ടെക്സ്റ്റ് മെസേജും സ്വയം അപ്രത്യക്ഷമാകും; വാട്സ്ആപ്പിൽ പുതിയ ഫീച്ചർ
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഐഫോൺ ഉപയോക്താക്കൾക്കായി ‘വ്യൂ-വൺസ്’ ടെക്സ്റ്റ് മെസേജുകൾ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് കമ്പനി നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലാണെന്നും ബീറ്റാ ഉപയോക്താക്കൾക്ക് പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും അറിയുന്നു.വാട്സാപ്പ് ബീറ്റ ഫോർ ഐഓഎസ് (WhatsApp Beta for iOS) പതിപ്പ് 26.24.10.16-ൽ ഈ ഫീച്ചറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് (TestFlight) പ്രോഗ്രാമിലൂടെ ബീറ്റാ അപ്ഡേറ്റുകൾ സ്വീകരിക്കുന്ന ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമല്ല.നിലവിൽ വാട്സ്ആപ്പിൽ ഫോട്ടോകൾ, വീഡിയോകൾ, വോയ്സ് നോട്ടുകൾ എന്നിവ ‘വ്യൂ-വൺസ്’ രീതിയിൽ അയക്കാനുള്ള സൗകര്യമുണ്ട്. അതായത്, സ്വീകരിക്കുന്നയാൾ ഒരു തവണ മാത്രം അത് കാണാനോ കേൾക്കാനോ കഴിയും. പിന്നീട് ആ ഉള്ളടക്കം സ്വയം അപ്രത്യക്ഷമാകും. ഇതേ ആശയം ടെക്സ്റ്റ് സന്ദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ
15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇ; അക്കൗണ്ട് തുറക്കാനോ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ കഴിയില്ല
യുഎഇ:കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി യുഎഇ. 15 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. ഇതോടെ നിർണായകമായ തീരുമാനം കൈക്കൊള്ളുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ.2024-ൽ നടത്തിയ ഒരു സർവേ പ്രകാരം, യുഎഇയിലെ കുട്ടികൾ ഈ പ്ലാറ്റ്ഫോമുകളിൽ ദിവസവും മൂന്ന് മണിക്കൂറോളം ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്കിടയിൽ നീണ്ടുനിൽക്കുന്ന സോഷ്യൽ മീഡിയ ഉപയോഗം ഉത്കണ്ഠ, ശ്രദ്ധാ ബുദ്ധിമുട്ടുകൾ, അക്കാദമിക് ബുദ്ധിമുട്ടുകൾ, ചില സന്ദർഭങ്ങളിൽ സംസാരത്തിലുണ്ടാകുന്ന കാലതാമസം എന്നിവ ഉൾപ്പെടെയുള്ള വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ അല്ലെങ്കിൽ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ അവയുടെ പൂർണ്ണ സവിശേഷതകൾ ആക്സസ് ചെയ്യാനോ അനുവാദമില്ലെന്ന് വ്യക്തമാക്കുന്ന ഈ പുതിയ പ്രമേയത്തിലെ നിരവധി വ്യവസ്ഥകൾ മന്ത്രിസഭപ്രഖ്യാപിച്ചു. മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആക്സസ് ചെയ്യാൻ സമ്മതം നൽകിയാലും, ഇത് സാധുവായ ഒരു ഇളവായി കണക്കാക്കില്ല. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, പുതിയ മാനദണ്ഡങ്ങൾ ക്രമേണ നടപ്പിലാക്കുന്നതിന് യുഎഇയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് 12 മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്.
വിദേശത്ത് പോകാതെ പഠിക്കാൻ 'കേരള നോളജ് വാലി'; ബജറ്റ് പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിഡി സതീശൻ; ഉന്നതവിദ്യാഭ്യാസത്തിന് 100 കോടി
തിരുവനന്തപുരം :കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ പരിഷ്കാരങ്ങളും വികസന കുതിപ്പും ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി. ഉന്നത പഠനത്തിനായി കേരളത്തിലെ കുട്ടികൾ വൻതോതിൽ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതയ്ക്ക് തടയിടാനും നാട്ടിൽ തന്നെ മികച്ച അന്താരാഷ്ട്ര പഠനസൗകര്യം ഉറപ്പാക്കാനുമായി 'കേരള നോളജ് വാലി' പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.വിദേശ സർവ്വകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം കേരളത്തിൽ ഉറപ്പാക്കാൻ നോളജ് വാലി പദ്ധതി സഹായിക്കും. ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവ്വകലാശാലകളുമായും സഹകരിച്ച് ഏറ്റവും മികച്ച അക്കാദമിക് പ്രോഗ്രാമുകൾ കേരളത്തിൽ കൊണ്ടുവരും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പ്രത്യേക മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തും. പിന്നാക്ക-ഗോത്രവർഗ്ഗ മേഖലയിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
തീരദേശത്തിന് ആശ്വാസമായി ബജറ്റ്, വൻ പ്രഖ്യാപനങ്ങൾ; മണ്ണെണ്ണ സബ്സിഡി ഉയർത്തി, പട്ടയമില്ലാത്തവർക്ക് പട്ടയം നൽകും, മുതലപ്പൊഴി പ്രശ്നത്തിന് പരിഹാരം
തിരുവനന്തപുരം :കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്" എന്ന പ്രഖ്യാപനത്തോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും വലിയ ആശ്വാസം പകരുന്ന പദ്ധതികളുമായി ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ മണ്ണെണ്ണ സബ്സിഡി വർദ്ധനവ് ഉൾപ്പെടെയുള്ള നിർണായക പ്രഖ്യാപനങ്ങളാണ് തീരദേശത്തിനായി മാറ്റിവെച്ചിരിക്കുന്നത്.ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferredമത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമേകി ബോട്ടുകൾക്കുള്ള മണ്ണെണ്ണ സബ്സിഡി ലിറ്ററിന് 75 രൂപയായി ഉയർത്തി. വർഷങ്ങളായി തീരദേശത്ത് താമസിച്ചിട്ടും രേഖകളില്ലാത്ത പ്രശ്നത്തിന് പരിഹാരമായി, പട്ടയമില്ലാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അവർക്കായി മാത്രം പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. നിരന്തരം അപകടങ്ങൾ നടക്കുന്ന, നിരവധി മത്സ്യത്തൊഴിലാളികൾ മരിച്ച മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ ബജറ്റിൽ തുക വകയിരുത്തി. തീരദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ഉപജീവനത്തിനും പൂർണ്ണ പിന്തുണ നൽകുകയാണ് പുതിയ പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തിയതായി ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയിച്ചു. വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയതായും പ്രഖ്യാപനമുണ്ട്. പ്രിയദർശിനി പദ്ധതിക്കായി 600 കോടി, ആശ ഓണറേറിയം 78 കോടി എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. ക്ഷീര വികസനത്തിന് 102 കോടി വകയിരുത്തി. 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തുമെന്നും പ്രഖ്യാപനമുണ്ട്.
വാങ്ങുന്നുണ്ടേൽ ഇപ്പോഴാവാം! വീണ്ടും തകർന്നടിഞ്ഞ് സ്വർണ്ണവില, പവൻ വില 1.07 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക് പവന് കുറഞ്ഞത് 2680 രൂപ!
രാജ്യാന്തര വിപണിയിൽ ഉണ്ടായ മാറ്റങ്ങൾക്ക് പിന്നാലെ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. ഇന്നലെ രാവില കാര്യമായ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞിരുന്നു. പവന് 1160 രൂപ കുറഞ്ഞ് സ്വര്‍ണ വില 1,09,640 രൂപയിലെത്തിയിരുന്നു എന്നാൽ ഇന്ന് അതിലും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 ക്യാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 എന്ന നിലയിലേക്ക് എത്തി. പവന് 2680 രൂപ കുറഞ്ഞ് 106960 എന്ന നിരക്കിലാണ് വ്യാപരം നടക്കുന്നത്. ഇന്നലെ വൈകുന്നേരം ഗ്രാമിന് 145 രൂപ കുറഞ്ഞ് 13,705 രൂപയായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 11265 രൂപയായി. യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്മാന് കെവിന് വാര്‍ഷിന്റെ ആദ്യ ഫെഡ് യോഗ തീരുമാനത്തിന് പിന്നാലെയാണ് സ്വര്‍ണ വില ഇടിയുന്നത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും ഈ വർഷം നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന സൂചന നൽകി. പലിശനിരക്ക് കുറയ്ക്കുന്നതിന് അനുകൂലമായ നിലപാടുകളൊന്നും ഫെഡ് അംഗം കെവിൻ വാർഷിന്റെ പ്രസ്താവനയിൽ ഉണ്ടായിരുന്നില്ല. പത്തൊൻപത് ബോർഡ് അംഗങ്ങളിൽ ഒൻപത് പേരും ഈ വർഷം ഒരു തവണയെങ്കിലും പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്ന് കരുതുന്നു. ഒക്ടോബറിൽ നിരക്ക് വർദ്ധനയുണ്ടായേക്കുമെന്ന പ്രതീക്ഷകൾ യു.എസ് ട്രഷറി യീൽഡിനെയും ഡോളറിനെയും ശക്തിപ്പെടുത്തി. ഡോളർ കരുത്താർജ്ജിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില താഴേക്ക് പോയി. ഒരു ഘട്ടത്തിൽ 4299 ഡോളറിലേക്ക് താഴ്ന്ന സ്വർണ്ണവിലയ്ക്ക്, രാവിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് താൽക്കാലികമായി കരുത്തേകുകയും വില 4322 ഡോളറിലേക്ക് എത്തുകയും ചെയ്തു. എന്നാൽ നിലവിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില 4,244.90 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ഷിഗെല്ല: ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ; കഴിഞ്ഞ വർഷത്തേക്കാൾ രോഗവ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ രോഗവ്യാപനമുള്ള സാഹചര്യത്തിലാണ് അതീവ ജാഗ്രത നിർദേശം നൽകുന്നത്. ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് രോഗത്തിന് കാരണമാകുന്നുണ്ടോയെന്ന് വിദഗ്ധർക്ക് സംശയമുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പാളിയാൽ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയർന്നേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി
ഹോർമൂസ് അടഞ്ഞ് തന്നെ, സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ഗതാഗതം ഒമാൻ വഴി; ഇറാനുമേലുളള നാവിക ഉപരോധം നീക്കി അമേരിക്ക
അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നിട്ടില്ല. ഇപ്പോഴും കപ്പൽ ഗതാഗതം നടക്കുന്നത് ഒമാൻ വഴിയാണ്. അതിനിടെ ഇറാനുമേലുളള നാവിക ഉപരോധം നീക്കിയതായി അമേരിക്ക അറിയിച്ചു. ഇറാന്റെ മേലുള്ള നാവിക ഉപരോധം അമേരിക്ക ഔദ്യോഗികമായി നീക്കിയെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചത്. പൊതുവായ സമുദ്ര മേഖലയിലേക്ക് തങ്ങൾ മാറിക്കഴിഞ്ഞു എന്നാണ് അമേരിക്ക വ്യക്തമാക്കി.നിലവിൽ ഹോർമൂസിലെ കപ്പൽ ഗതാഗതം കഴിഞ്ഞ ദിവസങ്ങളിലേത് പോലെയാണ് കടന്ന് പോകുന്നത്. ഹോർമൂസ് പൂർണമായും തുറന്നിട്ടില്ല. കാര്യമായ മാറ്റം ഇല്ലെന്ന് യുകെ മരിടൈം റിപ്പോർട്ട് വ്യക്തമാക്കി. അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം കപ്പൽ ഗതാഗതത്തിൽ ഒരു കുതിപ്പ് ഉണ്ടായിട്ടില്ല. ഒമാൻ തീരം വഴിയാണ് മിക്ക കപ്പലുകളും ഗതാഗതം നടത്തുന്നത്. ഇറാന്റെ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങുന്നതേ ഒള്ളൂ എന്നാണ് റിപ്പോർട്ടുകൾ.9
മെന്റർ ടീച്ചർ ഒഴിവുകൾ: അപേക്ഷകൾ 23 വരെ
വയനാട് ജില്ലയിൽ വിവിധ ആദിവാസി വിഭാഗങ്ങൾക്കായി 241 മെന്റർ ടീച്ചർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, TTC, D.El.Ed, B.Ed തുടങ്ങിയ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പണിയർ (167), അടിയർ (18), കാട്ടുനായ്ക്കർ (28), കുറിച്ച്യർ (14), കുറുമർ (11), ഊരാളി (2) എന്നീ വിഭാഗങ്ങളിലായി ഒഴിവുകളാണുള്ളത്.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 23 ആണ്. എഴുത്തുപരീക്ഷ ജൂലൈ 5-ന് നടക്കും. പ്രായപരിധി 18 മുതൽ 45 വയസ്സ് വരെയാണ്.യോഗ്യതയുള്ള ആദിവാസി യുവതി-യുവാക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സാമൂഹിക പ്രവർത്തകൻ മണികണ്ഠൻ സി അഭ്യർത്ഥിച്ചു. അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനുമായി ബന്ധപ്പെടാം.ഫോൺ :8075803118
ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം
ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസയുടെ ശാസ്ത്രജ്ഞനായ അനില്‍മേനോന്‍. അടുത്ത മാസം 14 ന് അഫ്ഗാനിസ്ഥാനിൽ നിന്നാണ് വിക്ഷേപണം നടക്കുക . എക്സ്പെഡിഷൻ 75 ന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തുന്നത്. ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. റഷ്യയുടെ സോയൂസ് MS 29 എന്ന പേടകത്തിലാണ് യാത്ര നടത്തുന്നത്. രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. പരിശീലനങ്ങളുടെ അവസാന ഘട്ടത്തിലാണ് അനിൽ മേനോൻ.പാതി മലയാളിയായ അനിൽ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിൽ മേനോന്റെ അച്ഛൻ ശങ്കരൻ മേനോൻ. സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു അനിൽ മേനോൻ . മെക്കാനിക്കൽ എഞ്ചിനീയറിങ്ങിലും മെഡിസിനിലും ബിരുദം നേടിയ അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്നതിനുള്ള വിവിധ പര്യവേഷണങ്ങള്‍ക്കായി ക്രൂ ഫ്ളൈറ്റ് സര്‍ജനായി അദ്ദേഹം മുമ്പ് നാസയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു എസ് സ്പേസ് ഫോഴ്സിൽ കേണൽ ആയിരുന്നു.2014 ലാണ് അനില്‍ മെനോന്‍ നാസയില്‍ ഫ്ളൈറ്റ് സര്‍ജനായെത്തുന്നത്. എമര്‍ജന്‍സി മെഡിസിന് വിഭാഗം ഡോക്ടറായ ഇദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.1995- ല്‍ മിനെസോട്ടയിലെ സമ്മിറ്റ് സ്കൂളില്‍ നിന്നും സെന്റ് പോള്‍ അക്കാദമിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനില്‍ മോനോന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോളജിയില്‍ ബിരുദം നേടി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദവും 2006 ല്‍ സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്, 2009 ല്‍ സ്റ്റാര്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എമര്‍ജന്‍സി മെഡിസില്‍ എന്നിവയിലും യോഗ്യതനേടി. വൈല്‍ഡെര്‍നെസ് മെഡിസിന്, എയറോസ്പേസ് മെഡിസിന്, പബ്ലിക് ഹെല്‍ത്ത് തുടങ്ങിയവയിലും ബിരുദമുണ്ട്.
വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവം; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻസ് ചെയ്തു, ബോധവത്കരണം നൽകും
വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർക്ക് ബോധവത്കരണം നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി. വടക്കാഞ്ചേരിയിൽ കൈകൂപ്പി പറഞ്ഞിട്ടും വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ പുറത്തു നിർത്തുകയായിരുന്നു ബസ് കണ്ടക്ടർ. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു. പ്രതിഷേധമുയർത്തി വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ട് വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകാൻ നിന്ന ക്ലീലിയാ സ്കൂളിലെ സിയാൻ അടക്കമുള്ള വിദ്യാർത്ഥികൾക്കാണ് സ്വകാര്യബസ് കണ്ടക്ടറിൽ നിന്നും ഈ അപമാനം ഏർക്കേണ്ടി വന്നത്. വിദ്യാർത്ഥി കൺസഷൻ നിരക്ക് ആയതിനാൽ കുറച്ചു പേരെ മാത്രം കൊണ്ടു പോകാൻ കഴിയൂ എന്ന് ആയിരുന്നു കണ്ടക്ടറുടെ നിലപാട്. വീട്ടിലെത്താൻ വൈകുമെന്നതിനാൽ സഹായിക്കണമെന്ന് കുട്ടി കൈകൂപ്പി പറഞ്ഞിട്ടും കണ്ടക്ടർ വഴങ്ങിയില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജില്ലാ ഭരണകൂടവും പൊലീസും മോട്ടോർ വാഹന വകുപ്പും ഇടപെട്ടു. ബസ് കണ്ടക്ടറെ വിളിച്ചുവരുത്തി ലൈസൻസ് പിടിച്ചുവെച്ചു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് സിപിഐഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കിരണ്‍, ഷഫീഖ്, വൈശാഖ് എന്നിവരുടെ അപേക്ഷകളാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയുടേതാണ് നടപടി. നേരത്തെ 6 പേരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.അപൂര്‍വ കേസ് എന്നാണ് മുന്‍പ് ജാമ്യാപേക്ഷ തള്ളികൊണ്ട് കോടതി നിരീക്ഷിച്ചത്. പൊതുമുതല്‍ നശിപ്പിച്ചില്ലെന്ന വാദം നിലനില്‍ക്കില്ല. ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. അക്രമം നടക്കുമ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ ഡ്യുട്ടിയിലായിരുന്നു. അക്രമണ ദൃശ്യങ്ങള്‍ കൈവശമുണ്ട്. കേന്ദ്ര ഏജന്‍സികളടക്കം ഈ കേസിന് അന്വേഷണം നടത്തുന്നുണ്ട് എന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന് വാദിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലാ വ്യവസായ ഓഫീസുകള്‍, വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകളുടേയും ബോര്‍ഡുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ നിര്‍മ്മിച്ചു നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 27 വൈകുന്നേരം മൂന്നിന് മുമ്പ് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 04936 202485
ദര്‍ഘാസ് ക്ഷണിച്ചു
മാനന്തവാടി ജില്ലാ ആശുപത്രിയിലെ വിവിധ വകുപ്പുകളിലേക്ക് ആശുപത്രി വിവിധ ആശുപത്രി ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും ജൂലൈ ഒന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04935 240264.
ക്വട്ടേഷന്‍ ക്ഷണിച്ചു.
സംസ്ഥാന ദുരന്തവനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച 'ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് പുസ്തകം 2026 കാലാവര്‍ഷ തുലാവര്‍ഷ മുന്നൊരുക്ക, ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ-എട്ടാം പതിപ്പ് 12 മെയ് 2026', ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം -ഹാന്റ് ബുക്ക് എന്നീ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യുന്നതിനായി പരിചയ സമ്പന്നരായ പ്രിന്റിംഗ് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പുസ്തകങ്ങളുടെ ഉയര്‍ന്ന നിലവാരമുള്ള പ്രന്റിംഗ്, ബൈന്‍ഡിംഗ്, വിതരണം എന്നിവയാണ് ജോലിയില്‍ ഉള്‍പ്പെടുന്നത്. ഫോണ്‍- 04936 204151
വി ഡി സതീശൻ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ; സാമ്പത്തിക സ്ഥിതി മോശമെന്ന ധവളപത്രത്തിന് ശേഷമുള്ള ബജറ്റ്, കിഫ്ബിയെ പൊളിച്ചുപണിയാനുള്ള പദ്ധതിക്ക് സാധ്യത
തിരുവനന്തപുരം :വി ഡി സതീശൻ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുമാന വര്‍ധനയക്കുള്ള നടപടികള്‍ ബജറ്റിൽ പ്രതീക്ഷിക്കുന്നു. ആര് ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശൻ.സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒന്നാണ് കിഫ്ബിയുടെ പുന:സംഘടന. റവന്യു മോഡലായി കിഫ്ബിയെ മാറ്റുന്നതിനൊപ്പം പൂർണ്ണമായും ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനും നടപടി ഉണ്ടാകുമെന്നാണ് സൂചന.സ്വതന്ത്ര ധനസമാഹരണ ഏജൻസിയിൽ തുടങ്ങി സംസ്ഥാന വികസനത്തിന്റെ ഒറ്റമൂലി വരെയുള്ള പരമാധികാര പദവികളിൽ ലാസ്റ്റ് റീലിൽ ഓടുകയാണ് കിഫ്ബി. കെട്ടിലും മട്ടിലും കിഫ്ബിയെ സമ്പൂർണ്ണമായി ഉടച്ചു വാർക്കുമെന്നാണ് ബജറ്റ് സൂചന. വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ഉടനെ സംസ്ഥാന ധനസ്ഥിതിയെ കുറിച്ച് പഠിച്ച വിഗദ്ധ സമിതി നിർദേശങ്ങളിൽ ഊന്നിയായിരിക്കും പുന:സംഘടന. കിഫ്ബിയുടെ പ്രൊജക്ട് മാനേജ്മെന്റ് സംവിധാനവും ക്വാളിറ്റി കൺട്രോളും മികച്ചതെന്ന വിലയിരുത്തൽ വിദഗ്ധ സമിതി നടത്തുകയും മറ്റ് വകുപ്പുകളിലേക്കും സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. അതിനപ്പുറത്ത് സാമ്പത്തിക സമാഹരണത്തിലും വിനിയോഗത്തിലും ധനവകുപ്പിന്റെ പൂർണ്ണ നിയന്ത്രണവും വരവ് ചെലവ് ബജറ്റിൽ ഉൾപ്പെടുത്തുന്ന വിധത്തിൽ നിലവിലുള്ള നിയമം മാറ്റവും അടക്കം വലിയ വ്യത്യാസങ്ങളാണ് വരാനിരിക്കുന്നത്.
പാര്‍ട്ട്ടൈം ട്യൂട്ടര്‍ നിയമനം
കല്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലുള്ള പിണങ്ങോട് (മുണ്ടേരി), മേപ്പാടി പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്ക് ഇംഗീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ പാര്‍ട്ട്ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 23ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം നാല് വരെ കല്പറ്റ പഴയ സ്റ്റാന്‍ഡ് ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 7025674606, 9744231317, 9544331969.
ലൈബ്രേറിയന്‍ ഒഴിവ്
മാനന്തവാടി പി.കെ കാളന് മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലൈബ്രേറിയന്‍ ഗ്രേഡ് IV തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി യും ഡിപ്ലോമ/സെര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ്/ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 23ന് രാവിലെ പത്തിന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 8547005060
മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനം
നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ മള്‍ട്ടിപര്‍പ്പസ് ജോലികള്‍ ഔട്ട്സോഴ്സ് ചെയ്യുന്നതിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലേക്കാണ് നിയമനം. ഒരു തസ്തികയിലേക്ക് ഏഴാം ക്ലാസ് യോഗ്യതയും പ്രവൃത്തിപരിചയവുമാണ് യോഗ്യത. രണ്ടാമത്തെ തസ്തികയിലേക്ക് കംപ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തിപരിചയവുമാണ് വേണ്ടത്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും മാനന്തവാടി ബ്ലോക്ക് പരിധിയിലുള്ള സി.ഡി.എസ് സാക്ഷ്യപ്പെടുത്തിയ കത്തും സഹിതം ജൂലൈ നാല് രാവിലെ 10.30ന് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 8281212702.
ഗസ്റ്റ് അധ്യാപക നിയമനം
കല്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഹിസ്റ്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹിസ്റ്ററി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/ പിഎച്ച്ടി യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂണ്‍ 24ന് രാവിലെ 10.30ന് ഓഫീസില്‍ കൂടികാഴ്ചക്ക് എത്തണം. ഫോണ്‍- 04936204569

