ഇനി ഇന്റർനെറ്റ് വേണ്ട; ടാപ്പ് ചെയ്താൽ മതി, ഓഫ്ലൈൻ UPIയുമായി എൻപിസിഐ
തിരുവനന്തപുരം :ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും യുപിഐ വഴി പണമിടപാട് നടത്താൻ കഴിയുന്ന പുതിയ സംവിധാനവുമായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) രംഗത്ത്. നെറ്റ്വർക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഡിജിറ്റൽ പേയ്മെന്റ് സാധ്യമാക്കുകയാണ് പുതിയ ഓഫ്ലൈൻ UPI സംവിധാനത്തിന്റെ ലക്ഷ്യം.നിലവിൽ യുപിഐ പേയ്മെന്റുകൾക്ക് സാധാരണയായി ഇന്റർനെറ്റ് ആവശ്യമാണ്. എന്നാൽ NPCI വികസിപ്പിക്കുന്ന പുതിയ സംവിധാനത്തിലൂടെ ഉപഭോക്താവിന്റെ മൊബൈലിലും വ്യാപാരിയുടെ പേയ്മെന്റ് ടെർമിനലിലും ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യത്തിലും ഇടപാട് നടത്താൻ സാധിക്കും. ഇതിനായി എൻഎഫ്സി (Near Field Communication) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള “ടാപ്പ് ആൻഡ് പേ” സംവിധാനമാണ് പരിഗണിക്കുന്നത്.പുതിയ സംവിധാനത്തിൽ ഉപഭോക്താക്കൾ ആദ്യം ഇന്റർനെറ്റ് ലഭിക്കുന്ന സമയത്ത് യുപിഐ ലൈറ്റ് ബാലൻസ് മൊബൈലിൽ ലോഡ് ചെയ്യണം. തുടർന്ന് നെറ്റ്വർക്ക് ഇല്ലാത്ത സമയത്ത് എൻഎഫ്സി സൗകര്യമുള്ള ഫോൺ അംഗീകൃത പേയ്മെന്റ് ടെർമിനലിൽ ടാപ്പ് ചെയ്താൽ പണമിടപാട് പൂർത്തിയാക്കാനാകും. ചെറിയ തുകകളുടെ വേഗത്തിലുള്ള പേയ്മെന്റുകൾക്കാണ് ഈ സംവിധാനം പ്രധാനമായും ലക്ഷ്യമിടുന്നത്.ഒറ്റ ഇടപാടിന് 2,000 വരെ പരിധിയിലായിരിക്കും പുതിയ ഓഫ്ലൈൻ യുപിഐ സേവനം ലഭ്യമാകുകയെന്നാണ് റിപ്പോർട്ടുകൾ. കാർഡുകളുടെ ടാപ്പ് പേയ്മെന്റ് അനുഭവത്തിന് സമാനമായ രീതിയിലായിരിക്കും പ്രവർത്തനം. വിമാനത്തിനുള്ളിൽ, ഭൂഗർഭ മെട്രോ സ്റ്റേഷനുകളിൽ, നെറ്റ്വർക്ക് ദുർബലമായ ഗ്രാമപ്രദേശങ്ങളിൽ തുടങ്ങിയ ഇടങ്ങളിൽ ഈ സംവിധാനം ഏറെ പ്രയോജനപ്പെടും. ഇന്റർനെറ്റ് ആശ്രയം കുറച്ച് ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ വ്യാപകമാക്കുകയാണ് എൻപിസിഐയുടെ ലക്ഷ്യം.
ലഹരിവിരുദ്ധ സന്ദേശവുമായി ബലൂൺ പറപ്പിച്ച് വിദ്യാർത്ഥികൾ
കോട്ടത്തറ: മാനന്തവാടി കോർപ്പറേറ്റീവ് വിദ്യാഭ്യാസ എജ്യുക്കേഷൻ ഏജൻസി സംഘടിപ്പിക്കുന്ന BEYOND THE BUZZ ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂൾ വിദ്യാർത്ഥികൾ GO DRUGS സന്ദേശം എഴുതിയ ബലൂൺ ആകാശത്തിലേക്ക് പറപ്പിച്ച് ലഹരി മുക്ത സമൂഹം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിനുമുന്നിൽ അവതരിപ്പിച്ചു. പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഡൽഹി ജനാധിപത്യ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം
മീനങ്ങാടി: സോനം വാങ്ചുക്കിന് ഐക്യദാർഢ്യമർപ്പിച്ചു കൊണ്ട് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെയും സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ മീനങ്ങാടി ഓപ്പൺ ഹാളിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.കെ.എസ് ടി എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് സദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും ബത്തേരി ഉപജില്ലാ സെക്രട്ടറി ഇന്ദ്രൻ കെ.എൻ. നന്ദിയും പറഞ്ഞു.കെ.എസ്ടി എ സംസ്ഥാന കമ്മറ്റിയംഗം വി.എ ദേവകി അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
സംസ്ഥാനത്ത് ഇന്ന് കെഎസ്യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം:കെഎസ്യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും . നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെയും രാഹുൽ ഗാന്ധിയെയും തെരുവിൽ വലിച്ചിഴച്ച നടപടി നടപടിക്കെതിരെയുമാണ് ബന്ദ് .മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു, ക്ലാസുകൾ ബഹിഷ്കരിച്ചും രാജ്യത്ത് വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കഎസ്യു ആവശ്യപ്പെട്ടു.
പ്രിയദര്‍ശിനിക്ക് പിന്നാലെ പിങ്ക് ബസ് സര്‍വീസുകള്‍; സ്ത്രീകള്‍ക്ക് മാത്രമായി KSRTC രാത്രികാല സര്‍വീസ്
തിരുവനന്തപുരം: രാത്രികാല പിങ്ക് ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. സ്ത്രീകള്‍ക്ക് മാത്രമായാണ് പ്രത്യേക ബസ് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തിലെ പ്രധാന റൂട്ടുകളിലെല്ലാം സര്‍വീസ് ഉണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നാളെയാണ് പദ്ധതിയുടെ ഉദ്ഘാടനം.തിരുവനന്തപുരം ജില്ലയിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. യാത്ര സൗജന്യമായിരിക്കില്ല. ആറ് മണി മുതല്‍ 10.45 വരെ പിങ്ക് ബസുകളുടെ സര്‍വീസ് ലഭ്യമാകും. ഗതാഗത വകുപ്പിന്റെ നൂറ് ദിന കര്‍മപദ്ധതികളുടെ ഭാഗമാണ് പിങ്ക് ബസ് സര്‍വീസ്. പ്രയദർശിനി പദ്ധതിക്ക് പിന്നാലെയാണ് കെഎസ്ആർടിസിയില്‍ പിങ്ക് ബസ് പദ്ധതി നടപ്പിലാക്കുന്നത്.ടെക്നോപാര്‍ക്കിലെ രാത്രി ഷിഫ്റ്റ് ജീവനക്കാരുടെ സംഘടന നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം-ടെക്നോപാര്‍ക്ക് റൂട്ടിലാണ് പിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നത്. കിഴക്കേക്കോട്ട, തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളേജ് (RCC), ഉള്ളൂര്‍, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി വഴി സര്‍വീസ് ക്രമീകരിക്കും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടായിരിക്കും. ഭാവിയില്‍ ഇലക്ട്രിക് ബസുകള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. പദ്ധതിക്കായി തിരുവനന്തപുരം, എറണാകുളം ഡിപ്പോകളില്‍ നിന്ന് ഏറ്റവും നവീനമായ 'ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍' ബസുകള്‍ അനുവദിച്ചുവെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കുന്ന കെഎസ്ഇബിയുടെ പദ്ധതിയാണ് പ്രിയദര്‍ശിനി. ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോള്‍ വന്‍ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നത്. പദ്ധതി പ്രകാരം എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സുകള്‍ക്കും യാത്ര സൗജന്യമായിരിക്കും. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക.
ഹോംസ്റ്റേയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
അമ്പലവയൽ: ഹോംസ്റ്റേയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ആയിരംകൊല്ലി, കണക്കയിൽ വീട്ടിൽ, കെ. സൽമാൻ ഫാരിസ്(31), കണ്ണൂർ, പാപ്പിനിശ്ശേരി, ഷെക്കീറാസ് വീട്ടിൽ, ഇ.കെ. മുഹമ്മദ് ദിൽഷാദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവ യൽ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC - Special Action Group Against Organised Crimes) ചേർന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എം.ജി റോഡിനടുത്തു ള്ള ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്. ഇവരിൽ നിന്നും 3 ഗ്രാം എംഡിഎംഎ യും, 2.40 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഇൻസ്പെക്ടർ എസ്.എച്ച്.ഓ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ജെ എൽദോ, അസി സബ് ഇൻസ് പെക്ടർ സനൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രഭാകരൻ, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് അൻസാരി തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും; തുരങ്കപാത പദ്ധതിയുടെ ഭാവി റിപ്പോർട്ടിന് ശേഷം
വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ, ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നാണ് സമിതി പ്രധാനമായും പരിശോധിക്കുക.(Wayanad Kalladi Landslide Expert Team To Inspect Site)ജിയോളജിസ്റ്റുകൾ, പരിസ്ഥിതി ശാസ്ത്രജ്ഞർ, സർക്കാർ പ്രതിനിധികൾ എന്നിവരടങ്ങുന്ന സമഗ്ര സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. തുരങ്കപാത നിർമ്മാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ അനുമതിപത്രങ്ങൾ, പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടുകൾ എന്നിവ സംഘം വിശദമായി വിലയിരുത്തും.ഒരു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ നിർത്തിവെച്ചിരിക്കുന്ന തുരങ്കപാത പദ്ധതി തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെടുക്കുക.അതിനിടെ, മണ്ഡലം എം.പി പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട് സന്ദർശിക്കും.
ഡ്രൈവര്‍ നിയമനം
മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രൊജക്ട് പാലിയേറ്റീവ് കെയർ പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ് എന്നിവയും മൂന്ന് വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം ജൂലൈ 29 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 247290.
പാറക്കടവ്-മാടപ്പള്ളിക്കുന്ന്-ചാമപ്പാറ-കൊളവള്ളി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
പാറക്കടവ്-മാടപ്പള്ളിക്കുന്ന്-ചാമപ്പാറ-കൊളവള്ളി റോഡിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ജൂലൈ 23) മുതൽ വാഹന ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം പുൽപ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പുൽപ്പള്ളിയിൽ നിന്ന് മാടപ്പള്ളിക്കുന്നിലേക്ക് പോകുന്ന വാഹനങ്ങൾ പാറക്കടവിൽ നിന്ന് തിരിഞ്ഞ് വണ്ടിക്കടവ് വഴി മാടപ്പള്ളിക്കുന്നിലേക്ക് പോകണം. മാടപ്പള്ളിക്കുന്നിൽ നിന്ന് പുൽപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വണ്ടിക്കടവിൽ നിന്ന് തിരിഞ്ഞ് പാറക്കടവ് വഴി പുൽപ്പള്ളിയിലേക്ക് പോകണം.
എം.എസ്.ഡബ്ല്യൂ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻ ബത്തേരി പൂമല എം.എസ്.ഡബ്ല്യൂ സെന്ററിൽ ഒഴിവുള്ള ഓപ്പൺ മെറിറ്റ്, സംവരണ സീറ്റുകളിലേക്ക് ജൂലൈ 25 വൈകുന്നേരം അഞ്ച് വരെ ലേറ്റ് രജിസ്ട്രേഷൻ ചെയ്യാം. സർവകലാശാലയുടെ പ്രവേശന വിഭാഗം വെബ്സൈറ്റിലാണ് ലേറ്റ് രജിസ്ട്രേഷൻ സൗകര്യമുള്ളത്. ഫോൺ: 9496344886.
എന്തുകൊണ്ട് പവർകട്ട്? ജനം ഒരു മണിക്കൂർ ഇരുട്ടിൽ കഴിയട്ടെയെന്ന് തീരുമാനിക്കുമോ! വിശദീകരിച്ച് മുഖ്യമന്ത്രി
പവര്‍കട്ടിന്റെ കാരണം വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഡിമാന്റ് ആണ് ഈ സീസണില്‍ വൈദ്യുതിക്ക് ഉണ്ടായിരിക്കുന്നതെന്നും മുപ്പത് ദിവസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിഭാസമല്ല പവര്‍കട്ട് എന്നും വി ഡി സതീശന് പറഞ്ഞു. കനത്ത മഴക്കുറവ്, അണക്കെട്ടുകളിലെ ജലശേഖരണത്തിലെ ഇടിവ്, ഹൈഡല്‍ പവര്‍ ഉല്‍പ്പാദനത്തിലുണ്ടായ 80 ശതമാനത്തിന്റെ കുറവ്, ദേശീയ വൈദ്യുതി വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാതിരുന്ന പ്രശ്നം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപയോഗത്തില്‍ ഉണ്ടായ ആയിരം മെഗാവാട്ടിന്റെ വര്‍ധനവ് എന്നിവയെല്ലാം വൈദ്യുതി ഉല്‍പ്പാദനക്കുറവിലേക്ക് അതുവഴി പവര്‍ക്കട്ടിലേക്കും നയിച്ചെന്നും വി ഡി സതീശന് പറഞ്ഞു.25 വര്‍ഷക്കാലത്തേക്ക് ഒരു യൂണിറ്റിന് നാല് രൂപ 29 പൈസ നിരക്കില്‍ വൈദ്യുതി വാങ്ങാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പിണറായി സര്‍ക്കാര്‍ റദ്ദാക്കിയെന്നും ഇതോടെ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 25 വര്‍ഷക്കാലത്തേക്ക് ഒരു യൂണിറ്റിന് നാല് രൂപ 29 പൈസ നിരക്കില്‍ എഗ്രിമെന്റ് വെച്ചിരുന്നു. അത് പ്രകാരം ഒരുവര്‍ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഏഴ് വര്‍ഷം പിണറായി സര്‍ക്കാരും വൈദ്യുതി വാങ്ങിച്ചു. എട്ടാം വര്‍ഷം ആ വൈദ്യുതി കരാര്‍ റദ്ദാക്കി. എന്നിട്ട് 8 രൂപ മുതല്‍ 14 രൂപ വരെ നിരക്കില്‍ അദാനി കമ്പനിയില്‍ നിന്നാണ് വൈദ്യുതി വാങ്ങിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ നിലവിലുണ്ടായിരുന്നെങ്കില്‍ വൈദ്യുതി തരാന്‍ കമ്പനി ബാധ്യസ്ഥരായിരുന്നു. അതില്ലെന്നുമാത്രമല്ല ഓപ്പണ്‍ മാര്‍ക്കറ്റില്‍ വൈദ്യുതി കിട്ടാനില്ല. എന്തിനാണ് റദ്ദ് ചെയ്തതതെന്ന് അന്നത്തെ വൈദ്യുത മന്ത്രിയോ മുഖ്യമന്ത്രിയോ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന് പറഞ്ഞു.
വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷന്‍ കീഴില്‍ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര ഭാഗങ്ങളിൽ നാളെ (ജൂലൈ 23) രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപ്പെടും.വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ ചൊവ്വ, വെള്ളമുണ്ട എച്ച്.എസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും പീച്ചങ്കോട്-അകമനച്ചാല്‍ ഭാഗങ്ങളിലും നാളെ (ജൂലൈ 23) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു
ദേശിയതലത്തിൽ നടക്കുന്ന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പ്രതിക്ഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ജനാധിപത്യവിരുദ്ധമായി മുമ്പെങ്ങുംഇല്ലാത്ത വിധം പോലീസ് കൈയ്യേറ്റം ചെയ്യുകയും അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തതിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി പ്രതിക്ഷേധ ധർണ്ണയും പ്രകാടനവും സംഘടിപ്പിച്ചു. ധർണ്ണ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു നടത്തി.എം.ജി. അനിൽകുമാർ അധ്യഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പി.റ്റി.സന്തോഷ്, അബ്ദുൾ ഗഫൂർ, ഇ.വി. ജയൻ, എം.എൻ.പുഷ്പവല്ലി,വി എൽ വിപിൻ രാജ്, ഗ്ലോറി സെക്വീറ എന്നിവർ സംസാരിച്ചു. റ്റി പരമേശ്വരൻ, ബെൻസി ജേക്കബ്, സിനീഷ് ജോസഫ്, എൻ. എസ്. ഗഫൂർ, ഗ്രഹൻ പി.തോമസ്,കെ.ജി.പ്രജീഷ്,കെ ജി വേണു,ബിജു.കെ.ജെ രതീഷ് ഇ ടി,രമേശ്.കെ,ഗണേഷ്.ക,എസ്.ആർ ശ്രീജിത്,എം.വി.സതീഷ്,അരുൺ ജോസ്, ,വി .ജെ ജിൻസ് നിഷ പ്രസാദ് എന്നിവർ നേതൃത്വം കൊടുത്തു
കുടുംബശ്രീ എം.ഇ.സി നിയമനം
കുടുംബശ്രീ സൂക്ഷ്മ സംരംഭ കൺസൽട്ടന്റ് സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ പുതുതായി മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നു. ബിരുദധാരികളും മാർക്കറ്റിംഗിൽ താൽപര്യമുള്ളവരുമായ കുടുംബശ്രീ അംഗങ്ങൾക്കും അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കും ഒക്സിലറി അംഗങ്ങൾക്കുമാണ് അവസരം. പ്രായപരിധി 25നും 40നും ഇടയിൽ. കുടുംബശ്രീ പ്രവർത്തനങ്ങളെകുറിച്ച് അറിവും ആശയ വിനിമയ ശേഷിയും അവതരണ ശേഷിയുമുണ്ടായിരിക്കണം. കണക്കും ബിസിനസ്സ് ആശയങ്ങളും മനസിലാക്കാനുള്ള അഭിരുചിയും പ്രോജക്ടുകൾ തയ്യാറാക്കാനുള്ള കഴിവും ആവശ്യമാണ്. മാർക്കറ്റ് ഗവേഷണവും വിശകലനവും നടത്തുന്നതിനുള്ള അറിവും ബിസിനസ് നിയമങ്ങളെ കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ അംഗം അല്ലെങ്കിൽ ഒക്സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 30 വൈകുന്നേരം അഞ്ചിനകം കൽപ്പറ്റ സിവിൽ സ്റ്റേഷന് എതിർവശത്തുള്ള ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04936 299370.
ബി.എഡ് സീറ്റൊഴിവ്
സുൽത്താൻ ബത്തേരി പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ കൊമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ വിവിധ സംവരണ വിഭാഗങ്ങളുടെ സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല കാപ് ഐ.ഡി ഉള്ളവർ ബന്ധപ്പെടുക. ഫോൺ: 9037030586.
ഹോംഷോപ് മാനേജ്മെന്റ് ടീം രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹോംഷോപ് ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി പുതിയ ഹോംഷോപ് മാനേജ്മെന്റ് ടീം രൂപീകരിക്കുന്നു. കുടുംബശ്രീ സംരംഭമായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ കൂട്ടായ്മയായിരിക്കും മാനേജ്മെന്റ് ടീം. കുടുംബശ്രീ ഉല്പാദകരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിച്ച് ഹോംഷോപ് ഓണർമാർക്ക് ആവശ്യാനുസരണം വിതരണം ചെയ്യുക, ഉത്പന്ന ലഭ്യത ഉറപ്പാക്കുക, വിപണന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയാണ് ടീമിന്റെ പ്രധാന പ്രവർത്തനങ്ങൾ. വിപണന രംഗത്ത് പ്രവർത്തിക്കാൻ താൽപര്യമുള്ള വ്യക്തികൾക്കും കൂട്ടായ്മകൾക്കും പുതിയ സംരംഭക അവസരം ലഭ്യമാണ്. സംരംഭകത്വ മനോഭാവം, മാനേജ്മെന്റ് കഴിവ്, വിതരണ-വിപണന പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ജൂലൈ 25 വൈകുന്നേരം അഞ്ചിനകം കുടുംബശ്രീ ജില്ലാമിഷനിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9947310925
ജി.എസ്.ടി സ്കിൽ കോഴ്സ് പ്രവേശനം
മീനങ്ങാടി മോഡൽ കോളേജിലെ തൊഴിലധിഷ്ഠിത നൈപ്യുണ്യ വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജി.എസ്.ടി കംപ്ലയൻസ് ആന്റ് ഇ ഫയലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കാലാവധി. അടിസ്ഥാന യോഗ്യത പ്ലസ് ടു. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ഫോൺ: 04936 246446.
ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി
മലങ്കര യൂണിറ്റിലെ ജനശക്തി സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ചുള്ളിയോട് യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് സുപ്രഭ വിജയൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.സെക്രട്ടറി അനു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികളെ മെമെന്റോ നൽകി ആദരിച്ചു.സാബു പി.വി,ഷീജ മനു, ജയശ്രീ,രജിത രാജേഷ് എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.
ഗ്യാസ് കണക്ഷൻ ഇ-കെവൈസി ജൂലൈ 31-നകം പൂർത്തിയാക്കണം; സബ്സിഡി മുടങ്ങിയേക്കും
ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട ഇ-കെവൈസി നടപടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. സബ്സിഡി ആനുകൂല്യങ്ങൾ തടസ്സപ്പെടാതിരിക്കാനും കണക്ഷൻ റദ്ദാകുന്നത് ഒഴിവാക്കാനും ജൂലൈ 31-നകം (അല്ലെങ്കിൽ അതത് ഗ്യാസ് കമ്പനികൾ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്കുള്ളിൽ) ഇ-കെവൈ സി പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി ഉപഭോക്താക്കൾ തങ്ങളുടെ പേരിൽ ഉള്ള ആധാർ കാർഡ്, നിലവിലുള്ള ഗ്യാസ് പാസ്ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട ഗ്യാസ് ഏജൻസി സന്ദർശിക്കണം.
ചിക്കൻ കടയുടെ മറവിൽ ഹാൻസ് വിൽപ്പന 17 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു.
മാനന്തവാടി നാലാം മൈൽ മലബാർ ചിക്കൻ കടയിൽ നിന്നാണ് ഹാൻസ് കണ്ടെടുത്തത്. കട നടത്തിപ്പുകാരനായ നാലാംമൈൽ സ്വദേശി അബ്ദുള്ളയെ മാനന്തവാടി പോലീസ് അറസ്റ്റുചെയ്തു.

