മുണ്ടക്കൈ- ചൂരൽമല ഉരുൾ പൊട്ടലിൽ കേടുപാടു സംഭവിച്ച വെള്ളരിമല വില്ലേജ് ഓഫീസ് മേപ്പാടി പോളിടെക്‌നിക് കോളെജിലെ ഒഴിഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കും. ജൂലൈ 30 ന് ഉണ്ടായ ഉരുൾപൊട്ടലിൽ ചെളിയും വെള്ളവും കയറി നാശം സംഭവിച്ച വെള്ളരിമല വില്ലേജ് ഓഫീസിന്റെ പ്രവർത്തനങ്ങൾ വളരെ പ്രയാസകരമായാണ് നടന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലെ അഗതി മന്ദിരത്തിലാണ് നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിച്ചത്. പൊതുജനങ്ങൾ നിരന്തരം എത്താറുള്ള ഓഫീസിന് അസൗകര്യം നേരിട്ടതിനാലാണ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ നിർദ്ദേശത്തെ തുടർന്ന് മറ്റൊരു സ്ഥലം കണ്ടെത്തിയത്.
മേപ്പാടി ഗവ പോളിടെക്നിക്ക് കോളെജിലെ ഉപയോഗിക്കാതെ ഇരുന്ന പഴയ കെട്ടിടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് പോളിടെക്നിക്ക് അധികൃതരെ അറിയിച്ച് ദുരന്ത നിവാരണ നിയമ പ്രകാരം വില്ലേജ് ഓഫീസിന്റെ പ്രവർത്തനത്തിന് കെട്ടിടം ഏറ്റെടുത്ത് സജ്ജീകരിക്കുകയായിരുന്നു. ഓഫീസ് പ്രവർത്തന അനുയോജ്യമാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സഹായത്തോടെ കെട്ടിടത്തിൻ്റെ ചുറ്റുപാടുകൾ വൃത്തിയാക്കിയത്.
കെട്ടിടത്തിന്റെ പുറകുവശത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ കൽപ്പറ്റ ഗവ ഐ.ടി. ഐയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയായ നൈപുണി കർമ്മ സേനയുടെ സഹായവും കെട്ടിടം യോജിച്ച രീതിയിൽ മാറ്റിയെടുക്കുവാൻ സാധിച്ചു. പോളിടെക്‌നിക്ക് കോളെജിൽ ആരംഭിച്ച
വെള്ളരിമല വില്ലേജ് ഓഫീസിൽ ജില്ലാ കളക്ടർ വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു.
മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, വാർഡ് അംഗം കെ.സുകുമാരൻ, വൈത്തിരി തഹസിൽദാർ കുമാരി വി ബിന്ദു, വെള്ളരിമല വില്ലേജ് ഓഫീസർ എം. അജീഷ് പോളിടെക്നിക്ക് പ്രിൻസിപ്പാൾ കരുണാകരൻ, ഐടിഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസ് എന്നിവർ പങ്കെടുത്തു.