വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി
വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വാഹനങ്ങള്‍ ബലം പ്രയോഗിച്ച് പിടിച്ചെടുക്കരുതെന്ന് സുപ്രീംകോടതി. വാഹനം ബലംപ്രയോഗിച്ച് പിടിച്ചെടുക്കാന്‍ ഗുണ്ടകളെ നിയോഗിക്കരുത്. ബാങ്കുകളും നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി(എന്‍ബിഎഫ്സി)കളും ബലംപ്രയോഗിച്ച് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആര്‍ബിഐക്ക് കര്‍ശന നിര്‍ദേശവും സുപ്രീംകോടതി നല്കി. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.റിക്കവറി നടപടികള്‍ സംബന്ധിച്ച് ആര്‍ബിഐ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളും മാസ്റ്റര്‍ സര്‍ക്കുലറുകളും പ്രാവര്‍ത്തികമാക്കുന്നില്ലെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു. ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പാതിരാത്രിയില്‍ അക്രമം നടത്തി ട്രക്ക് കടത്തിക്കൊണ്ട്പോയ കേസില്‍ ട്രക്ക് ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.വായ്പ അടവ് മുടങ്ങിയാല്‍ വാഹനം പിടിച്ചെടുക്കുന്നതിനുള്ള 10 നിബന്ധനകളും ഉത്തരവിലുണ്ട്. വായ്പ തിരിച്ചടവിനായി അസമയത്ത് നിരന്തരം ശല്യപ്പെടുത്തുകയോ കായികബലം ഉപയോഗിക്കുകയോ ചെയ്യരുതെന്നും വാഹനം പിടിച്ചെടുക്കുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായ്പാ കരാറിലെ വാഹനം തിരിച്ചുപിടിക്കല്‍ വ്യവസ്ഥകള്‍ 1872-ലെ കരാര്‍ നിയമത്തിന് അനുസൃതമായിരിക്കണം. വാഹനം പിടിച്ചെടുക്കുന്നതിന് മുമ്പുള്ള നോട്ടീസ് കാലാവധി, ലേലത്തിന് മുന്‍പ് തിരിച്ചടവിന് നല്കുന്ന അവസാന അവസരം, വാഹനം തിരികെ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എന്നിവ കരാറില്‍ വ്യക്തമാക്കണം. റിക്കവറി ഏജന്റുമാരെ നിയമിക്കുമ്പോള്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫീല്‍ഡ് സ്റ്റാഫുകള്‍ക്ക് മതിയായ പരിശീലനവും യോഗ്യതയും ഉണ്ടായിരിക്കണം.റിക്കവറി ഏജന്റുമാര്‍ ബാങ്കിങ് കോഡുകളും നിര്‍ദേശങ്ങളും പാലിക്കണം. റിക്കവറി സംബന്ധിച്ച അതിക്രമങ്ങളിലോ ചട്ടലംഘനങ്ങളിലോ ഉയരുന്ന പരാതികള്‍ ആര്‍ബിഐ ഗൗരവമായി പരിഗണിക്കണം. ചട്ടങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചാല്‍ ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തണം. വായ്പക്കാര്‍ക്ക് പിന്തുണ നല്കാന് ക്രഡിറ്റ് കൗണ്‍സിലര്‍മാരെ നിയോഗിക്കണം. എന്‍ബിഎഫ്സി-മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ തങ്ങളുടെ പെരുമാറ്റച്ചട്ടം ശാഖകളില്‍ പ്രാദേശിക ഭാഷയില്‍ പ്രദര്‍ശിപ്പിക്കണം. റിക്കവറി നടപടികള്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ വെച്ചായിരിക്കണമെന്നും രണ്ടോ അതിലധികമോ തവണ ഹാജരാകാതിരുന്നാല്‍ മാത്രമേ വായ്പക്കാരന്റെ വീട്ടിലോ ജോലിസ്ഥലത്തോ പോകാവൂയെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
കേണിച്ചിറ: ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വനിതാ എസ്.ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. മധുകൊല്ലി കരയംകുന്നത്ത് വീട്ടിൽ രാഹുൽ (26) ആണ്പിടിയിലായത്.വെള്ളിയാഴ്ച (സെപ്റ്റംബർ 18) വൈകിട്ട് ഇരുളം പാപ്പശ്ശേരി ഭാഗത്ത് പോലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന രാഹുലിന്കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാൻ വനിതാ എസ്.ഐ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ പ്രതി ഉദ്യോഗസ്ഥയ്ക്ക് നേരെ അസഭ്യം പറയുകയും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗികച്ചുവയോടെ സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. അക്രമം തടയാൻ ശ്രമിച്ച എ.എസ്.ഐ, സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയും പ്രതി മർദ്ദിച്ചു.തുടർന്ന് വൈദ്യപരിശോധനയ്ക്കായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതി അക്രമാസക്തനാകുകയും വനിതാ എസ്.ഐയെയും മറ്റ് ഉദ്യോഗസ്ഥരെയും വീണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ലഹരിക്കേസുകൾ ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ രാഹുലെന്ന് പോലീസ് വ്യക്തമാക്കി. ബത്തേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കായിക മിത്രം പദ്ധതിക്ക് ജില്ലയിൽ വർണ്ണാഭമായ തുടക്കം.
പിണങ്ങോട്: സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കായിക വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കായിക മിത്രം പദ്ധതിക്ക് വയനാട് ജില്ലയിൽ തുടക്കമായി. കായികാധ്യാപകരുള്ള എല്ലാ സ്കൂളുകളിലും വിവിധ കായിക ഇനങ്ങളിൽ സാമൂഹ്യ പങ്കാളിത്തത്തോടെ കായിക ഉപകരണങ്ങളും പരിശീലനങ്ങളും ഒരുക്കി കായിക ക്ഷമതയും ആരോഗ്യവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയിലൂടെ. ക്രെഡൻസ് എജു സൊല്യൂഷൻസ് സ്പോൺസർ ചെയ്ത കായിക ഉപകരണങ്ങൾ സ്കൂളിന് സമർപ്പിച്ചുകൊണ്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ അധ്യക്ഷതവഹിച്ചു. എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്രവ്യാസ് സ്വാഗതവും വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ കെ ടി അഷ്റഫ് നന്ദിയും പറഞ്ഞു പിടിഎ പ്രസിഡണ്ടും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി, വാർഡ് അംഗം ഷമീറ മുത്തലിബ്, എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ നിസാർ കമ്പ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ ചിത്രലേഖ കെ എ എസ്, ഡയറ്റ് ലക്ചറർ ഡോ സതീഷ് ബാബു, ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഡോ പി എ അബ്ദുൽ ജലീൽ, എസ്എംസി കൺവീനർ ലത്തീഫ് പുനത്തിൽ, സ്കൂൾ പ്രധാന അധ്യാപകൻ കെ അബ്ദുൽസലാം, സ്റ്റാഫ് സെക്രട്ടറി എം അബൂബക്കർ, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, എം പി ടി എ പ്രസിഡണ്ട് സൽമ സലാം തുടങ്ങിയവർ സംസാരിച്ചു.
വെണ്ണിയോട്-മെച്ചന-അരമ്പറ്റകുന്ന് റോഡില്‍ ഗതാഗത നിയന്ത്രണം
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വെണ്ണിയോട് - മെച്ചന -അരമ്പറ്റകുന്ന് റോഡിലെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 20) മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ റോഡില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പടിഞ്ഞാറത്തറ നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഭാരവാഹനങ്ങള്‍, ബസുകള്‍ ഇതുവഴി കടന്നുപോകുന്നത് അപകട സാധ്യത ഉണ്ടാക്കുന്നതിനാലാണ് നിയന്ത്രണം. പടിഞ്ഞാറത്തറയില്‍ നിന്നും സര്‍വീസ് നടത്തുന്ന പൊതുയാത്രാ വാഹനങ്ങള്‍ നിര്‍മ്മാണ കാലയളവില്‍ ചെന്നലോട് - അരമ്പറ്റകുന്ന് - മെച്ചന വഴി തിരിഞ്ഞു പോകണമെന്ന് അധികൃതര്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് വാഹനങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദുര്‍ഘാസുകള്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസിലോ, സബ് കളക്ടര്‍ ആന്‍ഡ് പ്രസിഡന്റ്, എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, വെറ്റിറിനറി യൂണിവേഴ്സിറ്റി സമീപം, പൂക്കോട് വിലാസങ്ങളിലേ സെപ്റ്റംബര്‍ 30 നകം വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍- 6238071371.
ഗതാഗത നിയന്ത്രണം
പൂതാടി-മീനങ്ങാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരപ്പുവയല്‍-താഴെമുണ്ട-നെല്ലിക്കര റോഡില്‍ കോണ്‍ക്രീറ്റ്, ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ റോഡില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് റോഡ് ഗതാഗതത്തിന് തുറന്ന് നല്‍കും.
ശുദ്ധജല വിതരണം തടസ്സപ്പെടും
വൈത്തിരി വൈ.എം.സി.എ ശുദ്ധജല വിതരണ കേന്ദ്രത്തില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 20) മുതല്‍ സെപ്റ്റംബര്‍ 22 വരെ ശുദ്ധജല വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
താത്ക്കാലിക നിയമനം
മീനങ്ങാടി ഗവ പോളിടെക്നിക് കോളെജില്‍ ട്രേഡ്സ്മാന് പ്ലംബിങ്, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഐ.ടി.ഐ സിവില്‍, ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. ഫോണ്‍: 04936 247420
മാളുകളില്‍ അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി
മാളുകള്‍, മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ കുപ്പിവെള്ളത്തിനും മറ്റു ഭക്ഷ്യ വസ്തുക്കള്‍ക്കും അമിതവില ഈടാക്കിയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാളുകള്‍, മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ അമിത വില ഈടാക്കുന്നെന്ന പരാതിയിന്മേല് കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ തിയേറ്ററില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് പി.എസ് പ്രവീണിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ചായ, കാപ്പി, സ്നാക്സ്, പോപ്കോണ്‍ എന്നിവയുടെ വില വിവര പട്ടിക ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കാത്തതിന് നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പരിശോധനയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ നിഷ പി മാത്യു, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന് സുബൈര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ യു.ധന്യ എന്നിവര്‍ പങ്കെടുത്തു.
എംവിഡി ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷവും സേവനം ഉറപ്പാക്കണം; സര്‍ക്കാര്‍ നിര്‍ദേശം
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം. എംവിഡി ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷവും പൊതുജനങ്ങള്‍ക്ക് വിലക്കുണ്ടാവില്ല. എല്ലാ ഓഫീസുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഓഫീസ് ഫോണുകള്‍ രാവിലെ 10 മുതല്‍ 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്.ഉച്ചയ്ക്ക് ശേഷം ജനങ്ങളെ കയറ്റാത്ത ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
ആവേശം, അഭിമാനം; ഒരേ ചുവടുകളുമായി വിസ്മയം തീർത്ത് കുട്ടി പോലീസ്
- ആറ് സ്കൂളുകളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്കൽപ്പറ്റ : പോലീസ് ബാൻഡിന്റെ ഡ്രം ബീറ്റുകളുടെ അകമ്പടിയിൽ 230-ഓളം കുട്ടി പോലീസുകാർ ഒരേ മനസായി, ഒരേ ചുവടുകളുമായി ഗ്രൗണ്ടിൽ വിസ്മയം തീർത്തപ്പോൾ അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന കാണികളിൽ ആവേശവും അഭിമാനവും വാനോളമുയർന്നു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കൽപ്പറ്റ സബ്ബ് ഡിവിഷനിലെ 6 സ്ക്കൂളുകളിൽ നിന്നുള്ള സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്. ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹർ ഐ.പി.എസ് പരേഡ് വീക്ഷിച്ച് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകൾക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. എസ്.പി.സി പരിശീലനം കുട്ടികളിൽ സ്വത്തബോധവും രാജ്യസ്നേഹവും വളർത്തുമെന്നും വിദ്യാർത്ഥികൾക്കിടയിൽ തെറ്റായ പ്രവണതകളെ പ്രതിരോധിക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഉഷ വിജയൻ മുഖ്യാതിഥിയാവുകയും കേഡറ്റുകൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, അഡീഷണൽ എസ്.പിയും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ എൻ.ആർ. ജയരാജ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, ഡി.ഡി.ഇ ശശീന്ദ്രവ്യാസ്, കൽപ്പറ്റ മുനിസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർ എം.പി നവാസ്, കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി ടി.എ അഗസ്റ്റിൻ,എ.ഡി.എൻ.ഒ കെ മോഹൻദാസ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ജി.എച്ച്.എസ്.എസ് മേപ്പാടി, തരിയോട് നിർമല എച്ച്.എസ്.എസ്, പിണങ്ങോട് ഡബ്ലിയു.ഒ.എച്ച് എസ്.എസ്, ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ, ജി.എച്ച്.എസ്.എസ് വൈത്തിരി, ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ എന്നീ സ്കൂളുകളിലെ എസ്.പി.സി കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ് ആണ് നടന്നത്. കൽപ്പറ്റ എസ്.എച്ച്.ഒ എ.യു ജയപ്രകാശ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. എസ്.എസ്.ബി എ.എസ്.ഐ എൻ ബഷീറിൻ്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ബാന്റ് സംഘം പരേഡിന് പൊലിമയേകി.നിർമല എച്ച് എസ് സ്കൂളിലെ കേഡറ്റ് കെ എസ് ദിയ ഹാഷ്മി പരേഡ് കമാണ്ടറും ജി.വി.എച്ച്.എസ്.എസ് കല്പറ്റ യിലെ കേഡറ്റ് എം.ചിന്മയ് സെക്കൻഡ് ഇൻ കമാണ്ടറുമായി. 2010 ഓഗസ്റ്റ് രണ്ടാം തിയ്യതി 127 വിദ്യാലയങ്ങളിൽ ആരംഭിച്ച എസ്.പി.സി പദ്ധതി 16 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്താകെ 1253 സ്ക്കൂളുകളിൽ വ്യാപിച്ചു. വയനാട് ജില്ലയിൽ 45 സ്കൂളുകളിൽ നിലവിൽ എസ്.പി.സി പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
ആശ്വാസമില്ല... ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് KSEB
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് അറിയിച്ച് കെഎസ്ഇബി. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്.ഉയര്‍ന്ന വൈദ്യുതി ആവശ്യകതയിലും കഴിഞ്ഞ രണ്ട് ദിവസം നിയന്ത്രണം വേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് ആയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റായിരുന്നു.സെപ്റ്റംബറിലെ 18 ദിവസത്തിനിടെ മൂന്ന് രാത്രികളിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞതും പവര്‍ എക്സ്ചേഞ്ച് വഴി ലഭ്യത കൂടിയതുമാണ് ആശ്വാസമായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ കെഎസ്ഇബി ചെയര്മാന് എം ജി രാജമാണിക്യം മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
സംസ്ഥാനത്ത് സ്വർണ വില കൂടി, ഇന്ന് ഒരു പവന് വില 1,14,280 രൂപ; വെള്ളി വിലയിലും വർധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 130 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ വില ഗ്രാമിന് 14,285 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയായി വില. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
ബത്തേരി ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്
സുൽത്താൻ ബത്തേരി:ദൊട്ടപ്പൻകുളത്ത്വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്.ബൈക്ക് യാത്രികനായ കോടഞ്ചേരി സ്വദേശി ജിയോയ്ക്ക് ആണ് പരിക്കേറ്റത്ഇന്ന് രാവിലെ 8:40 ഓടെയാണ് സംഭവം. കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് പുറകിലുണ്ടായിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയും പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ജിയോയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്ത മാസം 6 ലക്ഷം റേഷൻ കാർഡ് റദ്ദായേക്കും; റേഷൻ വാങ്ങാത്തവ മരവിപ്പിക്കും
കേന്ദ്ര സർക്കാർ പദ്ധതിയായ സ്മാർട്ട് പിഡിഎസ് അടുത്ത മാസം നടപ്പാക്കുന്നതോടെ, സംസ്ഥാനത്തെ 6 ലക്ഷത്തിലേറെ റേഷൻ കാർഡുകളെങ്കിലും റദ്ദായേക്കും. 6 മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്. കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടിൽവരെ വിതരണം പൂർണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്മാർട്ട് പിഡിഎസ് (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം). 2024ലാണ് കേരളം ധാരണാപത്രം ഒപ്പിട്ടത്.റേഷൻ 6 മാസത്തിലേറെയായി വാങ്ങാത്ത കാർഡുകൾ മരവിപ്പിക്കും. തുടർന്നു 3 മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും ഇ കെവൈസി പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ വിതരണം പുനരാരംഭിക്കൂ. രാജ്യത്തെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഒരേ വ്യക്തി ഉൾപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്തും. ഇത്തരം ഗുണഭോക്താക്കളെയും മരവിപ്പിച്ചുനിർത്തും. തുടർന്ന് 3 മാസത്തിനകം ഇ കെവൈസി പൂർത്തിയാക്കി, നിലനിർത്തേണ്ട റേഷൻ കാർഡ് മാത്രം നിശ്ചയിച്ച് മറ്റുള്ളവയിൽനിന്നു പേര് ഒഴിവാക്കണം.ആദ്യഘട്ടത്തിൽ നടപടി മുൻഗണനാ കാർഡുകളിൽ ∙സ്മാർട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് എന്നീ വിഭാഗങ്ങളിലെ മുൻഗണനാ കാർഡുകളിൽ 6 മാസമായി റേഷൻ വാങ്ങാത്തവർക്ക് എതിരെയാകും കർശന നടപടി. കേരളത്തിൽ ഇത്തരം ഏകദേശം 45,000 കാർഡുകളും 66,000 ഗുണഭോക്താക്കളുമുണ്ടെന്നാണു പ്രാഥമിക വിവരം.നീല, വെള്ള, ബ്രൗൺ എന്നിങ്ങനെയുള്ള മുൻഗണന ഇതര വിഭാഗത്തിൽ ഇത്തരം 5.6 ലക്ഷത്തിലേറെ കാർഡുകളും 15 ലക്ഷത്തിലേറെ ഗുണഭോക്താക്കളുമുണ്ട്.
കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി
കൽപറ്റ: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (KLEO) 44 മത് വയനാട് ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.എൽ.ഇ.ഒ ജില്ലാ പ്രസിഡന്റ് വി.സി. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ കെ. സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തിചടങ്ങിൽ ജില്ലാ സെക്രട്ടറി രാകേഷ് ടി.വി, കെ.എൽ ഇ.ഒ രക്ഷാധികാരി അബ്ദുള്ള വട്ടക്കുടി, എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റ് ഷാജി കെ.ടി, കേരള മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെകട്ടറി ഷാനവാസ് കെ,ട്രഷറർ വിജിൽ വി.വി എന്നിവർ സംസാരിച്ചു .
നശാ മുക്ത് ഭാരത് അഭിയാന്; മത്സര രജിസ്ട്രേഷന് ആരംഭിച്ചു
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് വയനാട് മാര്‍ ബസേലിയോസ് കോളേജ് ഓഫ് എജ്യുക്കേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നശാ മുക്ത് ഭാരത് അഭിയാന് മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. സംഘഗാനം, സംഘനൃത്തം, മൂകാഭിനയം, ജലച്ചായം, പ്രസംഗ മത്സരം, പദ്യം ചൊല്ലല്‍, മുദ്രാവാക്യം, ഷോര്‍ട്ട് വീഡിയോ തയ്യാറാക്കല്‍ മത്സരങ്ങളിലേക്ക് 15-29 ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 27 നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 95395 97398, 9074674969.
പ്രീ-സ്കുള് കിറ്റ് വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിലെ മാനന്തവാടി അഡീഷണല്‍ പ്രൊജക്ട് പരിധിയിലെ 100 അങ്കണവാടികളിലേക്ക് പ്രീ-സ്കുള് എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, മാനന്തവാടി അഡീഷണല്‍ പീച്ചംങ്കോട്, തരുവണ - 670645 വിലാസത്തില്‍ ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒന്നിനകം നല്‍കണം. ഫോണ്‍- 04935 240754
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം
ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്.ഇനി ഡോക്ടർമാരുടെ കുറിപ്പടികൾ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കാൻ പാടില്ല. കൂടാതെ ഇനി ഇത്തരം മരുന്നുകൾ നൽകുമ്പോൾ രോഗിയുടെ പേര്, വിലാസം, നിർദേശിച്ച ഡോക്ടറുടെ പേരും രജിസ്ട്രേഷൻ നമ്പറും, നൽകിയ മരുന്നിന്റെ അളവ്, തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ മെഡിക്കൽ സ്റ്റോറുകളിൽ സൂക്ഷിക്കേണ്ടതാണ്.രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന ഈ വിവരങ്ങൾ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും മെഡിക്കൽ സ്റ്റോറുകൾ സൂക്ഷിച്ചുവെക്കണമെന്നും കേന്ദ്രത്തിന്റെ കർശന നിബന്ധനയുണ്ട്. ഇത്തരം മരുന്നുകളുടെ അനധികൃത വിൽപനയെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി.
ക്വട്ടേഷന്‍ ക്ഷണിച്ചു.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും.

