ട്രാക്ടർ ലേലം
മോട്ടോർ വാഹന നികുതി കുടിശിക ഈടാക്കുന്നതിന് നടവയൽ ഉഷസ് സ്വാശ്രയ സംഘത്തിൽ നിന്ന് ജപ്തി ചെയ്ത കെ.എൽ 12 ജി 5898 നമ്പർ ട്രാക്ടർ, ട്രെയിലർ, രണ്ട് വലിയ ഇരുമ്പ് ചക്രങ്ങൾ എന്നിവ ഓഗസ്റ്റ് 20ന് രാവിലെ 11ന് ലേലം ചെയ്യുന്നു. വാഹനം സൂക്ഷിച്ചിരിക്കുന്ന നടവയൽ വില്ലേജിലെ നെല്ലിക്കയത്ത് വീട് പരിസരത്തുവെച്ചായിരിക്കും ലേലമെന്ന് റവന്യൂ റിക്കവറി തഹസിൽദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നടവയൽ വില്ലേജ് ഓഫീസിൽ നിന്നും അമ്പലവയൽ റവന്യൂ റിക്കവറി തഹസിൽദാർ ഓഫീസിൽ നിന്നും ലഭിക്കും.
ദർഘാസ്
എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ എത്തുന്ന സഞ്ചരികൾക്ക് ഗോത്ര വിഭാഗങ്ങളുടെ തനത് രീതിയിലുള്ള നിർമ്മിതികൾ കാണുന്നതിനും പരിചയപെടുന്നതിനും അവസരങ്ങൾ ഉണ്ടാകുന്നതിന് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ഇൻ്റർപ്രേറ്റട്ടഷൻ സെൻ്ററിന് സമീപത്തായി ഗോത്ര തനിമയോട് കൂടി നെല്ല് കുത്തൽ പുര നിർമ്മിക്കുന്നതിന് പ്രവർത്തി പരിചയമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘങ്ങൾ, സഹകരണ സംഘങ്ങൾ, പട്ടികവർഗ്ഗ ചാരിറ്റബിൾ സൊസൈറ്റികൾ എന്നീ സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസില്‍ നേരിട്ടോ, തപാല്‍മുഖേനയോ ഓഗസ്റ്റ് 31 വരെ ദര്‍ഘാസ് സമര്‍പ്പിക്കാം. ഫോണ്‍- 6238071371
അത്തം മുതല്‍ തിരുവോണം വരെ കിറ്റുകള്‍; ഓണം പൊടിപൊടിക്കാന്‍ സപ്ലൈകോ
തിരുവനന്തപുരം ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റു കൂടാതെ 1,000 രൂപയ്ക്കുള്ള അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്‍പ്പനനശാലകളില്‍ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണസദ്യക്ക് ആവശ്യമായ വസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും.25 ഇനങ്ങളുള്ള ഉത്രാടംകിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും നല്‍കും. 1880 രൂപ വിപണി വില വരുന്ന കിറ്റാണ് സപ്ലൈകോയില്‍ 1500 രൂപയ്ക്ക് ലഭിക്കുന്നത്. 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് തിരുവോണം കിറ്റില്‍ ലഭിക്കുക. പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങി ഒന്‍പതു പ്രീമിയം ശബരി ഉത്പന്നങ്ങളുമായി 299 രൂപയ്ക്ക് ശബരി സിഗ്നേച്ചര്‍ കിറ്റും വില്‍പ്പനയ്ക്കെത്തും.ഓണക്കിറ്റുകള്‍ക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്ലൈകോ നല്‍കുന്നുണ്ട്. 500, 1000 രൂപ വീതം മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച് സപ്ലൈകോ ഔട്ട്ലെറ്റില്നിന്ന് ആവശ്യമായ ഉത്പന്നം വാങ്ങാം. സമ്മാനക്കൂപ്പണുകളും ഉണ്ട്. ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഓണച്ചന്ത ഇപ്പോള്‍ തന്നെ സജീവമായിക്കഴിഞ്ഞു. ഇതോടൊപ്പമാണ് സപ്ലൈകോ സ്റ്റോറുകള്‍ കിറ്റ് വിതരണത്തിന് തയ്യാറെടുക്കുന്നത്.
യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏർപ്പാട് വേണ്ട; ഓൺലൈൻ ടാക്സി ആപ്പുകളോട് കേന്ദ്രം
ഡൽഹി: ഓൺലൈൻ ടാക്സി യാത്രക്കാർക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈൻ ടാക്സി ആപ്പുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പുകൾക്കാണ് നിർദ്ദേശം.റൈഡ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്ര തുടങ്ങുന്നതിന് മുൻപോ ആപ്പുകളിൽ ടിപ്പ് ഓപ്ഷൻ കാണിക്കാൻ പാടില്ല. ടിപ്പ് നൽകിയാൽ വേഗത്തിൽ വാഹനം ലഭ്യമാകും എന്ന രീതി ശരിയല്ലെന്നും മന്ത്രാലയം. എന്നാൽ, യാത്ര പൂർത്തിയായ ശേഷം യാത്രക്കാർക്ക് താല്പര്യമുണ്ടെങ്കിൽ സ്വമേധയാ ടിപ്പ് നൽകാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ക്യാബ് അഗ്രിഗേറ്റർമാരോട് ആപ്പുകളിൽ നിന്നും ടിപ് ചോദിക്കുന്ന പ്രോംപ്റ്റുകൾ ഉടൻ നീക്കം ചെയ്യാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. ടിപ് നൽകി ട്രിപ്പുകൾ സ്വീകരിക്കപ്പെടാനുള്ള സാധ്യതയോ വെയിറ്റിങ് സമയത്തെയോ സേവനത്തിന്റെ ഗുണനിലവാരത്തെയോ സ്വാധീനിക്കാനുള്ള സാഹചര്യം ഒരുക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. അഡ്വാൻസ് ടിപ്പ്സ് ഓപ്ഷൻ ആപ്പുകളിൽ നിന്ന് അടിയന്തരമായി നീക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഇരിക്കുന്ന കൊമ്പ് മുറിക്കരുത്'; പ്രിയദര്‍ശിനിയിലെ സീറോ ടിക്കറ്റ് പരാതിയില്‍ സി പി ജോണ്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത പുരുഷന്മാര്ക്കും സീറോ ടിക്കറ്റ് നല്‍കുന്നുവെന്ന പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ആദ്യം ചിലര്‍ക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബോധപൂര്‍വ്വം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്മാര്ക്ക് സീറോ ടിക്കറ്റ് നല്കി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധനയില്‍ ഇന്‍സ്പെക്ടര്‍ പിടികൂടിയിരുന്നു.സര്‍ക്കാര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് ഇത് ചെയ്യുന്നത്. അതിനിടയില്‍ ചില ജീവനക്കാര്‍ ഇത്തരം രീതികള്‍ കാണിക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി ബസുകളില്‍ ചിലയിടങ്ങളില്‍ കാണുന്ന തിരക്ക് പരിഹരിക്കാന്‍ ക്യൂ സമ്പ്രദായം കൊണ്ടുവരണമെന്നും സി പി ജോണ്‍ പറഞ്ഞു. നല്ല തിരക്കുള്ള ഇടങ്ങളില്‍ ക്യൂ പാലിച്ചു കയറാന്‍ ശ്രമിക്കണം എന്നും ഇത് സംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ലയണല്‍ മെസി തന്നെ വലിയ ഉദാഹരണം'; കോലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്ന് ഹര്ഭജന് സിംഗ്
പ്രായമല്ല, പ്രകടനമാണ് ടീം സെലക്ഷനുള്ള മാനദണ്ഡമാകേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്. ശാരീരികക്ഷമതയും ഫോമും നിലനിര്‍ത്തുകയാണെങ്കില്‍ വിരാട് കോലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പ് ടീമില്‍ തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് എത്തുമ്പോഴേക്കും രോഹിത്തിന് 40 വയസും വിരാട് കോലിക്ക് 39 വയസുമാകും. എങ്കിലും പ്രായം ഒരിക്കലും ഒരു തടസമാകരുതെന്നാണ് ഹര്‍ഭജന്റെ പക്ഷം.അര്‍ജന്റീനയെ കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുമ്പോള്‍ ലയണല്‍ മെസിക്ക് 39 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന് ഹര്ഭജന് ചൂണ്ടിക്കാട്ടി. മികച്ച പ്രകടനത്തിലൂടെ കളിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ മെസിക്ക് കഴിഞ്ഞിരുന്നു... ''ആരായാലും ശരി, സെലക്ഷനുള്ള മാനദണ്ഡം പ്രായമല്ല, പ്രകടനമായിരിക്കണം. വിരാട് കോലിക്ക് 39 വയസ്സായേക്കാം, പക്ഷേ കളിക്കളത്തില്‍ കോലി ഇപ്പോഴും 20 വയസുള്ള യുവതാരങ്ങളെ ഓടിച്ചു തോല്‍പ്പിക്കുന്നുണ്ടെങ്കില്‍ പിന്നെ പ്രായം ഒരു വിഷയമേയല്ല. മെസ്സിയെ നോക്കൂ. 39-ാം വയസിലും അഞ്ച് പേര് വിചാരിച്ചാലും അദ്ദേഹത്തെ തടയാനാവില്ല. അത്രയധികം ഫിറ്റ്നസും കഴിവും ഒരു കളിക്കാരനുണ്ടെങ്കില്‍ അവിടെ കഴിവ് തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.'' ഹര്ഭജന് വ്യക്തമാക്കി.
ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്
എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്റ്, ഡിപ്ലോമ ഇൻ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട് മാനേജ്മെന്റ്റ് പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. ഫോണ്‍- 0471 2570471, 9846033009, 9846033001
മെസ്സി സന്ദര്‍ശനം; ഗുരുതര ക്രമക്കേടുകള്‍ നടന്നു; ജിഎസ്ടി തട്ടിപ്പുണ്ടായി; സ്പോണ്‍സറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ; വി ഡി സതീശന്
തിരുവനന്തപുരം: മെസ്സി തട്ടിപ്പ് വിവാദത്തില്‍ കായികവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. സ്പോണ്‍സറെ തീരുമാനിച്ചതില്‍ ചട്ടലംഘനമുണ്ടായി. സ്പോണ്സര് പണം സമാഹരിച്ചത് അന്വേഷിക്കും. ജിഎസ്ടി തട്ടിപ്പ് നടന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. സര്‍ക്കാരിന് നഷ്ടമായ തുക ഈടാക്കും. എല്ലാ കാര്യങ്ങളിലും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും അതില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. മുന്‍ സര്‍ക്കാരിന് വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സര്‍ക്കാര്‍ ഇതിന്റെ ഭാഗമല്ലേ. അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷനുമായി എഗ്രിമെന്റ് വെക്കാന്‍ സ്വകാര്യ സ്ഥാപനത്തിന് അനുമതി കൊടുത്തതിന്റെ പ്രൊസീജ്യര്‍ എന്തായിരുന്നു. എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ക്ഷണിച്ചിരുന്നോ. വിപണി മൂല്യ നിര്‍ണയമോ സാമ്പത്തിക ശേഷിയോ ഫണ്ടിന്റെ സ്രോതസോ ഒന്നും പരിഗണിച്ചിട്ടില്ല. സംസ്ഥാന ഗവണ്മെന്റും ഇതിന്റെ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അത് പരിശോധിക്കുകയാണ്. എന്റെ മുന്നില്‍ ഒരു പരാതി കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ഏതോ സ്ഥാപനത്തെ പൂട്ടിക്കാന്‍ ഇറങ്ങി എന്നാണ് പറയുന്നത്. ഞങ്ങള്‍ പരിശോധിക്കുന്നേയുള്ളു. അതിന്മേല് ഒന്നും ചെയ്തിട്ടില്ല – അദ്ദേഹം പറഞ്ഞു.ഈ വിഷയത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ട്. അത് കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് തന്നെ കണ്ടുപിടിച്ച് നോട്ടീസ് കൊടുത്തിട്ടുണ്ട്. പക്ഷേ പിന്നീട് അത് അന്വേഷണം മരവിപ്പിക്കപ്പെട്ടത് പോലുള്ള സ്ഥിതി ഉണ്ടായിട്ടുണ്ട്. അതടക്കം പരിശോധിച്ച് സര്‍ക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും. അനാസ്ഥയെ കുറിച്ച് അന്വേഷണം ധനകാര്യ വകുപ്പ് നടത്തും – അദ്ദേഹം പറഞ്ഞു.
സ്പോട്ട് അഡ്മിഷൻ
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ആൻ്റ് ഫുഡ് ടെക്നോളജിയിലെ ബിടെക് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സുകളിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്കും പ്രതീക്ഷിക്കുന്ന ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കീം എഞ്ചിനിയറിംഗ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസർവേഷൻ പാലിച്ചുമായിരിക്കും അഡ്മിഷൻ നടത്തുക. വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം ഓഗസ്റ്റ് 14ന് രാവിലെ പത്തിനകം എത്തണം. കൂടുതൽ വിവരങ്ങൾ www.kcaet.kau.in, www.kau.in ല്‍ ലഭിക്കും.
ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിൻ്റെ വിവാദ ലാൻഡിങ്; എല്ലാ പൈലറ്റുമാര്‍ക്കും പരിശോധന കര്‍ശനമാക്കി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് എല്ലാ പൈലറ്റുമാര്‍ക്കും ലഹരി പരിശോധന കര്‍ശനമാക്കി എയര്‍ ഇന്ത്യ. പരിശോധന ഇന്ന് മുതല്‍ ആരംഭിക്കും. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിസിഎ നിര്‍ദ്ദേശിക്കുന്ന എല്ലാ നിയമങ്ങളും എയര്‍ ഇന്ത്യ ഇതിനകം പൂര്‍ണമായി പാലിക്കുന്നുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും പ്രധാന വ്യോമയാന മേഖലകളില്‍ നിലവിലുള്ള മാനദണ്ഡങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ട്. എങ്കിലും നിലവില്‍ പരിശോധ അനിവാര്യമാണെന്ന് തീരുമാനിച്ചതായി എയര്‍ ഇന്ത്യയുടെ കത്തില്‍ പറയുന്നു.
യുജിസി- നെറ്റ് പരിശീലനം
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് അന്റ് സ്കിൽസിൽ യുജിസി -നെറ്റ് പേപ്പര്‍ ഒന്നും രണ്ടും പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മന്റ് വിഷയങ്ങളിലാണ് പരിശീലനം. ഫോണ്‍- 8136882389, 9495069307, 8547005087, 0471 -2550612
സൺ റൂഫിനു മുകളിൽ, ഡോർ തുറന്ന് പുറത്തേക്ക്...; വിവാഹ ആഘോഷത്തിനിടെ അപകട ഡ്രൈവിങ്, നടപടി
കോഴിക്കോട് ∙ പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ യാത്രക്കാരെ സൺ റൂഫിനു മുകളിൽ കൂടിയും ഡോർ തുറന്ന് പുറത്തേക്കു നിർത്തിയും മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിച്ച രണ്ടു വാഹനങ്ങളും കോഴിക്കോട് ആർടിഒ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു.അനധികൃതമായ മോഡിഫിക്കേഷൻ, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്ക് കേസ് റജിസ്റ്റർ ചെയ്തു. വാഹനമോടിച്ച കുറ്റ്യാടി പെരുവയൽ സ്വദേശികളായ യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചു. ഇരുവരെയും എടപ്പാളിലെ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ക്ലാസിൽ പങ്കെടുപ്പിക്കാനും നടപടിയെടുത്തു.ബുധനാഴ്ച ഉച്ചയോടെ ആണ് യുവാക്കളുടെ അഭ്യാസ പ്രകടനം റോഡിൽ ഉണ്ടായത്. വാഹനത്തിന്റെ സൺ റൂഫിന് മുകളിലും ഡോറിനു മുകളിലും ഒക്കെ ഇരുന്നുകൊണ്ട് വിദ്യാർഥികൾ ശബ്ദം വച്ച് റോഡിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.ഈ അപകട സവാരി സംബന്ധിച്ച് കോഴിക്കോട് ആർടിഒ ഓഫിസിൽ നിരവധി പരാതി ലഭിച്ചിരുന്നു. ഉത്തരമേഖലാ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.വി.എം. ഷെരീഫിന്റെ നിർദേശാനുസരണം കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒ ജെബി ഐ. ചെറിയാൻ ആണു നടപടികൾ എടുത്തത്. കേസ് കോടതിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചു.
ഫാർമസിസ്റ്റ് നിയമനം
നെന്മേനി ഗ്രാമപഞ്ചായത്തിലെ ചീരാൽ ആയുഷ് ഹോമിയോ പ്രൈമറി ഹെൽത്ത് സെന്ററിൽ ഒഴിവുള്ള ഫാർമസിസ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എൻ.സി.പി അല്ലെങ്കിൽ സി.സി.പിയാണ് യോഗ്യത. പ്രദേശവാസികൾക്കും മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി ഓഗസ്റ്റ് 18ന് ചൊവ്വാഴ്ച നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസിൽ രാവിലെ 11 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 363377.
ജി.എസ്.ടി സ്കിൽ കോഴ്സ് പ്രവേശനം
ഐ.എച്ച്.ആർ.ഡി മീനങ്ങാടി മോഡൽ കോളേജിൽ തൊഴിലധിഷ്ഠിത നൈപ്യുണ്യ വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്ന് മാസത്തെ ജി.എസ്.ടി കംപ്ലയൻസ് ആന്റ് ഇ-ഫയലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് യോഗ്യത. ഫോൺ: 04936 246446, 8547005077
വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ മക്കള്‍ക്ക് 2025-26 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്ക്കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ച ആദ്യ ചാൻസിൽ എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെ മാർക്കും, പ്ലസ് ടു, വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്കും നേടിയവർക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് മാർക്ക്പരിധി യഥാക്രമം 70 ശതമാനവും, 80 ശതമാനവുമാണ്. മാർക്ക് ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയൻ സാക്ഷ്യപത്രം, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. അപ്പീൽ അപേക്ഷകൾ സെപ്റ്റംബർ ഒന്ന് മുതൽ മുതൽ 15 വരെ തൃശ്ശൂർ ചീഫ് എക്സിക്യുട്ടീവ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷ ഫോറം എ യുടെ മാതൃക www.agriworkersfund.org വെബ്സൈറ്റിൽ ലഭ്യമാണ്. ഫോണ്‍: 04936 204602.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പുലിക്കാട്, ആർവാൾ , കമ്മേം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ ഓഗസ്റ്റ് 14ന് രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടും.
കണിയാമ്പറ്റ പഞ്ചായത്തിൽ ജലവിതരണം മുടങ്ങും
ജല അതോറിറ്റിയുടെ കമ്പളക്കാട് ശുദ്ധീകരണ ശാലയിലെ ടാങ്കും ക്ലാരിഫയറും ശുചീകരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 17, 18 തീയതികളിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായോ പൂർണമായോ തടസപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഉപഭോക്താക്കൾ ആവശ്യമായ വെള്ളം സംഭരിച്ച് വെയ്ക്കണം.
ഇരുചക്ര വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
പനമരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്. പനമരം കരിമ്പുമ്മലിൽ വെച്ച് ഇന്നലെ വൈകിട്ട് 6.15-ഓടെയായിരുന്നു അപകടം.കരിമ്പുമ്മലിൽ വെച്ച് ബസ് കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ദിനൂപയെ ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനൂപയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജില്ലാജൂഡോ ചാമ്പ്യൻഷിപ്പ്
കൽപറ്റ : വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇരുപത്തിയാറാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് 2026 ഓഗസ്റ്റ് 23 ന് രാവിലെ 9 മണിക്ക് കൽപ്പറ്റ സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിൽ വെച്ച് നടത്തപ്പെടും. സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺ / പെൺ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എല്ലാ ക്ലബുകളും അഫിലിയേഷൻ പുതുക്കേണ്ടതാണ് . മത്സാരാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ 22.08. 2026 ന് രാവിലെ 9 മണി മുതൽ എമിലിയിൽ പ്രവർത്തിക്കുന്ന കെൻയു റിയു കരാത്തേ ക്ലബിൽ വെച്ച് നടക്കുന്നതാണെന്ന് ജില്ലാ സെക്രട്ടറി വിഷ്ണു പി. ജെ അറിയിച്ചു . ഫോൺ:8086383868
ആകാശച്ചുഴിയില്‍ പെട്ടതല്ല: എയര്‍ ഇന്ത്യ വിമാനം 300 അടി താഴ്ച്ചയിലേക്ക് പതിച്ചത് സാങ്കേതിക തകരാര്‍ മൂലം
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 300 അടി ഉയരത്തില്‍ നിന്നാണ് വേഗം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് പതിച്ചത്. വിമാനത്തിന്റെ കോക്പിറ്റില്‍ പ്രിന്റ് ചെയ്ത മെയിന്റനന്‍സ് റിപ്പോര്‍ട്ട് പ്രകാരം, വിമാനത്തില്‍ നിരവധി ഹൈഡ്രോളിക് തകരാറുകള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. ഓഗസ്റ്റ് 4നാണ് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്.തുടക്കത്തില്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ടുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നതെങ്കിലും പിന്നീട് വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്നും ചെറിയ പരിക്കേറ്റ ഏതാനും യാത്രക്കാരെയും ജീവനക്കാരെയും മുന്‍കരുതല്‍ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ മെഡിക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

