Advertisement

കള്ളാടി മണ്ണിടിച്ചിൽ: ദുരിതാശ്വാസ ക്യാമ്പിൽ 33 കുടുംബങ്ങൾ

കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തെ മണ്ണിടിച്ചിലിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ നിന്നും 33 കുടുംബങ്ങളിലെ 93 പേരെ മേപ്പാടി പോളിടെക്നിക് കോളേജിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമപ്പിച്ചിട്ടുണ്ട്. ഇതിൽ 27 പുരുഷന്മാരും 32 സ്ത്രീകളും 34 കുട്ടികളും ഉണ്ട്.

KALPETTA
News Image

താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന് വിള്ളൽ; യാത്രക്കാർ ജാഗ്രത പാലിക്കണം

താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം. റോഡിന്റെ സൈഡ് വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാന പാതയിൽ നിന്ന് അല്പം വേർപെട്ട നിലയിലാണ് ഇപ്പോൾ ഉള്ളത്. നിലവിൽ മഴ പെയ്യുന്ന സാഹചര്യമായതിനാൽ ഈ ഭാഗത്ത് മണ്ണ് ഇനിയും ഒലിച്ചുപോകാൻ സാധ്യതയുണ്ട്. അതിനാൽ ഈ വഴി കടന്നുപോകുന്നവർ നിലവിലെ സാഹചര്യം മനസ്സിലാക്കി കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.​ചുരത്തിലൂടെ രാത്രികാലങ്ങളിലും മറ്റും സർവീസ് നടത്തുന്ന വലിയ മൾട്ടി ആക്സിൽ (Multi-axle) വാഹനങ്ങളുടെ ഡ്രൈവർമാർ ഈ ഭാഗത്ത് പ്രത്യേകം ജാഗ്രത പുലർത്തേണ്ടതുണ്ട്. ഭാരമേറിയ ഇത്തരം വാഹനങ്ങൾ പോകുമ്പോൾ വശങ്ങളിലേക്ക് അമിതമായി ചേർക്കാതിരിക്കാൻ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണം. രാത്രിയാത്രകളിൽ കാഴ്ച്ച പരിമിതമാകാൻ സാധ്യതയുള്ളതിനാൽ ചുരം വഴി കയറുകയും ഇറങ്ങുകയും ചെയ്യുന്ന എല്ലാ വാഹനങ്ങളും ഈ ഭാഗത്ത് വേഗത കുറച്ച്, അതീവ ശ്രദ്ധയോടെ മാത്രം കടന്നുപോകേണ്ടതാണ്.

KALPETTA
News Image

കള്ളാടി മണ്ണിടിച്ചിൽ; പരിസര പ്രദേശത്തെ താമസക്കാർക്ക് അവശ്യ വസ്തുക്കൾ ഉറപ്പാക്കും

കള്ളാടി തുരങ്കപാത നിർമാണ പ്രദേശത്തെ മണ്ണിടിച്ചിലിനെ തുടർന്ന് ചൂരൽമല, മുണ്ടക്കൈ, പുത്തുമല പ്രദേശങ്ങളിൽ കുടുങ്ങിയവർക്കായി അവശ്യ വസ്തുക്കൾ ഉറപ്പാക്കാൻ മന്ത്രിമാരായ എ.പി അനിൽകുമാർ, അഡ്വ. ടി സിദ്ദീഖ് എന്നിവർ നിർദേശം നൽകി. റവന്യൂ വകുപ്പിനെയും മേപ്പാടി ഗ്രാമ പഞ്ചായത്തിനെയും ചുമതലപ്പെടുത്തി. ഏറാട്ടുകുണ്ട്, കുപ്പച്ചി, പുഞ്ചിരിമട്ടം, താന്നിലോട്, താഴെ അരണമല, അയ്യപ്പൻ ഉന്നതികളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഫോറസ്റ്റ്, പോലീസ്, ഐ.റ്റി.ഡി.പി അധികൃതർക്ക് നിർദേശം നൽകി.ചൂരൽമലയിലെ ഒറ്റപ്പെട്ട കുടുംബങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ഡോക്ടർ, നഴ്സ്, മരുന്ന് ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ ഹെൽത്ത് സബ് സെൻ്റർ അടിയന്തിരമായി സജ്ജമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രിമാർ നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സ്വകാര്യത പരിഗണിച്ച് അവിടേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കും. മണ്ണിടിച്ചിൽ മേഖലയിലേക്ക് കർശന നിയന്ത്രണം ഉണ്ടെങ്കിലും മേപ്പാടിയിൽ നിന്നും ചൂരൽമല ഭാഗത്തേക്ക് പോകേണ്ട പ്രദേശവാസികളെ പ്രയാസം കൂടാതെ കടത്തിവിടും.മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ നിന്നും മാറ്റിപ്പാർപ്പിക്കേണ്ടവരുടെയും ഉന്നതികളുടെയും വിവരങ്ങൾ തയ്യാറാക്കും. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. വൈത്തിരി, പൊഴുതന ഗ്രാമ പഞ്ചായത്തുകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യമെങ്കിൽ സുരക്ഷാ നടപടികൾ സ്വീകരിക്കും. മേപ്പാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ഉൾപ്പെടുത്തി മേപ്പാടി ഗവ പോളി ടെക്നിക് കോളേജിൽ ചേർന്ന അവലോകന യോഗത്തിൽ എം.പി ഷാഫി പറമ്പിൽ, എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ടി ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റംല ഹംസ, വൈസ് പ്രസിഡൻ്റ് ജോൺ മാതാ, സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

KALPETTA
News Image
Advertisement

ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട പാക്കിസ്താന്‍ വിമാനം അപ്രത്യക്ഷമായി; തിരച്ചില്‍ തുടരുന്നു.

കറാച്ചി: യാത്രയ്ക്കിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ പാക്കിസ്താന്‍ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന കാര്‍ഗോ വിമാനമാണ് കാണാതായത്. ചൊവ്വാഴ്ചയാണ് വിമാനം യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.അഞ്ച് ക്രൂ അംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണതാണോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. അറബിക്കടലില്‍ ഉള്‍പ്പടെ തിരച്ചില്‍ നടക്കുകയാണെന്ന് പാക്കിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

GENERAL
News Image

മെസിയും അർജന്‍റീനയും പുറത്താകരുതെന്ന് ഫിഫയ്ക്ക് നിർബന്ധമുണ്ടായിരുന്നു'; തുറന്നടിച്ച് ഈജിപ്ത് കോച്ച് ഹൊസാം ഹസൻ

ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയോട് പൊരുതിത്തോറ്റതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കുന്ന ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് ടീമിന്‍റെ മുഖ്യപരിശീലകൻ ഹൊസാം ഹസൻ. സൂപ്പർ താരം ലിയോണൽ മെസിയും അർജന്‍റീനയും ടൂർണമെന്‍റിൽ തുടരണമെന്ന് ഫിഫ ആഗ്രഹിച്ചിരുന്നതായും, മത്സരഫലം ബാഹ്യശക്തികളാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും ഹസൻ ആരോപിച്ചു.പ്രീ-ക്വാർട്ടറിലെ നാടകീയ പോരാട്ടത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ഈജിപ്ത് 3-2 ന് അർജന്‍റീനയോട് നാടകീയമായി പരാജയപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലേക്ക് ഈജിപ്ത് നീങ്ങവെയായിരുന്നു കളിയുടെ അവസാന 13 മിനിറ്റിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അർജന്‍റീന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. മത്സരത്തിലെ റഫറിയിംഗ് പൂർണ്ണമായും അർജന്‍റീനയ്ക്ക് അനുകൂലമായിരുന്നുവെന്ന് മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഹൊസാം ഹസൻ തുറന്നടിച്ചു.

KALPETTA
News Image

തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം'; ബിനോയ് വിശ്വം

തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒറ്റ ആവേശത്തിന് വികസനം എന്നുപറഞ്ഞ് ചാടിവീണ് വികസനം വികസനം എന്ന് ആര്‍പ്പ് വിളിച്ചാല്‍ പോരെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് പറയാന്‍ ശ്രമിച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ പല കേന്ദ്രങ്ങള്‍ക്കും അന്നത് മനസിലായില്ല. പ്രക്യതിക്ക് വേണ്ടി മിണ്ടിപ്പോയാല്‍ മിണ്ടുന്നവരെ വികസന വിരോധികളെന്ന് വിളിക്കുന്ന ശീലം അന്നുമുണ്ടായെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തുന്നു.

KALPETTA
News Image

പശ്ചിമേഷ്യയിൽ യുദ്ധ ഭീതി, വിപണിയിൽ പരക്കെ ആശങ്ക; സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ കുറവ്; കൂടിയേക്കുമെന്ന് സൂചന

സംസ്ഥാനത്ത് സ്വ‍‍‌ർണ വിലയിൽ ഇടിവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വ‌ർണത്തിന് 70 രൂപയും ഒരു പവൻ സ്വ‍ർണത്തിന് 560 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിക്ക് നിലവിൽ 245 രൂപയും 10 ഗ്രാം വെള്ളിക്ക് ഇപ്പോൾ 2450 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

KERALA
News Image

വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുന്നത് അന്വേഷണങ്ങൾക്ക് ശേഷം മാത്രം

വയനാട് ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായം നൽകും. സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയിൽ കേന്ദ്രം നൽകിയ നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാർ കമ്പനി പണി നടത്തിയതെന്നതിൽ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങൾക്കും ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

KALPETTA
News Image

72 വർഷത്തിന് ശേഷം ആദ്യം, കൊളംബിയയെ ഷൂട്ടൗട്ടിൽ തക‍ർത്ത് സ്വിറ്റ്സ‍ർലൻഡ് ക്വാർട്ടറിൽ

2026 ലോകകപ്പിലെ ഏറ്റവും നാടകീയമായ മത്സരങ്ങളിലൊന്നിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സ്വിറ്റ്സ‍ർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും തത്തുല്യമായ പ്രകടനം പുറത്തെടുത്തതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. വാൻകൂവറിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് സ്വിറ്റ്‌സർലൻഡ് വിജയം സ്വന്തമാക്കിയത്. കൊളംബിയൻ താരം ഡാവിൻസൺ സാഞ്ചസിന്റെ പെനാൽറ്റി കിക്ക് ബാറിലിടിച്ച് തെറിച്ചതും, കുച്ചോ ഹെർണാണ്ടസിന്റെ ശ്രമം സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബൽ തടുത്തിട്ടതുമാണ് കൊളംബിയയ്ക്ക് തിരിച്ചടിയായത്. ഒടുവിൽ റൂബൻ വർഗാസ് ലക്ഷ്യം കണ്ടതോടെ സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

SPORTS
News Image

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫണല്‍ കോളേജുകള്‍ അടക്കമുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രം ബുധനാഴ്ചയ്ക്ക് ശേഷം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

KERALA
News Image

രണ്ടക്കം കടന്നത് നാല് പേർ, ഇംഗ്ലണ്ടിനെതിരെ നാണം കെട്ട തോൽവിയുമായി ഇന്ത്യ

ട്വന്റി 20യിൽ നാണം കെട്ട തോൽവിയുമായി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറുമായാണ് വമ്പൻ തോൽവി ഏറ്റുവാങ്ങിയത്. 202 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 11.4 ഓവറിൽ 76 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. ട്വന്റി 20 മത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായ 5 മത്സരങ്ങളിൽ ഇന്ത്യ തോൽക്കുന്നത്. ഇന്ത്യൻ ബാറ്റർമാരിൽ വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, അഭിഷേക് ശർമ, അക്ഷർ പട്ടേൽ എന്നിവ‍ർ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ നിരാശപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യയുടെ പരാജയം വളരെ പെട്ടെന്നായിരുന്നു

SPORTS
News Image

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി ഒരു സംഘം നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മദ്ദൂരിന് സമീപം രണ്ട് വാഹനങ്ങളിലെ യാത്രക്കാര്‍ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ പ്രതികളായ മൂന്നു പേര്‍ പിടിയിലായതായി പോലീസ് അറിയിച്ചു .ഞായറാഴ്ച രാത്രി 10.30-ഓടെ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗണഗനൂരു ടോൾ പ്ലാസക്ക് സമീപമായിരുന്നു സംഭവം. ഗതാഗതക്കുരുക്കിനിടെ പ്രതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാർ മുന്നിലുണ്ടായിരുന്ന മാരുതി ആൾട്ടോ കാറിൽ ഇടിച്ചു. ഇതാണ് പ്രശ്നങ്ങളിലെക്ക് എത്തിച്ചത്. സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവര്‍ ആൾട്ടോയെ പോകാൻ അനുവദിച്ചില്ല. തുടര്‍ന്നു കാറില്‍ നിന്നിറങ്ങിയ അക്രമി സംഘം ആൾട്ടോ കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന സാഗർ കുമാറിനെ (37) പുറത്തിറക്കി മർദിക്കുകയായിരുന്നു. സാഗറിന്റെ ഭാര്യയും കുട്ടികളും പ്രായമായ സ്ത്രീയും ഈ സമയം കാറിൽ ഉണ്ടായിരുന്നു. ഇവർ അക്രമം തടയാൻ ശ്രമിച്ചെങ്കിലും ഇവർക്കെതിരെയും പ്രതികൾ തിരിഞ്ഞു.അക്രമത്തിനു ഇരയായ സാഗർ ബിഎംആർസിഎല്ലിൽ അസിസ്റ്റന്റ് മാനേജരാണ്. കുടുംബസമേതം ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ആക്രമിക്കുന്നത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരു വാഹനത്തിലെ ഡാഷ്‌ക്യാമിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും മാണ്ഡ്യ പോലീസ് സൂപ്രണ്ട് ശോഭ റാണി പറഞ്ഞു. ബെംഗളൂരു എ.ജി.എസ് ലേഔട്ട് സ്വദേശികളായ സന്തോഷ്, അരുൺ, അഭിനന്ദൻ എന്നീ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്​ത​തെന്ന് എസ്പി അറിയിച്ചു. വെങ്കിടേഷ്, പ്രതാപ് എന്നീ രണ്ട് പ്രതികൾ ഒളിവിലാണെന്നും എസ്.പി പറഞ്ഞു.എക്‌സ്‌പ്രസ് വേകളിൽ ഇത്തരം സംഭവങ്ങൾ തടയാൻ പട്രോളിംഗ് ശക്തമാക്കുമെന്നും പൊതുനിരത്തിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു.

GENERAL
News Image

സംസ്ഥാനത്ത് വീണ്ടും അവയവദാനം; നാലു പേര്‍ക്ക് ജീവന്‍ പകര്‍ന്ന് വിഷ്ണു യാത്രയായി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തലച്ചോറിലെ രക്ത സ്രാവത്തെ തുടര്‍ന്നു മരിച്ച കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി വിഷ്ണുവിന്റെ നാല് അവയവങ്ങളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് ദാനം ചെയ്യുന്നത്. വിഷ്ണുവിന്റെ ഒരു വൃക്ക കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും. ആംബുലന്‍സിന്റെ യാത്രക്കായി ഗ്രീന്‍ കൊറിഡോര്‍ ഒരുക്കുകയാണ് പൊലീസ്. KL05BB 5596 എന്ന ആംബുലന്‍സിലാണ് അവയവങ്ങളുമായുള്ള യാത്ര.കരളും ഒരു കിഡ്‌നിയും കോര്‍ണിയയും കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ രോഗികള്‍ക്ക് നല്‍കും. ഇന്നലെയാണ് തലച്ചോറിലെ രക്ത സ്രാവത്തെ തുടര്‍ന്നു 20 കാരനായ വിഷ്ണു മരിച്ചത്. ജൂലൈ ആറിനാണ് തലവേദനയെ തുടര്‍ന്ന് വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവം മൂലം കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. കനത്ത വേദനകള്‍ക്കിടയിലും വിഷ്ണുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം മുന്നോട്ട് വരികയായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് വിഷ്ണു.

KERALA
News Image

പിരമിഡ് തകർത്ത് അർജന്റീന ക്വാർട്ടറിൽ; ഈജിപ്ത് പുറത്ത്

പെനാല്‍ട്ടി നഷ്ടമാക്കിയ മെസ്സിയും അവസരങ്ങളെ ലക്ഷ്യത്തിലെത്തിക്കാനാകാത്ത അര്‍ജന്റീനയും ആദ്യമൊന്ന് വിറച്ചെങ്കിലും വീരോചിതമായ കംബാക്കിലൂടെ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. ഈജിപ്തിനെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്നുഗോളിന്. മത്സരത്തിന്റെ 79 മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്.യാസർ ഇബ്രാഹിമിന്റെയും സീക്കോയുടെയും ഗോളുകളിലാണ് ഈജിപ്ത് മുന്നിലെത്തിയത്. എഴുപതാം മിനിറ്റിലായിരുന്നു അർജന്റീനയുടെ ആദ്യ മറുപടി. ക്രിസ്ത്യൻ റൊമേരോയാണ് ആദ്യ ഗോൾ നേടിയത്. 83-ാം മിനിറ്റിൽ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അർജന്റീന സമനിലപിടിച്ചു.കളിതീരാൻ മിനിറ്റുകൾക് മാത്രം ശേഷിക്കെ ലൗത്താരോ മാർട്ടിനെസിന്റെ ഗംഭീരമായ ക്രോസിലൂടെ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കായി വിജയ ഗോൾ നേടി. ഇതോടെ ലോകകപ്പിൽ അർജന്റീന ക്വാർട്ടർ യോഗ്യതയും നേടി

SPORTS
News Image

നടുക്കം മാറാതെ വയനാട്; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു, മുഖ്യമന്ത്രി ഇന്ന് സ്ഥലത്ത്

 മേപ്പാടി കള്ളാടിയിൽ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ ഉണ്ടായ തുരങ്കപാത നിര്‍മാണ മേഖലയിലെ അപകടത്തില്‍ ഇനി കണ്ടെത്താനുളളത് കരാര്‍ കമ്പനി ജീവനക്കാരടക്കം അഞ്ച് പേരെയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്. അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എംബാം ചെയ്ത് ഇന്ന് നാട്ടിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാന്‍, ബിഹാര്‍ സ്വദേശി ബികാഷ് കുമാര്‍, ജാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ എന്നിവരാണ് മരിച്ചത്.മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് വയനാട് കള്ളാടിയില്‍ എത്തുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ധിഖും എപി അനില്‍കുമാറും ജില്ലയില്‍ തുടരുകയാണ്. അപകട മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.ഹിമാല്‍പ്രദേശ് സ്വദേശികളായ വിക്രം റാണ(കണ്‍സ്ട്രക്ഷന്‍ മാനേജര്‍), രാഹുല്‍(എഞ്ചിനീയര്‍), ബിഹാര്‍ സ്വദേശി മുഹമ്മദ് ഇംറാന്‍(എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍), പശ്ചിമബംഗാള്‍ സ്വദേശി രാകേഷ് ഗുചൈത്(സര്‍വേയര്‍), ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി(സര്‍വേയര്‍) എന്നിവരെയാണ് കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. പരിക്കേറ്റ ദിലീപ്, രജനീഷ് എന്നിവര്‍ ഐസിയുവില്‍ തുടരുകയാണ്.

KALPETTA
News Image

മെസിയും സലായും ആദ്യമായി നേര്‍ക്കുനേര്‍; അറ്റ്‌ലാന്‍റയിൽ ഇന്ന് അർജന്‍റീന-ഈജിപ്ത് പ്രീ-ക്വാർട്ടർ പോര്, മത്സരസമയം, കാണാനുള്ള വഴികള്‍

ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനെ നേരിടും. അറ്റ്‌ലാന്‍റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് കിക്കോഫാകുക. ടിവിയില്‍ യുണൈറ്റ്8 സ്പോര്‍സ് നെറ്റ്‌വർക്കിലും ലൈവ് സ്ട്രീമിംഗില്‍ സീ ഫൈവിലും മത്സരം തത്സമയം കാണാനാകും. ലിയോണൽ മെസിയും മുഹമ്മദ് സലായും അന്താരാഷ്ട്ര വേദിയിൽ ആദ്യമായി നേർക്കുനേർ വരുമ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് കടുത്തൊരു പോരാട്ടത്തിനാണ്.ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferredതങ്ങളുടെ തൊട്ടുമുൻപത്തെ നോക്കൗട്ട് മത്സരങ്ങളിൽ കനത്ത പരീക്ഷണങ്ങൾ അതിജീവിച്ചാണ് ഇരുടീമുകളും പ്രീ-ക്വാർട്ടറിലേക്ക് എത്തുന്നത്. കാബോ വെർദെയുടെ അപ്രതീക്ഷിത പോരാട്ട വീര്യത്തിന് മുന്നിൽ അർജന്‍റീന പതറിയിരുന്നു. എക്സ്ട്രാ ടൈം വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് (3-2) സ്കലോണിയുടെ സംഘം രക്ഷപ്പെട്ടത്. ഈജിപ്താകട്ടെ ഓസ്ട്രേലിയയെ എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

SPORTS
News Image

വയനാട് മണ്ണിടിച്ചിൽ : മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി

വയനാട്തുരങ്കപാത നിർമ്മാണ മേഖലയായ കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായതായി ആരോഗ്യം ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. മണ്ണിനടയിൽ നിന്ന് മൂന്ന് പുരുഷൻമാരുടെ മൃതദേഹമാണ് ലഭിച്ചത്. മൂവരും അതിഥിതൊഴിലാളികളാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് പൊലീസ് സർജനെ അടിയന്തരമായി വൈത്തിരിയിലേക്ക് എത്തിച്ചാണ് പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കിയത്.ആരോഗ്യവകുപ്പിന്റെയും 108ന്റെയും ആംബുലൻസുകളുംരക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിരുന്നു. മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഒൻപത് പേരിൽ രണ്ടു പേരെ ഡിസ്ചാർജ്ജ് ചെയ്തു. ചികിത്സയിലുള്ള ഏഴു പേരിൽ ഒരാൾ മലയാളിയാണ്. സൈറ്റ് എൻജീനിയറായ എറണാകുളം സ്വദേശിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റ രണ്ടു പേർ ഐ.സി.യുവിലാണ്. ഇതിൽ ഒരാളുടെ തലയ്ക്കും രണ്ട് കാലിനും പൊട്ടലുണ്ട്. മറ്റൊരാളുടെ രണ്ടു കാലിനുമാണ് പൊട്ടൽ. മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നതായും മന്ത്രി കെ.മുരളീധരൻ അറിയിച്ചു.മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിൽ പ്രദേശത്തുള്ള 42കുടുംബങ്ങളിലെ 142 പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചു. മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. രാത്രിയിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചാലും സ്ഥലത്ത് ആംബുലൻസും മെഡിക്കൽ ടീമും ക്യാമ്പ് ചെയ്യും. ആരോഗ്യവകുപ്പിന്റെ എല്ലാ സേവനങ്ങളും 24മണിക്കൂറും സ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ട്. വയനാട് ഡി.എം.ഒ ഡോ.മൊയ്തീൻ ഷാ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷീജ.വി.ആർ, മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

KALPETTA
News Image

സന്തോഷവാര്‍ത്ത, ഓണത്തിന് കേരളത്തിലേക്ക് 100ല്‍ അധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍; പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി

ഓണം സീസണോട് അനുബന്ധിച്ച് കേരത്തിലേക്ക് നൂറില്‍ അധികം പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്ന് അറിയിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സ്‌പെഷ്യല്‍ ട്രെയിനുകളുടെ പട്ടിക താമസിയാതെ പ്രസിദ്ധീകരിക്കും. ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. പുരി രഥയാത്രയോട് അനുബന്ധിച്ച് 300 പ്രത്യേക ട്രെയിനുകള്‍ ഓടുമെന്നും അദ്ദേഹം അറിയിച്ചു. ഉത്സവ സീസണിലെ യാത്രാതിരക്ക് പരിഹരിക്കാനും യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കും വേണ്ടിയാണ് പ്രഖ്യാപനമെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്.ഒഡീഷയില്‍ പുതിയ ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കവെയായിരുന്നു അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള ട്രെയിന്‍ കണക്ടിവിറ്റി മെച്ചപ്പോടുത്തുന്നതിനായി റൂട്ട് വിപുലീകരണവും അദ്ദേഹം പ്രഖ്യാപിച്ചു. ഭുവനേശ്വറില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് മറ്റിടങ്ങളിലെ റൂട്ട് വിപൂലീകരണത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചത്.

KERALA
News Image

മണ്ണിനടിയില്‍ ജീവന്റെ തുടിപ്പുണ്ടോ? കണ്ടെത്താന്‍ 'മൂവ്‌മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും'; രണ്ട് കെഡാവര്‍ നായ്ക്കളെയും എത്തിച്ച് രക്ഷാപ്രവര്‍ത്തനം; മീനാക്ഷി എസ്റ്റേറ്റില്‍ താമസിക്കുന്ന 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

വയനാട് കള്ളാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്‍കൂനകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എന്‍ഡിആര്‍ എഫ് ) രണ്ട് സംഘങ്ങളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ആകെ 70 രക്ഷാപ്രവര്‍ത്തകരാണ് ഈ സംഘങ്ങളിലുള്ളത്.ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കള്ളാടി മീനാക്ഷി എസ്റ്റേറ്റില്‍ താമസിക്കുന്ന 21 കുടുംബങ്ങളെ അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നിലവില്‍ 66 പേരെയാണ് ചുളിക്ക ഗവ. എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. അപകടത്തില്‍ എത്രപേര്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കൂടുതല്‍ ആളുകള്‍ മണ്‍കൂനകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന നിഗമനത്തില്‍ പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.ദേശീയ ദുരന്തപ്രതികരണ സേനയുടെ (NDRF) രണ്ട് സംഘങ്ങളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ആകെ 70 രക്ഷാപ്രവര്‍ത്തകര്‍ അടങ്ങുന്നതാണ് ഈ സംഘം. മണ്‍കൂനകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനും അവരെ ജീവനോടെ പുറത്തെത്തിക്കാനുമാണ് രക്ഷാപ്രവര്‍ത്തകര്‍ പരമാവധി ശ്രമിക്കുന്നത്. തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും ഫലപ്രദമാക്കുന്നതിനുമായി മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കെഡാവര്‍ (Cadaver) നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ഇതിനുപുറമെ, മണ്ണിനടിയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന അത്യാധുനിക 'മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും' രക്ഷാപ്രവര്‍ത്തകര്‍ തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.മണ്ണിനടിയില്‍ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ഈ അത്യാധുനിക ക്യാമറകളില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അവിടെ അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയും മണ്ണ് നീക്കി ആളുകളെ പരിക്കേല്‍ക്കാതെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എന്‍.ഡി.ആര്‍.എഫ് സംഘം ശ്രമിക്കുന്നത്. ദുരന്തസ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഏകോപിപ്പിക്കുന്നതിനായി എന്‍.ഡി.ആര്‍.എഫ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥ സംഘവും കള്ളാടിയിലേക്ക് തിരിച്ചിട്ടുണ്ട്. കനത്ത മണ്ണൊലിപ്പില്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ട ഗതാഗതവും രക്ഷാപ്രവര്‍ത്തനവും സുഗമമാക്കുന്നതിനായി മീനാക്ഷി പാലത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ടണ്‍ കണക്കിന് മണ്ണ് രാത്രിയോടെ പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് എന്‍.ഡി.ആര്‍.എഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

KALPETTA
News Image

നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല: പ്രചാരണം തെറ്റെന്ന് ഉടമകൾ; കണ്ണൂരിലും സർവീസുകൾ സാധാരണ നിലയിൽ

സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ബസ് ഉടമകൾ അറിയിച്ചു. സ്ത്രീകളുടെ സൗജന്യ യാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, നാളെ മുതൽ സർവീസ് മുടക്കിക്കൊണ്ടുള്ള യാതൊരു സമരവുമില്ലെന്ന് ഉടമകളുടെ സംഘടന വ്യക്തമാക്കുന്നു.പതിവുപോലെ നാളെ കണ്ണൂർ ജില്ലയിലും ബസുകൾ സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ പവിത്രൻ അറിയിച്ചിട്ടുണ്ട്. ബസ് വ്യവസായം നേരിടുന്ന വിവിധ പ്രതിസന്ധികളെയും ആവശ്യങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ നിർണായക യോഗം ചേരുന്നുണ്ട്. ഈ മാസം 13-നാണ് ഗതാഗത മന്ത്രിയുമായുള്ള ഔദ്യോഗിക ചർച്ച നിശ്ചയിച്ചിരിക്കുന്നത്.അതുവരെ സമരവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങളും യാത്രക്കാരും ആശങ്കപ്പെടേണ്ടതില്ലെന്നും ബസ് സർവീസുകൾ സാധാരണ നിലയിൽ തന്നെ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു

KERALA
News Image