സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്. തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം ഒഴിവാക്കുന്നവർക്ക് പകരം മറ്റു വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവരെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയും ആരംഭിച്ചു. പിങ്ക് കാർഡുള്ള 62,945-ഉം മഞ്ഞകാർഡുള്ള 7,473-ഉം പേരാണ് മൂന്ന് മാസമായി റേഷൻ വാങ്ങാത്തത്. പിങ്ക് കാർഡില്‍ റേഷൻ വാങ്ങാത്തവർ കൂടുതല്‍ എറണാകുളത്തും (8,978 പേർ), തിരുവനന്തപുരത്തുമാണ് (8,717). ഏറ്റവും കുറവ് വയനാടും കാസർഗോഡുമാണ്. ഇവിടങ്ങളില്‍ യഥാക്രമം 807-ഉം, 1480-ഉം പേർ മൂന്നുമാസമായി റേഷൻ വാങ്ങിയിട്ടില്ല. മഞ്ഞ കാർഡുകാരില്‍ റേഷൻ വാങ്ങാത്തവർ കൂടുതല്‍ തിരുവനന്തപുരത്തും തൃശൂരുമാണ്. ഇവിടങ്ങളില്‍ യഥാക്രമം 991-ഉം 898-ഉം കുടുംബങ്ങളാണ് റേഷൻ വാങ്ങാത്തത്. കുറവ് കോഴിക്കോടും (128), മലപ്പുറവുമാണ് (171). ഇവർക്ക് പകരമായി പരമ്പരാഗത അല്ലെങ്കില്‍ അസംഘടിത തൊഴിലാളി കുടുംബങ്ങള്‍, തദ്ദേശ വകുപ്പിന്‍റെ ബിപിഎല്‍ പട്ടികയിലുള്ളവർ, ആശ്രയ പദ്ധതി അംഗങ്ങള്‍, സർക്കാർ അർധസർക്കാർ പൊതുമേഖല സഹകരണ സ്ഥാപനങ്ങളില്‍ ജോലിയില്ലാത്ത പട്ടികവർഗ്ഗക്കാർ, എച്ച്‌ഐവി പോസിറ്റിവ്, ക്യാൻസർ ബാധിതർ, ഓട്ടിസമുള്ളവർ, ഗുരുതര മാനസിക വെല്ലുവിളിയുള്ളവർ, എൻഡോസള്‍ഫാൻ ബാധിതർ, വൃക്കയോ ഹൃദയമോ മാറ്റിവെച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, പക്ഷാഘാതവും മറ്റും മൂലം കിടപ്പിലായവർ എന്നിവരുള്‍പ്പെടുന്ന കുടുംബങ്ങള്‍, നിർധന നിരാലംബ സ്ത്രീ, വിധവ, അവിവാഹിത അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവർ ഗൃഹനാഥയായ കുടുംബങ്ങള്‍ എന്നിവർക്കാണ് മുൻഗണന വിഭാഗത്തിലേക്ക് മാറാനാകുക. മുൻഗണനേതര വിഭാഗത്തിലെ നീല കാർഡുകാരിലുള്ള 4,356 പേരെ വെള്ള കാർഡിലേക്ക് മാറ്റും. ഈ പട്ടികയിലെ കൂടുതല്‍ കുടുംബങ്ങള്‍ ആലപ്പുഴ (967), പാലക്കാട് (780), കണ്ണൂർ (723) ജില്ലയിലുള്ളവരാണ്.

കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു…
കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു. സംസ്ഥാനത്ത് നാളെ ജൂൺ 9) മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുകയാണ്.