യുവേഫ നേഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ചാംപ്യന്മാർ. മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ സ്പെയിനിന്റെ യുവനിരയെ വീഴ്ത്തിയാണ് റൊണാൾഡോയുടെ പറങ്കിപ്പട കിരീടമുയർത്തിയത്. ഷൂട്ടൗട്ടിൽ സ്പെയ്നിനെ 5–3ന് തോൽപ്പിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും പോർച്ചുഗല്‍ 2–2ന് പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്
യുവതാരം ന്യൂനോ മെൻഡസിന്റെ തകർപ്പൻ പ്രകടനമാണ് പോർച്ചുഗലിന് കിരീടത്തിലേക്ക് നയിച്ചത്. നിർണായക ഗോളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തിളങ്ങി. രണ്ട് തവണ പിന്നിൽനിന്ന ശേഷമായിരുന്നു പോർച്ചുഗൽ തിരിച്ചടിച്ചത്.
രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിലാണ് പോർച്ചുഗൽ സ്പെയിനെ സമനിലയിൽ തളച്ചത്. 61–ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന്റെ രക്ഷകനായി അവതരിച്ചത്. ന്യൂനോ മെൻഡസായിരുന്നു രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ലാമിൻ യമാലിന്റെ പ്രതിരോധം പൊളിച്ച് മുന്നോട്ടുകുതിച്ച മെൻഡസ് പന്ത് ബോക്സിലേക്ക് മറിച്ചു. സ്പാനിഷ് താരത്തിന്റെ ദേഹത്തുതട്ടി ഉയർന്നുപൊങ്ങിയ പന്തിൽ ക്ലോസ് റേഞ്ചിൽനിന്ന് റൊണാൾഡോയുടെ തകർപ്പൻ ഫിനിഷ്. മത്സരം 2-2 എന്ന നിലയിൽ.
ഇതോടെ മത്സരം ആവേശകരമായി. ഇരു ടീമുകൾക്കും മത്സരം സ്വന്തമാക്കാൻ അവസരങ്ങൾ ലഭിച്ചെങ്കിലും അധിക സമയത്തും സമനിലയിൽ തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ പോർച്ചുഗൽ തങ്ങളുടെ ആത്മവിശ്വാസം നിലനിർത്തി
ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി ഗൊൺസാലോ റാമോസ്, വിതീന്യ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബെൻ നെവെസ് എന്നിവർ ലക്ഷ്യം കണ്ടു. സ്പെയ്നിന് വേണ്ടി മിക്കേൽ മെറീനോ, അലെക്സ് ബയേന, ഇസ്കോ എന്നിവർ ലക്ഷ്യം കണ്ടു. അൽവാരോ മൊറാട്ടോയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ കോസ്റ്റ തട്ടിയകറ്റിയത് സ്പെയ്നിന് തിരിച്ചടിയായി. ഇതോടെ 5-3ന് ഷൂട്ടൗട്ട് സ്വന്തമാക്കിയ പോർച്ചുഗൽ വിജയം ഉറപ്പിക്കുകയും ചെയ്തു.