ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് എടുത്തു ചാടി; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയിലേക്ക് എടുത്തു ചാടിയ യുവാവ് മരിച്ചു. കുറുമ്പയില്‍ താഴോത്ത് മീത്തല്‍ പ്രമോദ് (48) ആണ് മരിച്ചത്. ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് പ്രമോദ് എടുത്തുചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ നല്കിയ വിവരം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.പ്രമോദിന്റേത് അപകടമല്ല ആത്മഹത്യയാണെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. അപകടം ഉണ്ടായ ഉടന്‍ നാട്ടുകാരും വടകര പൊലീസും ചേര്‍ന്ന് പ്രമോദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ചന്ദ്രന്റെയും ലീലയുടെയും മകനാണ്. ഭാര്യ: സഗില. മക്കള്‍: പ്രിന്‍സ്, ഹരിപ്രിയ.
വൈദ്യുതി നിയന്ത്രണം തുടരും; മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം ഫലം കണ്ടില്ല. മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്.അതേസമയം ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ഉത്തരവിൽ വിമർശനമുണ്ട്. കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമര്‍ശനം. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശമുള്ളതായും കമ്മീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം. മൺസൂൺ ശക്തിപ്പെടുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ ഉത്തരവില്‍ പറയുന്നുണ്ട്.
ഇന്നും അതിശക്തമായ മഴ, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ അലർട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്! നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വിഡി സതീശൻ; ടാക്സ് ഡ്രൈവ് നടത്തും
സംസ്ഥാനത്ത് നികുതി ഘടന പൂർണ്ണമായും പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ആരും എന്തും കൊണ്ട് വന്ന് വിൽക്കുന്നു. അത് ഇനി അനുവദിക്കില്ല. നികുതി തട്ടിപ്പ് നടത്തുന്ന കള്ള കച്ചവടക്കാരോട് ക്ഷമിക്കില്ലെന്നും ടാക്സ് ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഇഎസ്ടി ഭവന നിർമ്മാണ പദ്ധതി ലൈഫിനെ തകർക്കാനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റില്‍ സ്വകാര്യ വത്കരണത്തെ കുറിച്ച് ഒരക്ഷരം എവിടേയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കെഎംഎംഎൽ മിനറൽ സെക്ടറിൽ പിപിപി നീക്കം ഇടത് കാലത്താണ് ആരംഭിച്ചത്. 267-ാമത്തെ ബോർഡ് യോഗം എല്‍ഡിഎഫ് സർക്കാർ പോകുന്ന പോക്കിലായിരുന്നു. എല്ലാം ചെയ്തു വെച്ചു, എന്നിട്ട് ആക്ഷേപം യുഡിഎഫിനെതിരെയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മിനൽ കോറിഡോർ സ്വകാര്യവത്കരണമല്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു. കേരള താത്പര്യത്തിന് വിരുദ്ധമായി ചെയ്യില്ല. തെറ്റായ പ്രചരണം നടത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ധാതുമേഖലയിൽ സ്വകാര്യ പങ്കാളിത്തം തീരുമാനിച്ചത് നിങ്ങളുടെ സർക്കാരാണ്. കെ എം എം എല്ലാണ് അതിന് നേതൃത്വം നൽകിയത്. 2026 ഫെബ്രുവരി 25 ന് ചേർന്ന കെ എം എം എൽ ഡയറക്ടർ ബോർഡാണ് ഇത് തീരുമാനിച്ചത്. വർക്ക് ഓർഡർ നൽകാനായിരുന്നു തീരുമാനം. ബജറ്റ് വന്നപ്പോൾ സർക്കാരിനെ വിമർശിച്ചു. സ്വകാര്യത്തിന്റെ ഒരു വാചകം പോലും ബജറ്റിലില്ല. ഹൈദരാബാദിലെ കമ്പനിക്കാണ് ഡീൽ നൽകിയത്. നിങ്ങളിവിടെ ഞങ്ങളുടെ നേരെ ഒരു വിരൽ ചൂണ്ടിയാൽ നാല് വിരൽ നിങ്ങളുടെ നേരെ വരുമെന്നും തെറ്റ് പറ്റിയെന്ന് പ്രതിപക്ഷം പറഞ്ഞാൽ അത് തിരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള താത്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കാൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി
ജർമനിയെ തകർത്ത് പാരഗ്വാ; ഷൂട്ടൗട്ടിൽ ജയം
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ തോൽപ്പിച്ച് ജർമനിയെ പാരാഗ്വായ്. ഷൂട്ടൗട്ടിൽ 4 -3 നായിരുന്നു ജയം ജയം. ജർമൻ താരങ്ങളുടെ രണ്ട് കിക്കുകൾ പാരാഗ്വാ ഗോൾ കീപ്പർ ഗിൽ തടഞ്ഞപ്പോൾ ഒന്ന് പുറത്തേക്ക് പോയി. പാരാഗ്വയുടെ ഒരു കിക്ക് പുറത്തേക്ക് പോയപ്പോൾ ഒന്ന് ജർമൻ ഗോൾ കീപ്പർ ന്യൂയർ തടഞ്ഞു.നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. തുടർന്നുള്ള മുപ്പത്ത് മിനിറ്റ് എക്ട്രാ ടൈമിലും ഇരു ടീമിനും വല കുലുക്കാനാവാത്തതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.ജർമനിയെ ഞെട്ടിച്ച് പാരഗ്വായ് ആണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയാണ് ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജർമനിയുടെ തിരിച്ചടിയെത്തി.കായ് ഹവേർട്സാണ് ഗോളടിച്ചത്. ഇടതുവിങ്ങിൽ നിന്ന് ഫ്ലോറിയൻ വിർട്സ് നൽകിയ ക്രോസ് തലവെച്ച് ഹാവേർട്സ് സമനില പിടിച്ചു. പക്ഷെ ഷൂട്ടൗട്ടിൽ തോറ്റ് പുറത്താകാനായിരുന്നു ജർമനിയുടെ വിധി.
ചിറകടിച്ചുയർന്ന് കാനറികൾ; ജപ്പാനെ തോൽപ്പിച്ച് പ്രീ-ക്വാർട്ടറിൽ
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 ൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാനറികളുടെ വിജയം. പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലി രണ്ടാംപകുതിയുടെ ഇൻജുറി ടൈമിലാണ് (90+6) ബ്രസീലിന്റെ വിജയഗോൾ നേടിയത്.മത്സരത്തിന്റെ 29ാം മിനിറ്റിൽ കെയ്ഷു സനോയിലൂടെ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ഇടവേളക്കുശേഷം കാസെമിറോ 56-ാം മിനിറ്റിൽ ഒപ്പമെത്തിച്ചു.മത്സരം അധിക സമയത്തേക്ക് പോകുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് മാർട്ടിനെല്ലി ടീമിന്റെ രക്ഷകനായി അവതരിക്കുന്നത്. ബോക്സിനു തൊട്ടു വെളിയിൽനിന്ന് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബ്രൂണോ ഗ്യുമറേസ് നൽകിയ പന്താണ് താരം വലയിലാക്കിയത്.മത്സരത്തിൽ പന്തടക്കത്തിൽ ബ്രസീൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ നീക്കങ്ങളെല്ലാം ജപ്പാന്റെ പ്രതിരോധത്തിൽ തട്ടിതെറിച്ചു. മൈതാനത്തിന്റെ മധ്യത്തിൽനിന്ന് ഡാനിലോ നൽകിയ ഒരു മോശം പാസ് തട്ടിയെടുത്ത് സനോ നടത്തിയ ഒറ്റയാൾ കുതിപ്പാണ് ജപ്പാന് ലീഡ് നേടുകൊടുത്തത്.
എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കും; സഭയിൽ മന്ത്രി സി പി ജോണ്‍
തിരുവനന്തപുരം: എല്ലാ ഇലക്ട്രിക്ഇരുചക്ര വാഹനങ്ങള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. സഭയില്‍ തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിനാണ് മന്ത്രിയുടെ മറുപടി. വിഷയത്തില്‍ പരിഹാരമുണ്ടാക്കുമെന്നും സി പി ജോണ്‍ പറഞ്ഞു.കേന്ദ്ര നിയമമാണ് നിലവിലുള്ളതെങ്കില്‍ പോലും മോട്ടോര്‍ വാഹന വകുപ്പിലെ സെക്ഷന്‍ 138(1)a പ്രകാരം സംസ്ഥാന സര്‍ക്കാരിനുള്ള ചട്ടനിര്‍മാണ അവകാശം ഉപയോഗിച്ച് ഈ വിഷയത്തില്‍ പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷന് തൂഫാന് കേരളം കണ്ട ഏറ്റവും വലിയ നാര്‍ക്കോട്ടിക് ഹണ്ട്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ നാർക്കോട്ടിക് ഹണ്ടാണ് ഓപ്പറേഷന് തൂഫാന് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് വില്പനയില് മുന്‍പന്തിയില്‍ മുന്‍പ് പഞ്ചാബ് ആയിരുന്നു എങ്കില്‍ ഇന്നത് കേരളം ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡില്‍ ഇതിനോടകം അയ്യായിരം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്, നാലായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം മയക്കുമരുന്ന് ലോബികളുടെ അന്ത്യം കുറിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.കാസര്‍കോഡ് പൊലീസ് നടത്തിയ റെയ്ഡില്‍ മിഠായി ഉണ്ടാക്കുന്ന കമ്പനിയില്‍ നിന്നും മിഠായിയില്‍ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. അവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ലഹരി മിഠായികള്‍ സ്കൂള്‍ കുട്ടികള്‍ക്ക് നല്കി കുഞ്ഞുങ്ങളെ ചെറുപ്രായത്തില്‍ തന്നെ ലഹരിക്കടിമയാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരം ആളുകളെ കാപ്പ കേസ് ചുമത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
'ഓപ്പറേഷൻ തൂഫാൻ': മില്യൺ ഗോൾ ചലഞ്ച് നടത്തി
പടിഞ്ഞാറത്തറ: കേരള സർക്കാരിൻ്റെ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ലഹരിവിരുദ്ധ കാമ്പയിൻ്റെ ഭാഗമായി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂളിൽ 'വൺ മില്യൺ ഗോൾ' ചലഞ്ചും ലഹരിവിരുദ്ധ പ്രതി ഞ്ഞയും സംഘടിപ്പിച്ചു. ലഹരിമുക്ത സമൂഹമെന്ന സന്ദേശം വിദ്യാർത്ഥികളി ലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ക്യാമ്പയിന്റെ ഭാഗമായ വൺ മില്ല്യൺ ഗോൾ ചാലഞ്ച് നടത്തിയത്. വിദ്യാർത്ഥികൾക്ക് ലഹരി 'പഠനവും അറിവു' മായിരിക്കണമെന്നും, സമൂഹത്തിൻ്റെ നല്ല നാളേ കളുടെ നിർമ്മിതിക്കായി ലഹരിക്കെതിരെ എല്ലാവരും കൈകോർക്കണമെ ന്നും ചടങ്ങിൽ സന്ദേശ പ്രഭാഷണം നടത്തിയ പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി സൂചിപ്പിച്ചു. തുടർന്ന് ലഹരി വിപത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന ലഹരി വിരുദ്ധ പ്രതിഞ്ഞ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറ്റുചൊല്ലി.ലഹരിയുടെ വഴിയിൽ നിന്ന് കായിക വിനോദങ്ങളിലേക്ക് കൗമാരക്കാര്‍ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഗോൾ ചലഞ്ചിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
ബീഫില്ലാതെ എന്ത് ഫിറ്റ്നസ്; ലോകകപ്പ് ക്യാമ്പിലേക്ക് അര്‍ജന്റീനയില്‍നിന്ന് എത്തിച്ചത് 500 കിലോ ബീഫ്
ലോകകപ്പ് ജേതക്കളായ അര്‍ജന്റീനയ്ക്ക് ഭക്ഷണ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അതിന് വേണ്ടി നാട്ടില്‍നിന്നുവരെ ഭക്ഷണം എത്തിക്കുകയാണ് അര്‍ജന്റീന മാനേജ്മെന്റ്. അര്‍ജന്റീന ക്യാമ്പിലേക്ക് ബീഫ് എത്തിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ചര്‍ച്ച. 500 കിലോ ബീഫാണ് അര്‍ജന്റീനയില്‍നിന്ന് കന്‍സാസ് സിറ്റിയിലെ അര്‍ജന്റീന ടീമിന്റെ ക്യാമ്പിലേക്ക് എത്തിച്ചത്. നേരത്തെ ഖത്തര്‍ ലോകകപ്പ് സമയത്ത് 1000 കിലോയോളം ബീഫ് ടീം ഖത്തറിലെ ക്യാമ്പിലെത്തിച്ചിരുന്നു. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പരിശോധിച്ചാണ് ബീഫ് കയറ്റുമതി ചെയ്തത്.അര്‍ജന്റീന താരങ്ങളുടെ ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് ബീഫ്. അമേരിക്കയിലേക്ക് ഭക്ഷണം എത്തിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കര്‍ശനമായ കസ്റ്റംസ് പരിശോധനകളെല്ലാം കഴിഞ്ഞുവേണം അമേരിക്കയിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കാന്‍. ബീഫ് ഗ്രില്‍ ചെയ്താണ് അര്‍ജന്റീന താരങ്ങള്‍ കഴിക്കുന്നത്. മെസ്സിയാണ് പലപ്പോഴും ഇതിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇക്കാര്യം അദ്ദേഹം തന്നെ നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ഉള്‍പ്പടെ താരങ്ങള്‍ ഗ്രില്‍ ചെയ്യുന്നതിന് മുന്നോട്ടുവരുന്ന വിഡിയോ വൈറലായിരുന്നു. നാട്ടില്‍നിന്ന് എത്ര ദൂരെയാണെങ്കിലും നാടിന്റെ ടച്ച് വിടാതിരിക്കാനും അര്‍ജന്റീനയിലെ ഭക്ഷണം എത്തിക്കുന്നതിലൂടെ കഴിയുമെന്നാണ് മാനേജ്മെന്റിന്റെ വാദം.
സെന്‍സസ് സെല്‍ഫ് എന്യുമറേഷൻ പൂർത്തിയാക്കാൻ അവസരം നാളെ കൂടി മാത്രം
ദേശീയ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വമേധയാ നല്കാന് കഴിയുന്ന സെന്‍ഫ് എന്യുമറേഷന് നടപടികള്‍ക്ക് നാളെ കൂടി അവസരം. ജൂൺ 30 ചൊവ്വാഴ്ച രാത്രി 12 മണിയോടെ കേരളത്തിലെ സെൽഫ് എന്യുമറേഷൻ സൗകര്യത്തിനുള്ള സമയപരിധി അവസാനിക്കും. പിന്നീട് സെൻസസ് പോർട്ടലിൽ സ്വന്തം വീടിന്റെ വിവരങ്ങൾ കുടുംബാംഗങ്ങൾക്ക് നൽകാൻ സാധിക്കില്ല. നിരവധിപ്പേർ ഇതിനോടകം തന്നെ സെൽഫ് എന്യുമറേഷൻ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനിയും വിവരങ്ങൾ നൽകാത്തവർക്ക് അവസാന അവസരം ഇന്ന് കൂടി മാത്രമായിരിക്കും. ജൂലൈ ഒന്ന് മുതൽ പ്രത്യേകം നിയോഗിക്കപ്പെട്ട സെൻസസ് എന്യുമറേറ്റർമാർ ഓരോ വീടുകളിലുമെത്തി വിവര ശേഖരണം ആരംഭിക്കും.സ്വന്തം വീടിന്റെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ സ്വന്തമായി തന്നെ രേഖപ്പെടുത്താൻ അവസരമൊരുക്കുന്ന സെൽഫ് എന്യുമറേഷൻ പൂര്‍ണമായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ അറിയിച്ചു. https://se.census.gov.in/ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. മൊബൈൽ ഫോണിൽ നിന്ന് തന്നെ നടപടികൾ പൂർത്തിയാക്കാം. സെല്‍ഫ് എന്യൂമറേഷന് ചെയ്യുമ്പോള്‍ ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. തുടര്‍ന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ ഒരു വീടിന്റെ വിവരങ്ങള്‍ നല്കാന് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി കൂടി നല്‍കുന്നതോടെ അടുത്ത നടപടിയിലേക്ക് പ്രവേശിക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗണ്‍, സ്ഥലം എന്നിവ നല്കിയാല് അതത് വ്യക്തികളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതില്‍ നിന്ന് വീട് നിലവില്‍ക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുടര്‍ന്നാണ് സെന്‍സസ് ചോദ്യങ്ങള്‍ ദൃശ്യമാവുക. ആകെ 34 ചോദ്യങ്ങളാണ് സെന്‍സസ് വിവരശേഖരണത്തിന്റെ ഭാഗമായുള്ളത്. ഇവ നൽകിക്കഴിഞ്ഞാൽ സെൽഫ് എന്യുമറേഷൻ ഐ.ഡി ലഭിക്കും. ഇത് സൂക്ഷിച്ച് വെയ്ക്കണം. വീട്ടിൽ സെൻസസ് ഉദ്യോഗസ്ഥർ വിവരശേഖരണത്തിന് എത്തുമ്പോൾ ഈ 11 അക്ക ഐ.ഡി അവർക്ക് നൽകിയാൽ മതിയാവും.
കുടുംബശ്രീ ജീവനം ക്യാമ്പയിൻ സംഘടിപ്പിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോട്ടത്തറ സി.ഡി എസിന്റെ നേതൃത്വത്തിൽ കന്നുകാലികളുടെ ആരോഗ്യം പരിശോധിക്കുന്നതിന് ബ്ലഡ് സ്മിയർ സ്ക്രീനിങ്ങ് സംഘടിപ്പിച്ചു. ജീവനം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ പശുക്കളിൽ നിന്നും ശേഖരിച്ച രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി പൂക്കോട് വെറ്ററിനറി ആശുപത്രിയിലേക്ക് അയച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രജിത രക്തസാമ്പിളുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കന്നുകാലികളിലെ രക്ത പരിശോധനയുടെ പ്രാധാന്യത്തെയും രോഗനിർണയത്തിന്റെ ആവശ്യകതയെയും കുറിച്ച് വെറ്ററിനറി ഡോക്ടർ നീതു വിശദീകരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ആശ ആന്റണിയുടെ അധ്യക്ഷയായ പരിപാടിയിൽ വൈസ് ചെയർപേഴ്സൺ പുഷ്പ, വാർഡ് അംഗങ്ങൾ, ബ്ലോക്ക് കോ-ഓർഡിനേറ്റർ എന്നിവർ പങ്കെടുത്തു.
ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിന്റെ കൂട്ടായഉത്തരവാദിത്തം: കെ കെ അശ്റഫ്
ലഹരി ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല; കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തിന്റെ ഭാവിയെയും ബാധിക്കുന്നഗുരുതരമായസാമൂഹികവെല്ലുവിളിയാണെന്നും പുതിയരൂപങ്ങളിലുള്ളമയക്കുമരുന്നുകളുടെവ്യാപനം യുവതലമുറയെ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ, ബോധവത്കരണവുംമൂല്യവിദ്യാഭ്യാസവും ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കൊച്ചി മെട്രോ ചീഫ് വിജിലൻസ് ഓഫീസർ കെ കെ അശ്റഫ് ഐ ആർ പി എഫ് എസ് പറഞ്ഞു തിരിച്ചറിവിലൂടെ ലഹരി മുക്ത ഭാവി എന്ന പ്രമേയവുമായി ജില്ലാ എസ് കെ എസ് ബി വി ആചരിക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ കാംപയിൻ കൽപ്പറ്റ എം ജി ടി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരിക്കെതിരായ പോരാട്ടം പൊലിസ് സംവിധാനത്തിന്റെ മാത്രംഉത്തരവാദിത്തമല്ല. കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത-സാമൂഹിക സംഘടനകൾ, പൊതുസമൂഹം എന്നിവ കൈകോർക്കുമ്പോഴാണ് ഫലപ്രദമായ പ്രതിരോധം സാധ്യമാവുകയെന്നും അദ്ദേഹം കൂട്ടിചേർത്തു. ജില്ലാ ചെയർമാൻ ശഫീഖ് ഫൈസി അദ്ധ്യക്ഷനായി. മദ്റസാ , റെയ്ഞ്ച് , ജില്ലാ തലങ്ങളിൽ കാംപയിൻ്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് രൂപം നൽകി. ജില്ലയിലെ മുപ്പത്തിഅയ്യായിരത്തിലധികം വരുന്ന മദ്റസാ വിദ്യാർഥികളെ പ്രതിനിധീകരിച്ച് റെയ്ഞ്ച് എസ് കെ എസ് ബി വി ഭാരവാഹികളും കൗൺസിലർമാരും ചെയർമാൻ, കൺവീനർമാരായ മെൻ്റർ മാരും സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ റൈഹാനലി തങ്ങൾ, നിയാസ് പനമരം,സൈനുൽആബിദ് ,ഫർഹാൻ , മുഹമ്മദ് അഫ് ലഹ് ,റിഷാൻ തുടങ്ങിയവർ നേതൃത്വം നൽകിസ്റ്റേറ്റ് ചെയർമാൻ നിയാസലി ശിഹാബ് തങ്ങൾ, ജംഇയ്യത്തുൽമുഅല്ലിമീൻനേതാക്കളായ , ഹാരിസ് ബാഖവികമ്പളക്കാട് , അബ്ദു റസാഖ് ദാരിമി , റാശിദ് വാഫി പനമരം , ശിഹാബ് ഫൈസി റിപ്പൺ, ശഹീദ് അസ്ഹരി സംബന്ധിച്ചു.
ഹണി റോസിനോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന
കൊച്ചി:നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ തനിക്കെതിരെയുള്ള നിയമനടപടികള്‍ ഹണി റോസ് പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് ബോബി ചെമ്മണൂര്‍ ക്ഷമാപണം നടത്തിയത്.എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം പെരുമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിഞ്ഞ് നല്കിയ ഈ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ് കേസ് പിന്‍വലിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം മാനുഷിക പരിഗണനയോടെ കാണണം. വിവാദങ്ങള്‍ക്കപ്പുറം പോസിറ്റീവായി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണൂര്‍ വ്യക്തമാക്കി. ''എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാര്‍ഥത്തില്‍ ഞാന്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി മാത്രം പെരുമാറുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ഒരിക്കലും മനഃപൂര്‍വം ആരെയും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല, ഒപ്പം സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ശ്രമിക്കാറുമുണ്ട്. ഞാന്‍ എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയില്‍ തമാശകളും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്, എന്നാല്‍ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെ ചെയ്തതല്ല.ഹണി റോസിനെക്കുറിച്ച് ഞാന്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും വലിയ മാനസികവിഷമം ഉണ്ടാക്കിയതായി ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഞാന്‍ വരുത്തിവച്ച ബുദ്ധിമുട്ടുകള്‍ക്ക് ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളുടെയും അവ ഉണ്ടാക്കിയ ആഘാതത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഹണി റോസ് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് ഇരുവരും തമ്മിലുള്ള വിവാദത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഹണി റോസും ബോബി ചെമ്മണ്ണൂരും തമ്മിലുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബോബി ചെമ്മണൂര്‍ പരസ്യമായ മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്.
സുൽത്താൻബത്തേരി ഭദ്രാസന കലാമേള സമാപിച്ചു.
ബത്തേരി: അഖില മലങ്കര ബാലസമാജം സുൽത്താൻബത്തേരി ഭദ്രാസന കലോത്സവം ബത്തേരി സെൻ്റ് മേരിസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഭദ്രാസന കലാ മത്സരങ്ങൾ സുൽത്താൻബത്തേരി ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ബാലസമാജം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. അനീഷ് ജോർജ്, ജനറൽ സെക്രട്ടറി ആൻഡ്രിൻ പീറ്റർ, ജോയിൻ സെക്രട്ടറി ബേസിൽ ബേബി, അനു സണ്ണി, സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി പി. എം വർഗീസ് എന്നിവർ സംസാരിച്ചു. വിവിധങ്ങളായ മത്സരത്തിൽ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നും 150 കുഞ്ഞുങ്ങൾ പങ്കെടുത്തു. കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി കൊളവള്ളി സെന്റ് ജോർജ് പള്ളി ഓവറോൾ ഒന്നാം സ്ഥാനവും, മാനന്തവാടി സെൻ്റ് തോമസ് പള്ളി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പാസ്പോര്‍ട്ട് 3 ദിവസത്തിനുള്ളില്‍ വീട്ടിലെത്തും; അറിയാം തത്കാല്‍ പാസ്പോര്‍ട്ടിനെക്കുറിച്ച്
അപ്രതീക്ഷിതമായി വിദേശയാത്ര നടത്തേണ്ടി വരികയും പാസ്പോര്‍ട്ട് കൈവശം ഇല്ലാതിരിക്കുകയും ചെയ്താല്‍ വിഷമിക്കേണ്ട കാര്യമില്ല. ഇന്ത്യാ ഗവണ്മെന്റിന്റെ തത്കാല്‍ പാസ്പോര്‍ട്ട് പദ്ധതി സാധാരണ പ്രക്രിയയേക്കാള്‍ വളരെ വേഗത്തില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ നല്കുന്ന അപേക്ഷയും രേഖകളും ശരിയായ രീതിയിലാണെങ്കില്‍ മിക്കവാറും 1 മുതല്‍ 3 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്ട്ടുകള് ലഭിക്കും. എങ്കിലും പാസ്പോര്‍ട്ട് ലഭ്യമാകാനുള്ള പ്രോസസ്സിംഗ് സമയം നിങ്ങളുടെ രേഖകളെയും പ്രക്രിയയെയും ആശ്രയിച്ചാണിരിക്കുന്നത്. എന്താണ് തത്കാല്‍ പാസ്പോര്‍ട്ട്?തൊഴില്‍, പഠനം, മെഡിക്കല്‍ അടിയന്തരാവസ്ഥകള്‍ അല്ലെങ്കില്‍ വിദേശ യാത്ര എന്നിവയ്ക്കായി വേഗത്തില്‍ പാസ്പോര്‍ട്ട് ആവശ്യമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി പാസ്പോര്‍ട്ട് അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് പ്രോസസ്സ് ചെയ്യുന്നത്.തത്കാല്‍ പാസ്പോര്‍ട്ടിന് ആവശ്യമായ രേഖകള്‍ആധാര്‍ കാര്‍ഡ്പാന്‍ കാര്‍ഡ്വോട്ടര്‍ ഐഡി അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്വൈദ്യുതി ബില്‍ബാങ്ക് പാസ്ബുക്ക്ജനനത്തീയതി തെളിയിക്കുന്ന രേഖപാസ്പോര്‍ട്ട് സൈസ് ഫോട്ടോതത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ എത്ര ഫീസ് നല്‍കണം36 പേജുള്ള പുതിയ പാസ്പോര്‍ട്ട് - 3,500 രൂപ60 പേജുള്ള പുതിയ പാസ്പോര്‍ട്ട് - 4,000 രൂപതത്കാല്‍ പാസ്പോര്‍ട്ടിന് എങ്ങനെ അപേക്ഷിക്കാം?പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്യുക.'Apply for a new passport' എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.അപേക്ഷാ ഫോം പൂരിപ്പിച്ച് തത്കാല്‍ വിഭാഗം തിരഞ്ഞെടുക്കുക.ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.അടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.രേഖകളുമായി നിശ്ചിത തീയതിയില്‍ എത്തി ബയോമെട്രിക് പ്രക്രിയ പൂര്‍ത്തിയാക്കുക.എത്ര ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കും?എല്ലാ രേഖകളും ക്രമത്തിലാണെന്നും അപേക്ഷയില്‍ പോരായ്മകളൊന്നുമില്ലെന്നും കണ്ടെത്തിയാല്‍ സാധാരണയായി 1 മുതല്‍ 3 ദിവസത്തിനുള്ളില്‍ തത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കും. ചില സന്ദര്‍ഭങ്ങളില്‍ ആദ്യം പാസ്പോര്‍ട്ട് നല്‍കുകയും പിന്നീട് പൊലീസ് പരിശോധന നടത്തുകയും ചെയ്യാറുണ്ട്.
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം :ജെൻസി സാംസ്കാരിക സംഗമം നടത്തി
വൈത്തിരി :ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് വിളംബരമായി ജെൻസി സാംസ്കാരിക സംഗമം നടത്തി വൈത്തിരി ബ്ലോക്ക് കമ്മിറ്റി . ‘സ്പിൽ ദി ടി ന്യൂജെൻ ഫോറം’ എന്ന പേരിൽ സംഘടിപ്പിച്ച സദസ്സ് യുവ സാംസ്കാരിക പ്രതിഭകളുടെ സംഗമമായി.‘പുതിയ വാക്കുകൾ, പുതിയ ചിന്തകൾ’, ‘പൊളിറ്റിക്കൽ ഡയലോഗ്’, ‘റീൽസ് ആൻഡ് റിയാലിറ്റി’ വിഷയങ്ങളിൽ മൂന്നുസെഷനുകളാണ് നടത്തിയത്. യുവ എഴുത്തുകാരായ ഹരികൃഷ്ണൻ തച്ചാടൻ, എസ് രാഹുൽ, ദേവിക ശ്രീജിത്, ഡിന്നു ജോർജ്, മാധ്യമ പ്രവർത്തകരായ കെ ആർ അനൂപ്, സാനിയോ മനോമി, ലിന്റോ തോമസ്, യുണി സൈക്കിൾ സഞ്ചാരി എ അഭി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്, അഡ്വ. കെ ആർ ആര്യ, നീരത ലക്ഷ്മി തുടങ്ങിയവർ വിവിധ സെഷനുകളിൽ വിഷയം അവതരിപ്പിച്ച് സംവദിച്ചു.അഡ്വ. റഷ്ബാന തൻസി, അമൽ റോഷൻ, ഹൃദ്യ രവീന്ദ്രൻ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം രമേശ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ എസ് ഹരിശങ്കർ സ്വാഗതവും പ്രസിഡന്റ് സി എച്ച് ആഷ്ക്ക് നന്ദിയും പറഞ്ഞു. ജൂലൈ 17മുതൽ 19വരെ മാനന്തവാടിയിലാണ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം.
ആളെപ്പറ്റിച്ച് സ്വർണം; കൂടിയ വില നേരെ താഴേക്ക്, സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 22K ഒരു ഗ്രാം സ്വർണത്തിന് 85 രൂപയാണ് ഇടിഞ്ഞത്. 13110 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 680 രൂപ ഇടിഞ്ഞു. 104880 രൂപയാണ് വിപണിവില.18K സ്വർണത്തിനും വില കുറഞ്ഞു. ഒരു ഗ്രാമിന് 69 രൂപ കുറഞ്ഞ് 10727 രൂപയായി. ഒരു പവന് 552 രൂപ കുറഞ്ഞ് 85816 രൂപയുമായി. 24K സ്വർണവും വിലയിൽ ഇടിവാണ് നേരിട്ടത്. ഒരു ഗ്രാമിന് 93 രൂപ കുറഞ്ഞ് 14302 രൂപയായി. ഒരു പവന് 744 രൂപയാണ് കുറഞ്ഞത്. 114416 രൂപയാണ് വിപണിവില.വലിയ ഒരു ഇടിവിൽ നിന്ന് പതിയെ കയറിവരികയായിരുന്നു സ്വർണവില. ശനിയാഴ്ച സ്വർണവില ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വർധിച്ചത്. അതിന് മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞുകൊണ്ടേയിരിക്കയായിരുന്നു. ഇന്നും കുറവ് സംഭവിച്ചതോടെ പഴയ വിലയിലേക്ക് തന്നെ സ്വർണവില പോകുമോ എന്ന ആകാംഷയും ശക്തമാണ്.
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
അട്ടിമറി വീര്യവുമായി ജപ്പാൻ, കിരീട വരൾച്ച തീർക്കാൻ ബ്രസീൽ; ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
ലോകകപ്പ് കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ഉറച്ചിറങ്ങുന്ന ബ്രസീലിന് ആദ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) മത്സരത്തിൽ കനത്ത വെല്ലുവിളി. ഏഷ്യൻ കരുത്തരായ ജപ്പാനാണ് കാനറികളുടെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയ്ക്ക് ഹൂസ്റ്റണിലാണ് ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ പോരാട്ടം.ഗ്രൂപ്പ് സിയിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ നയിക്കുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ്. പഴയ കളിശൈലിയുടെ അത്രയും അപ്രമാദിത്യം അവകാശപ്പെടാനില്ലെങ്കിലും, പരിമിതികൾ മറികടന്ന് ഒരു സംഘമായി മുന്നേറാൻ കോച്ച് കാർലോ ആഞ്ചലോട്ടിയുടെ ടീമിന് സാധിക്കുന്നുണ്ട്. മധ്യനിരയും പ്രതിരോധവും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് ബ്രസീലിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. വ്യക്തിഗത മികവിനെ ബ്രസീൽ അമിതമായി ആശ്രയിക്കുമ്പോൾ, മികച്ച ടീം സ്പിരിറ്റിലാണ് ജപ്പാന്റെ പ്രതീക്ഷകൾ. നെതർലൻഡ്സും സ്വീഡനുമുൾപ്പെട്ട കടുത്ത ഗ്രൂപ്പിൽ നിന്നും തോൽവിയറിയാതെയാണ് ജപ്പാൻ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.കോച്ച് ഹാജിമെ മൊറിയാസുവിന് കീഴിൽ അതിവേഗ നീക്കങ്ങളും കൃത്യമായ പ്രെസ്സിങ് ഗെയിമും പുറത്തെടുക്കുന്ന ജപ്പാൻ ഏത് വമ്പന്മാരെയും വീഴ്ത്താൻ പോന്നവരാണ്. മൈതാനത്ത് എതിരാളികൾക്ക് ഒരിഞ്ചുപോലും ഇടം നൽകാതെയുള്ള ജപ്പാന്റെ വേഗക്കളിക്ക് തടയിടാൻ ആഞ്ചലോട്ടി ഒരുക്കുന്ന മറുതന്ത്രങ്ങളാവും മത്സരവിധി നിർണ്ണയിക്കുക

