ടുവർഷം മുമ്ബാണ് പരശിവമൂർത്തിയും മമതയും വിവാഹിതരായത്. ലോറി ഡ്രൈവറായിരുന്നു പരശിവമൂർത്തി. പരശിവമൂർത്തിയുടെ തലയിലെ മുടി കൊഴിയുന്നതിന്റെ പേരില്‍ ഭാര്യ മമത നിരന്തരം കുറ്റപ്പെടുത്തുകയും പരിഹസിക്കുകയുംചെയ്തു. ഒരുമിച്ച് പുറത്തുപോകുന്നത് തനിക്ക് നാണക്കേടാണെന്നും പരശിവമൂർത്തി തനിക്ക് ചേർന്ന ഭർത്താവല്ലെന്നുമാണ് യുവതി പറഞ്ഞിരുന്നത്. മറ്റുള്ളവരുടെ മുന്നില്‍വെച്ചും ഇതേകാര്യങ്ങള്‍ പറഞ്ഞ് യുവതി ഭർത്താവിനെ പരിഹസിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു മമത ആഡംബരജീവിതമാണ് ആഗ്രഹിച്ചിരുന്നതെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. യുവതി ഇൻസ്റ്റഗ്രാമില്‍ റീലുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു. വിവാഹം കഴിഞ്ഞിട്ടും താലി ധരിക്കാതെയാണ് സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇതിനുപുറമേ വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നതായും പുതിയ വീട് പണിയാൻ നിർബന്ധിച്ചിരുന്നതായും പരാതിയിലുണ്ട്.
മമതയുടെ നിരന്തരമായ മാനസികപീഡനം കാരണമാണ് പരശിവമൂർത്തി ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിനിടെ വ്യാജ സ്ത്രീധനപീഡനക്കേസില്‍ കുടുക്കി മമത ഭർത്താവിനെ ജയിലിലടയ്ക്കുകയുംചെയ്തു. ഒന്നരമാസത്തോളമാണ് ഈ കേസില്‍ പരശിവമൂർത്തി ജയില്‍വാസം അനുഭവിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
യുവാവിന്റെ മരണത്തില്‍ ചാമരാജനഗര റൂറല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു