ന്യൂഡല്‍ഹി: ബിബിസിക്കെതിരെ വീണ്ടും കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ടാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്ത്.
സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ ഇഡി ബിബിസിയോട് ആവശ്യപ്പെട്ടു. ബിബിസിയുടെ വിദേശ പണമിടപാടുകള്‍ ഇഡി പരിശോധിച്ചു വരികയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ബിബിസിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി പുറത്തുവന്ന് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു പരിശോധന.
ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാര്‍ട്ടികളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ആരോപിച്ചിരുന്നു.
നികുതി നല്‍കാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്നാരോപണത്തെ തുടര്‍ന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന. മൂന്ന് ദിവസങ്ങളിലായി 60 മണിക്കൂറിലധികമാണ് പരിശോധന നടന്നത്.