പശ്ചിമേഷ്യൻ സംഘർഷം കനത്തു, ക്രൂഡ് വില കുതിക്കുന്നു, വെടിനിർത്തൽ സമയത്ത് 65 ഡോളർ, ഇന്ന് 85 ഡോളർ
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനത്തതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ഇന്നലെ ബാരലിന് എൺപത് ഡോളർ ആയിരുന്ന ബ്രെന്റ് ക്രൂഡ് വില ഇന്ന് 85 ഡോളറിൽ എത്തി. ആഗോളതലത്തിൽ എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്കയാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണമായത്. യു. എസും ഇറാനും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ നില നിന്നിരുന്ന സമയത്ത് ക്രൂഡ് ഓയിൽ വില ഗണ്യമായി ഇടിഞ്ഞിരുന്നു. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായപ്പോൾ ബാരലിന് 118 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില, പിന്നീട് വെടിനിർത്തൽ ചർച്ചകളും വിപണിയിലെ വിതരണം സാധാരണ നിലയിലായതും കാരണം 60 മുതൽ 70 ഡോളർ വരെയുള്ള നിരക്കിലേക്ക് താഴ്ന്നിരുന്നു.പശ്ചിമേഷ്യൻ സംഘർഷം നമ്മുടെ വിപണിയിലും പ്രതിഫലിക്കുകയാണ്. ഇന്ത്യയിലെ ചില്ലറ വിപണി വില കഴിഞ്ഞ 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെ പുറത്തുവന്ന കണക്ക് അനുസരിച്ച് 4. 38 ശതമാനമാണ് രാജ്യത്തെ വിലക്കയറ്റം. 2024 ഡിസംബറിന് ശേഷം ആദ്യമായാണ് വിലക്കയറ്റം 4 ശതമാനത്തിന് മുകളിലേക്ക് ഉയരുന്നത്.
ഷാഫി പറമ്പിൽ, മാത്യൂ കുഴല്‍നാടന്‍, കൊടിക്കുന്നില്‍ സുരേഷ്…; അധ്യക്ഷ പദവിയിലേക്ക് ഡസൻ നേതാക്കൾ പരിഗണനയിൽ
കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളിലേക്ക് കടന്ന് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പ് വൈകുന്നത് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എംപിമാരേയും എംഎല്‍എമാരേയും പരിഗണിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ പ്രവര്‍ത്തനപരിചയം മാത്രം മാനദണ്ഡമാക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. ഇതില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാട് നിര്‍ണ്ണായകമാകും.കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹ്നാന്‍, ആന്റോ ആന്റണി, ഷാഫി പറമ്പില്‍ തുടങ്ങി ഒരു ഡസനിലേറെ നേതാക്കള്‍ അധ്യക്ഷ പദവിയിലേക്ക് പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ എ കെ ആന്റണി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷി തേടിയിരുന്നു. എന്നാല്‍ ചര്‍ച്ച മുന്നോട്ടുപോയിരുന്നില്ല. അധ്യക്ഷ സ്ഥാനത്തേക്ക് ഒരു യുവമുഖത്തെയാണ് പരിഗണിക്കുന്നതെങ്കില്‍ ഷാഫി പറമ്പിലിന് പുറമെ മാത്യൂ കുഴല്‍നാടന്റേത് ആണ് ഉയര്‍ന്നുകേള്‍ക്കുന്ന പേര്.
സ്വർണവിലയില്‍ മൂന്നാം ദിവസവും ഇടിവ്: അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ താഴേക്ക്
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് . ഇന്ന് (ജൂലൈ 14) കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,04,720 രൂപയാണ് നിരക്ക്. ഗ്രാമിന് 13,090 രൂപയിലും വ്യാപാരം നടക്കുന്നു. ഇന്നലെ പവന് 1,04,800 രൂപയായിരുന്ന വിലയിൽ നിന്നാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. അതായത് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,280 രൂപയും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,710 രൂപയുമാണ് ഇന്നത്തെ വില. പണിക്കൂലിയും ജിഎസ്ടി-യും ഉൾപ്പെടെ നിലവിലെ നിരക്കിൽ ഒരു പവൻ 22 കാരറ്റ് സ്വർണം ആഭരണമായി വാങ്ങാൻ ഏകദേശം 1,13,255 രൂപയോളം നൽകേണ്ടിവരും.ജൂലൈ മാസത്തിന്റെ തുടക്കം മുതൽ സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് കാണാന്‍ സാധിക്കുന്നത്. ജൂലൈ 1-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വില കുതിച്ചുയർന്ന് ജൂലൈ 3-ന് പവന് 1,07,800 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. തുടർന്ന് ജൂലൈ 4 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ 1,07,600 രൂപ നിലവാരത്തിൽ തുടർന്ന വില, പിന്നീട് ഘട്ടംഘട്ടമായി താഴേക്ക് ഇറങ്ങുകയായിരുന്നു.
മാനന്തവാടിയിൽ ചായ,ചെറുകടികൾ വില ഏകീകരിക്കാൻ തീരുമാനം
മാനന്തവാടി: നഗരത്തിലെഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ബേക്കറികൾ,ചായ കടകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായക്കും, ചെറുകടികൾ ക്കും 12 രൂപയാക്കി ഏകീകരിക്കാൻ തീരുമാനമായി. വാണിജ്യ പാചക വാതക ഗ്യാസ് സിലിണ്ടറുകളുടെയും, പല വ്യഞ്ജനങ്ങളുടെയും വില ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ചായയുടെയും, ചെറുകടികളു ടെയും വില കച്ചവട സ്ഥാപനങ്ങൾ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ നഗരത്തി ലെ പലയിടങ്ങളിലും വ്യത്യസ്‌ത വിലയാണ് ഈടാക്കിയിരുന്നത്. കൂടാതെ നഗരസഭ ആരോഗ്യ വിഭാഗത്തിന് ലഭിച്ച വ്യാപക പരാതികളെ തുടർന്ന് ഹോട്ടലുകളിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് ഹോട്ടൽ, റസ്റ്റോറന്റ്റ് ഉടമകൾ, വഴിയോര തട്ടുകട കച്ചവടക്കാർ, ബേക്കറി ഉടമകൾ എന്നിവരുടെ സംയുക്ത അടിയന്തിര യോഗം യോഗം വിളിച്ച് ചേർത്തത്.
പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; സ്വമേധയാ കേസെടുത്ത് ബാലാവകാശകമ്മീഷൻ
പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഗുരുതരമായ വിഷയമാണിതെന്നും ഇന്ന് വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഒന്നര വയസുകാരന്‍ മരിച്ചതില്‍ ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അനസ്‌തേഷ്യ ഡോക്ടര്‍ ഒഴികെയുളള മറ്റ് ഡോക്ടര്‍മാരുടെ മൊഴിയുമെടുത്തു. പീഡിയാട്രീഷന്‍ ഡോക്ടര്‍ ആശ, പ്ലാസ്റ്റിക് സര്‍ജന്‍ ഡോക്ടര്‍ ആരതി അന്തര്‍ജനം എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് അനസ്‌തേഷ്യ നല്‍കിയ ഡോ. അഞ്ജലി പൊതുവാളിനെ ചോദ്യംചെയ്തിട്ടില്ല. കേസില്‍ അഞ്ജലി മാത്രമാണ് പ്രതി. പൊലീസ് സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി.
ഹോർമൂസ് കടലിടുക്കിൻ്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും:സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിഫലം ആവശ്യപ്പെട്ട് ട്രംപ്
ഹോർമൂസ് കടലിടുക്കിൻ്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക നേരിട്ട് ഇടപെടുമെന്നും അതിനുള്ള ചെലവ് വഹിക്കാൻ മറ്റ് രാജ്യങ്ങൾ പ്രതിഫലം നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. 'ഞങ്ങളുടെ സൈനികരുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് ഈ സുരക്ഷ ഉറപ്പാക്കുകയാണ്. അതിനാൽ ഈ ചെലവിന് പ്രതിഫലം ലഭിക്കണമെന്ന് മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്' എന്നാണ് ട്രംപിൻ്റെ പ്രതികരണം. ഹോർമൂസിൽ ഇറാനിയൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം പുനഃരാരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.'ഇനി ഹോർമുസ് കടലിടുക്ക് ഞങ്ങളാണ് സംരക്ഷിക്കുക. അതിനായി ഞങ്ങൾക്ക് പ്രതിഫലവും ലഭിക്കും' എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ട്രംപിൻ്റെ പ്രഖ്യാപനം അമേരിക്കയുടെ പ്രഖ്യാപിതമായ മുൻനിലപാടിൽ നിന്ന് വ്യത്യസ്തമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ ഏതെങ്കിലും രാജ്യത്തിനോ സംഘടനയ്ക്കോ ഫീസ് നൽകേണ്ട സാഹചര്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ട്രംപ് ഭരണകൂടം തുടർച്ചയായി സ്വീകരിച്ചിട്ടുള്ളത്. 'ഫീസായാലും ടോളായാലും രണ്ടും ഒരുപോലെയാണ്. ഇത് ഒരു അന്താരാഷ്ട്ര ജലപാതയാണ്. ഈ കടലിടുക്ക് ഉപയോഗിക്കാൻ പണം നൽകണമെന്ന് ലോകത്തിലെ ഒരു രാജ്യവും പിന്തുണയ്ക്കുന്നില്ല' എന്നായിരുന്നു നേരത്തെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.കഴിഞ്ഞ ജൂൺ 24ന് സമാനമായ ട്രംപും സമാനമായ അഭിപ്രായ പ്രകടനം ട്രംപും നടത്തിയിരുന്നു. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാവാത്തതാണ് എന്നായിരുന്നു ഇറാൻ്റെ നിലപാടിനോടുള്ള ട്രംപിൻ്റെ പ്രതികരണം. എന്നാൽ ഹോർമൂസിൽ തടസ്സരഹിതമായ കപ്പൽഗതാഗതം ഉറപ്പാക്കുന്നതിന് അമേരിക്ക പ്രതിഫലം വാങ്ങാമെന്ന ആശയവും അദ്ദേഹം മുമ്പ് മുന്നോട്ടുവെച്ചിരുന്നു. '60 ദിവസത്തെ കരാർ കാലയളവിന് മുമ്പോ ശേഷമോ യാതൊരു ടോളും ഉണ്ടാകില്ല. അമേരിക്ക തന്നെ ഏർപ്പെടുത്തുന്നതാണെങ്കിൽ മാത്രമേ അതിന് വ്യത്യാസമുണ്ടാകൂ' എന്ന് ഇറാനുമായി ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെ ട്രംപ് പ്രതികരിച്ചിരുന്നു. 'അവർ ഈടാക്കുന്നതിന് പകരം നമ്മൾ തന്നെ ടോൾ ഈടാക്കുന്നതല്ലേ നല്ലത്? ജയിച്ചത് നമ്മളാണ്. പിന്നെ എന്തുകൊണ്ട് പാടില്ല?' എന്നായിരുന്നു ഹോർമൂസ് കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ഇറാൻ ഫീസ് ഈടാക്കാൻ അനുവദിക്കുന്ന തരത്തിലുള്ള കരാർ അംഗീകരിക്കുമോയെന്ന ചോദ്യത്തിന് ട്രംപ് നൽകിയ മറുപടി.
തൊപ്പി മുങ്ങി? എറണാകുളം ജില്ല വിട്ടെന്ന് സംശയം, സുഹൃത്തുക്കളെ ചോദ്യം ചെയ്തേക്കും, സഹകരിക്കുന്നില്ലെന്ന് പൊലീസ്
യൂട്യൂബർ തൊപ്പിക്കെതിരായ സൈബർ കേസിൽ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പൊലീസ് ശ്രമം. നേരത്തെ എറണാകുളത്തു തന്നെയുണ്ടായിരുന്ന നിഹാദ് എന്ന തൊപ്പി, കേസിൽപ്പെട്ടത്തോടെ ജില്ല വിട്ടെന്നാണ് സംശയം. കൂട്ടുകാരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ യൂട്യൂബ് ചാനൽ പൊലീസ് ഇടപെട്ട് പൂട്ടിച്ചത്. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വിണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്നലെ വിവിധ ഇടങ്ങളില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വര്‍ധനവും വൈദ്യുതി ലഭ്യതയില്‍ ഉണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമം നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
എല്ലാം 'പ്രിയദർശിനി' കാരണം! ഒറ്റമാസം കൊണ്ട് 65 കോടി രൂപ നഷ്ടം, 500ലധികം ബസുകൾ സർവീസ് നിർത്തി; കണക്ക് നിരത്തി സ്വകാര്യ ബസുടമകൾ
യുഡിഎഫ് സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയായ പ്രിയദർശിനി കാരണം സ്വകാര്യ ബസ് മേഖലക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്‌ടമുണ്ടായെന്ന് ഉടമകൾ. 500ലധികം ബസുകൾ ഓട്ടം നിർത്തി. ഓടുന്നവയിൽ പകുതിയും മുഴുവൻ ട്രിപ്പും നടത്തുന്നില്ലെന്നും ഉടമകൾ അറിയിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫീസിലായിരുന്നു ചര്‍ച്ച. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സര്‍വീസ് വൻ നഷ്ടത്തിലായെന്ന ബസുടകമളുടെ പരാതിയെ തുടർന്നാണ് നടപടി.സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിന്‍റെ പണം സര്‍ക്കാര് നല്‍കണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയിൽ ബസുടകമള് ഉന്നയിച്ചു. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഉടമകളുടെ തീരുമാനം. പ്രിയദര്‍ശിനി നടപ്പാക്കിയതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചിരുന്നു. പലയിടത്തും ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കി. സ്വകാര്യ ബസുകള്‍ മറ്റ് വരുമാന സ്രോതസ്സ് തേടണമെന്ന് മന്ത്രി പറഞ്ഞിരുന്നു.ചർച്ചക്ക് പിന്നാലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതു വഴി സ്വകാര്യബസ് മേഖലയിലുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുൻ ഗതാഗത കമ്മിഷണർ കൂടിയായ കെ. പദ്മകുമാർ അധ്യക്ഷനായ അഞ്ചംഗ സമിതി ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. നാറ്റ്പാക്ക് മുൻ ഡയറക്ടർ ബി.ജി. ശ്രീദേവി, ട്രാൻസ്‌പോർട്ട് അഡീഷണൽ സെക്രട്ടറി കെ.എസ്. വിജയശ്രീ, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. മനോജ് കുമാർ, നാറ്റ്പാക്ക് ശാസ്ത്രജ്ഞൻ ഡോ. സജ്ജയ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി കലണ്ടറിൽ രേഖപ്പെടുത്തണം; സമസ്ത നേതാവ്
പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത. പദ്ധതി വ്യാപക വിമർശനത്തിനും ആക്ഷേപത്തിനും ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ നിഷിപ്ത താൽപര്യം നടപ്പാക്കുമെന്ന ആശങ്ക നിലനിൽക്കെ പൊതുതാൽപര്യം കണക്കിലെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം ആവശ്യപ്പെട്ടു. കേരളത്തിൽ അറബിക് ആന്‍റ് ഫോറിൻ ലാംഗ്വേജ് സർവ്വകലാശാല സ്ഥാപിക്കണമെന്നും ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി അനുവദിച്ച് സർക്കാർ കലണ്ടറിൽ രേഖപ്പെടുത്തണമെന്നും അടക്കം വിവിധ ആവശ്യങ്ങളാണ് സമസ്ത പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചത്.
ലോഡ്‌ജ് മുറിയിൽ വയനാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി
താമരശ്ശേരി പോസ്റ്റ് ഓഫീസിനു സമീപത്തെ ലോഡ്‌ജ് മുറിയിൽ വയനാട് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കോട്ടപ്പടി നെല്ലിമുണ്ട പാറമ്മൽ പി. കെ. റഹീം (49) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ ഈ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു.
വൻ സംഭവം തന്നെ! കൃത്യ സമയം പാലിക്കുന്നതിൽ ലോകത്തെ അമ്പരിപ്പിച്ച് എയർ ഇന്ത്യ; ലോകത്തെ നാലാം സ്ഥാനം
സമയകൃത്യതയുടെ കാര്യത്തിൽ ലോകത്തെ നാലാമത് വിമാന കമ്പനിയായി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്‍റെ റിപ്പോർട്ട് പ്രകാരമാണ് എയർ ഇന്ത്യ നാലാം സ്ഥാനം കൈവരിച്ചത്. ജൂണിൽ ട്രാക്ക് ചെയ്ത 15,135 സർവീസുകളിൽ 86.85 ശതമാനം സർവീസുകളും സമയത്ത് തന്നെ ലാൻഡ് ചെയ്തു. 86.23 ശതമാനം വിമാനങ്ങൾ കൃത്യ സമയത്ത് പുറപ്പെട്ടു. 99.7 ശതമാനമാണ് എയർ ഇന്ത്യയുടെ കമ്പ്ലീഷൻ ഫാക്ടർ (നിശ്ചയിച്ച സർവീസുകളിൽ സമയക്രമപ്രകാരം പൂർത്തിയാക്കിയവ). മെച്ചപ്പെട്ട നെറ്റ്‌വർക്ക്, ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകളിലെ കാര്യക്ഷമമായ ഏകോപനം, പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള നിക്ഷേപങ്ങൾ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്. അതിവേഗ വികസനത്തിന്‍റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫ്ലീറ്റ് നവീകരണ പദ്ധതികളിലൊന്നാണ് എയർ ഇന്ത്യയിൽ നടപ്പാക്കുന്നത്. 600 പുതിയ എയർബസ്, ബോയിങ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളണ്ട്. നിലവിലുള്ള വിമാനങ്ങളും നവീകരിച്ചു വരികയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ മൂന്ന് പുതിയ ബോയിങ് 787-9 വിമാനങ്ങളാണ് സർവീസിൽ ഉൾപ്പെടുത്തിയത്. 2026-ൽ കൂടുതൽ ബോയിങ് 787-9 വിമാനങ്ങളും എയർബസ് A350-1000 വിമാനങ്ങളും ഫ്ലീറ്റിന്റെ ഭാഗമാകും. 2026ന്‍റെ അവസാനത്തോടെ എയർ ഇന്ത്യയുടെ വൈഡ്‌ബോഡി ഫ്ലീറ്റിന്‍റെ 50 ശതമാനത്തിലധികം വിമാനങ്ങളിലും പുതിയതോ നവീകരിച്ചതോ ആയ ഇന്‍റീരിയറുകൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്
സ്വർണവില ഇനിയും 16 ശതമാനം വരെ ഇടിയാം: പക്ഷെ അമിത സന്തോഷം വേണ്ട; വീണ്ടും കുതിച്ച് കയറും
ന്യൂഡൽഹി: ആഗോള വിപണിയിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണ്ണവിലയിൽ വൻ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഈ വർഷം ജനുവരിയിൽ രേഖപ്പെടുത്തിയ 5,595 ഡോളർ എന്ന റെക്കോർഡ് നിരക്കിൽ നിന്നും 27 ശതമാനത്തോളം ഇടിഞ്ഞ് നിലവിൽ സ്വർണ്ണവില 'ബെയർ മാർക്കറ്റ്' പരിധിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. എന്നാൽ, സ്വർണ്ണത്തിന്റെ ഈ വിലയിടിവ് ഇവിടെക്കൊണ്ടും അവസാനിച്ചേക്കില്ലെന്നും, നിലവിലെ നിരക്കിൽ നിന്നും 16 ശതമാനം വരെ ഇടിഞ്ഞ് വില ഔൺസിന് 3400-3500 ഡോളർ നിരക്കിലേക്ക് താഴാൻ സാധ്യതയുണ്ടെന്നുമാണ് പ്രമുഖ വിപണി വിദഗ്ധർ വിലയിരുത്തുന്നത്.വിലയിടിവിന് പിന്നിലെ കാരണങ്ങൾപശ്ചിമേഷ്യയിലെ (മിഡിൽ ഈസ്റ്റ്) യുദ്ധസാഹചര്യങ്ങളും തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധികളുമാണ് സ്വർണ്ണവിലയെ പ്രധാനമായും ബാധിച്ചത്. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് അസംസ്‌കൃത എണ്ണവില 4 ശതമാനം ഉയർന്നതും, അമേരിക്കൻ ഡോളർ ശക്തിപ്രാപിച്ചതുമാണ് വില കുത്തനെ ഇടിയാൻ കാരണമായത്. ഇതേത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 1.5 ശതമാനം ഇടിഞ്ഞ് 4,057 ഡോളറിലേക്ക് എത്തിയിരുന്നു. ഫെബ്രുവരി അവസാനത്തിന് ശേഷം മാത്രം രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിൽ 23 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.വിലയിടിവ് താല്‍ക്കാലികംവിപണിയിൽ നിലവിൽ ഇടിവ് ദൃശ്യമാണെങ്കിലും സ്വർണ്ണത്തിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള മുന്നേറ്റം പോസിറ്റീവ് തന്നെയണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് ഹെഡ് ഹരീഷ് വി. വ്യക്തമാക്കുന്നു. കഴിഞ്ഞ ഒന്ന് രണ്ട് വർഷത്തിനിടെ സ്വർണ്ണവില ഇരട്ടിയായതിനാൽ തന്നെ വിപണിയിൽ ഇത്തരം ഒരു സാങ്കേതിക തിരുത്തൽ സ്വാഭാവികമാണെന്നും, 3,400–3,500 ഡോളർ നിരക്കിൽ സ്വർണ്ണത്തിന് ശക്തമായ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.സാംകോ സെക്യൂരിറ്റീസിന്റെ റിസർച്ച് ഹെഡ് അപൂർവ ഷേത്ത് വ്യക്തമാക്കുന്നത് 4,000 ഡോളർ എന്നത് സ്വർണ്ണത്തിന് നിർണ്ണായകമായ ഒരു സപ്പോർട്ട് ലെവൽ ആണെന്നാണ്. വിപണിയിൽ കടുത്ത ആശങ്ക ഉണ്ടായാൽ പോലും വില 3,500 ഡോളർ വരെ താഴാം. എങ്കിലും അടുത്ത 3 വർഷത്തിനുള്ളിൽ സ്വർണ്ണവില ഔൺസിന് 7,000 ഡോളർ വരെ ഉയരുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.എച്ച്എസ്ബിസി സ്വർണ്ണത്തിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യം 4,864 ഡോളറിൽ നിന്നും 4,560 ഡോളറായി നേരിയ തോതിൽ കുറച്ചിട്ടുണ്ടെങ്കിലും, ആഗോള സാമ്പത്തിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ സ്വർണ്ണത്തിനുള്ള ഡിമാൻഡ് തുടരുമെന്ന് തന്നെ വ്യക്തമാക്കുന്നു.
വൈസ്മെൻ ഭാരവാഹികൾ സ്ഥാനമേറ്റു.
കൽപ്പറ്റ:വൈസ്മെൻ ഇൻ്റർനാഷണൽ കൽപ്പറ്റ ചാപ്റ്ററിൻ്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വൈസ്മെൻ വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് വൈസ്മെൻ വെസ്റ്റ് ഇന്ത്യാ റീജിയണൽ ഡയറക്ടർ മാത്യൂ വട്ടോത്ത് സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി, പുതിയ പ്രസിഡണ്ടായി ബേബി പോൾ സെക്രട്ടറിയായി പി. ബാലചന്ദ്രൻ ട്രഷററായി അരൂൺ എസ് അയ്യർ എന്നിവർ ചുമതലയേറ്റു. ക്ലബ്ബ് പ്രസിഡണ്ട് ഡോ: റോജർ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് എൽ . ആർ ഡി വൈസ് മെൻ ജോസൂ കുട്ടി 2026-27 വർഷത്തെ ക്ലബിൻ്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു . ആർ ഡി . ഇലക്ട് വൈസ് മെൻ പ്രൊഫ. തോമസ് പോൾ മുഖ്യപ്രഭാഷണം നടത്തി. റീജിയണൽ സെക്രട്ടറി സിജു പി.സി , ഡി.ജി. ജോയിച്ചൻ വർഗ്ഗീസ് മുൻ ഡിജി മാരായ വൈസ് മെൻ ഫിലിപ്പ് കുര്യൻ, വൈസ്മെൻ ഐസൺ കെ . ജോസ് എന്നിവരും പി ബാലചന്ദ്രൻ , ബേബി മാത്യൂ , അരൂൺ എസ് അയ്യർ എന്നിവർ സംസാരിച്ചു
എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
എസ്. എൻ ഡി.പി യോഗം കൽപ്പറ്റ യൂണിയൻ പരിധിയിൽപ്പെട്ട ശാഖായോഗ പ്രവർത്തക കൺവെൻഷനും എസ്. എസ് എൽ സി , പ്ലസ്സ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദന സദസ്സും അവാർഡ് വിതരണവും നടത്തി. അനുമോദന സദസ്സിൻ്റെയും പ്രതിഷേധ സംഗമത്തിൻ്റെയും ഉദ്ഘാടനം എസ് എൻ.ഡി പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ: രാജൻ മഞ്ചേരി നിർവഹിച്ചു.യൂണിയൻ പ്രസിഡണ്ട് കെ.ആർ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കൽപ്പറ്റ യൂണിയൻ സെക്രട്ടറി എം മോഹനൻ സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ സാജൻ പൊരുന്നിക്കൽ, യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് പിഎൻ പത്മിനി ടീച്ചർ, സെക്രട്ടറി അനസൂയ രവി എന്നിവർ സംസാരിച്ചു.
സർവജന സ്കൂളിൽ 'നാർക്കോ ഹണ്ട്' ക്ലാസ് സംഘടിപ്പിച്ചു
ലഹരിമുക്ത സമൂഹത്തിനായുള്ള 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സുൽത്താൻ ബത്തേരി ഗവ സർവജന ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും പോലീസ് വകുപ്പും സംയുക്തമായി 'നാർക്കോ ഹണ്ട്' ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എ.എസ്.ഐ ടി.ജി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികള്‍ ലഹരി വിപത്തിനെതിരെ എപ്പോഴും ജാഗരൂകരായിരിക്കണമെന്നും ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ എൻ.എസ്.എസ് വളണ്ടിയർമാർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ പി.എ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.കെ സുനിൽ കുമാർ, അധ്യാപകനായ എൻ അനിൽകുമാർ, വിദ്യാർത്ഥി പ്രതിനിധി മീനാക്ഷി നന്ദ എന്നിവര്‍ സംസാരിച്ചു.
മുൻഗണനാ കാർഡുകൾക്ക് 17 വരെ അപേക്ഷിക്കാം
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടു വരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേയ്ക്ക് (പി.എച്ച്.എച്ച്) തരം മാറ്റുന്നതിന് ബന്ധപ്പെട്ട രേഖകൾ സഹിതം പൊതുജനങ്ങൾക്ക് ജൂലൈ 17 വരെ അക്ഷയ കേന്ദ്രങ്ങൾ/സി.എസ്സ്.സി സേവന കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ- 04936 255222 (വൈത്തിരി), 04936-220213 (സുൽത്താൻ ബത്തേരി), 04935-240252 (മാനന്തവാടി),
ഭിന്നശേഷിക്കാരുടെ ശാക്തീകരണം; ദേശീയ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം
2026ലെ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള ദേശീയ പുരസ്കാരങ്ങൾക്കായുള്ള അപേക്ഷകളും നാമനിർദ്ദേശങ്ങളും www.awards.gov.in എന്ന വെബ് സൈറ്റ് വഴിയോ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ വഴിയോ ജൂലൈ 31 വരെ ഓൺലൈനായി സമർപ്പിക്കാം. പോർട്ടലിൽ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള എല്ലാ വിവരങ്ങളും നാമനിർദ്ദേശത്തിൽ ഉൾപ്പെടുത്തേണ്ടതും ശ്രദ്ധേയവും പ്രചോദനാത്മകവുമായ നേട്ടങ്ങൾ വിവരണാത്മകമായി വ്യക്തമായി എടുത്തുപറയേണ്ടതുമാണ്. നേട്ടങ്ങളെക്കുറിച്ചുള്ള അനുബന്ധ രേഖകളും പോർട്ടലിൽ അപ് ലോഡ് ചെയ്യണം. യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും www.depwd.gov.in ലും രാഷ്ട്രീയ പുരസ്കാർ പോർട്ടലിലും ലഭ്യമാണ്.
അധ്യാപക നിയമനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻറെ കീഴിലുള്ള സുൽത്താൻ ബത്തേരി ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് അധ്യാപകൻ്റെ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബി എഡ് എന്നിവയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 17ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോണ്‍- 04936 220147
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
വയനാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിൽ നിന്നും സി.ബി.സി, പാറ്റേൺ പദ്ധതി പ്രകാരം വായ്പയെടുത്ത്, കുടിശ്ശിക വരുത്തിയ സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസ് 2026 എന്ന ഒറ്റത്തവണത്തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകള്‍ അനുവദിക്കുന്നു. ആഗസ്റ്റ് 31 വരെയാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഫോണ്‍- 04936 202602

