വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന്‍ കീഴിലെ തരുവണ - ആറാംമൈൽ, പൊരുന്നന്നൂർ - ഏഴാംമൈൽ ഭാഗങ്ങളിൽ നാളെ (ജൂലൈ 20) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
മെസി മാജിക്കോ സ്പാനിഷ് പടയോട്ടമോ?', കനക കിരീടത്തിനായി അർജന്റീനയും സ്പെയിനും; കാൽപ്പന്ത് ലോകം ന്യൂയോര്‍ക്കിലേക്ക്
ലോകം കാത്തിരുന്ന ആ ആവേശ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഫിഫ ലോകകപ്പിന്റെ പുതിയ രാജാക്കന്മാർ ആരാണെന്ന് ഇന്നറിയാം. ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, യൂറോപ്യൻ കരുത്തരായ സ്പെയിനുമായി മാറ്റുരയ്ക്കും. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30-നാണ് (നാളെ പുലർച്ചെ) കിരീടപ്പോരാട്ടത്തിന് കിക്കോഫാകുക.ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ വന്യമായ അഭിനിവേശവും യൂറോപ്യൻ തന്ത്രങ്ങളുടെ കൃത്യതയും തമ്മിൽ നേർക്കുനേർ വരുന്ന ഫൈനൽ പ്രവചനാതീതമാണ്. ഇതിഹാസ താരം ലയണൽ മെസിയുടെ ലോകകപ്പ് കരിയറിലെ അവസാന അധ്യായത്തിന് വിസ്മയകരമായ ഒരു അന്ത്യമുണ്ടാകുമോ അതോ സ്പാനിഷ് യുവനിര ലോകം കീഴടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഖത്തറിലെ ലോകകപ്പ് കിരീടനേട്ടം ന്യൂയോർക്കിലും ആവർത്തിക്കാനാണ് ലയണൽ സ്കലോണിയുടെ അർജന്റീന ഇറങ്ങുന്നത്. ഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകിരീടം നിലനിർത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ടീമെന്ന അപൂർവ്വ നേട്ടമാണ് അർജന്റീനയെ കാത്തിരിക്കുന്നത്.ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ക്യാപ്റ്റൻ ലയണൽ മെസിയുടെ വിടവാങ്ങൽ മത്സരം കൂടിയാകാം ഇത്. കരിയറിലെ ഏറ്റവും സുവർണ്ണ നിമിഷത്തോടെ മെസിക്ക് യാത്രയയപ്പ് നൽകാൻ ലൗട്ടാരോ മാർട്ടിനസും അൽവാരസും മക് അലിസ്റ്ററും അടങ്ങുന്ന സംഘം ജീവൻമരണ പോരാട്ടത്തിന് തയ്യാറാണ്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ (19 ഗോളുകൾ) അടിച്ചുകൂട്ടിയ റെക്കോർഡ് അർജന്റീനയ്ക്കാണ്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം കേപ് വെർഡെ, സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട് എന്നിവരോട് കടുത്ത പോരാട്ടം നടത്തി എക്സ്ട്രാ ടൈമുകളിലൂടെയും നാടകീയ തിരിച്ചുവരവുകളിലൂടെയുമാണ് പ്രതിസന്ധികൾ മറികടന്ന് അർജന്റീന ഫൈനലിലെത്തിയത്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മലബാര്‍ മേഖലയിലാണ് ഇന്ന് മഴ കനക്കാന്‍ സാധ്യതയുള്ളത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കന്‍ കേരളത്തിനും മാന്നാര്‍ ഉള്‍ക്കടലിനും മുകളിലായി നിലനില്‍ക്കുന്ന രണ്ട് ചക്രവാതച്ചുഴികളാണ് മഴയ്ക്ക് കാരണം. മഴയ്ക്കൊപ്പം ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാകേന്ദ്രം പ്രവചിക്കുന്നു. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനാണ് സാധ്യതയുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. തിങ്കളാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രവചിക്കപ്പെടുന്നുണ്ട്.
ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല
തിരുവനന്തപുരം: ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായിരിക്കില്ല. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാണ് നീക്കം. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന് ശനിയാഴ്ച അനുമതി നല്‍കിയിരുന്നു. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. കൂടുതല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ മറ്റ് മാര്‍ഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്.വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയത്. ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ സാഹചര്യം കണക്കിലെടുത്തായിരുന്നു കെഎസ്ഇബിയുടെ നീക്കം. അപേക്ഷ പരിഗണിച്ച റെഗുലേറ്ററി കമ്മീഷന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിപിസി, പവര്‍ പള്‍സ് ട്രേഡിങ് സൊല്യൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനാണ് തീരുമാനം. ഓരോ കമ്പനികളില്‍ നിന്നായി 100 മെഗാവാട്ട് വൈദ്യുതി വീതമായിരിക്കും വാങ്ങുക. 200 മെഗാവാട്ട് വൈദ്യുതി 5.96 രൂപ അടിസ്ഥാനത്തിലാണ് വാങ്ങുന്നത്.
വെറ്ററിനറി സർജൻ നിയമനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ വെറ്ററിനറി സേവനം നൽകുന്നതിന് വെറ്ററിനറി സർജനെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ, പകർപ്പ് സഹിതം ജൂലൈ 28 രാവിലെ 11.30 ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9495620851
ക്യാമ്പ് ഫോളോവർ അഭിമുഖം 21ന്
ജില്ലാ പൊലീസ് ക്യാമ്പിൽ ധോബി, കുക്ക്, വാട്ടർ കാരിയർ, സ്വീപ്പർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളിലേക്ക് ജൂലൈ 16 ന് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 21 ന് നടക്കും. ദിവസം 750 രൂപ നിരക്കിൽ 59 ദിവസത്തേക്കാണ് നിയമനം. മുൻ പരിചയമുള്ളവർ 21 രാവിലെ 10 ന് കൽപ്പറ്റ പുത്തൂർവയൽ എ.ആർ ക്യാമ്പിൽ അഭിമുഖത്തിന് എത്തണം. അസൽ തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അഭിമുഖ സമയത്ത് ഹാജരാക്കണം. ഫോൺ: 04936 202525.
ക്യാഷ്വൽ സ്വീപ്പർ നിയമനം
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ എച്ച്.എം.സി മുഖേന ക്യാഷ്വൽ സ്വീപ്പർമാരെ നിയമിക്കാൻ ജൂലൈ 29 ന് രാവിലെ 1 0ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ മേൽവിലാസം, യോഗ്യത പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ഐ.ടി.ഐ അഡ്മിഷൻ കൗൺസിലിങ്
കൽപ്പറ്റ ഗവ ഐ.ടി.ഐയിൽ മെട്രിക് ട്രേഡുകളിലേക്കുള്ള ഒന്നാംഘട്ട പ്രവേശന കൗൺസിലിങ് ജൂലൈ 21 ന് രാവിലെ ഒൻപത് മുതൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒ.സി, ഒ.ബി.എച്ച്, ഇ.ഇസഡ്, എം.യു, എസ്.സി, എസ്.ടി എന്നിവയിൽ ഇൻഡക്സ് മാർക്ക് 190 വരെയുള്ളവർ, ഇ.ഡബ്ല്യൂ.എസ്, എൽ.സി, ഒ.ബി.എക്സ് വിഭാഗക്കാർ, പെൺകുട്ടികൾ ഉൾപ്പെടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും കൗൺസിലിങിൽ പങ്കെടുക്കാം. ഫോൺ: 04936 205519, 9961702406, 9995914652.
ട്രൈബൽ വിദ്യാർത്ഥികൾക്ക് സൗജന്യ സ്കിൽ എജുക്കേഷൻ പദ്ധതിയുമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ഉന്നതികളിലെ ട്രൈബൽവിദ്യാർത്ഥികൾക്ക് സൗജന്യ സ്കിൽ എജുക്കേഷൻ നടപ്പിലാക്കൻ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഒരുങ്ങുന്നു. എസ്എസ്എൽസി പാസായവരും ആയ വിദ്യാർ ത്ഥികൾക്ക് വിവിധതരത്തിലുള്ള സ്കിൽ എജുക്കേഷൻ സ്കീമുകൾ പടിഞ്ഞാറ ത്തറ ഗ്രാമപഞ്ചായത്തും കിസാറ്റ്.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എജുക്കേഷൻ എന്ന സ്ഥാപനവും സംയുക്തമായി ചേർന്ന് ഈ പദ്ധതി നടപ്പിലാക്കും. ട്രൈബൽ വിദ്യാർ ത്ഥികൾക്ക് പൂർണമായും സൗജന്യ നിരക്കിലും. ജനറൽ വിദ്യാർഥികൾക്ക് 50 ശത മാനം കിസാറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ അക്കാദമി സ്പോൺസർ ചെയ്യും. ബാക്കി 50 ശതമാനം വിദ്യാർഥികൾ എടുക്കണം. GDA (ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ്) GNA (ജനറൽ നേഴ്സിങ് അസിസ്റ്റൻ്റ്) CSSD (സെൻട്രൽ സ്റ്റീൽസ് സാബ്രിംഗ് ഡിപ്പാർട്ട് മെന്റ് ) BCS ( ബ്ലഡ് കാറ്റേർ സ്റ്റാഫ്) ഫാർമസി അസിസ്റ്റന്റ്റ് MCA( മെഡിക്കൽ ലബോറട്ടറി അസിസ്റ്റന്റ് ) ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റൽ മാനേ ജ്മെന്റ് തുടങ്ങിയ മേഖലകളിൽ ആണ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുക.
ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദേശിച്ചതായി സർക്കാർ അറിയിച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.തിങ്കളാഴ്ച പുലർച്ചെയാണ് അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുക. മത്സരം പുലർച്ച ആയതിനാൽ തിങ്കളാഴ്ച കുട്ടികൾക്ക് അവധി നൽകണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു.
ലോകകപ്പ് ഫുട്ബോൾ ആവേശം:ഫൈനൽ കാണാൻ കളനാടികൊല്ലിയിൽ ബിഗ് സ്ക്രീൻ ഒരുങ്ങി
കളനാടി കൊല്ലി : ലോകകപ്പ് ഫുട്ബോളിൻ്റെ നെഞ്ചിടിപ്പും ആവേശവും ഏറ്റുവാങ്ങാൻ വയനാട്ടിൽ കളനാടികൊല്ലി യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബും ഒരുങ്ങി.മയക്കുമരുന്നിന് എതിരെകായിക ലഹരി എന്ന സന്ദേശം ഉയർത്തി പിടിച്ച് യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽഫുട്ബോൾ ലോകകപ്പ്ഫൈനൽ മത്സരപ്രദർശനം കായിക പ്രേമികൾക്ക് ഫ്രീ ആയി LED WALLബിഗ് സ്ക്രീനിൽ കാണുവാനാണ് കളനാടികൊല്ലി ക്ലബ്ബിൽ അവസരം ഒരുക്കുന്നത്.
ലോകകപ്പ് ഫുട്ബോൾ ആവേശം:ഫൈനൽ കാണാൻ പീച്ചംകോട് ബിഗ് സ്ക്രീൻ ഒരുങ്ങി
പീച്ചംകോട്:ലോകകപ്പ് ഫുട്ബോളിൻ്റെ നെഞ്ചിടിപ്പും ആവേശവും ഏറ്റുവാങ്ങാൻ വയനാട്ടിൽ പീച്ചംകോടും ഒരുങ്ങി.മയക്കുമരുന്നിന് എതിരെകായിക ലഹരി എന്ന സന്ദേശത്തോടെ എക്സൈസ് വകുപ്പ് ,വയനാട് ജില്ല വിമുക്തി മിഷൻ,ഫന്റാസ്റ്റിക്ക് സ്പോർട്സ് ക്ലബ്ബ് പീച്ചംകോട് എന്നിവർ സംയുക്തമായാണ് ഫുട്ബോൾ ലോകകപ്പ്ഫൈനൽ മത്സരപ്രദർശനം കായിക പ്രേമികൾക്ക് ഫ്രീ ആയി ബിഗ് സ്ക്രീനിൽ കാണുവാൻ പീച്ചംകോട് ക്ലബ്ബിൽ അവസരം ഒരുക്കുന്നത്.
രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല'; ഫ്രഞ്ച് ടീമിൽ നിന്നുള്ള വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും എടുക്കാത്ത എംബാപ്പെ
മൈതാനത്തെ അസാധ്യ വേഗത കൊണ്ടും ഗോളടി മികവ് കൊണ്ടും എതിരാളികളെ വിറപ്പിക്കുന്ന ഫ്രഞ്ച് പടത്തലവനാണ് കിലിയൻ എംബാപ്പേ. കളിക്കളത്തിൽ പടക്കുതിരായയ ഈ റയൽ മാഡ്രിഡ് സൂപ്പർ താരത്തിന്, പുറത്ത് കാരുണ്യത്തിന്റെ വലിയൊരു മനസ്സ് കൂടിയുണ്ടെന്ന് അധികം പേർക്കറിയില്ല. 2018 മുതൽ ഫ്രാൻസ് ദേശീയ ടീമിനായി കളിക്കുമ്പോൾ തനിക്ക് ലഭിക്കുന്ന മാച്ച് ഫീസും ബോണസുകളും എംബാപ്പേ സ്വന്തം ആവശ്യങ്ങൾക്കായി എടുക്കാറില്ല എന്നതാണ് വസ്തുത.ഫ്രാൻസിനായി ബൂട്ട് കെട്ടുന്നതിൽ നിന്ന് ഒരു രൂപ പോലും എംബാപ്പേ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാറില്ല. ഈ തുക മുഴുവൻ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് താരം മാറ്റിവെക്കുന്നത്. കഠിനമായ രോഗങ്ങളോട് പൊരുതി ആശുപത്രികളിൽ കഴിയുന്ന പാവപ്പെട്ട കുട്ടികളുടെ ചികിത്സയ്ക്കും ക്ഷേമത്തിനുമായാണ് എംബാപ്പേ തന്റെ സഹായങ്ങൾ ഭൂരിഭാഗവും എത്തിക്കുന്നത്. 2018-ൽ ഫ്രാൻസ് ലോകകിരീടം ചൂടിയപ്പോൾ എംബാപ്പേയ്ക്ക് ബോണസായി ലഭിച്ചത് 3.5 കോടിയിലധികം രൂപയാണ്. ഈ വൻ തുക മുഴുവൻ എംബാപ്പെ സന്നദ്ധ സംഘടനകൾക്ക് കൈമാറി കായിക ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ആ വർഷം തന്നെ മാരക രോഗം ബാധിച്ച ഒരു കുഞ്ഞിന്റെ അടിയന്തര ചികിത്സയ്ക്കായി വലിയൊരു തുക താരം ഒറ്റയ്ക്ക് നൽകുകയും ചെയ്തു.സ്വന്തം ടീമിലെ സഹപ്രവർത്തകരെയും ജീവനക്കാരെയും ചേർത്തുപിടിക്കുന്നതിലും എംബാപ്പേ മാതൃകയാണ്. ഫ്രഞ്ച് ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കുംസപ്പോർട്ട് സ്റ്റാഫിനും പതിവായി വലിയ വിലപിടിപ്പുള്ള പാരിതോഷികങ്ങൾ എംബാപ്പേ സ്വന്തം കൈയിൽ നിന്ന് നൽകാറുണ്ട്. രാജ്യത്തിനായി കളിക്കുന്നത് സാമ്പത്തിക ലാഭത്തിനല്ല, മറിച്ച് രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും കൊണ്ടാണ്. അതുകൊണ്ട് ഈ പണം എനിക്ക് ആവശ്യമില്ലെന്ന് എംബാപ്പെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ താമായ എംബാപ്പെ ക്ലബ് ഫുട്ബോളിൽ നിന്ന് കോടികൾ പ്രതിഫലം വാങ്ങുമ്പോഴും, രാജ്യത്തിന്റെ ജേഴ്സിയിൽ കളിക്കുമ്പോൾ ലഭിക്കുന്ന പണം മുഴുവൻ പാവപ്പെട്ടവർക്കായി നീക്കിവെച്ച് കളിക്കളത്തിന് പുറത്തും യഥാർത്ഥ ഹീറോ ആണെന്ന് തെളിയിക്കുകയാണ്.
ഗോൾ മഴക്കൊടുവിൽ ഇംഗ്ലണ്ട് ;ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചു
ലോകകപ്പ് ഫുട്ബോളിൽ മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്സ് ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് ഇംഗ്ലണ്ട്. ഗോൾ മഴ കണ്ട മത്സരത്തിൽ നാലിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ജയം.ആദ്യ പകുതിയിൽ ഏകപക്ഷീയമായ നാലു ഗോളിനു മുന്നിലായിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ച് രണ്ടാം പകുതിയിൽ ഫ്രാൻസ് തിരിച്ചുവന്നെങ്കിലും രണ്ട് ഗോളുകൾ കൂടി നേടി ഇംഗ്ലണ്ട് വിജയമുറപ്പിച്ചു.ഡെക്ലാൻ റൈസ് (3'), എസ്രി കൊൻസ (18'), ജൂഡ് ബെല്ലിങ്ങ്ഹാം (90 +8') ബുകായോ സാക്ക (37', 45+1, 87') എന്നിവരാണ് ഇംഗ്ലണ്ടിനു വേണ്ടി ഗോൾ നേടിയത്. കിലിയൻ എംബാപ്പെ (48', 66'), ബ്രാഡ്ലി ബാർകോള (54'), ഡെംബലെ (90 +10' എന്നിവരാണ് ഫ്രാൻസിന്റെ ഗോൾ നേടിയത്.ഇരട്ട ഗോളോടെ എംബാപ്പ ഈ ലോകകപ്പിൽ 10 ഗോൾ തികച്ചു. ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സിയെ പിന്നിലാക്കി. എംബാപ്പയ്ക്ക് 10 ഗോളും നാല് അസിസ്റ്റുമാണുള്ളത്. മെസിക്ക് എട്ട് ഗോളും നാല് അസിസ്റ്റും. ലോകകപ്പ് ചരിത്രത്തിൽ 22 ഗോളുകൾ നേടിയും മെസിയെ പിന്നിലാക്കിയ എംബാപ്പെ 2026 ലോകകപ്പും അവിസ്മരണീയമാക്കി.
അർജന്റീന-സ്പെയിൻ സ്വപ്ന ഫൈനൽ കാണാൻ “യെസ്ഭാരത് ബത്തേരിയിൽ” ബിഗ് സ്ക്രീൻ ഒരുങ്ങി
ബത്തേരി : ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനലിൽ നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീനയും യൂറോകപ്പ് ജേതാക്കളായ സ്പെയിനും തമ്മിൽ മാറ്റുരക്കുന്നതിന്റെ ആവേശത്തിലാണ് ഫുട്ബോൾ പ്രേമികൾ. അവസാന ലോകകപ്പിന് ബൂട്ട് കെട്ടുന്ന ലയണൽ മെസ്സിയുടെയും ആദ്യ ലോകകപ്പിനിറങ്ങിയ ലാമിൻ യമാലിന്റെയും ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലാണ്. തിങ്കളാഴ്ച പുലർച്ചെ 12:30 ന് നടക്കുന്ന സ്വപ്ന ഫൈനൽ ഒരുമിച്ചിരുന്ന് കാണാൻ വിപുലമായ സൗകര്യം ഒരുക്കുകയാണ് ബത്തേരി യെസ് ഭാരത്.യെസ് ഭാരത് പാർക്കിംഗ് ഗ്രാണ്ടിൽ വലിയ പന്തലിൽ ഒരുക്കിയ ബിഗ് സ്ക്രീനിൽ കാണികൾക്ക് ഫ്രീ ആയി ഇരുന്ന് മത്സരം ആസ്വദിക്കാം.ഫുട്ബോൾ പ്രേമികൾക്കായി ലോകകപ്പിന് തുടക്കം മുതൽ തന്നെ വയനാട്ടിലെ എറ്റവും വലിയ ബിഗ് സ്ക്രീനാണ് ബത്തേരി യെസ് ഭാരത് ഒരുക്കിയിരുന്നത്.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സ്വർണവില വീണ്ടും കുറഞ്ഞേക്കാം: നിക്ഷേപ അവസരമെന്ന് ബാങ്ക് ഓഫ് അമേരിക്ക
ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഇടിവ് വരും മാസങ്ങളിലും തുടർന്നേക്കും. നിലവിൽ ഔൺസിന് 4,000 ഡോളറിന് താഴേക്ക് പോയ അന്താരാഷ്ട്ര വിപണിയിലെ വില, ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളോടെ 3,600 ഡോളർ വരെയോ അല്ലെങ്കിൽ അതിലും താഴെയോ ഉള്ള നിരക്കുകളിലേക്ക് കൂപ്പുകുത്തിയേക്കാമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ വിശകലനം.2026-ലെ ശരാശരി വില പ്രവചനം ബാങ്ക് 4,360 ഡോളറായി കുറച്ചെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ 2027-ഓടെ വില 6,000 ഡോളർ എന്ന പുതിയ റെക്കോർഡിലേക്ക് ഉയരുമെന്നും അവർ വ്യക്തമാക്കുന്നുണ്ടെന്നാണ് ശ്രദ്ധേയം. ആഗോള വിപണിയിലെ ഈ വിലക്കുറവ് താല്‍ക്കാലിക പ്രതിഭാസമാണെന്നും, അതിനാൽ വില താഴേക്ക് പോകുമ്പോൾ ഘട്ടങ്ങളായി വാങ്ങി നിക്ഷേപം ഉറപ്പാക്കുന്ന 'ആവറേജിങ്' രീതി സ്വീകരിക്കാനുമാണ് സാമ്പത്തിക വിദഗ്ദ്ധർ നിക്ഷേപകർക്ക് നൽകുന്ന നിർദ്ദേശം.
മെസിയോ എംബാപ്പെയോ?, ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കും; ഫിഫ നിയമം പറയുന്നത്
ഇഞ്ചോടിഞ്ച് പോരാട്ടംഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുള്ള 'ഗോൾഡൻ ബൂട്ട്' പുരസ്കാരത്തിനായുള്ള പോരാട്ടം അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ കായികലോകം ആകാംഷയിലാണ്. അർജന്റീന നായകൻ ലയണൽ മെസിയും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും നിലവിൽ 8 ഗോളുകൾ വീതം നേടി ഗോള്‍ഡന്‍ ബൂട്ട സ്വന്തമാക്കാനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.ഗോളില്‍ മാത്രം മുന്നിലെത്തിയാല്‍ പോരാഎന്നാൽ കേവലം ഗോൾ മാത്രം അടിച്ചതുകൊണ്ട് ഒരാൾക്ക് ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല. ഫിഫയുടെ കടുത്ത ചില ടൈ-ബ്രേക്കർ നിയമങ്ങളാണ് ഈ പോരാട്ടത്തെ കൂടുതൽ ത്രില്ലിംഗാക്കുന്നത്മെസി ഒന്നാമത്ഗോളുകളുടെ എണ്ണത്തിൽ തുല്യരാണെങ്കിലും ഗോൾഡൻ ബൂട്ട് പട്ടികയിൽ ലയണൽ മെസിയാണ് നിലവിൽ ഒന്നാമത്. മെസ്സി 8 ഗോളുകൾക്കൊപ്പം 4 അസിസ്റ്റുകൾ (ഗോളിലേക്ക് വഴിയൊരുക്കിയ പാസുകൾ) കൂടി നൽകിയിട്ടുണ്ട്. എന്നാൽ എംബാപ്പെയ്ക്ക് 3 അസിസ്റ്റുകൾ മാത്രമാണുള്ളത്.മെസിക്കും എംബാപ്പെക്കും അവസരംഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജന്റീന സ്പെയിനെ നേരിടുമ്പോൾ മെസിക്ക് പുരസ്കാരം ഉറപ്പിക്കാൻ സുവർണാവസരമുണ്ട്. സെമിയിൽ ഫ്രാൻസ് പുറത്തായെങ്കിലും എംബാപ്പെയ്ക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ (ലൂസേഴ്സ് ഫൈനൽ) ഗോളോ അസിസ്റ്റോ നേടി മെസിയെ മറികടക്കാൻ ഒരു അവസരം കൂടിയുണ്ട്.ഗോളും അസിസ്റ്റും തുല്യമായാൽ ആര് ജയിക്കും? ഫിഫയുടെ നിയമം ഇങ്ങനെഗോളുകളുടെ എണ്ണം തുല്യമായാൽ, കൂടുതൽ ഗോളിന് വഴിയൊരുക്കിയ (ആകെ അസിസ്റ്റുകൾ) കളിക്കാരനെയാണ് വിജയിയായി പ്രഖ്യാപിക്കുക. എന്നാൽ ഗോളും അസിസ്റ്റും ഒരുപോലെ തുല്യമായാൽ എന്ത് സംഭവിക്കും? അവിടെയാണ് അടുത്ത ട്വിസ്റ്റ് വരുന്നത്. ഗോളും അസിസ്റ്റും തുല്യമായാൽ, ടൂർണമെന്റിൽ ഏറ്റവും കുറവ് മിനിറ്റുകൾ കളിയിൽ സജീവമായിരുന്ന കളിക്കാരനെ വിജയിയായി പ്രഖ്യാപിക്കും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഇംപാക്ടുണ്ടാക്കുന്ന കളിക്കാരനെന്ന മാനദണ്ഡത്തിലാണ് ഈ തീരുമാനം.
സ്റ്റെല്ല മാത്യുവിൻ പെണ്മണങ്ങൾക്ക് അക്ഷരമിത്ര പുരസ്ക്കാരം
ഫാർമേഴ്സ്അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കവിത രചന മത്സരത്തിൽ സ്റ്റെല്ല മാത്യുവിൻ്റെ കവിത ഒന്നാം സ്ഥാനം നേടി. ജൂലൈ 24 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കൈരളി തീയേറ്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടക്കും. നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ അധ്യാപികയാണ് സ്റ്റെല്ല
പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി
മാനന്തവാടി മൈസൂർ റോഡിലെ സൂര്യ ബേക്കറിയിൽ നിന്നും റൊട്ടി, മാവ് എന്നിവയും, തലശ്ശേരി റോഡിലെ ഹോട്ടൽ ലിബർട്ടിയിൽ നിന്ന് ചെറുകടിയും പിടികൂടി പിഴ ചുമത്തി. ക്ലിൻ സിറ്റി മാനേജർ ഇൻ ചാർച്ച് എസ് ഷൈജു, ജെഎച്ച്ഐപിഎ അശ്വിൻ, ജീവനക്കാരൻ ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന
പട്ടികവർഗ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ തീരുമാനം
സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ പട്ടികവർഗ്ഗ ഉന്നതികളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ എം എൽ എ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പത്താം ക്ലാസ് വിജയിച്ച ഒരു വിദ്യാർത്ഥിയുടെ പോലും പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'കൂടെ' പദ്ധതിയുടെ അവലോകനത്തിലാണ് തുടർനടപടികൾ തീരുമാനിച്ചത്. പ്ലസ് വൺ പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ പ്രവേശനം നേടാൻ കഴിയാത്ത 46 വിദ്യാർത്ഥികളെയും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാനാകാത്ത മൂന്ന് വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളോടൊപ്പം ജൂലൈ 25, 26 തീയതികളിൽ അതത് പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നേരിൽ കേൾക്കും. തുടർന്ന് ആവശ്യമായ സർക്കാർതല ഇടപെടലുകൾ നടത്തി പ്ലസ് വൺ പ്രവേശനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. ഇതോടൊപ്പം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നൽകിയിട്ടില്ലാത്ത 142 വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കുന്നതിനായി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം പ്രത്യേക തുടർനടപടികൾ സ്വീകരിക്കാനും തീരുമാനമായി.ഒരു പട്ടികവർഗ്ഗ വിദ്യാർത്ഥി പോലും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ നിന്ന് പുറത്താകരുത് എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ 'കൂടെ' പദ്ധതി മുന്നോട്ടുപോകുന്നത്. വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാൻ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഏകോപിതമായ പ്രവർത്തനം തുടരാനും യോഗത്തിൽ തീരുമാനമായി.തഹസിൽദാർമാരായ വി.ആര് ജയപ്രകാശ്, ബി. പ്രശാന്ത്, ഹയർസെക്കൻഡറി കോ-ഓർഡിനേറ്റർ ഷിവി കൃഷ്ണൻ, എ.സി.എഫ് അജിത് കെ രാമൻ, ടി.ഡി.ഒ കെ മോഹൻദാസ്, എ.ഇ.ഒ എച്ച്.ബി ഷിജിത എന്നിവർ പങ്കെടുത്തു.

