രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം
ഉത്സവ സീസണ് അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇത് തടയാനായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കാനോ അല്ലെങ്കില്‍ ഗണ്യമായി വെട്ടിക്കുറയ്ക്കാനോ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉത്പാദകരായ ഇന്ത്യയുടെ ഈ നീക്കം ആഭ്യന്തര വിപണിയിലെ ലഭ്യത വര്‍ദ്ധിപ്പിക്കാനും വില പിടിച്ചുനിര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ്.100 ശതമാനം നികുതി ഒഴിവാക്കിയേക്കുംനിലവില് പഞ്ചസാര ഇറക്കുമതിക്ക് 100 ശതമാനമാണ് നികുതി. ഇത് നീക്കം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് അവസാനം മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ എന്നിവയ്ക്കായി പഞ്ചസാരയുടെ ആവശ്യകത കുത്തനെ കൂടാറുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം. എന്നാല്‍, ഭക്ഷ്യ-വാണിജ്യ മന്ത്രാലയങ്ങള്‍ ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.വില കിലോയ്ക്ക് 46 രൂപ !ഇന്ത്യന്‍ ഷുഗര്‍ ആന്‍ഡ് ബയോ എനര്‍ജി മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലെ മില്ലുകളില്‍ പഞ്ചസാരയുടെ വില അടുത്തിടെ കിലോയ്ക്ക് 46 രൂപയില്‍ എത്തിയിരുന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. വിപണിയിലെ പൂഴ്ത്തിവെപ്പ് തടയാനും വിലക്കയറ്റ ഭീഷണി നേരിടാനുമായി വ്യാപാരികള്‍ക്ക് പഞ്ചസാര സംഭരിച്ചു വെക്കുന്നതില്‍ സര്‍ക്കാര്‍ അടുത്തിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
എണ്ണവില കുതിക്കുന്നു, ആശങ്കകള്‍ മുറുകുന്നു; ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ട്രംപ് തള്ളിയതോടെ ലോകം പ്രതിസന്ധിയിലേക്ക്!
താല്‍ക്കാലിക വെടിനിർത്തല്‍ കരാർ നീട്ടേണ്ടതില്ലെന്ന ട്രംപിന്റെ തീരുമാനം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയിരിക്കുന്നു.രാജ്യാന്തര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 90.87 ഡോളറിലേക്കും, യു.എസ്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 84.50 ഡോളറിലേക്കും ഉയർന്നു. നയതന്ത്ര ചർച്ചകള്‍ പൂർണ്ണമായി സ്തംഭിച്ചതോടെ ആഗോള ഊർജ്ജ വിതരണ ശൃംഖലയില്‍ വലിയ തടസ്സങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയാണ് വില വർദ്ധനവിന് പിന്നില്‍. ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രം നീട്ടാൻ തനിക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാനുമായുള്ള ആണവ വിഷയങ്ങളിലും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലുമുള്ള ചർച്ചകള്‍ വീണ്ടും അനിശ്ചിതത്വത്തിലാക്കി.ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഇതിനകം തന്നെ താറുമാറായിട്ടുണ്ട്. മുമ്പ് വാരാന്ത്യങ്ങളില്‍ 31 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന സ്ഥാനത്ത്, ശനിയാഴ്ച അഞ്ചു കപ്പലുകള്‍ മാത്രമാണ് കടന്നത്, ഞായറാഴ്ച ഒരെണ്ണം പോലും കടന്നില്ലെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഇറാൻ തങ്ങളുടെ നിലപാട് കർശനമാക്കുകയും നയതന്ത്ര ചർച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനികപരമായി കൂടുതല്‍ ആക്രമണാത്മകമായ നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ സാഹചര്യം കൂടുതല്‍ വഷളായിരിക്കുകയാണ്.എണ്ണവിലയിലുണ്ടാകുന്ന ഈ തുടർച്ചയായ വർദ്ധനവ് ഗ്യാസോലിൻ, ഗതാഗത ചെലവുകളെ നേരിട്ട് ബാധിക്കുന്നതോടെ സാധാരണക്കാരായ അമേരിക്കൻ ജനതയ്ക്കും ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറും. ഇറാനുമായുള്ള ആണവ ഭീഷണിയേക്കാള്‍ മുൻഗണന വിലകുറഞ്ഞ എണ്ണ ലഭ്യതയ്ക്കാണെന്ന് നേരത്തെ തന്നെ അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. എങ്കിലും ഹോർമുസ് കടലിടുക്കില്‍ നിന്നുണ്ടാകുന്ന ഈ തടസ്സങ്ങള്‍ ആഗോള വിപണിയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുന്ന ഏതെങ്കിലും പുതിയ കരാറുകള്‍ ഉടൻ ഉണ്ടായാല്‍ മാത്രമേ ഈ ഭൂരാഷ്ട്രീയ പ്രതിസന്ധിക്ക് അറുതിയുണ്ടാകൂ. അല്ലാത്തപക്ഷം, സംഘർഷം മൂർച്ഛിക്കുന്നതും കടലിടുക്കിലെ തടസ്സങ്ങള്‍ വർദ്ധിക്കുന്നതും എണ്ണവിലയെ ഇനിയും റെക്കോർഡ് ഉയരങ്ങളിലെത്തിക്കുമെന്ന് ഉറപ്പാണ്.
ക്ഷേമ പെന്ഷന് നാളെ മുതല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ: ഓണ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
ക്ഷേമ പെന്ഷന് നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 59 472 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്ഷന് ലഭിക്കുക. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശ പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ബോണസ്. ആരോഗ്യ കിരണം പദ്ധതിയിലെ സാധ്യത തീര്‍ക്കാന്‍ 200 കോടി രൂപ. സപ്ലൈകോയ്ക്ക് 53 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ നല്‍കും എന്നീ പ്രഖ്യാപനങ്ങളുമുണ്ടായി.ഓണകിറ്റ് വിതരണത്തില്‍ പോരായമകളില്ലെന്നും സൗജന്യ കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 75875 കാര്‍ഡ് ഉടമകള്‍ ഇതിനോടകം ഓണക്കിറ്റ് കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന് ഷിപ്യാഡിന്റെ നിര്‍മാണത്തിന് രാമന്തുരുത്തില് സ്ഥലം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് അറിയിച്ചു. 5000 കോടി രൂപയുടെ നിക്ഷേപം ഇവിടെ ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതില്‍ നിന്ന് 1.70 കോടി രൂപ വാര്‍ഷിക ഫീസ് ആണ് പ്രതീക്ഷിക്കുന്നത്
വീട്ടില്‍ വൃദ്ധരെ സംരക്ഷിക്കാത്ത കൊച്ചുമക്കളെയും ഇറക്കിവിടാം, സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടല്‍
വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കാൻ മനസില്ലാത്ത മക്കളെയും ചെറുമക്കളെയും വീട്ടില്‍ നിന്ന് ഒഴിപ്പിക്കാമെന്ന് സുപ്രീം കോടതി.ഉത്തർപ്രദേശുകാരനായ രവികാന്ത് ഗുപ്ത തന്റെ 81കാരിയായ മാതാവിന്റെ സംരക്ഷണത്തിനായി സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന ഇടപെടല്‍.രവികാന്ത് വാങ്ങിയ വീട്ടിലാണ് മകനും കുടുംബവും വൃദ്ധമാതാവും താമസിച്ചിരുന്നത്. എന്നാല്‍, കൊച്ചുമകനും ഭാര്യയും ചേർന്ന് മുത്തശ്ളിയെ ബലംപ്രയോഗിച്ചു മാറ്റി ഓള്‍ഡ് ഏജ് ഹോമിലാക്കി. ഇതിനെതിരെ സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് അദ്ധ്യക്ഷനായ മെയിന്റനൻസ് ട്രൈബ്യൂണലിനെ രവികാന്ത് സമീപിച്ചിരുന്നു. മകനെയും കുടുംബത്തെയും വീട്ടില്‍ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവും നേടി. എന്നാല്‍, മകന്റെ ഹർജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കി. ഇതോടെയാണ് രവികാന്ത് പരമോന്നത കോടതിയെ സമീപിച്ചത്. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, മുത്തശ്ശിയെ സംരക്ഷിക്കാത്ത കൊച്ചുമകനെയും ഭാര്യയെയും വീട്ടില്‍നിന്ന് ഇറക്കിവിടാൻ അനുമതി നല്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.ട്രൈബ്യൂണലിന്റെ അധികാരംമാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന,ക്ഷേമ നിയമത്തില്‍ സബ്-ഡിവിഷണല്‍, ജില്ല മജിസ്ട്രേട്ട് തലത്തിലെ ട്രൈബ്യൂണലുകളുടെ അധികാരത്തെക്കുറിച്ച് പറയുന്ന ഭാഗം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുതിർന്ന പൗരന്മാരുടെ പരിപാലനമോ സംരക്ഷണമോ ഉറപ്പാക്കാൻ ഒഴിപ്പിക്കല്‍ നടപടി അനിവാര്യമാണെങ്കില്‍ ട്രൈബ്യൂണലുകള്‍ക്ക് അതിനുത്തരവിടാൻ അധികാരമുണ്ട്. വീട്ടില്‍നിന്നും വസ്തുവില്‍ നിന്നും വ്യക്തികളെ ഒഴിപ്പിക്കാം. വാർദ്ധക്യത്തില്‍ അവഗണന,അരക്ഷിതാവസ്ഥ,അപമാനം എന്നിവയുണ്ടാകുന്നത് ഒഴിവാക്കാനാണ് 2007ല്‍ നിയമം കൊണ്ടുവന്നത്. പിതാവിനെയും മാതാവിനെയും ദൈവത്തെ പോലെ കണ്ട് ബഹുമാനിക്കുമെന്ന് ഉറപ്പാക്കാനും ചട്ടമുണ്ട്.വൃദ്ധർ അന്തസിന്റെ പ്രതീകംപരിഷ്കൃത സമൂഹത്തിന്റെ നിലവാരം അവിടത്തെ വൃദ്ധർക്ക് നല്കുന്ന അന്തസിലും ബഹുമാനത്തിലും സുരക്ഷയിലും പ്രതിഫലിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. മതങ്ങളിലും,സംസ്കാരങ്ങളിലും,നാഗരികതയിലും മുതിർന്ന പൗരന്മാരെ പരിചരണം ആവശ്യമുള്ള ആശ്രിതരായല്ല കാണുന്നത്. കുടുംബങ്ങളെയും സമൂഹത്തെയും ഒരുപോലെ സമ്പന്നമാക്കുന്ന ജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും ഓർമ്മയുടെയും കലവറകളായാണ്. ജീവിതം,അന്തസ്,സമത്വം എന്നിവയുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങള്‍ ദുർബലരെ കൂടി സംരക്ഷിക്കാനാണെന്നും കോടതി വ്യക്തമാക്കി.
കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായി യുവതിയുടെ പരാതി
പത്തനംതിട്ട: പത്തനംതിട്ടയിൽ ഭർത്താവ് പകർത്തിയ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായി യുവതിയുടെ പരാതി. കൗൺസിലിങ്ങിന് നിർബന്ധിച്ചപ്പോൾ ഭർത്താവ് ക്രൂരമായി മർദിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.ക്രൂരമർദനത്തിൽ പരുക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. കൊല്ലം ജില്ലക്കാരായ ദമ്പതികളാണ് പരാതിക്കാരിയുടെ വിവരമനുസരിച്ച് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് യുവതിയുടെ പരാതി. പിന്നീട് ഈ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിൽക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.ദൃശ്യങ്ങൾ വെബ്സൈറ്റുകളിൽ എത്തിയ വിവരം സുഹൃത്തുക്കളാണ് യുവതിയെ അറിയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.ഭർത്താവിനെ കൗൺസിലിങ്ങിലൂടെ ശരിയാക്കാമെന്ന ധാരണയിലാണ് യുവതി അദ്ദേഹത്തെ നാട്ടിലെത്തിച്ചതെന്നാണ് വിവരം. തുടർന്ന് ഇരുവരും കൗൺസിലിങ്ങിനായി പോയി. രണ്ടു ദിവസം കൗൺസിലിങ്ങിന് കൊണ്ടുപോയെന്നും മൂന്നാം ദിവസം ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.മർദനത്തെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ സംഭാഷണങ്ങൾ അടക്കമുള്ള തെളിവുകളോടെയാണ് പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തിയ ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
ഒരു ഇന്ത്യൻ താരത്തിനുമില്ലാത്ത നേട്ടം!; ടെസ്റ്റിലെ സിക്സർ നേട്ടത്തിൽ സെഞ്ച്വറിയുമായി പന്ത്
ടെസ്റ്റ് ക്രിക്കറ്റിലെ സിക്സർ നേട്ടത്തിൽ സെഞ്ച്വറി തികച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പന്ത്.ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാലാം ദിനം ലങ്കന്‍ പേസര്‍ ലഹിരു കുമാരയുടെ പന്ത് സിക്സിന് പറത്തിയാണ് റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സുകളുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ബാറ്ററുമാണ് റിഷഭ് പന്ത്.
ചരിത്രപരമായ മാറ്റം! ഇനി എല്ലാ ഔദ്യോഗിക രേഖകളിലും 'കേരളം' മാത്രം; പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ ബില്ലില്‍ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു; ഭരണസംവിധാനത്തില്‍ പേരുമാറ്റം ഘട്ടംഘട്ടമായി നടപ്പാക്കും
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള കേരള (ആള്‍ട്ടറേഷന്‍ ഓഫ് നെയിം) ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവെച്ച് അംഗീകാരം നല്കി.പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയതിന് പിന്നാലെ രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിച്ചതോടെ ഭരണഘടനാപരമായ നിയമ നിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയായി. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ (First Schedule) മാറ്റം വരുത്തിക്കൊണ്ട് അനുഛേദം 3 (Article 3) അനുസരിച്ചാണ് ഈ പേരുമാറ്റം നടപ്പിലാക്കിയത്.ഇതോടെ ഇനി മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഔദ്യോഗിക രേഖകള്‍, പോര്‍ട്ടലുകള്‍, മറ്റ് ഭരണസംവിധാനങ്ങള്‍ എന്നിവയിലെയെല്ലാം പേരുമാറ്റം ഘട്ടംഘട്ടമായി നടപ്പിലാക്കും. മുന്‍പ് ഇംഗ്ലീഷില്‍ 'Kerala' എന്ന് ഉപയോഗിച്ചിരുന്നതിന് പകരം ഇനി മുതല്‍ എല്ലാ ഭാഷകളിലും ഭരണഘടനാ രേഖകളിലും 'Keralam' എന്ന് തന്നെയാകും രേഖപ്പെടുത്തുക.ഇതിന്റെ ഭാഗമായി ഇംഗ്ലീഷില്‍ 'Government of Keralam' എന്നും മലയാളത്തില്‍ 'കേരളം സര്‍ക്കാര്‍' എന്നും മാറ്റങ്ങള്‍ വരും. 'കേരള നിയമസഭ' എന്നത് 'കേരളം നിയമസഭ' എന്നാകും. സെക്രട്ടറിയേറ്റ് മുതല്‍ വില്ലേജ് ഓഫീസുകള്‍ വരെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകള്‍, സീലുകള്‍, ലെറ്റര്‍പാഡുകള്‍, വെബ്സൈറ്റുകള്‍, ആപ്പുകള്‍, ലോഗോകള്‍ എന്നിവയെല്ലാം പുതിയ പേരിന് അനുസൃതമായി മാറ്റേണ്ടി വരും.മാത്രമല്ല, ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍, ഗസറ്റുകള്‍, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ എന്നിവയെല്ലാം ഇനി പുതിയ പേരില്‍ അച്ചടിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബോര്‍ഡ്-കോര്‍പ്പറേഷനുകളുടെയും പേരിലും മാറ്റമുണ്ടാകും. പി.എസ്.സി, വിവിധ കമ്മീഷനുകള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയുടെയെല്ലാം പേരുകള്‍ക്കൊപ്പം ഇനി 'കേരളം' എന്ന് ചേര്‍ത്തായിരിക്കും അറിയപ്പെടുക.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം; പൂരനഗരിയിൽ അരങ്ങുണര്‍ന്നു, പ്രതിനിധി സമ്മേളനം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും
16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് പൂരനഗരിയായ തൃശൂരില്‍ അരങ്ങുണര്‍ന്നു. നാളെ മുതല്‍ നാല് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. ആഗസ്റ്റ് 20ന് രാവിലെ 10 മണിക്ക് സമ്മേളന നഗരിയായ റീജിയണല്‍ തിയറ്ററിലെ പുഷ്പന് നഗറില്‍ പ്രതിനിധി സമ്മേളനം നടന് പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും.മറ്റാരു സംസ്ഥാന സമ്മേളനക്കാലം വന്നെത്തിയതിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും. ഒരു മാസത്തിലധികമായി ഏരിയാ കമ്മിറ്റി തലം മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഡിവൈഎഫ്ഐ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. കായിക പരിപാടികളും സെമിനാര്‍ സെക്ഷനുകളും കലാപരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 20ന് രാവിലെ 10 മണിക്ക് പ്രധാന വേദിയായ റീജിയണല്‍ തിയേറ്ററിലാണ് പ്രതിനിധി സമ്മേളനം നടക്കുക. നടന് പ്രകാശ് രാജ് ഉദ്ഘാടനം നിർവഹിക്കും. തുടര്‍ന്ന് എസ്എഫ്ഐദേശീയ ജോയിന്‍ സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കും.സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് നേതാക്കൾ അറിയിച്ചു. 21ന് വൈകീട്ട് അഞ്ച് മണിക്ക് രക്തസാക്ഷി കുടുംബ സംഗമം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 22ന് വൈകീട്ട് നാല് മണിക്ക് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നായി 600 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗായി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംവാദ പരിപാടികളും സംഘടിപ്പിക്കും.
പത്തുവർഷത്തിനുശേഷം ആദ്യമായി വിലക്കയറ്റത്തിൽ വലയുന്ന ഓണം, വിപണിയിൽ സർക്കാർ ഇടപെടുന്നില്ല': എം വി ഗോവിന്ദൻ
പത്തുവര്‍ഷത്തിനുശേഷം ആദ്യമായി വിലക്കയറ്റത്തില്‍ വലയുന്ന ഓണം മലയാളികൾ അനുഭവിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. നിത്യ ഉപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയര്‍ന്നിട്ടും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് എം വി ഗോവിന്ദന് പറഞ്ഞു. സര്‍ക്കാര്‍ കാര്യക്ഷമമായ വിപണി ഇടപെടല്‍ നടത്തുന്നില്ലെന്നും കുടുംബ ബഡ്ജറ്റ് താളം തെറ്റിയ നിലയിലാണെന്നും വിമര്‍ശനം.ഇ ഡി റെയ്ഡില്‍ പുകമറ സൃഷ്ടിക്കാന്‍ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള നടപടി എടുക്കുന്നു. ഭീതിജനക അന്തരീക്ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത റെയ്ഡ് ആണ് നടന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. റെയ്ഡ് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും പാര്‍ട്ടി നേതാക്കളെ സംശയമുനയില്‍ നിര്‍ത്താനാണെന്നും രാഷ്ട്രീയമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം
ഓണക്കാലത്ത് ലഭിക്കുന്ന പാലിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും പാൽ സാമ്പിളുകൾ സൗജന്യമായി പരിശോധിക്കാനും സൗകര്യമൊരുക്കി ക്ഷീര വികസന വകുപ്പ്. കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ ഇതിനായി പ്രത്യേകം ഇൻഫർമേഷൻ സെന്റർ സജ്ജീകരിച്ചു. ഓഗസ്റ്റ് 20 മുതൽ 24 വരെ രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ സെന്റർ പ്രവർത്തിക്കും.ഓണക്കാലത്ത് വിൽപന വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതലായി പാൽ എത്തുന്നത് പരിഗണിച്ചാണ് ക്ഷീര വികസന വകുപ്പിന്റെ സംവിധാനം. പൊതുവിപണിയിൽ നിന്ന് വകുപ്പ് നേരിട്ട് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെയാണ് പൊതുജനങ്ങൾക്കും പാൽ സൗജന്യമായി പരിശോധിക്കാനുള്ള സംവിധാനം കൂടി ഒരുക്കുന്നത്. ഗുണനിലവാര പരിശോധനയ്ക്ക് കുറഞ്ഞത് 20 മില്ലീലിറ്റർ പാൽ കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. പാലിന് ഗുണനിലവാരമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ തുടർ നടപടികൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരമറിയിക്കും. ഫോൺ: 04936 203093.
ഗസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി ഗവ. കോളേജിൽ ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ഓഗസ്റ്റ് 20 രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ: 9539596905.
പ്രീപ്രൈമറി ടീച്ചർ, ആയ/ഹെൽപ്പർ നിയമനം
സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫീസിന് കീഴിലുള്ള പത്ത് മോഡൽ പ്രീ സ്കൂളുകളിലേക്കും മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള എട്ട് മോഡൽ പ്രീ സ്കൂളുകളിലേക്കും ടീച്ചർ, ആയ/ഹെൽപ്പർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടീച്ചർ തസ്തികയിലേക്ക് പി.എസ്.സി യോഗ്യതയായ എസ്.എസ്.എൽ.സി/ടി.എസ്.എൽ.സി, പി.പി.ടി.ടി.സി/ടി.ടി.സി എന്നിവയാണ് ആവശ്യം. ആയ/ഹെൽപ്പർ തസ്തികയിലേക്ക് ഏഴാം ക്ലാസാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പട്ടികവർഗക്കാർക്ക് മുൻഗണന നൽകും. അവരുടെ അഭാവത്തിൽ പട്ടികജാതിക്കാരെ പരിഗണിക്കും. മോഡൽ പ്രീ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പിന്നോക്ക പട്ടികവർഗ വിഭാഗത്തിന് മുൻഗണന ലഭിക്കും. 18 മുതൽ 56 വയസ് വരെയാണ് പ്രായപരിധി. 2027 മാർച്ച് 31 വരെയാണ് നിയമന കാലാവധി. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 22ന് വൈകുന്നേരം അഞ്ചിന് മുമ്പ് പട്ടികവർഗ വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04935 240210 (മാനന്തവാടി), 04936 221074 (സുൽത്താൻ ബത്തേരി).
ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
കൊച്ചിയിലെ ബിസിൽ ട്രെയിനിങ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 7994449314
പ്രീ സ്കൂൾ എജ്യുക്കേഷൻ കിറ്റ്
പനമരം ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിൽ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 74 അങ്കണവാടികളിലെ കുട്ടികൾക്ക് പ്രീ- സ്കൂൾ എജ്യുക്കേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ സെപ്റ്റംബർ ഒന്ന് ഉച്ചയ്ക്ക് രണ്ടിനകം സമർപ്പിക്കണം. ഫോൺ: 04935 220282, 9446253635.
റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ; ജില്ലാതല യോഗം ചേർന്നു
റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പി.എം രാഹത് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാതല യോഗം ചേർന്നു. എ.ഡി.എം കെ അജീഷിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിൽ ജില്ലയിൽ പി.എം റോഡ് ആക്സിഡന്റ് വിക്ടിംസ് ഹോസ്പിറ്റലൈസേഷൻ ആന്‍ഡ് അഷ്വർഡ് ട്രീറ്റ്മെന്റ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ജില്ലാ റോളൗട്ട് മാനേജർ അനുരാഗ് എസ് നായർ പദ്ധതി വിശദീകരിച്ചു. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ എം ജസീം ഹാഫിസ്, ആരോഗ്യ-മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ ആരോഗ്യ മിഷൻ, സംസ്ഥാന ഹെൽത്ത് ഏജൻസി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാരെ കരുതിയ സർക്കാർ : മോബിഷ് തോമസ്
കൽപ്പറ്റ: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഓണക്കാലത്ത് ജീവനക്കാർക്ക് ബോണസ് പരിധി ഉയർത്തിയും ഉൽസവ ബത്ത അനുവദിച്ചും സർക്കാർ വളരെ അനുകൂലമായ നിലപാട് സ്വീകരിച്ചതായി എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ് അഭിപ്രായപ്പെട്ടു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി നടത്തിയ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു അധ്യക്ഷത വഹിച്ചുഅബ്ദുൾ ഗഫൂർ, പി.ടി സന്തോഷ്, ഇ.വി.ജയൻ, എം.നസീമ, പുഷ്പവല്ലി, കെ.ഇ.ഷീജമോൾ, പി.ജെ. ഷിജു എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എസ്.ആർ ശ്രീജിത്ത്, കെ.ജി പ്രശോഭ് , റജീസ് കെ തോമസ്, ഇ.ടി. രതീഷ്, നിഷ മണ്ണിൽ, വി മുരളി എന്നിവർ നേതൃത്വം നൽകി
വയനാട് ജില്ലാ പ്ലാനിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു
കൽപ്പറ്റ: വയനാട് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് കളക്ടറേറ്റിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളായ വി.യു ജോയി, ഷഹർ ബാൻ (ബാനു പുളികൽ) എന്നിവർ വിജയിച്ചു. വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഐഎഎസ് വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പിൽ മാനന്തവാടി മുനി സിപ്പാലിറ്റി കൗൺസിലർ വി.യു ജോയിക്ക് 56 വോട്ടും എതിർ സ്ഥാനാർത്ഥിയാ യി മത്സരിച്ച മാനന്തവാടി നഗരസഭയിലെ എൽഡിഎഫ് കൗൺസിലർ പി.ടി ബിജുവിന് 47 വോട്ടും ലഭിച്ചു. വനിതാ സംവരണത്തിൽ മത്സരിച്ച ബത്തേരി നഗരസഭ കൗൺസിലർ ഷഹർബാൻ (ബാനു പുളിക്കൽ) 55 വോട്ടും എതിർ സ്ഥാനാർത്ഥിയായ് മത്സരിച്ച കൽപ്പറ്റ നഗരസഭയിലെ എൽഡിഎഫ് കൗൺസിലറായ ബീനയ്ക്ക് 48 വോട്ടും ലഭിച്ചു.
സംരക്ഷ സോഫ്റ്റ്വെയറിൽ രജിസ്റ്റർ ചെയ്യണം
ജില്ലയിലെ എല്ലാ ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസ്, വയർമാൻ പെർമിറ്റ്, സൂപ്പർവൈസർ പെർമിറ്റ് ഉടമകൾ സംരക്ഷ സോഫ്റ്റ്വെയറിൽ ഓഗസ്റ്റ് 31നകം സംരക്ഷ സോഫ്റ്റ്വെയറിൽ ഓഗസ്റ്റ് 31നകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 04936 295004.
ക്വട്ടേഷന്‍ ക്ഷണിച്ചു.
വയനാട് ടൗണ്‍ഷിപ്പ് പ്രൊജക്ടിലെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് സ്പെഷ്യല്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇന്നോവ ക്രിസ്റ്റ/ തതുല്യഗ്രേഡിലുള്ള വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ഏജന്‍സികള്‍, വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഓഗസ്റ്റ് 31ന് വൈകിട്ട് നാലിനകം ലഭിക്കണം.
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിൽ പുതിയ ലൈൻ വലിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ വൈശാലി ട്രാൻസ്ഫോർമർ പരിധിയിലെ കാപ്പുണ്ടിക്കൽ ഭാഗത്ത് നാളെ (ഓഗസ്റ്റ് 19) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചംങ്കോട് - അകമനച്ചാൽ റോഡ്, പാലിയാണ, കക്കടവ് ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

