മുല്ലപ്പൂവിന് പൊന്നും വില; അരളിക്കും വെള്ള ജമന്തിക്കും വില കൂടി
ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവിന്റെ വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുയര്‍ന്നത്. ഏറ്റവും ഡിമാന്‍ഡുള്ള മുല്ലപ്പൂവിനാണ് പൊന്നുംവില. കേരളത്തില്‍ ഒരുമുഴം മുല്ലപ്പൂവിന് 70 മുതല്‍ 80 രൂപ വരെയാണ് വില. വരും ദിവസങ്ങളില്‍ വില ഇനിയും കൂടാനാണ് സാധ്യത.തമിഴ്നാട്ടില്‍ മുല്ലപ്പൂവിന് കിലോയ്ക്ക് 4000 മുതല്‍ 6000 രൂപവരെയായി. അരളി, വെള്ള ജമന്തി, ചെത്തി എന്നിവയുടെ വിലയും മുന്നില്‍ തന്നെയാണ്.അരളിപ്പൂവില കിലോഗ്രാമിന് 450-ല്‍ നിന്ന് 500 രൂപയായി. വെള്ളജമന്തിയും ചെത്തിയും കിലോയ്ക്ക് 600 രൂപയാണ്. ബട്ടണ്‍ റോസ്, പൂജ റോസ് എന്നീ റോസാപ്പൂക്കള്‍ക്ക് 500 രൂപയായി. നേരത്തെ 380, 350 എന്നിങ്ങനെയായിരുന്നു വില. മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ്.താമരമൊട്ടിന് വലുപ്പത്തിനനുസരിച്ചാണ് വില. 50 മുതല്‍ 150 വരെ വിലവരാറുണ്ട്. വാടാമുല്ലയ്ക്ക് 200 രൂപയായി. ശതാവേരി ഒരുകെട്ടിന് 300 രൂപ വിലവരും. അലങ്കാരത്തിന് ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയുമാണ് വിലവരുന്നത്.
വാഹനം ആവശ്യമുണ്ട്
പനമരം അഡീഷണൽ സംയോജിത ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഏഴ് വർഷത്തിൽ കുറച്ച് കാലപ്പഴക്കമുള്ള വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ സെപ്റ്റംബർ എട്ട് ഉച്ചയ്ക്ക് ഒന്നിനകം ടെണ്ടറുകൾ സമർപ്പിക്കണം. ഫോൺ: 04936 240062.
റൊണാള്‍ഡിഞ്ഞോ വീണ്ടും കളിക്കാനെത്തുന്നു; കളിക്കുക ഇറ്റാലിയന്‍ സീരി സി ക്ലബ്ബായ റാവെന്നയില്‍
ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് 11 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് സര്‍പ്രൈസ് തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് താരം. ഇറ്റാലിയന്‍ മൂന്നാം ഡിവിഷന് (സീരി സി) ക്ലബ്ബായ റാവെന്ന എഫ്.സിയില്‍ ചേരുന്നതിനായി താരം ഇറ്റലിയില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.46-കാരനായ മുന്‍ ബ്രസീലിയന്‍ അന്താരാഷ്ട്ര താരം, ഇറ്റാലിയന്‍ ക്ലബ്ബിനായി കളക്കളത്തിലേക്ക് തിരിച്ചെത്താന്‍ സമ്മതിച്ചിട്ടുണ്ട്. 2015-ല്‍ ഫ്ലുമിനെന്‍സ് ക്ലബ്ബിനായാണ് അദ്ദേഹം അവസാനമായി കളിച്ചത്. 2004, 2005 വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡിഞ്ഞോ, 2002-ല്‍ ബ്രസീലിനൊപ്പം ഫിഫ ലോകകപ്പും 2006-ല്‍ ബാഴ്സലോണയ്ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും ഉയര്‍ത്തിയിട്ടുണ്ട്.1998 മുതല്‍ 2015 വരെ ക്ലബ്ബ് ഫുട്ബോളില്‍ സജീവമായിരുന്ന റൊണാള്‍ഡിഞ്ഞോ, തന്റെ കരിയറിന്റെ മികച്ച സമയത്ത് പാരിസ് സെയ്ന്റ് ജെര്മെയ്ന്, ബാഴ്സലോണ, എ.സി മിലാന് തുടങ്ങിയ മുന്‍നിര ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ പുരസ്കാരമായ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ നിരവധി ടീം, വ്യക്തിഗത ബഹുമതികള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി; വനിത അധ്യക്ഷ ഇതാദ്യം
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് ട്രഷറർ. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആദ്യ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി.സംസ്ഥാനത്ത് ആദ്യമായാണ് ഡിവൈഎഫ്ഐ പ്രസിഡൻ്റായി വനിത എത്തുന്നത്. സംസ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ 25 അംഗങ്ങളും ഉൾപ്പെടുന്നു. ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു, എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാർ. ജോയിൻ്റ് സെക്രട്ടറിമാരായി ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐയ്ക്ക് നൽകില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നൽകില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്പീക്കര്‍ നൽകുന്ന കത്തിൽ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയിലിരിക്കുന്ന വിഷയത്തിൽ പാര്‍ട്ടി ആവശ്യം പിണറായി തള്ളിയതിൽ അതൃപ്തിയുണ്ടെങ്കിലും സിപിഐ പരസ്യമായി ഇപ്പോള്‍ പ്രതികരിക്കില്ല.എൽഡിഎഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാൽ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാൻ സിപിഎം തയ്യാറല്ല. സിപിഐയ്ക്ക് വഴങ്ങാൻ ഇല്ലെന്ന് പിണറായി ആവര്‍ത്തിച്ച് പറയുന്നതിൽ തെളിയുന്നത് ഇതാണ്. എൽഡിഎഫിലെ പദവികള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് പറഞ്ഞ് ഉപനേതാവ് പദവിക്കായുള്ള അവകാശവാദം സിപിഐയും വിടുന്നില്ല. അനുനയിപ്പിക്കാൻ എൽഡിഎഫ് കണ്‍വീനര്‍ എം എൻ സ്മാരകത്തിൽ വന്ന് സംസ്ഥാന സെക്രട്ടറിയെ കണ്ടെങ്കിലും സിപിഐ വഴങ്ങിയില്ല. സെക്രട്ടറി പരസ്യമായ ആവശ്യപ്പെട്ട കാര്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് സിപിഐയ്ക്കും വിട്ടു കൊടുക്കുന്നത് സിപിഎമ്മിനും അഭിമാന പ്രശ്നമായതോടെ മുന്നണി യോഗം പോലും ചേരുന്നത് അനിശ്ചിതത്വത്തിലായിരുന്നു.
സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്, ഉത്രാടനാളിലും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിവസം നിലവില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്നും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
അര്ജുൻ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല, കണ്ണൂര്‍ സെൻട്രല്‍ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പൊലീസ്
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചത്.മറ്റു കേസുകളില്‍ ജാമ്യം കിട്ടാത്തതിനാല്‍ അർജുൻ ജയിലില്‍ തുടരും.അതേസമയം, കാപ്പ ചുമത്തിയതോടെ അര്ജുന് ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കാനുള്ള നടപടി പൊലീസ് തുടങ്ങി. തലശ്ശേരി സബ് ജയിലില്‍ നിന്ന് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ഇന്ന് കോടതിയില്‍ നല്‍കും. അർജ്ജുന് ഇന്ന് കാപ്പ നോട്ടീസ് കൈമാറും. ഇന്നലെയാണ് അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.നിലവില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ തുടർന്നും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. അർജുൻ ആയങ്കിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിർദ്ദേശം. കരുതല്‍ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രല്‍ ജയിലില്‍ അടയ്ക്കാനാണ് ഉത്തരവായിട്ടുള്ളത്.
ചരിത്രം കുറിച്ച് ക്രിസ്ത്യാനോ റൊണാൾഡോ; തുടർച്ചയായ 25 സീസണുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി ഇതിഹാസതാരം
തുടർച്ചയായ ഇരുപത്തി അഞ്ചാം സീസണിൽ ഗോൾ നേടി ചരിത്രം കുറിച്ചു പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാൾഡോ. സൗദി പ്രൊ ലീഗിൽ അൽ റിയാദിനെതിരെ സ്വന്തം ടീമായ അൽ നാസറിന്റെ ഗോൾ നേടിയതോടെയാണ് താരം ചരിത്ര നേട്ടം കൈവരിച്ചത്. മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരൻ ആയി എത്തിയ താരം നേടിയ ഗോൾ അടക്കം എതിരില്ലാത്ത നാല് ഗോളുകൾക്ക് ആയിരുന്നു അൽ നാസറിന്റെ വിജയം.ഈ ഗോളോടെ റൊണാൾഡോയുടെ പ്രൊഫഷണൽ ഫുട്ബോളിലെ ഗോളുകളുടെ എണ്ണം 977 ആയി മാറി. ആയിരം ഗോളുകൾ എന്ന ചരിത്ര നേട്ടത്തിലേക്ക് താരം ഇനി വെറും 23 ഗോളുകൾ മാത്രം അകലെ ആണ്. 2002-2003 ലെ തന്റെ അരങ്ങേറ്റ സീസണിൽ സ്പോർട്ടിങ് ലിസ്ബണിനായി ഗോളുകൾ നേടിയത് മുതൽ താരം എല്ലാ സീസണുകളിലും താരം ഗോളുകൾ നേടിയിട്ടുണ്ട്.
പ്രീ സ്കൂൾ കിറ്റ്
പനമരം അഡീഷണൽ സംയോജിത ശിശുവികസന പദ്ധതി ഓഫീസിന് കീഴിലുള്ള 103 അങ്കണവാടികൾക്ക് പ്രീ സ്കൂൾ സാധനങ്ങൾ വിതരണം ചെയ്യാൻ ടെണ്ടറുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ സെപ്റ്റംബർ എട്ട് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ടെണ്ടറുകൾ സമർപ്പിക്കണം. ഫോൺ: 04936 240062.
കുരുതി ഷോർട്ഫിലിം കലാകാരൻമാർക്ക് ആദരം
പുൽപള്ളി :കാടും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന്റെ വൈ കാര്യത ചൂണ്ടികാണിക്കുന്ന 'കുരുതി' ഹ്രസ്വ ചിത്രത്തി ന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാ പ്രവർത്തകരെ കളനാടിക്കൊല്ലി ജയശ്രീ സ്കൂളിൽ ആദരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തുതു. മാനേജർ കെ.ആർ. ജയറാം പൊന്നാടയണിയിച്ചു. കെ.ആർ. ജയരാജ്, ഷീനാ ജയ റാം എന്നിവർ സംസാരിച്ചു.
മക്കളിലെ നന്മകൾ പ്രോത്സാഹിപ്പിച്ച് ചേർത്തു പിടിക്കണം : മുജീബ് തങ്ങൾ
പറളിക്കുന്ന് വിദ്യാർഥികൾ പാഠശാലകളിൽ നിന്ന് നേടിയ നന്മകൾ ഊതി കാച്ചിവളർത്തേണ്ടതുംവഴിയിടറാതെ അവരെ കൈ പിടിച്ചു നടത്തേണ്ടതും രക്ഷിതാക്കളുടെ ബാധ്യതയാണെന്നും വർത്തമാന കാലത്ത് അവരെ കൂടുതൽ ചേർത്തുപിടിക്കണമെന്നും ആർ പി മുജീബ് തങ്ങൾ പറഞ്ഞു. പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്റസയിൽ ഇലൽ ഹബീബ്- നബിദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഗ്രാജ്വേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡണ്ട് പി സൈനുദ്ദീൻ അദ്ധ്യക്ഷനായി.5, 7, 10 ക്ലാസുകളിലെ സമസ്ത പൊതു പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും തങ്ങൾ വിതരണം ചെയ്തു. ഖത്തീബ് ശുഐബ് യമാനി പ്രർഥന നിർവഹിച്ചു. മഹല്ല്ഭാരവാഹികളായ എൻ എച്ച് സിദ്ദീഖ്, ഒലിച്ചിൽ മജീദ്, എം. കെ ഷമീർ ,ഫൈസൽ കുപ്പോട്ടിൽ സംബന്ധിച്ചു. സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി സ്വാഗതവും മഹല്ല് സെക്രട്ടറി എം.കെ ജലീൽ നന്ദിയും പറഞ്ഞു
കേരളോത്സവം 2026 ലോഗോ ക്ഷണിച്ചു.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിൻ്റെ 2026 വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിക്കുന്നു. ഡിജിറ്റൽ രീതിയിൽ തയ്യാറാക്കിയ ലോഗോ ഡിസൈനുകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. എൻട്രികൾ മൾട്ടികളറിൽ തയ്യാറാക്കി പിഡിഎഫ്/പിഎന്‍ജി/ജെപിഇജി ഫോർമാറ്റിൽ ksywb@kerala.gov.in ഇ-മെയിൽ മുഖേന സമർപ്പിക്കണം. ലോഗോയുടെ ഒറിജിനൽ/ എഡിറ്റബിൾ ഫയലും ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ കഴിയുന്ന വിധത്തിൽ സൂക്ഷിക്കണം. എൻട്രികൾ സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റ്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം.43. ഫോൺ: 0471-2733139, 2733602.
പ്ലീഡർ നിയമനം
മാനന്തവാടി ജില്ലാ മുൻസിഫ് കോടതിയിൽ പ്ലീഡർ ടു ഡു ഗവ വർക്സ് തസ്തിയിലേക്കുള്ള നിയമനത്തിന് അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷം പ്രവൃത്തി പരിചയമുള്ള 60 വയസ് കവിയാത്തവർക്കാണ് അവസരം. സർക്കാർ കേസുകൾ കൈകാര്യം ചെയ്യാൻ തത്പരരായിരിക്കണം. അപേക്ഷയോടൊപ്പം പേര്, അഡ്രസ്, വയസ്, ജനന തീയ്യതി, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, യോഗ്യത, താമസസ്ഥലത്തെ പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്ന ബയോഡേറ്റയും ജനനതീയ്യതി, ബിരുദം, പ്രവൃത്തി പരിചയം, എൻറോൾമെന്റ് നമ്പർ, തീയ്യതി എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉണ്ടായിരിക്കണം. നേരിട്ടോ തപാൽ മുഖേനയോ ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ, നോർത്ത് കൽപ്പറ്റ പി.ഒ, പിൻ-673122 എന്ന വിലാസത്തിൽ സെപ്റ്റംബർ അഞ്ച് വൈകുന്നേരം അഞ്ച് വരെ അപേക്ഷ നൽകാം.
വരുന്നു ഓപ്പറേഷൻ സ്കാൻ; അനധികൃത ഓൺലൈൻ സ്ഥാപനങ്ങൾക്ക് പിടിവീഴും
ജില്ലയിലെ അനധികൃത സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും. ഓപ്പറേഷൻ സ്കാൻ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനിലൂടെ ജില്ലയിലുടനീളം പരിശോധനകൾ ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങളെന്ന വ്യാജേന പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങൾക്കും പരാതി നൽകാം. തദ്ദേശസ്വയംഭരണ വകുപ്പ്, സംസ്ഥാന ഐ.ടി മിഷൻ എന്നിവയുടെ സഹകരണത്തോടെ ജില്ലാഭരണകൂടമാണ് നടപടി സ്വീകരിക്കുക.സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പിലൂടെ പൊതുജനങ്ങൾക്ക് നൽകിവരുന്ന ഓൺലൈൻ സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ അക്ഷയ കേന്ദ്രങ്ങളെയാണ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അക്ഷയ കേന്ദ്രമെന്ന വ്യാജേന ഇതര സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ അക്ഷയക്ക് സമാനമായ പേര്, കളർ കോഡ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നത് പൊതുജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കും. മറ്റ് സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ അക്ഷയക്ക് സമാനമായ പേരും കളർ കോഡും എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരുവുകൾ പുറപ്പെടുവിച്ചിട്ടുമുണ്ട്.തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച ലൈസൻസ് പ്രകാരമല്ലാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളെ കണ്ടത്തി തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന കർശന നടപടി സ്വീകരിക്കാനാണ് ഓപ്പറേഷൻ സ്കാൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതിനൽകുവാൻ സംസ്ഥാന സർക്കാരിന്റെ ഗവ സിറ്റിസൺ കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് -155300/0471 2335523. ഓപ്പറേഷൻ സ്കാനിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നിർവഹിച്ചു. സബ് കളക്ടർ അതുൽ സാഗർ, എ.ഡി.എം കെ അജീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ സുമ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, കേരള സംസ്ഥാന ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ് നിവേദ് എന്നിവർ പങ്കെടുത്തു.
സപ്ലൈകോ ഞായറാഴ്ച്ച പ്രവർത്തിക്കും
സപ്ലൈകോയുടെ എല്ലാ വിൽപ്പന ശാലകളും ഓണം പ്രമാണിച്ച് ഇന്ന് (ഓഗസ്റ്റ് 23) തുറന്നു പ്രവർത്തിക്കും. ഉത്രാടം നാളിലും പതിവുപോലെ പ്രവർത്തിക്കുമെന്ന് ഡിപ്പോ മാനേജർ ഇ എസ് ബെന്നി അറിയിച്ചു.
ഡയറി പ്രൊമോട്ടർ നിയമനം
ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷി വികസന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്കും ഓരോ ഡയറി പ്രൊമോട്ടർമാരെ പ്രതിമാസം 8,000 രൂപ ഇൻസെന്റീവ് നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രായപരിധി 18 - 45 വയസ്. യോഗ്യത-എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ഡയറി പ്രൊമോട്ടർമാരായി മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് അഞ്ച് വർഷത്തെ വയസിളവ് അനുവദിക്കും. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം സെപ്റ്റംബർ അഞ്ച് വൈകുന്നേരം അഞ്ചിനകം ബ്ലോക്ക്തല യൂണിറ്റ് ഓഫീസിൽ സമർപ്പിക്കണം. യോഗ്യതയും പ്രായവും വാസസ്ഥലവും തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. അപേക്ഷയുടെ മാതൃക അതത് ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളിൽ നിന്ന് ലഭിക്കും. ഫോൺ: 9400206167 (കൽപ്പറ്റ), 9447773180 (സുൽത്താൻ ബത്തേരി), 9745294737 (പനമരം), 9846212700 (മാനന്തവാടി).
അധ്യാപക ഒഴിവ്
വാകേരി ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ കെമിസ്ട്രി അധ്യാപകന്റെ ഒഴിവിലേക്ക് ഓഗസ്റ്റ് 31 രാവിലെ 11ന് സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 04936 229296, 9847108601.
പാലക്കാട് ഡിവിഷനെ 'വെട്ടിമുറിക്കാൻ' തീരുമാനം; മംഗളൂരു സ്റ്റേഷൻ അടക്കം ഇനി മൈസൂരു ഡിവിഷനിൽ
മംഗലാപുരം റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂർ ഡിവിഷന്റെ ഭാഗമാകും. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവ് പുറത്തിറക്കി. ഉത്തരവ് വന്നെങ്കിലും മാറ്റം ഒക്ടോബർ 1 മുതൽ ആണ് നിലവിൽ വരിക. ഇതോടെ മംഗലാപുരത്തുനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂർ ഡിവിഷനിലേക്ക് മാറ്റപ്പെടും. കണ്ണൂർ അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂർ ഡിവിഷന്റെ അനുമതി കൂടി വേണ്ടി വരും.പുതിയ മാറ്റത്തോടെ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ഏറ്റവും അധികം വരുമാനം ഉള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂർ ഡിവിഷനു കീഴിലാവും. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. തീരുമാനത്തിൽ നിന്ന് ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അടക്കമുള്ളവർക്ക് കത്തയച്ചിരിക്കുകയാണ് ഉണ്ണിത്താൻ.
ഉപയോഗശൂന്യമായ വസ്തുക്കൾ ലേലം ചെയ്യുന്നു.
വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആശുപത്രിയുടെ കീഴിലുള്ള വിവിധ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളിലെയും ഉപയോഗശൂന്യമായ വസ്തുക്കൾ ഓഗസ്റ്റ് 29ന് രാവിലെ11.30ന് വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലേലം ചെയ്യുന്നു. ഫോൺ: 8075796552, 8606508509.
തടി ലേലം
കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിൽ സൂക്ഷിച്ചിരിക്കുന്ന വിറകിനത്തിലുള്ള മരത്തടികൾ സെപ്റ്റംബർ രണ്ട് രാവിലെ 11.30ന് ലേലം ചെയ്യുന്നു. ഫോൺ: 04936 205519

