Advertisement

നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല: പ്രചാരണം തെറ്റെന്ന് ഉടമകൾ; കണ്ണൂരിലും സർവീസുകൾ സാധാരണ നിലയിൽ

സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ബസ് ഉടമകൾ അറിയിച്ചു. സ്ത്രീകളുടെ സൗജന്യ യാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, നാളെ മുതൽ സർവീസ് മുടക്കിക്കൊണ്ടുള്ള യാതൊരു സമരവുമില്ലെന്ന് ഉടമകളുടെ സംഘടന വ്യക്തമാക്കുന്നു.പതിവുപോലെ നാളെ കണ്ണൂർ ജില്ലയിലും ബസുകൾ സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ പവിത്രൻ അറിയിച്ചിട്ടുണ്ട്. ബസ് വ്യവസായം നേരിടുന്ന വിവിധ പ്രതിസന്ധികളെയും ആവശ്യങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ നിർണായക യോഗം ചേരുന്നുണ്ട്. ഈ മാസം 13-നാണ് ഗതാഗത മന്ത്രിയുമായുള്ള ഔദ്യോഗിക ചർച്ച നിശ്ചയിച്ചിരിക്കുന്നത്.അതുവരെ സമരവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങളും യാത്രക്കാരും ആശങ്കപ്പെടേണ്ടതില്ലെന്നും ബസ് സർവീസുകൾ സാധാരണ നിലയിൽ തന്നെ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു

KERALA
News Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ 07.07.2026 ലെ ജാഗ്രതാ നിർദേശമനുസരിച്ച് പരാമർശം 2 പ്രകാരം ജില്ലയിൽ അതിശക്തമായ മഴ ലഭിക്കുന്ന റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും പരാമർശം 1, 3 എന്നിവ പ്രകാരമുള്ള മാർഗ്ഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വയനാട് ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30, 34(m), 73 എന്നിവ പ്രകാരം 08.07.2026 തിയതിയിൽ അവധി പ്രഖ്യാപിച്ച് ഉത്തരവാകുന്നു. റെസിഡൻഷ്യൽ സ്ക്കൂളുകൾക്കും കോളജുകൾക്കും മേൽ അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം 08.07.2026 ന് ശേഷം ഇനിയോരറയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുന്നതാണ്.

KALPETTA
News Image

കള്ളാടി തുരങ്ക പാത മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം ഊർജ്ജിതം

കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. പ്രദേശത്ത് എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

KALPETTA
News Image
Advertisement

ബലോഗന്റെ വരവും ഗുണം ചെയ്തില്ല; യുഎസ്എയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍

2026 ഫിഫ ലോകകപ്പില്‍ സ്വന്തം നാട്ടില്‍ കിരീടം സ്വപ്നം കണ്ടിറങ്ങിയ ആതിഥേയരായ അമേരിക്കയ്ക്ക് കണ്ണീരോര്‍മ്മ. പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബെല്‍ജിയത്തോട് ഏകപക്ഷീയമായ 4-1 എന്ന സ്‌കോറിന് തോറ്റാണ് യുഎസ്എ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ചാള്‍സ് ഡി കെറ്റലെയര്‍ ആണ് ബെല്‍ജിയത്തിന്റെ വിജയശില്പി. ഹാന്‍സ് വനാകെന്‍, റൊമേലു ലുകാകു എന്നിവരാണ് മറ്റു ഗോളുള്‍ നേടിയത്.ഫൊലാരിന്‍ ബലോഗന്റെ തിരിച്ചുവരവ് ഫലം കണ്ടില്ലചുവപ്പ് കാര്‍ഡിനെത്തുടര്‍ന്ന് ഒരു മത്സരത്തില്‍ നിന്ന് പുറത്തായിരുന്ന യുഎസ്എയുടെ സൂപ്പര്‍ താരം ഫൊലാരിന്‍ ബലോഗന് ഫിഫയുടെ പ്രത്യേക ഇളവിലൂടെ ഈ മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ആതിഥേയര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയ വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍ ബലോഗന്റെ സാന്നിധ്യമുണ്ടായിട്ടും ടീമിന്റെ പ്രതിരോധനിരയിലുണ്ടായ പിഴവുകള്‍ അമേരിക്കയ്ക്ക് വിനയായി.ബെല്‍ജിയത്തിന്റെ ആധിപത്യംമത്സരത്തിന്റെ തുടക്കം മുതല്‍ ബെല്‍ജിയം ആധിപത്യം പുലര്‍ത്തി. അമേരിക്കന്‍ പ്രതിരോധനിരയുടെ പിഴവുകള്‍ മുതലെടുത്ത് ആദ്യ പകുതിയില്‍ തന്നെ ബെല്‍ജിയം രണ്ട് തവണ അമേരിക്കന്‍ വല ചലിപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അമേരിക്കന്‍ ഗോള്‍കീപ്പര്‍ മാറ്റ് ഫ്രീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവ് ബെല്‍ജിയത്തിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. തെറ്റായ പാസ് സ്വീകരിച്ച ഹാന്‍സ് വനാകെന്‍ അത് അനായാസം ഗോളാക്കി മാറ്റുകയായിരുന്നു. റൊമേലു ലുകാകു ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഗോള്‍ നേടി ബെല്‍ജിയത്തിന്റെ വിജയം ഉറപ്പിച്ചു.

SPORTS
News Image

ശ്രേയസ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണം "നട്ടു വളർത്താം,പരിപാലിക്കാം"പരിപാടിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ   ഉദ് ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യ പ്രഭാഷണം നടത്തി.പിതൃ ദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.വായനാ ദിനാചരണത്തിന്റെ ഭാഗമായി വായനാമത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ സുനി ജോബി,ജിൻസി എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

കിരീടമില്ലാതെ റൊണാള്‍ഡോയുടെ ലോകകപ്പ് യുഗം അവസാനിച്ചു; കളിച്ചത് ആറുലോകകപ്പുകള്‍

ഫുട്‌ബോള്‍ ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി പോര്‍ച്ചുഗലിന് കണ്ണീര്‍ മടക്കം. ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിനാണ് പറങ്കിപ്പടയെ തോല്‍പ്പിച്ചത്. ഇതോടെ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ലാണ് (90+1 മിനിറ്റ്) വിജയഗോള്‍പിറന്നത്. പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ മെറിനോ നേടിയ ഗോളാണ് സ്‌പെയിന് നാടകീയ ജയം സമ്മാനിച്ചത്. ഈ തോല്‍വിയോടെ പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആറാമത്തെയും അവസാനത്തെയും ലോകകപ്പ് പ്രയാണം കണ്ണീരോടെ അവസാനിച്ചു.മത്സരത്തിന്റെ 11-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഐമെറിക് ലപ്പോര്‍ട്ടെയെ വെട്ടിച്ച് ശക്തമായ ഒരു ഷോട്ട് ഉതിര്‍ത്തെങ്കിലും സ്പാനിഷ് ഗോളി ഉനൈ സിമോണ്‍ അത് തട്ടിയകറ്റി. അവസരങ്ങളെ മുതലെടുക്കാനാകാത്തതാണ് പോര്‍ച്ചുഗലിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. 59-ാം മിനിറ്റില്‍ ജാവോ ഫെലിക്‌സ് നല്‍കിയ ക്രോസില്‍ നിന്ന് റൊണാള്‍ഡോ വോളിക്ക് ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് സ്‌പെയിന്റെ പകരക്കാരായ താരങ്ങള്‍ മാന്ത്രികത പുറത്തെടുത്തത്. ഫാബിയന്‍ റൂയിസ് നല്‍കിയ പാസ് സ്വീകരിച്ച പകരക്കാരന്‍ താരം ഫെറാന്‍ ടോറസ് അത് മറ്റൊരു പകരക്കാരനായ മൈക്കല്‍ മെറിനോയ്ക്ക് മറിച്ചുനല്‍കി. മെറിനോ പന്ത് പോര്‍ച്ചുഗല്‍ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിച്ചു. ആറ് ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിടവാങ്ങല്‍ മത്സരം ഇതോടെ വലിയ നിരാശയിലാണ് അവസാനിച്ചത്. ക്രിസ്റ്റ്യാനോയുടെ ലോകകപ്പിലെ നേട്ടങ്ങൾ താഴെ വായിക്കാം.

SPORTS
News Image

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് പുറമേ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് നാളെയും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് പുറമേ തെക്കന്‍ ജാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷയുടെ ഉള്‍പ്രദേശങ്ങള്‍ക്കും മുകളിലായി തീവ്രന്യൂനമര്‍ദവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഡ്, അതിനോട് ചേര്‍ന്നുള്ള കിഴക്കന്‍ മധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലൂടെ വടക്ക്-പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജൂലൈ പത്ത് വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

KERALA
News Image

ലോകകപ്പില്ലാതെ ക്രിസ്റ്റ്യാനോ; പോര്‍ച്ചുഗല്‍ തീര്‍ന്നു, സ്പാനിഷ് ചെമ്പട തീര്‍ത്തു

ആവേശപ്പോരാട്ടമല്ലായിരുന്നു അത്. തണുത്തുറഞ്ഞൊരു മത്സരം. ഡാലസിലെ ആവേശപ്പോരിന് കാത്തിരുന്ന ഫുട്‌ബോള്‍ പ്രേമികളെ മത്സരം നിരാശപ്പെടുത്തിയെങ്കിലും ഇഞ്ചുറി ടൈമിലെ ഗോളില്‍ സ്പാനിഷുകാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് തോല്‍പ്പിച്ചത്. ജയം എതിരില്ലാത്ത ഒരുഗോളിന്. പകരക്കാരനായെത്തിയ ഫെറാന്‍ ടോറസിന്റെ പാസില്‍ മറ്റൊരു പകരക്കാരന്‍ മൈക്കല്‍ മെറിനോയാണ് ഗോളടിച്ചത്. ഇതോടെ സ്‌പെയിന്‍ ലോകകപ്പിന്റെ അവസാന എട്ടിലേക്ക് മുന്നേറി.ആദ്യപകുതി ബലാബലംസ്‌പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയിലായിരുന്നു. ആവേശപ്പോരാട്ടത്തില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാനായിരുന്നില്ല. കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും പ്രതിരോധ നിരകളും ഗോള്‍കീപ്പര്‍മാരും ഉറച്ചുനിന്നു. സ്‌പെയിന്റെ ലമീന്‍ യമാല്‍, മികേല്‍ ഒയാര്‍സബാല്‍ എന്നിവര്‍ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗീസ് ഗോളി ഡിയോഗോ കോസ്റ്റ രക്ഷകനായി.മറുഭാഗത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജാവോ ഫെലിക്‌സും പോര്‍ച്ചുഗലിനായി സ്പാനിഷ് ഗോള്‍മുഖം വിറപ്പിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ പോര്‍ച്ചുഗലിന്റെ നുനോ മെന്‍ഡസിന്റെ ഒരു ഷോട്ട് സ്പാനിഷ് ഗോളി ഉനൈ സിമോണിനെയും മറികടന്ന് പോസ്റ്റിലിടിച്ചു മടങ്ങി. പോര്‍ച്ചുഗല്‍ ഗോളെന്നുറച്ച നിമിഷമായിരുന്നു അത്. റാഫേല്‍ ലിയാവോയ്ക്ക് പകരം ജാവോ ഫെലിക്‌സിനെ ആദ്യ ഇലവനില്‍ ഇറക്കിയാണ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് പോര്‍ച്ചുഗലിന്റെ തന്ത്രങ്ങള്‍ മെനഞ്ഞത്. അതേസമയം മുന്‍ മത്സരത്തിലെ അതേ ടീമിനെയാണ് സ്‌പെയിന്‍ നിലനിര്‍ത്തിയത്.ഗോള്‍ ലക്ഷ്യമിട്ട് രണ്ടാം പകുതിമത്സരത്തില്‍ ഗോളടിക്കാനാകാത്തതിനാല്‍ രണ്ടാം പകുതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇരു പരിശീലകരും നിര്‍ബന്ധിതരായി. നുനോ മെന്‍ഡിസിന് പകരം നെല്‍സണ്‍ സെമെഡോയും ജാവോ കാന്‍സലോയ്ക്ക് പകരം ഡിയോഗോ ഡാലറ്റും ഫെലിക്‌സിന് പകരം റാഫേല്‍ ലിയാവോയും പോര്‍ച്ചുഗല്‍ നിരയിലെത്തി. സ്പാനിഷ് കോച്ച് ലുയിസ് ഡെ ലാ ഫ്യുണ്ടെ, തന്റെ ആവനാഴിയിലെ അസ്ത്രങ്ങളും പ്രയോഗിച്ചു. അലക്‌സ് ബയേനെക്ക് പകരം ഫെറാന്‍ ടോറസും പെഡ്രിക്ക് പകരം ഫാബിയാന്‍ റുയിസും ഒല്‍മോയ്ക്ക് പകരം മൈക്കല്‍ മെറിനോയും കളിക്കാനെത്തി.

SPORTS
News Image

താമരശ്ശേരിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍

താമരശ്ശേരി: കാരാടിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ നോര്‍ത്ത് മുട്ടില്‍ തൊട്ടിയില്‍ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടര്‍ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.കല്‍പ്പറ്റ സ്വദേശിയായ ഇദ്ദേഹം എങ്ങനെ താമരശ്ശേരിയില്‍ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പറമ്പുടമയാണ് തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേര്‍ഡ് എസ്‌ഐ ആണ്. വിവരം അറിഞ്ഞ ഉടന്‍ തന്നെ താമരശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. വീട്ടുകാരുമായി ബന്ധപ്പെട്ട് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

KERALA
News Image

വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്

മുംബൈ: അയര്‍ലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്. സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റനായി തിലക് വർമ്മയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൗമാര താരം വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മയ്ക്ക് ഒപ്പം ഓപ്പൺ ചെയ്യുമെന്ന് ഉറപ്പായി. വിക്കറ്റ് കീപ്പർമാരായി ഇഷാൻ കിഷനും പ്രഭ്സിമ്രാൻ സിംഗും ടീമിലിടം നേടിയപ്പോൾ, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, റിങ്കു സിംഗ് എന്നിവരും ടീമിൽ ഉൾപ്പെട്ടു.

SPORTS
News Image

വയനാട്ടിലെ കോൺഗ്രസിന്‍റെ വീട്, വമ്പൻ അപ്ഡേറ്റുമായി മന്ത്രി ടി സിദ്ദിഖ്; 'ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങും, 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകി'

വയനാട് ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത വീടുകളുടെ കാര്യത്തിൽ മറുപടിയുമായി മന്ത്രി ടി സിദ്ദിഖ്. 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകിയിട്ടുണ്ട്. ബാക്കിയുള്ളതിന്‍റെ അനുമതിക്കായി പോവുകയാണ്. കോൺട്രാക്റ്റിംഗ് കമ്പനി നിയമപരമായ കാര്യങ്ങൾ എല്ലാം പാലിച്ച് മുന്നോട്ട് പോകുന്നുണ്ട്. ഇന്ന് ഡ്രാഫ്റ്റ് എഗ്രിമെന്‍റ് ആകുമെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി. അത് കെപിസിസി പ്രസിഡന്‍റ് കൂടെ ഒപ്പിട്ടാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ നിര്‍മാണം തുടങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി 26നാണ്‌ രാഹുൽ ഗാന്ധിയും സ്ഥലം എംപി പ്രിയങ്ക ഗാന്ധിയും ഒന്നിച്ചെത്തി കല്ലിട്ടത്. വീട്‌ നിർമാണം ഉടൻ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഭവന പദ്ധതിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസിനായിട്ടില്ലെന്ന് വലിയ വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്. 125 ദിവസങ്ങൾ പിന്നിടുമ്പോൾ ഒരു കിണര്‍ മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്.അതേസമയം, മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് എല്ലാ മാസവും അവലോകന യോഗം ചേരുമെന്ന് മന്ത്രി ടി സിദ്ദിഖ്. ചെളി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുവരെ 178 വീടുകളുടെ പണി പൂര്‍ത്തിയാക്കി കൈമാറി. 157 വീടുകള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാകും. ബാക്കി 62 വീടുകള്‍ ഡിസംബര്‍ 31 നകം നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ണ തോതിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത ബാധിതരുടെ ദിനബത്തയും വീട്ടുവാടകയും തുടരും. വീട് ലഭിച്ച 178 പേരുടെ വാടക നിര്‍ത്തലാക്കും. ദിന ബത്തയും ഭക്ഷ്യ കൂപ്പണും മൂന്ന് മാസത്തേക്ക് തുടരും. ദുരന്ത ബാധിതരുടെ അന്തിമ പട്ടിക ഉടന്‍ തയ്യാറാകും. ഒന്നര വര്‍ഷം ഉണ്ടായിട്ടും മുന്‍ സര്‍ക്കാരിന് അതിന് കഴിഞ്ഞില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

KALPETTA
News Image

വാഹനാപകടം യുവാവ് മരണപ്പെട്ടു.

പുൽപ്പള്ളി - നടവയൽ റൂട്ടിലെ ചണ്ണക്കൊല്ലി വനാതിർത്തിയിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. പുൽപ്പള്ളിയിലെ കച്ചേരി ഹോണ്ട ഷോറൂമിലെ ജീവനക്കാരനായ മാനന്തവാടി മാതമൂല സ്വദേശി ശിവകുമാർ (24) ആണ് മരണപ്പെട്ടത്.രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പുൽപ്പള്ളിയിൽനിന്നും നടവയൽ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.പിതാവ് ശിവദാസൻ. അമ്മ: നിർമ്മല.സഹോദരി: മേഘ.

PULPALLY
News Image

ഇങ്ങനെ പറ്റില്ല, പ്രിയദർശിനി സൗജന്യയാത്ര പദ്ധതി കാരണമുള്ള വൻ നഷ്ടത്തിൽ കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം സാരമായി കുറഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ ഡീസലിന് വേണ്ട വരുമാനം പോലും ലഭിക്കുന്നില്ല എന്നാണ് ബസ് ഉടമകളുടെ പരാതി. ഇന്ന് കാസർകോട് ജില്ലയിലെ സൂചനാ പണിമുടക്ക് പൂര്‍ണമായിരുന്നു. കാസർകോട് ജില്ലയിലെ 450 ൽ അധികം സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ യാത്രക്കാർ ദുരിതത്തിൽ ആയി. വിവിധ തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കാളികളായി. ഒഴിഞ്ഞ ബസുമായി അണങ്കൂരിൽ നിന്ന് കളക്ടറേറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് ആവശ്യം.

KERALA
News Image

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; സപ്ലിമെന്‍ററി അലോട്ട്മെന്‍റ് 13 മുതൽ

സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികളുമായി പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 3,59,890 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകളിൽ കൂടി ഒഴിവുണ്ട്.തിരുവനന്തപുരം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 30,315 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ 7,481 സീറ്റുകൾ ഒഴിവുണ്ട്.ജില്ല, പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം/ഒഴിവുകൾതിരുവനന്തപുരം: 30315/7481കൊല്ലം: 25170/6012പത്തനംതിട്ട: 10365/4337ആലപ്പുഴ 19710/4599കോട്ടയം: 17528/4536ഇടുക്കി: 9798/2041എറണാകുളം: 28619/8140തൃശൂർ: 30615/7706പാലക്കാട്: 30517/5140കോഴിക്കോട്: 35502/7600മലപ്പുറം: 64393/14348വയനാട്: 10035/1318കണ്ണൂർ: 30727/4988കാസർകോട് 16596/3129അതേസമയം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചിട്ടില്ല. ശേഷിക്കുന്ന മെറിറ്റ് സീറ്റുകളിലേക്ക് നടക്കുന്ന സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. ഈ മാസം 13 മുതലാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രവേശനം ആരംഭിക്കുക.

KERALA
News Image

കണ്‍സഷന്‍ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യും; ഗതാഗത മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: പ്രിയദര്‍ശിനി സര്‍വീസ് മൂലം സ്വകാര്യ ബസുകള്‍ക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിനായി പ്രത്യേക കമ്മിറ്റിയെ ഉടന്‍ നിയോഗിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്‍സഷന്‍ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ സ്വകാര്യ ബസുകള്‍ സ്വന്തം നിലയ്ക്ക് കണ്‍സെന്‍ഷന്‍ കൂടുതലായി പിരിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പത്തുവര്‍ഷം സ്വകാര്യ ബസ് ഉടമകളുടെ പരാതി പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നികുതി ഇളവ് യുഡിഎഫ് സര്‍ക്കാര്‍ ആണ് പ്രഖ്യാപിച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞു.പ്രിയദര്‍ശിനി പദ്ധതി വന്നതോടെ കടുത്ത പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല നേരിടുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് കാസര്‍ഗോഡ് സ്വകാര്യ ബസുകള്‍ പണിമുടക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ അന്തര്‍ സംസ്ഥാന റൂട്ടുകളിലടക്കം യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. പ്രതിസന്ധിയെ തുടര്‍ന്ന് ചില ബസുകള്‍ നേരത്തെ തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു.

KERALA
News Image

കെ-ടെറ്റ് സ‍ർട്ടിഫിക്കറ്റ് പരിശോധന മൂന്ന് ദിവസം കൂടി

2025 ഡിസംബ‍ർ വരെ നടന്ന കെ ടെറ്റ് പരീക്ഷകൾ പാസായവരുടെ സ‍ർട്ടിഫിക്കറ്റ് പരിശോധന ജൂലൈ എട്ട്, ഒൻപത്, 10 തീയതികളിലും നടക്കും. ഇതുവരെ നടന്ന സർട്ടിഫിക്കറ്റ് പരിശോധനകളിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് ഈ ദിവസങ്ങളിൽ കളക്ടറേറ്റിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി പരിശോധന പൂർത്തിയാക്കാം. സർട്ടിഫിക്കറ്റിന്റെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പക‍‍ർപ്പ്, റിസൾട്ട് ഡൗൺലോഡ് ചെയ്ത ഷീറ്റ്, ഹാൾടിക്കറ്റിന്റെ അസ്സൽ, പകർപ്പ് എന്നിവയുമായി എത്തണം.

ARIYIPPU
News Image

ഇത് എന്‍റെ അവസാന ലോകകപ്പ്; പക്ഷെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള അവസാന മത്സരമല്ല'; തുറന്നുപറഞ്ഞ് റൊണാൾഡോ

ഇത് തന്‍റെ അവസാന ലോകകപ്പാണെന്ന് തുറന്നു പറഞ്ഞ് ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ന് സ്പെയിനിനെ നേരിടിനിറങ്ങുന്ന പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. എന്നാൽ, കരിയർ അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് മാധ്യമങ്ങളോ വിമർശകരോ തീരുമാനിക്കേണ്ടതില്ലെന്നും പോര്‍ച്ചുഗലിനായുള്ള തന്‍റെ അവസാന മത്സരമായിരിക്കില്ല ഇന്നത്തേതെന്നും സ്പെയിനിനെതിരായ പോരാട്ടത്തിന് മുമ്പ് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ റൊണാള്‍ഡോ പറഞ്ഞു. താൻ ഈ ലോകകപ്പിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും റൊണാള്‍ഡോ വ്യക്തമാക്കിലോകകപ്പ് നേടിയില്ലെങ്കിലും എന്‍റെ മഹത്വം കുറയില്ലതന്‍റെ കരിയറിൽ ഇനിയൊരു ലോകകപ്പ് കിരീടം നേടാനായില്ലെങ്കിൽ പോലും ഫുട്ബോൾ ചരിത്രത്തിൽ താൻ എഴുതിച്ചേർത്ത മഹത്വത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന് 41-കാരനായ റൊണാള്‍ഡോ ഓർമ്മിപ്പിച്ചു. ആദ്യ ഇലവനിൽ ഇല്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നാൽ പോലും ടീമിലുള്ള തന്‍റെ സ്വാധീനവും പങ്കും കുറയുകയില്ലെന്നും റൊണാൾഡോ വ്യക്തമാക്കി. 41-ാം വയസ്സിൽ ഞാൻ കളിക്കുന്നതിനെ വിമർശിക്കുന്ന ഒട്ടനവധി പേരുണ്ട്. കഴിഞ്ഞ 23 വർഷമായി ഇതേ വേട്ടയാടൽ ഞാൻ നേരിടുന്നു. എന്നെ വിമർശിച്ച് ആരും വെറുതെ സമയം കളയരുത്- റൊണാൾഡോ പറഞ്ഞു.നിങ്ങൾ എപ്പോഴും ഒരേ ചോദ്യം തന്നെയാണ് ചോദിക്കുന്നത്. ഇത് നിങ്ങളുടെ അവസാനത്തെ ലോകകപ്പാണോ?'എന്ന്. അത് നമുക്ക് കാണാം. കഴിഞ്ഞ 23 വർഷമായി നിങ്ങൾ എന്നെ തകർക്കാൻ നോക്കുന്നു, എന്നാൽ അതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. അത് വെറും സമയനഷ്ടമാണ്. ഞാൻ ഇതിനെല്ലാം ശീലിച്ചുകഴിഞ്ഞു. 40 വയസ്സ് തികഞ്ഞിട്ടും എനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. കാരണം, ആ വിമർശനങ്ങളാണ് എന്നെ വളർത്തിയത്- റൊണാൾഡോ വ്യക്തമാക്കിമത്സരത്തിന്റെ ഫലം എന്തുതന്നെയായാലും തനിക്ക് യാതൊരു സമ്മർദ്ദവുമില്ലെന്ന് താരം കൂട്ടിച്ചേർത്തു. ഞാൻ തികച്ചും ആത്മാർത്ഥമായി പറയുകയാണ്, മത്സരത്തിൽ എന്ത് സംഭവിച്ചാലും ക്രിസ്റ്റ്യാനോ 100 ശതമാനം തെളിഞ്ഞ മനസാക്ഷിയോടെ മാത്രമേ കളം വിടൂ. ഫുട്ബോളിനായി എനിക്ക് നൽകാൻ കഴിയുന്നതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. ഇത്രയും വർഷം കളിക്കാൻ കഴിഞ്ഞത് ഫുട്ബോളിനോടുള്ള എന്‍റെ അഭിനിവേശം കൊണ്ടാണ്. പണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടിയല്ല ഞാൻ കളിക്കുന്നത്. എന്‍റെ ജീവിതം ഇപ്പോൾ വളരെ സുരക്ഷിതമാണ്. എനിക്ക് എന്‍റെ രാജ്യത്തിനായി കളിക്കാൻ ഇഷ്ടമാണ്-റൊണാള്‍ഡോ പറഞ്ഞു.ഞാൻ പഴയ റൊണാൾഡോ അല്ല, പക്ഷേ ഇപ്പോഴും ഗോളടിക്കുന്നുണ്ട്പ്രായം കളിയിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വളരെ പക്വതയോടെയാണ് റൊണാൾഡോ മറുപടി നൽകിയത്. ഞാൻ ആ പഴയ റൊണാൾഡോ അല്ലെന്ന യാഥാർത്ഥ്യം എനിക്കറിയാം. പക്ഷേ ഇപ്പോഴും എനിക്ക് ടീമിനായി ഗോളടിക്കാൻ കഴിയുന്നുണ്ട്. അത് ഇനിയും തുടരാൻ സാധിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ. യുവതലമുറയിലെ പ്രതിഭകളെക്കുറിച്ചുള്ള ചോദ്യത്തിന്, സ്പെയിനിന്‍റെ കൗമാര വിസ്മയം ലമീൻ യമാലിനെ റൊണാൾഡോ പ്രത്യേകം പ്രശംസിച്ചു. യമാൽ ഫുട്ബോളിൽ വലിയ ഭാവിയുള്ള മികച്ചൊരു താരമാണെന്ന് റൊണാൾഡോ അഭിപ്രായപ്പെട്ടു. ടെക്സസിലെ സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ സഹതാരങ്ങൾക്കൊപ്പം പരിശീലനം പൂർത്തിയാക്കിയ റൊണാൾഡോ, റോബർട്ടോ മാർട്ടിനെസിന്‍റെ കീഴിലുള്ള പോർച്ചുഗൽ സംഘത്തിന് സ്പെയിനെ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്പെയിനിനെതിരെ കളിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും മുൻ റയൽ മാഡ്രിഡ് താരം കൂടിയായ റൊണാള്‍ഡോ പറഞ്ഞു. സ്പെയിനിനെതിരെ താരം കളത്തിലിറങ്ങുകയാണെങ്കിൽ അത് പോർച്ചുഗൽ ജേഴ്സിയിലെ റൊണാൾഡോയുടെ 233-ാം മത്സരമാകുംസ്പെയിൻ എപ്പോഴും ശക്തരായ ടീമാണ്. ഈ മത്സരത്തിൽ അവർക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ചെറിയ പിഴവുകളാകും കളിയുടെ ഫലം നിർണ്ണയിക്കുക. എങ്കിലും നമ്മൾ ജയിക്കുമെന്ന ശക്തമായ തോന്നൽ എനിക്കുണ്ട്. ഇത് എന്‍റെ അവസാന ലോകകപ്പാണെങ്കിൽ പോലും ഇത് എന്‍റെ അവസാന മത്സരമാകില്ല. കാരണം എനിക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്- റൊണാൾഡോ പറഞ്ഞു നിർത്തി. തന്‍റെ ആറാമത്തെ ലോകകപ്പിൽ പോർച്ചുഗലിനായി ബൂട്ട് കെട്ടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, കിരീടത്തോടെ തന്നെ തന്‍റെ അവസാന ലോകകപ്പ് വേദി മനോഹരമാക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.

SPORTS
News Image

യൂണിഫോം വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു.

നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ ഹയ‍ർ സെക്കന്ററി സ്കൂളിലെ 41 എസ്.പി.സി കേഡറ്റുകൾക്ക് ആവശ്യമായ കാക്കി യൂണിഫോം, ആക്സസറീസ് ഫുൾ കിറ്റ്, പി.ഇ.ടി ഡ്രസ്, ഷൂസ് എന്നിവ അടക്കമുള്ള സാധനങ്ങൾ എത്തിച്ചുനൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 20 ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. ഫോൺ: 9744595111.

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള മൊതക്കര - ഒരപ്പ് റോഡ്, മല്ലിശ്ശേരികുന്ന് റോഡ്, ഒഴുക്കൻമൂല - മീനോട്ട്പടി റോഡ്, വെള്ളമുണ്ട താനിച്ചുവട് ഭാഗങ്ങളിൽ നാളെ (ജൂലൈ 7) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

ARIYIPPU
News Image

മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിങ്, ആര്‍.ജെ ട്രെയിനിങ്, ഡബ്ബിങ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. തിരുവനന്തപുരം, കൊച്ചി സെന്ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ സെന്ററില്‍ ചേരാം. രണ്ടര മാസമാണ് കാലാവധി. ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സിന്റെ ഫീസ് 25000 രൂപയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് ക്ലാസ്. പ്രായപരിധിയില്ല. അടിസ്ഥാനയോഗ്യത പ്ലസ് ടു. അപേക്ഷ https://forms.gle/LeRpMN7Xvje8S9pVA എന്ന ലിങ്കിലൂടെ നല്‍കാം. ലിങ്ക് അക്കാദമി വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 15. വിശദവിവരത്തിന് www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0484-2422275, 6282919398 (കൊച്ചി), 9744844522 (തിരുവനന്തപുരം).

ARIYIPPU
News Image